ADVERTISEMENT

പിസറും പിത്തനയും പിന്നെ മേട്ടയും  

 

ഒരു മേട്ടയാകുക എന്ന ലക്ഷ്യവും സ്വപ്നവുമൊക്കെ നല്ലതുതന്നെ. ഓര്‍ഡര്‍മാനില്‍ നിന്ന് മേട്ടയിലേക്കും മേട്ടയില്‍ നിന്ന് മുതലാളിയിലേക്കും ഉള്ള വളര്‍ച്ചയാണ് ഒരു കിടക്ക കച്ചവടക്കാരന്‍റെ ഉയര്‍ച്ചയെന്നു പറയുന്നത്. തോമുട്ടിക്ക് ഒരു മുതലാളിയോളം പോന്ന സ്വപ്നങ്ങളില്ല. മേട്ടയാകുക എന്നതുവരെ കുറച്ചുമുന്‍പ് അവന്‍റെ ലക്ഷ്യത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തന്‍റെ കീഴില്‍ പണി ചെയ്തിരുന്ന അജയനും വിജയനും മേട്ടകളായിവരുന്ന ഒരു ലോഡില്‍ ഡ്രൈവറായി പോകുക എന്ന യാഥാർഥ്യം അധികം താമസിയാതെ ഉണ്ടാകുമെന്ന് തോമുട്ടിക്കുറപ്പായി. എന്തൊക്കെ പറഞ്ഞാലും പണിപഠിക്കാന്‍ പിള്ളേര്‍ മിടുക്കരായിരുന്നു. കച്ചവടത്തിലും ആ മിടുക്കുണ്ടാവില്ലെന്ന് ആരു കണ്ടു. അതാലോചിച്ചപ്പോള്‍ തോമുട്ടിക്ക് ഇരിപ്പുറക്കാതായി. 

 

അല്ലെങ്കില്‍ തന്നെ ഇന്ദ്രനും ചക്കരയും ഗുളികന്‍ തോമസും ഇപ്പോള്‍ നന്നായി കളിയാക്കുന്നുണ്ട്. ഏകദേശം അവര്‍ക്ക് ഒപ്പം കച്ചവടത്തിന് കയറിയിട്ടുള്ളതാണ്. അവരൊക്കെ എന്നോ മേട്ടകളായി. താന്‍ ഇപ്പോഴും ഡ്രൈവറും കച്ചവടക്കാരനുമായി കഴിയുന്നു. തനിക്കുശേഷം വന്ന പലരും മേട്ടകളായി മാറി ഇഷ്ടംപോലെ കാശുണ്ടാക്കി വീടു വെയ്ക്കുകയും വണ്ടി വാങ്ങുകയും പെങ്ങന്‍മാരെ കെട്ടിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തന്‍റെ കയ്യില്‍ കാശില്ല എന്നല്ല അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ അധികമൊന്നുമില്ല. മറ്റൊരു സമാധാനമുള്ളത് ചക്കരയും കൂട്ടരും കിട്ടുന്ന കാശുമുഴുവന്‍ കുടിച്ചുതന്നെ തീര്‍ക്കുന്നു. അതുകൊണ്ട് കാശുകാരായി എന്ന നിലയില്‍ അവര് ഒരിക്കലും നെഗളിക്കില്ല. 

 

അവരുടെ കളിയാക്കലും നെഗളിക്കലുമൊന്നും അതിന്‍റെ പേരിലല്ല. താന്‍ മേട്ടയാകാത്തതിലും തന്‍റെ ധൈര്യക്കുറവിനെക്കുറിച്ചും പറഞ്ഞാണ്. ചക്കരക്കാണ് കളിയാക്കല്‍ കൂടുതല്‍. ഏറ്റവും കൂടുതല്‍ ലോഡ് പോയിട്ടുള്ളതും അവന്‍റെ കൂടെയാണ്. അതുകൊണ്ടുതന്നെ തന്‍റെ ധൈര്യവും പേടിയുമെല്ലാം മറ്റാരേക്കാള്‍ അവനറിയാം. കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും അവന്‍ പാഴാക്കാറില്ല. കലിമൂത്ത് നിയന്ത്രണം അറ്റാലും തോമുട്ടി സഹിച്ചിരിക്കും. 

കച്ചവടത്തിനുപോകുമ്പോഴും തിരിച്ച് നാട്ടില്‍ വന്ന് കച്ചവടമില്ലാതെ നടക്കുമ്പോഴും കുടിക്കുന്നതു മുഴുവന്‍ അവന്‍റെ ചെലവിലാണ്. നാട്ടില്‍ കറങ്ങിനടക്കുന്ന സമയത്തുപോലും ഒപ്പത്തിനൊപ്പം കുടിച്ചാല്‍ ഷെയറു കാശു കൊടുത്താല്‍ ചക്കര പറയും.  

 

‘‘നീയൊരു മേട്ടയാകുന്ന കാലത്ത് ഞാന്‍ കാശുവാങ്ങാം. ഇപ്പൊ നീയെന്‍റെ കച്ചോടക്കാരൻ ഡ്രൈവറല്ലേ...’’

 

സംഗതി ഇരുത്തുന്നതാണെങ്കിലും തോമുട്ടിക്ക് പരാതിയൊന്നുമില്ല. ആ ഒരു അപമാനം സഹിക്കല്‍ ഷെയറു കാശുകൊടുക്കുന്ന നഷ്ടത്തോളം വരില്ല. എന്നെങ്കിലും ഒരിക്കല്‍ അവസരം വന്നാല്‍ അന്ന് പകരം വീട്ടാമെന്നു കരുതി തോമുട്ടിയതൊക്കെ കുഴിച്ചു മൂടിയിട്ടു. എന്നാല്‍ ജയന്മാര്‍ മേട്ടയായാല്‍ ഇപ്പോ കളിയാക്കുന്ന ഇവരാരും തന്നെ വെച്ചേക്കില്ല എന്ന് തോമുട്ടിക്കറിയാം. ഒരു നിമിഷംകൊണ്ട് തോമുട്ടിക്ക് ചക്കരയോട് കലിതോന്നി. അവനാണല്ലോ അവരെ കച്ചോടത്തിനു കൊണ്ടുപോകുന്നത്. പക്ഷേ അതുകൊണ്ട് കാര്യമില്ല. ഇനി മേട്ടയാകാതെ രക്ഷയില്ല തന്നെ.  

 

വിചാരിക്കാനും പ്രതിജ്ഞയെടുക്കാനുമൊക്കെ എളുപ്പമാണ്. അതുകൊണ്ടുമാത്രം മേട്ടയാകില്ല. ഒരു മേട്ട എന്നാല്‍ ഒരു വണ്ടി ലോഡ് കയറ്റി, ചെലവ് കാശുവാങ്ങുന്നതു മുതല്‍ തിരിച്ച് കാലിവണ്ടി ഏല്പിച്ച് കച്ചവടക്കാശും ചെലവുകാശും തിരിച്ചേല്പിക്കുന്നതുവരെയുള്ള എല്ലാകാര്യങ്ങളുടെയും ഉത്തരവാദിയാണ്. ലാഭം ഉണ്ടായാല്‍ മേട്ടക്ക് കമ്മീഷന്‍ കാശും മേട്ടക്കാശും കണക്കറ്റ് കിട്ടും. നഷ്ടം വന്നാല്‍ കമ്പനിക്കാര്‍ കഴുത്തിനു പിടിക്കുന്നതും മേട്ടയുടേയാണ്. ഒന്നുരണ്ട് ലോഡു നഷ്ടം വന്നാല്‍ എളുപ്പത്തിലൊന്നും ആ കാശ് കമ്പനിക്കാര്‍ക്ക് കൊടുത്തു തീര്‍ക്കാനാവില്ല.   

