ADVERTISEMENT

ചെന്നൈ ചേട്ട്പേട് ഫ്ളൈ ഓവറിനു താഴെയുള്ള റോഡിലൂടെ കൈയ്യിലെ അഡ്രസിൽ നോക്കിയും ചുറ്റും പരിശോധിച്ചും സതീഷ് ചന്ദ്രൻ നടന്നു.  ചതുരപ്പെട്ടികൾ കമഴ്ത്തി വച്ചതുപോലെ നിരവധി വീടുകൾ, മുന്നിൽ കോലം വരച്ചിരിക്കുന്നു. ടീ കടകളിൽ നല്ല തിരക്ക്, ഇഡ്ഡലിയും ദോശയും നിറച്ച പാത്രങ്ങളുമായി വഴിയിരികിൽ ചില കടകൾ, വാഴയില മുറിച്ചുവച്ച പാത്രത്തിനുള്ളിൽ ഇഡ്ഡലി ചട്ണിയൊഴിച്ചു കുഴച്ചു കഴിക്കുന്ന ആളോട് സ്ട്രീറ്റ് അതു തന്നെയല്ലേയെന്നു ചോദിച്ചുറപ്പുവരുത്തി. 

 

മഞ്ഞപെയിന്റടിച്ച് ചെറിയ ഇരുനില വീടിനു മുന്നിൽ സതീഷ് ചന്ദ്രൻ നിന്നു. കൈയ്യിലെ ചിത്രത്തിൽ നോക്കി വീട് ഉറപ്പു വരുത്തി. വീടെന്നു പറയാനാവില്ല,  ഒരു ചെറിയ കടമുറി അതിനുള്ളില്‍ മുകളിലേക്ക് ഒരാൾക്കു ഞെരുങ്ങിപ്പോകാൻ കഴിയുന്ന പടികൾ, സതീഷ് ചന്ദ്രൻ കയറിച്ചെന്നു, വാതിലിൽ തട്ടി. മുറിക്കയ്യൻ ബനിയനും വെള്ളമുണ്ടും ഉടുത്ത ഒരാൾ അകത്തുനിന്നും വാതിലിനരികിലേക്കു വന്നു. അയാൾ സംശയത്തോടെ നോക്കി. പറ്റെമുറിച്ച മു‌ടിയും മീശയും സതീഷ് ചന്ദ്രന്‍ ഒരു പൊലീസുദ്യോഗസ്ഥനാണ് പറയാതെ പറയുന്നുണ്ടായിരുന്നു. 

 

സതീഷ് ചന്ദ്രന്‍ ചുറ്റും നോക്കിയ ശേഷം ചെറിയ സെറ്റിയിലേക്ക് ഇരുന്നു.. സുധാകരന്റെ മുഖം വിവർണമായി. അകത്തുനിന്നും ഒരു സ്ത്രീ രണ്ടുകുട്ടികളുമായി എത്തി നോക്കി, സുധാകരൻ നിസ്സഹായനായി ഭാര്യയെ നോക്കി. 

 

എന്താ പേര്?

 

കാർത്യായനി.

 

ലക്ഷ്മിയുടെ?

 

ചേച്ചിയാണ്!

.................

 

സുധാകരാ കഥയൊക്കെ ഏകദേശം ഞങ്ങൾ‌ക്ക് മനസിലായി പക്ഷേ, എവിടെ ആ കുഞ്ഞ്?, കാണാൻ ലക്ഷ്മി എത്തുമായിരുന്നോ?, നിങ്ങൾ എങ്ങനെയാണ് പരിചയപ്പെ‌ടുന്നത്. സത്യസന്ധമായി പറഞ്ഞാൽ നിനക്കു കൊള്ളാം. നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾ കണ്ടെത്തുമെന്നു മനസിലായില്ലേ?

 

സാർ ഞാൻ എല്ലാം പറയാം...

 

1989 മാർച്ച് 15

 

കോരിച്ചൊരിയുന്ന മഴയത്ത് ഒരു ഓട്ടോറിക്ഷ കുലുങ്ങി കുലുങ്ങി റോഡിലൂടെ നീങ്ങി, കനത്ത മഴയുടെ ഹുങ്കാരത്തിലും ഒരു കുഞ്ഞിന്റെ കരച്ചിൽ ഓട്ടോയിൽനിന്നുയർന്നു. സരസ്വതി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുട്ടിയെ നെഞ്ചോടു ചേർത്തു. റെയിൽവേ സ്റ്റേഷൻ റോഡിലേക്കു ആ ഓട്ടോറിക്ഷ തിരിഞ്ഞു. കുടയും ചൂടി യാത്രയ്ക്കൊരുങ്