 

ആ കാശു കൊടുത്തുതീര്‍ക്കാത്തിടത്തോളം മേട്ട ആ കമ്പനിക്കാരന്‍റെ അടിമയെപ്പോലെയാണ്. കമ്പനിക്കാരന്‍ ലോഡുകൊടുക്കാന്‍ തയ്യാറുള്ളിടത്തോളം അയാള്‍ അവിടെ നിന്ന് ലോഡുകൊണ്ടുപോയിക്കൊള്ളണം. വേറെ കമ്പനിയിലേക്ക് മേട്ട കൂടുമാറുകയാണെങ്കില്‍ അതുവരെയുള്ള കടം വീട്ടണം. മിക്കവാറും മേട്ടയെ എടുക്കുന്ന കമ്പനിക്കാര്‍ തന്നെ ആ കടം വീട്ടും. പക്ഷേ മേട്ട മിടുക്കനായ ഒരു കച്ചവടക്കാരനായിരിക്കണം എന്നു മാത്രം. മിടുക്കനായ മേട്ട തരികിട കളിക്കില്ലെങ്കില്‍ മിക്കവാറും നഷ്ടംവരുന്ന കമ്പനിക്കാര്‍ അതു കണ്ടില്ലെന്നു നടിച്ച് കൂടെ നിര്‍ത്തും. ഒന്നോരണ്ടോ ലോഡ് നഷ്ടം വന്നാലും അവരതു കണ്ടില്ലെന്നു നടിക്കും. അതിനേക്കാളേറെ മേട്ട കച്ചവടത്തിനുപോയി കമ്പനിക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കും. അതിലേറെ അയാളെക്കൊണ്ട് ഉണ്ടാക്കാനുമാകും.   

 

അങ്ങനെയുള്ള മേട്ടമാരെ കൊത്തിക്കൊണ്ടുപോകാന്‍ കമ്പനിക്കാര്‍ മത്സരമുണ്ട്. ആവറേജ് ആയ ഒരു മേട്ടക്ക് കമ്മീഷനും കച്ചവടക്കാശും എടുത്ത് തരികിടയൊന്നുമില്ലാതെ ഒതുങ്ങിക്കൂടി നാളേറെ പിടിച്ചു നിൽക്കാം. ചക്കരയും ഗുളികന്‍ തോമസും കൃഷ്ണനും ഇന്ദ്രനുമൊക്കെ മിടുക്കന്മാരായ മേട്ടകളാണ്, അത്യാവശ്യം തരികിടകളും. കുറെ ലോഡ് ഒരു കുഴപ്പവുമില്ലാതെ പോയിക്കൊണ്ടിരുന്നാല്‍ ഏതെങ്കിലും കമ്പനിക്കാര്‍ ചാക്കിട്ടു പടിക്കാന്‍ ചെന്നിട്ടുണ്ടെങ്കില്‍ ആ ലോഡ് നഷ്ടമെന്നും പറഞ്ഞ് കുറച്ചുരൂപ പോക്കറ്റില്‍ വെയ്ക്കും. കിടക്കകള്‍ മുഴുവന്‍ തീര്‍ന്നിട്ടുണ്ടെങ്കിലും വില കിട്ടിയില്ലെന്നവര്‍ പറയും. കമ്പനിക്കാര്‍ എന്തെങ്കിലും പറഞ്ഞ് പിണങ്ങിയാല്‍ പിറ്റേദിവസം അവര്‍ അടുത്ത കമ്പനി വണ്ടിയില്‍ ലോഡുമായി പോകുന്നതു കാണാം. അവരും പഴേ കച്ചവടക്കാരായിരുന്നതിനാല്‍ കമ്പനിക്കാരുടെ മെരട്ടൊന്നും അവരോട് നടക്കില്ല. നഷ്ടക്കാശ് ചോദിച്ച് കമ്പനിക്കാര്‍ ചെന്നാല്‍ മുമ്പിലിരിക്കുന്ന ബ്രാണ്ടി ഗ്ലാസ്സ് കാലിയാക്കി അവര്‍ പറയും:

 

‘‘മോനേ, നമ്മളൊക്കെ ഒന്നിച്ച് തൊടങ്ങീതല്ലേ ഈ പണി. നീയുണ്ടാക്ക്യേ വീടിന്‍റേം കാറിന്‍റേം അടീലൊക്കെ എന്‍റെ തൊള്ളേട്ട് അലക്കലുണ്ട്. നഷ്ടക്കച്ചവടം പറഞ്ഞ് വന്നാ ന്‍റേന്ന് അഞ്ചു പൈസ കിട്ടില്ല്യാന്ന് മാത്രമല്ല, അത് ചെറ്റത്തരം കൂട്യാ.’’

 

ചില കമ്പനിക്കാര്‍ വഴക്കിനും വക്കാണത്തിനുമില്ലാതെ സൗമ്യരായി പിരിയും. ധൈര്യമുള്ളവരാണെങ്കില്‍ ബാറിനു മുന്നില്‍ പൊരിഞ്ഞ തല്ലു നടക്കും. അവസാനം കോംപ്രമൈസെന്ന രീതിയില്‍ രണ്ടു ലോഡുകൂടി പോകാമെന്നും വെക്കും. ആദ്യ ലോഡ് നഷ്ടത്തോടെ വന്നാല്‍ കമ്പനിക്കാര്‍ ആ പരിപാടി നിര്‍ത്തും. പിന്നെ ജീവിതകാലത്തേക്ക് ആ കമ്പനിക്കാര്‍ അവന് ലോഡു കൊടുക്കില്ല. കച്ചവടത്തെ പണത്തിന്‍റെ സ്കെയില്‍വെച്ച് അളക്കാത്ത അഗ്രഗണ്യരായ കമ്പനിക്കാര്‍ നഷ്ടമൊന്നും വകവെക്കാതെ മേട്ടകളെവെച്ച് മാക്സിമം കിടക്കകള്‍ വിറ്റുകൊണ്ടിരിക്കും. 

 

ചെറിയ കച്ചവടക്കാര്‍, നഷ്ടംവന്ന് കമ്പനി പൂട്ടേണ്ടി വരുമെന്നുള്ളവര്‍, മിടുക്കന്മാരായ തരികിട മേട്ടകളെ പുലര്‍ത്താതെ, തരികിടയില്ലാത്ത, നഷ്ടം പറയാത്ത, ആവറേജ് മേട്ടകളെ വെച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. അവര്‍ക്കാകട്ടെ, ലാഭത്തിനൊത്ത് നഷ്ടവും കുറയും. തോമാക്കൊരിക്കലും മിടുക്കനായ, തരികിടയായ ഒരു മേട്ടയാകാനാകില്ലെന്നറിയാം. അവന് കച്ചവടംകൊണ്ടു ജീവിക്കുന്ന ഒരു സാദാ മേട്ടയാകണമെന്നേയുള്ളൂ. മറ്റുള്ളവരുടെ അപമാനത്തില്‍ നിന്നും പരിഹാസത്തില്‍ നിന്നും രക്ഷപ്പെടാനായെങ്കിലും...

 

മേട്ട എന്ന നിലയില്‍ ലോഡ് വണ്ടിയില്‍ കയറിയിരുന്നാല്‍ പിസറുകള്‍ കയ്യും   കണക്കുമില്ലാതെ വന്നേക്കാം. അവയെല്ലാം വേണ്ടരീതിയില്‍ കൈകാര്യം ചെയ്ത് വിടേണ്ടത് ഒരു മേട്ടയാണ്. ആ ഒരു കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണ്, തോമ താന്‍ മേട്ടയാകാനില്ലെന്നു തീരുമാനിക്കുന്നത്. അത്രയേറെ അനുഭവങ്ങള്‍ കച്ചവടത്തിനു ഡ്രൈവറായി പോയിട്ട് തോമുട്ടിക്ക് ഉണ്ടായിട്ടുണ്ട്.  

 

ലോഡ് കയറ്റി വണ്ടി ഹൈവേയിൽ കയറിയാൽ കഷ്ടകാലത്തിനെങ്ങാനും സെയിൽ ടാക്സുകാർ കൈ കാണിച്ചു നിർത്തിയാൽ കഴിഞ്ഞു കത്തിക്കൽ. പലപ്പോഴും ഡ്യൂപ്ലിക്കേറ്റ് ബില്ലും കിടക്കകളും ഒത്തുനോക്കി വലിയൊരു തുക അടക്കാൻ എഴുതും. പിന്നെ കരഞ്ഞു കൈ കാലുപിടിച്ചു വേണം തുകയൊന്നു കുറച്ച് അതിൽനിന്നൊന്നൂരിപോരാൻ. അതിലാണ് മേട്ടയുടെ ശരിക്കുള്ള മിടുക്കിരിക്കുന്നത്. മറ്റു പിസറുകളും പിത്തനകളും എവിടെനിന്ന് ഏതു രൂപത്തിലാണ് വരുന്നതെന്നറിയാന്‍ കഴിയില്ല. മേട്ടക്ക് ഒഴിച്ചുകൂടാനാവാത്ത സിദ്ധിയാണ് പിസറുകളേയും പിത്തനകളേയും തിരിച്ചറിയുക എന്നത്. ചിലപ്പോള്‍ ഒറ്റനോട്ടത്തിലോ തുടരെയുള്ള നോട്ടത്തിലോ പിസറുകളെ കണ്ടാല്‍ അറിയില്ല. മനഃപൂര്‍വ്വം, മുന്‍പ് മിഠായി കിട്ടിയവര്‍ എന്തെങ്കിലും പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി കിടക്കയിട്ട് ഇറുക്കും. ഇറുക്കിയാല്‍ ഇറുക്കിയതു തന്നെ. 

ചിലപ്പോള്‍ പിസറുകള്‍ ആ പരിസരത്തുള്ള ആള്‍ക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടും. അതില്‍ കിടക്കമിഠായി മുന്‍പ് കിട്ടിയിട്ടുള്ളവര്‍ മിക്കവാറും ഉണ്ടാകും. എങ്കില്‍ പിന്നെ പൂരമായി. ഒന്നുരണ്ട് കിട്ടും എന്നുറപ്പാണ്. ശേഷം ചിലപ്പോള്‍ പോലീസ് സ്റ്റേഷനും കേസും വരെ ചെന്നെത്തും. അതില്‍ നിന്നൊക്കെ ഊരിപോരാന്‍ മുട്ടടിക്കാതെ, അസാധാരണ ധൈര്യത്തോടെ സംസാരിക്കാനുള്ള കഴിവുള്ളവര്‍ക്കേ പറ്റൂ. അക്കാര്യത്തില്‍ തോമുട്ടി കണ്ടതില്‍ ചക്കരയും എല്‍ദോയും കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ. ഇന്നേവരെ ഒരിടത്തും ചക്കരയേയും എല്‍ദോയേയും ആരെങ്കിലും പിടിച്ചുനിര്‍ത്തുകയോ തല്ലുകയോ കേസു കൊടുക്കുകയോ ഉണ്ടായിട്ടില്ല. ആ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുന്‍പുതന്നെ എങ്ങനെയെങ്കിലും അവര്‍ ഊരിപോരും. 

 

അതിനു കഴിയാത്തവര്‍ പിടിക്കപ്പെട്ടാല്‍ മിക്കവാറും കയ്യിലുള്ള കാശു മുഴുവന്‍ കൊടുത്തുതീർത്താണ് പോരുക. സംഗതി കൂടുതല്‍ രൂക്ഷമായാല്‍, കച്ചവടക്കാര്‍ ഗത്യന്തരമില്ലാതാകുമ്പോള്‍ കമ്പനി മുതലാളിമാരെ വിളിക്കും. കമ്പനി മുതലാളിമാര്‍ തങ്ങളുടെ ലോഡ് കൊണ്ടുപോയവരെ ഇറക്കികൊണ്ടുവരാന്‍ ബാധ്യസ്ഥരാണ്. അവര്‍ വല്ല ലോക്കല്‍ നേതാക്കളെയും കൂട്ടി പറയുന്ന പൈസ കൊടുത്ത് ലോഡും കച്ചവടക്കാരെയും കൊണ്ട് തിരിച്ചുപോരും. അപ്പോഴും നല്ലൊരു കാശ് മുതലാളിമാര്‍ക്ക് നഷ്ടമായിരിക്കും. അതോടെ ആ മേട്ടയുടെ മാര്‍ക്കറ്റ് കുത്തനെ ഇടിയും. പിന്നെ എവിടെ നിന്നും ലോഡ് കിട്ടാതെ അയാക്ക് വെറും കച്ചവടക്കാരനായി ഏതെങ്കിലും ടീമില്‍ കേറിപോകേണ്ടി വരും. 

 

അല്ലെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് കുറച്ചുനാള്‍ പോകും. ഏതു പണിക്ക് പോയാലും ശരി രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞാല്‍ അവരൊക്കെ തിരിച്ച് കച്ചവടത്തില്‍ തന്നെയെത്തും. കച്ചവടത്തിന്‍റെ സുഖവും സന്തോഷവും മറ്റെങ്ങുനിന്നും അവര്‍ക്കാര്‍ക്കും കിട്ടിയിരുന്നില്ല. ഇടയ്ക്കിടെ പിസറുകളില്‍പെട്ട് മനം മടുക്കുമ്പോള്‍, പേടിച്ചു വിറച്ചു ധൈര്യമെല്ലാം വറ്റുമ്പോള്‍ തോമുട്ടി കരുതും, നിര്‍ത്തി ഇനി കച്ചോടത്തിനില്ല എന്ന്...  

 

അങ്ങനെയുള്ള ഒരു ദിവസമാണ് അതുവരെയുണ്ടായിരുന്ന കാശൊക്കെ എടുത്ത് ഒരു സെക്കന്‍റ് ഹാന്‍റ് ഓട്ടോ വാങ്ങിയത്. വര്‍ഷാപ്പു പണിക്ക് ഇനിയില്ലെന്ന് പണ്ടേ തീരുമാനിച്ചിരുന്നു. കച്ചവടത്തിനു പോയ ശേഷം മേലനങ്ങി പണിയെടുക്കാന്‍ വല്ലാത്ത മടി. എന്നാല്‍ ഓട്ടോയാകുമ്പോള്‍ അങ്ങനെയല്ല. വെറുതെയിരുന്ന് ഓടിച്ചാല്‍ മതി. ചിലപ്പോള്‍ ചില ടീമുകള്‍ ഷോട്ട് കച്ചവടത്തിനു പോകാനും വിളിക്കും.  

 

ഒരു ദിവസം നീളുന്ന കച്ചവടമാണ് ഷോട്ട്. കച്ചവടമുണ്ടെങ്കില്‍ ഏറ്റവും ലാഭം ഷോട്ടാണ്. എന്നും വീട്ടില്‍ പോയി വരാം. ഒരു ദിനം കച്ചവടം പൊട്ടിയാല്‍ മതി ഷോട്ട് നില്ക്കും. അപ്പോള്‍ പിന്നെ വണ്ടി പേട്ടയില്‍ കിടന്ന് ഓടലാകും. പേട്ടയില്‍ കിടന്ന് ഓടിയിട്ട് കാര്യമൊന്നുമില്ല. കുറച്ചുദിവസം ഓടിക്കഴിഞ്ഞ് മടുക്കുമ്പോള്‍, കാര്യങ്ങള്‍ നടക്കുന്നില്ലെന്നാകുമ്പോള്‍ വണ്ടി ആര്‍ക്കെങ്കിലും ഓടിക്കാന്‍ ഏൽച്ചിട്ട് ലോഡ് കേറ്റി പോകും. അപ്പോഴേക്കും മുന്‍പുണ്ടായ പിസറിന്‍റെ ആധിയും പേടിയുമെല്ലാം ആറിത്തണുത്തിരിക്കും. അങ്ങനെ തോമുട്ടി കച്ചവടക്കാരനായും ഡ്രൈവറായും ഓട്ടോറിക്ഷക്കാരനായും തന്‍റെ പേടിയുടെ ആധിക്യമനുസരിച്ച് കിടയ്ക്കാട് അല്ലലുമായി ജീവിച്ചുപോന്നു.  

 

തോമുട്ടി ഷോട്ടുപോയാലും ഓട്ടോഡ്രൈവറായാലും കുടിമുട്ടിപോകുന്നത് അപ്പന്‍ പൊറിഞ്ചുവിന്‍റെയാണ്. ആ സമയം സ്വബോധത്തോടെ രാത്രി നേരത്ത്, ഇരുളിലിരുന്ന് പൊറിഞ്ചു കര്‍ത്താവിനേയും കിടയ്ക്കാടപ്പനേയും വിളിച്ചു. മകന് ഇത്തരി ധൈര്യംകൊടുക്കാനും പിസറുകള്‍ ഉണ്ടാകാതിരിക്കാനും. എന്തായാലും പ്രാർഥന ഫലിക്കാതിരുന്നിട്ടില്ല.

 

ഒരിക്കല്‍ മേട്ടയായി ജീവിച്ച് എന്തെങ്കിലും ഒരു പിസറില്‍ ചെന്നുപെട്ട് കമ്പനിക്കാര്‍ക്ക് നഷ്ടമുണ്ടാക്കി ലോഡ് കിട്ടാതെ വീണ്ടും കച്ചവടക്കാരനായി മാറുന്നതിലും നന്ന് മേട്ടയാകാതിരിക്കുകയാണെന്ന് തോമുട്ടി   ഉറപ്പിച്ചുപോന്നിരുന്നു. പക്ഷേ ആ നിമിഷം തോന്നിയ അപമാനഭീതി തോമുട്ടിയുടെ ധൈര്യമില്ലായ്മയേക്കാള്‍ ഭീകരനായിരുന്നു. ഇനിയും പേടിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്ന് അവന്‍ ഉറപ്പിച്ചു. അന്നുമുതല്‍ തോമുട്ടി കച്ചവടക്കാരനും ഓര്‍ഡര്‍മാനും എന്ന നിലവിട്ട് ഒരുമേട്ടയുടെ ഗുണകണങ്ങള്‍ എന്തൊക്കെയാണെന്നു നിരീക്ഷിക്കാന്‍ തുടങ്ങി. കിട്ടുന്ന താപ്പില്‍ എവിടെയെങ്കിലും കൊണ്ടുപോയി ഒരു ഊക്കിന് മുറിക്കാന്‍ തക്കംപാര്‍ത്തു നടന്നു. സാധാരണ ഓര്‍ഡര്‍ കിട്ടിയാല്‍ അവന്‍ വര്‍ഗ്ഗീസിനെ വിളിച്ചു കൊണ്ടുപോകുകയാണ് പതിവ്. വര്‍ഗ്ഗീസിനെ കൂടാതെ ഒരു കിടക്ക എങ്ങനെ മുറിക്കാം എന്നവന്‍ ആലോചിച്ചുകൊണ്ടിരുന്നു.  

 

ഒരു ദിവസം തോമുട്ടി മുറിക്കല്‍ കുടുക്കില്‍ ചെന്നുപെടുക തന്നെ ചെയ്തു. ഒരുച്ചക്കാണ്. ഊണു കഴിക്കുന്നതിനു മുന്‍പുള്ള സമയം. തരക്കേടില്ലാത്ത ഒരു വീട്. രണ്ടുമധ്യവയസ്ക്കകളും അതില്‍ ഒരു സ്ത്രീയുടെ മകനെന്നു തോന്നിക്കുന്ന ഒരു കൗമാരക്കാരന്‍ പയ്യനുമുണ്ട്. കിടക്ക വേണോന്നു ചോദിച്ചപ്പോള്‍ മടിച്ചുമടിച്ചാണെങ്കിലും അവര്‍ കൊണ്ടുവരാന്‍ പറഞ്ഞു. കുറച്ച് അഡ്വാന്‍സുമുണ്ട്. ഇതുതന്നെ തന്‍റെ സീലുപൊട്ടിക്കാന്‍ പറ്റിയ സ്ഥലമെന്ന് തോമുട്ടി ഉറച്ചു. ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല. ആ അവസരത്തിനു മീതെ ചാടി വീണു.   വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്ത് വര്‍ഗ്ഗീസുണ്ടായിട്ടും തോമുട്ടി മിണ്ടാന്‍ പോയില്ല.

 

കിടക്ക ഒന്ന് എടുക്കണോ അതോ രണ്ടെണ്ണം വേണമോ എന്നവന്‍ സംശയിച്ചു. രണ്ടും കൽപിച്ച്, വല്ലാത്ത ഒരു ധൈര്യത്തോടെ രണ്ടുകിടക്കകള്‍ എടുത്തു. ഒരു കിടക്ക പറഞ്ഞിട്ട് രണ്ടെണ്ണവും ഏറ്റിവരുന്ന തോമുട്ടിയെ കണ്ടപ്പോള്‍ സ്ത്രീകള്‍ ഒന്നമ്പരന്നു.  

 

‘‘ഇതെന്തിനാ രണ്ടെണ്ണം. ഒന്നല്ലേ പറഞ്ഞുള്ളൂ..’’

‘‘നല്ലത് നോക്കീട്ട് ഏതാന്ന്ച്ചാ എടുക്കാലോ...’’ തോമുട്ടി കിടക്ക നിവര്‍ത്തിയിട്ട്   യാതൊരു ഭയവും സംഭ്രമവും ഇല്ലാതെ വളയ്ക്കാന്‍ തുടങ്ങി. സ്ത്രീകള്‍ രണ്ടുപേരും ഒരക്ഷരം എതിരുപറയാതെ തോമുട്ടി പറയുന്നതു മുഴുവന്‍ കേട്ടു വിശ്വസിച്ചു നിന്നു. പറഞ്ഞ അഡ്വാന്‍സും കൊടുത്തു. പതിവുപോലെ ബില്ല് എഴുതുന്നതിനു മുന്‍പ് ഒരു കൂട്ടിപിടുത്തം കാച്ചി. സംഗതി ക്ലീന്‍. സ്ത്രീകള്‍ ആദ്യം ഒന്നമ്പരന്നു. ഇത്രവിലകുറവില്‍, ഒരു സ്കീമില്‍ രണ്ടു കിടക്കകള്‍ ഒന്നിച്ചു കിട്ടുകയെന്നാലോചിച്ചപ്പോള്‍, അതുവരെ ഇല്ലെന്നു പറഞ്ഞിരുന്ന കാശ് പൊടുന്നനെ അലമാരയില്‍ നിന്ന് പുറത്തുവന്നു. രണ്ടു കിടക്കക്കും കൂടി ആയിരത്തി ഇരുനൂറ്. ഒരെണ്ണം 1200 രൂപ ഇന്‍സ്റ്റാള്‍മെന്‍റില്‍ പറഞ്ഞിരുന്നതാണ്. കുറച്ചുനേരത്തേക്ക് തോമുട്ടിക്ക് നഷ്ടബോധം തോന്നി. ആയിരത്തി അഞ്ഞൂറ് പറഞ്ഞാലും കിട്ടുമായിരുന്നു. പറഞ്ഞിട്ടു കാര്യമില്ല. 

 

ഒറ്റയടിക്ക് വില കുറച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സംശയം. ബില്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് കുഴപ്പമില്ല. കറക്ട് അഡ്രസ്സും കാര്യങ്ങളുമുണ്ടല്ലോ. വിളിച്ചാലും കിട്ടുമല്ലോ. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുമെന്ന് തോമുട്ടിയും. ആ അവസ്ഥയില്‍ തോമുട്ടി എന്തുപറഞ്ഞാലും അവര്‍ വിശ്വസിക്കുമായിരുന്നു. അങ്ങനെയാണ് കഴിഞ്ഞകൊല്ലം ഓണത്തിനവസാനിച്ച ഒരു സ്കീം സ്വന്തം റിസ്കില്‍ സ്വന്തം ജോലിപോലും പോകുമെന്ന ഘട്ടത്തില്‍ നിന്ന് അമ്പത് രൂപയുടെ കമ്മീഷനില്‍ അവര്‍ക്ക് മാറ്റിയെഴുതി കൊടുക്കുന്നത്. പിന്നെ അവര്‍ക്ക് തോമുട്ടിയെ അവിശ്വസിക്കേണ്ടതായി ഒന്നുമില്ലല്ലോ. എങ്കിലും ബില്ലുകൂടി വേണം. തോമുട്ടി ബില്‍ ബുക്ക് പുറത്തെടുത്തു. പേജുകള്‍ ഓരോന്നായി മറിച്ചു തുടങ്ങി.

 

നോക്കി നില്ക്കേ എങ്ങുനിന്നെന്നില്ലാതെ ഒരു തരിപ്പ് തോമുട്ടിയുടെ ശരീരത്തില്‍ പടര്‍ന്നു കയറി. മറിയുന്ന പേജുകളില്‍ മണല്‍ത്തരികള്‍പോലെ അക്ഷരങ്ങള്‍ പരന്നുകിടക്കുന്നുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ അവ ഓരോന്നായി തിരിച്ചറിയാം. മലയാളമല്ല, ഇംഗ്ലീഷിലാണ് ബില്‍ബുക്ക് അടിച്ചുവെച്ചിരിക്കുന്നത്. ഇത്രനാള്‍ കച്ചവടത്തിനു നടന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും അതൊന്നു തുറന്നു നോക്കാനോ ബില്‍ എഴുതി പഠിക്കാനോ തോന്നാത്തതിലെ ചതി അപ്പോഴാണ് തോമുട്ടിക്ക് ബോദ്ധ്യമായത്. മറിയുന്ന പേജുകളിലെല്ലാം കാര്‍ബണ്‍ കോപ്പിവെച്ച്   എഴുതിയതിന്‍റെ പകര്‍പ്പുകള്‍ കിടക്കുന്നുണ്ട്. അവയില്‍ നിന്നെന്തെങ്കിലും   നോക്കി തപ്പി പിടിച്ച് എഴുതാമെന്നുവെച്ചാല്‍ തന്നെ സമയം ഏറെയെടുക്കും. മാത്രമല്ല, പേന കൈകൊണ്ടുതൊട്ടകാലം മറന്നു. രണ്ടുപേരുടെ മുന്നില്‍ നിന്നെഴുതിയാല്‍ കൈവിരലുകള്‍ വിറയ്ക്കുമെന്നതില്‍ സംശയമില്ല. പിന്നീട് പേജുകള്‍ മറിച്ച് കോമാളിത്തം തുടരുന്നതിനേക്കാള്‍ നല്ലത്, എങ്ങനെയെങ്കിലും ആ ഒരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയാലോചിക്കുകയാണെന്ന് തോന്നി.  

തോമുട്ടി നിന്ന നില്പില്‍ ഓര്‍ഡര്‍ ബുക്ക് കയ്യിലിട്ടു തിരിക്കുന്നതിനിടെ രക്ഷപ്പെടാനുള്ള വഴികള്‍ ആലോചിച്ചു. ഇതിനിടെ കുരുത്തം കെട്ട ചെക്കന്‍ അടുത്തുവന്നുനിന്ന് ബില്‍ബുക്കിലേക്ക് തുറിച്ചു നോക്കാനും തുടങ്ങി. തോമുട്ടിയുടെ ശരീരത്തില്‍ വിറയല്‍ ചെറിയതോതില്‍ പടര്‍ന്നു. കിടയ്ക്ക രണ്ടുമെടുത്ത് എങ്ങനെയെങ്കിലും അവിടെ നിന്നൊന്നു തടി കഴിച്ചലാക്കിയാൽ മതിയെന്നായി തോമുട്ടിക്ക്.  

 

‘‘ഞങ്ങക്ക് ഗ്യാരണ്ടി കിട്ടണം. അത്രയേയുള്ളൂ.’’

സ്ത്രീകള്‍ ആ ഒരൊറ്റ വാശിയിലാണ്. കയ്യിലിരിക്കുന്ന ബില്‍ബുക്ക് നോക്കിയപ്പോള്‍, തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവാണ് അതെന്ന്   തോന്നി. സ്കൂള്‍ വിട്ട് കോയമ്പത്തൂര്‍ക്ക് ഓടിപ്പോയതും കണ്ട തമിഴന്‍മാരുടെ ആട്ടും തുപ്പും അടിയുംകൊണ്ട് നിന്നതും ശേഷം കിടയ്ക്കാട് സ്കൂളിനു മുന്നില്‍ വര്‍ഷാപ്പിട്ടതും, എന്തിന് കഴിഞ്ഞ കുറച്ചു വര്‍ഷമായി കച്ചവടത്തിനു പോയതുമെല്ലാം വെറുതെയായിരുന്നു എന്ന് തോന്നി. എല്ലാം ആ ഒരു നിമിഷത്തിനു മുന്നില്‍ തോറ്റു മുട്ടുകുത്തി പഞ്ചപുച്ഛമടക്കി നില്ക്കുന്നു. ജീവിതത്തില്‍ ആ ബില്ലു ബുക്കിലെ അക്ഷരങ്ങള്‍ക്കു മുന്നില്‍ പകരം വെക്കാന്‍ ഒന്നുമില്ലെന്ന് തോമുട്ടിയറിഞ്ഞു.  

 

‘‘കുടിക്കാന്‍ ഇത്തിരി വെള്ളം വേണം. ചുക്കെള്ളം ച്ചാ നന്നായി. തൊണ്ട കാറ്ണൂ...’’ 

 

തോമുട്ടിയുടെ നാവില്‍ ആ സമയത്ത് അങ്ങനെയാണ് തോന്നിയത്. സംസാരം വിറപൂണ്ടിരുന്നു എന്നതില്‍ അവന് സംശയമില്ലായിരുന്നു. വെള്ളമെടുക്കാനായി ഒരു സ്ത്രീ അകത്തേക്കു പോയി. ഇനി ചെറുക്കനും മറ്റേ സ്ത്രീയുമേയുള്ളൂ. അവര്‍ക്ക് വേണ്ടത് കിടക്കയല്ല; ഗ്യാരണ്ടിയുള്ള ബില്ലാണ്. കിടയ്ക്ക ഭദ്രമായി എടുത്തുവെച്ച് ബില്ല് വിരിച്ച് കിടക്കാനാകും. ബില്ലില്ലാത്ത ഒരു വളമതിയായിരുന്നു. നൂറ് രൂപ പോയാലും പോട്ടേന്ന് വെക്കാമായിരുന്നു.  

 

‘‘എന്താ ബില്ലെഴുതാത്തെ. ഗ്യാരണ്ടി കിട്ടില്ലാ എന്നുണ്ടോ?’’

‘‘ഗ്യാരണ്ടിക്കെന്താ പഞ്ഞം. ഇഷ്ടം പോലെയല്ലേ...’’ പറഞ്ഞുപോയത് അബദ്ധമായിട്ടൊന്നുമല്ല. പെണ്ണുംപിള്ള അതു വിശ്വസിച്ചു. പൊടുന്നനെ തോമുട്ടിയുടെ തലക്കുള്ളില്‍ ഒരു ബള്‍ബ് മിന്നി. സമയമില്ല, മറ്റൊന്നു തോന്നുന്നതു വരെ കാത്തുനില്ക്കാന്‍. എഴുതാനും വായിക്കാനും അറിയാത്ത ഒരുത്തനാണ് അത്രനേരം കമ്പനിക്കാര്യം പറഞ്ഞ് ഞെളിഞ്ഞു നിന്നതെന്ന് അറിഞ്ഞാല്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ല.  

 

‘‘ചേച്ചി ഈ ബില്ലു ബുക്കങ്ങ്ട് പിടിച്ചേ. ന്ന്ട്ട് അഡ്രസ്സും കാര്യങ്ങളും ഒക്കെ അങ്ക്ട് എഴുത്യേ. ഇത്ര രൂപക്ക് കിടക്ക എടുത്തൂന്ന് സ്വന്തം കയ്യക്ഷരത്തില് ആയിക്കോട്ടെ. കമ്പനിക്ക് അല്ലെങ്കീ സംശയാവും. ഞങ്ങള് നിര്‍ബന്ധിച്ചതാണെന്ന്. സ്വന്തം കയ്യക്ഷരത്തില് ആവുമ്പോ സ്വന്തം ഇഷ്ടപ്രകാരം ആവുംന്ന് ആര്‍ക്കാ അറിയാത്തത്..’’

 

ചേച്ചിക്കു വല്യേ വിശ്വാസമായി. മുഖം ഒന്നുകൂടി വികസിച്ചു. ഏതോ പരിശുദ്ധമായ ഒരു സാധനം വാങ്ങുന്നതുപോലെ കൈകള്‍ രണ്ടും തുടച്ച് വൃത്തിയാക്കി അവര്‍ ബില്ലുബുക്ക് വാങ്ങി.  

‘‘എങ്ങനെയാ എഴുതേണ്ടത്. ഇംഗ്ലീഷിലോ, മലയാളത്തിലോ?’’

എന്‍റമ്മേ തോമുട്ടിക്കുണ്ടായ ആശ്വാസത്തിന് പകരം ഒന്നുമാവില്ല.

‘‘സംശയം ന്താ. ഇംഗ്ലീഷില് തന്നെ. കമ്പനീല് കാണിക്കണ ബില്ല് ബുക്കല്ലേ..’’

 

കിട്ടിയ ചാന്‍സില്‍ അവരും വിട്ടില്ല. ബില്‍ ബുക്ക് നിറയെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചു. ഒരു നിമിഷം തനിക്കുള്ള പ്രേമലേഖനം ആണോ എന്ന് തോമുട്ടി സംശയിച്ചു. ആണെങ്കിലും കാര്യമില്ല. സ്ത്രീ നീട്ടിയ ബില്‍ ബുക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ ബില്‍ കീറിയെടുത്ത് അടച്ചുവെച്ചു. പൈസ കൊടുക്കുമ്പോള്‍ അവരുടെ മുഖത്തും നല്ല സന്തോഷം. കാശുവാങ്ങി പുറത്തിറങ്ങിയപ്പോള്‍ തോമുട്ടി ഒന്നുറപ്പിച്ചു കഴിഞ്ഞിരുന്നു. മുറിക്കാന്‍ താന്‍ ധാരാളം. ആ അർഥത്തില്‍ ശരിക്കും ഒരു മേട്ടയായിരിക്കുന്നു. പക്ഷേ ബില്‍ എഴുതാന്‍.... എല്ലായിടത്തും ഈ നമ്പര്‍ കയറി പോയെന്നു വരില്ല. ഇന്നത്തെപോലെ എഴുതാന്‍ കഴിയാത്തവരാണെങ്കില്‍ പെട്ടുപോകും. ബില്‍ എഴുതാന്‍ സ്ഥിരമായി, വിശ്വസ്തനായ ഒരസിസ്റ്റന്‍റിനെ കിട്ടിയാല്‍ തനിക്കും മേട്ടയായി ലോഡ് കൊണ്ടുവരാം.  

 

അടുത്തപടി അത്തരം ഒരാളെ തപ്പുന്നതായി. അത്തരം ഒരാളെ കണ്ടെത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. തോമുട്ടിക്കും ഉണ്ടായിരുന്നു ചില നിബന്ധനകളൊക്കെ. തോമുട്ടി മനസ്സില്‍ക്കണ്ട് ചോദിച്ചവരുടെ നിബന്ധനകള്‍ അതിലും കടുപ്പമായിരുന്നു. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും പരിചയമില്ലാത്ത ഒരാളെ കച്ചവടത്തിനു വിളിച്ചുകൊണ്ടുപോയി തന്‍റെ അസിസ്റ്റാന്‍റാക്കുന്നതില്‍ തോമുട്ടിക്കും താൽപര്യമില്ലായിരുന്നു. അങ്ങനെയല്ലാത്ത പുതിയ വല്ല പയ്യന്മാരേയും കൊണ്ടുപോയാല്‍ അവര്‍ക്ക് കച്ചവടത്തിന്‍റെ നിലയും വിലയും എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. കൈനിറയെ കാശു കിട്ടുമ്പോള്‍ അവര്‍ക്ക് കാശിനോടുപോലും മതിപ്പില്ലാതാകും. കച്ചവടത്തിനു പോകുന്ന ഒട്ടുമിക്ക പേര്‍ക്കും വിലയില്ലാത്തതു കാശിനോടു തന്നെ. 

 

ഒരു വര്‍ഷത്തിനുമേലെ കച്ചവടക്കാര്‍ ആരുംതന്നെ തന്‍റെ അസിസ്റ്റന്‍റുമാരായി വരില്ലെന്ന് ആദ്യത്തെ ഒരു തപ്പലില്‍ തന്നെ തോമുട്ടിക്ക് ബോദ്ധ്യമായി. പലരും അതു പറഞ്ഞു ചെന്നപ്പോള്‍ പരിഹസിച്ചു ചിരിച്ചു. ഒരു കോംപ്രമൈസ് എന്ന നിലയില്‍ അവര്‍ പറഞ്ഞത് തോമുട്ടിക്കും സ്വീകാര്യമായില്ല. തോമുട്ടിയുടെ സത്യസന്ധതയും പേടിയും അറിയാവുന്ന കമ്പനിക്കാര്‍ ലോഡു കൊടുത്തുവിടാന്‍ മടിക്കില്ല. ആ ലോഡില്‍ തുല്യ ഷെയറില്‍ വരാന്‍ ഒന്നുരണ്ടുപേര്‍ തയ്യാറുമായി. തോമുട്ടിക്കും അതില്‍ വിരോധം തോന്നിയില്ല. പക്ഷേ മറ്റൊരു കീറാമുട്ടിയും ഉണ്ടായിരുന്നു പിറകെ. ലാഭം കിട്ടിയാല്‍ ഈക്വല്‍ ഷെയര്‍. നഷ്ടം വന്നാല്‍ തുല്യമായി പങ്കിടാന്‍ അവരാരും തയാറല്ല. ആ പേരില്‍ കാലാകാലം ഒരു കച്ചവടമുതലാളിയുടെ അടിമയായി നിൽക്കാന്‍ അവര്‍ക്കു വയ്യെന്ന്... 

ചുരുക്കത്തില്‍ ടെന്‍ഷനും ആധിയും പേടിയും തന്‍റെ നെഞ്ചിലും, ലാഭം കിട്ടിയാല്‍ അവരുടെ പോക്കറ്റിലേക്കും. അതിന് വേറെ ആളെ നോക്കിക്കൊള്ളാന്‍ തോമുട്ടി പറഞ്ഞു. മറ്റുചിലര്‍ തോമുട്ടിയെ പരിഹസിച്ചു വേദനിപ്പിച്ച് വിട്ടത് സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ജീവിതത്തില്‍ ഇന്നുവരെ ധൈര്യത്തിന്‍റെ ഒരു കണിക പോലും പുറത്തുകാണിക്കാത്തവന്‍ എന്നു പറഞ്ഞാണ്. അപ്പോള്‍ ഒന്നും പറയാതെ അതൊക്കെ കേട്ടുവന്നിട്ട് രണ്ടെണ്ണം വിട്ട് തോമുട്ടി അവരെയൊക്കെ ചങ്കൂറ്റത്തോടെ തെറിവിളിച്ചു. 

 

മദ്യം അകത്തുചെന്നാല്‍ എവിടെ നിന്നെന്നില്ലാതെയാണ് ധൈര്യം ഇരച്ചെത്തുക. അതുവിചാരിച്ച് ദിവസം മുഴുവനും കുടിച്ചു നടക്കാനും പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ കുടിച്ചുകഴിയുമ്പോള്‍ ചോദിക്കാനായി അത്തരം കാര്യങ്ങള്‍ മാറ്റിവെക്കും. തോമുട്ടിക്ക് ഒരാനയോളം ശക്തിയും ബലവുമുണ്ട്. അസാധാരണമായ ധൈര്യവും കൂടി കിട്ടിയാല്‍ പിന്നെയവനെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കും പറ്റില്ല. അതുകൊണ്ട് കുടിച്ചു ഫിറ്റാകുമ്പോഴുണ്ടാകുന്ന തോമുട്ടിയുടെ തെറിപറച്ചിലും വെല്ലുവിളിയും കാര്യമാക്കാതെ വിടുന്നതാണ് തങ്ങളുടെ തടിക്ക് നല്ലതെന്ന് അവരെല്ലാം ബുദ്ധിപൂര്‍വ്വം അറിഞ്ഞുവെച്ചു. ലഹരി ഇറങ്ങുമ്പോഴേക്കും അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നൊക്കെ തോമുട്ടി ഒഴിഞ്ഞുപോന്നുകൊണ്ടിരുന്നു.  

കച്ചവടത്തിന്‍റെ എബീസീഡി അറിയുന്നവരാരും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ തന്‍റെ കൂടെ അസിസ്റ്റന്‍റുകളായി കച്ചവടത്തിനു വരാന്‍ പോകുന്നില്ലെന്ന് തോമുട്ടിക്ക് മനസ്സിലായി. 

 

അങ്ങനെ ഒരാളെ തപ്പിയാലോചിച്ചിരിക്കുമ്പോഴാണ് ലോനുവിന്‍റെ ചാട്ടവും ഓട്ടവും ഓര്‍മ്മ വന്നത്. കാശിത്തിരി കൂടുതല്‍ കൊടുത്താല്‍ പുണ്യമല്ലാതെ മറ്റൊന്നും കിട്ടുകയില്ല. പഠിപ്പും വിവരവുമുള്ള ലോനു തന്‍റെ അസിസ്റ്റന്‍റാകുന്നതില്‍ കുറച്ചിലൊന്നുമില്ല. കൂടുതലേയുള്ളൂ. ലോനുവിനാണെങ്കില്‍ കച്ചവടം പഴയപോലെ കൊഴുക്കുന്നുമില്ല. കണ്ടിട്ടുതന്നെ നാള്‍ ഒത്തിരിയായിരുന്നു. ഒരു ദിവസം കച്ചവടം കഴിഞ്ഞ് രണ്ട് ദിവസം റെസ്റ്റു കിട്ടിയപ്പോള്‍ ലോനുവിനെ തേടിയിറങ്ങി.

 

തോമുട്ടി പക്ഷേ രണ്ടുദിനം വൈകിക്കഴിഞ്ഞിരുന്നു. തോമുട്ടി ചെല്ലുമ്പോള്‍ ഉമ്മറത്തിണ്ണയിലിരുന്ന് ലോനു നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. പുറത്തെ പാറക്കല്ലില്‍ ലോനുവിന്‍റെ അപ്പനുണ്ടായിരുന്നില്ല. സാധാരണ കുടിക്കാന്‍ വരുന്നവർക്ക് അപ്പന്റെ കാവല്‍ ഉണ്ടാകാറുള്ളതാണ്. തോമുട്ടി കാര്യം പറഞ്ഞപ്പോഴാണ് അക്കിടി പറ്റിയപോലെ ലോനു തലയില്‍ കൈവെച്ചിരുന്നത്. ലോനുവിന്‍റെ കിടയ്ക്ക കച്ചവട ജീവിതത്തിലെ ആദ്യത്തെ ലോഡ് കഴിഞ്ഞ്‌ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ചക്കരയുടെ കൂടെയാണ് അവന്‍ കച്ചവടത്തിനു പോയിരുന്നത്. 

 

പിന്നേയും തോമുട്ടിക്ക് ചക്കരയോട് കലിതോന്നി. അവനാണല്ലോ വേണ്ടവരേയും വേണ്ടാത്തവരേയും കച്ചവടത്തിനു കയറ്റിക്കൊണ്ടുപോകുന്നത്. ചക്കരയുടെ കൂടെ ലോഡ് പോയവര്‍ ഏറെയും അവനൊപ്പമേ പോകൂ. കച്ചവടം ഉണ്ടായാല്‍ മതി കാശിന് ഒരു പഞ്ഞവുമില്ല, കുടിക്കും. മറ്റു ലോഡുകളില്‍ മേട്ടയായി പോകുന്ന പലര്‍ക്കും ചക്കരയുടെ കൂടെ കച്ചവടക്കാരായി പോകുന്നവര്‍ക്കുള്ളത്ര കിട്ടുന്നുണ്ടാവില്ല. ലോനുവിന്‍റേത് പക്ഷേ കാശിനുള്ള ആര്‍ത്തിയായിരുന്നില്ല.

‘‘എങ്ങനാ തോമുട്ട്യേ ഞാനിപ്പൊ ചക്കരടേന്ന് പോര്വാ. ഞാന്‍ വെറുതിരിക്കുമ്പോ ന്നെക്കൊണ്ടുപൂവാന്‍ ചക്കരേണ്ടാര്‍ന്നുള്ളൂ.’’ തോമുട്ടി പിന്നെ നിര്‍ബന്ധിക്കാന്‍ നിന്നില്ല. രണ്ടു മൂന്നു ദിവസം മുമ്പ് തനിക്കാ ബുദ്ധി തോന്നാഞ്ഞതില്‍ നിരാശ തോന്നി.  

 

സന്ധ്യാസമയത്ത് രുധിരാഴിയിലുള്ള കറക്കം കനാലുവഴി തീര്‍ത്ത് ലോനുവിന്‍റെ കരിവീട്ടില്‍നിന്ന് ഒരു കുപ്പി വാറ്റ് ചാരായം കുടിക്കാനായി സിദ്ദു കയറിവന്നു.   അത്രകാലവും അയല്‍പക്കക്കാരനായി കഴിഞ്ഞിട്ടും ശരിക്കൊന്ന് കാണാതിരുന്ന   സിദ്ദുവിനെ തോമുട്ടി പരിചയപ്പെട്ടു. ആ പരിചയ ബന്ധത്തിന് ബലം കൂട്ടുന്നതിനായി പണിയില്ലാതെ തേരാപ്പാര നടക്കുന്ന സിദ്ദുവിന്‍റെ കുപ്പിയുടെ കാശ് തോമുട്ടി കൊടുത്തു. ഷെയറ് ഇടുമ്പോള്‍ പോലും കൈവിറക്കുന്ന തോമുട്ടി   ഒരാളുടെ ഒരു കുപ്പി മുഴുവനായി ഏറ്റെടുത്തതു കണ്ടപ്പോള്‍ അമ്പരന്നുനിന്നത് ലോനുവാണ്. 

 

കച്ചവടത്തിനു പോയി തുടങ്ങിയെങ്കിലും ആളും തരവും നോക്കി അത്യാവശ്യം മദ്യക്കച്ചവടം ലോനുവും ചാക്കപ്പനും അപ്പോഴും നടത്തിയിരുന്നു. തോമുട്ടിക്ക് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ ആ നേരത്ത്. ഇരുട്ടുവീണു, വഴിയൊന്നും ശരിക്ക് കാണാനില്ല. വീടുവരെ എത്തണം. ഇരുട്ടുവീണാല്‍ പിന്നെ പേടിയാണ്. അതിന് ഇരുട്ടുവീഴണമെന്നില്ല. മനുഷ്യനെക്കുറിച്ചും മറ്റുമുള്ള പേടിയൊക്കെ രണ്ടെണ്ണം അകത്തുചെന്നാല്‍ പോകും. എന്നാല്‍ പ്രേതങ്ങളേയും പാമ്പുകളേയും വെല്ലുവിളിക്കാന്‍ ഒരു ഡിസ്റ്റിലറിയിലെ മുഴുവന്‍ മദ്യവും പോരാതെ വരികയേയുള്ളൂ. അതുകൊണ്ട് ഇരുളുവീഴാന്‍ തുടങ്ങിയാല്‍ തോമുട്ടി   വീട്ടിലെത്താനുള്ള മാര്‍ഗ്ഗം നോക്കും.  

 

കണ്ണുകാണാതായാല്‍ നിലത്ത് വെക്കുന്ന ഓരോ കാലടിക്കടിയിലും ഒരു മൂര്‍ഖന്‍ പാമ്പ് കിടക്കുന്നുണ്ടെന്ന് തോന്നും. പുറകില്‍ ഇരുളില്‍ മറഞ്ഞ് ദംഷ്ട്രകള്‍ നീട്ടി, കണ്ണുതുറപ്പിച്ച് ചോരയിറ്റുന്ന നാവുമായി അടുത്തകാലത്ത് കിടയ്ക്കാട് ദുര്‍മരണപ്പെട്ട ആരുടെയെങ്കിലും പ്രേതങ്ങളും. പിന്നെ ഒരടി മുന്നോട്ടുവെക്കാന്‍ പറ്റില്ല. കുടിച്ചതെല്ലാം ഏതെങ്കിലും വഴിക്ക് പോകും. അതൊന്നും പുറത്തറിയിക്കാതെ തന്ത്രപൂര്‍വ്വം ധൈര്യം കാണിച്ച് അവന്‍റെ കൂടെ വീടെത്താമെന്ന ഒരാശ്വാസസന്തോഷം കാരണമാണ് സിദ്ദുവിന് ചാരായം വാങ്ങിക്കൊടുത്തത്. 

 

ഇരുട്ടില്‍ തോമുട്ടി പിറകിലും സിദ്ദു മുന്നിലുമായി നടന്നു. ഇത്രകാലം കിടയ്ക്കാട് ജീവിച്ചിട്ടും തനിക്കുള്ളതിനേക്കാള്‍ പരിചയവും ധൈര്യവും അവനുണ്ടെന്ന് കണ്ടപ്പോള്‍ തോമുട്ടി അത്ഭുതപ്പെട്ടു. ഒരു കുലുക്കവുമില്ലാതെ സിദ്ദു മുന്നോട്ടു നടന്നപ്പോള്‍ അവനെ മനസ്സുകൊണ്ട് അംഗീകരിക്കുകയും ധീരനായി സമ്മതിക്കുകയും ചെയ്തു. പണിക്കൊന്നും പോകുന്നില്ല എന്നൊരു കുഴപ്പമേ അവനുണ്ടായിരുന്നുള്ളൂ. പക്ഷേ അതില്‍ കൂടുതലായി ആള് പഠിപ്പുള്ളവനാണെന്നും വിസ നോക്കിയിരിക്കുകയാണെന്നും അറിഞ്ഞു.  

 

(തുടരും…)

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com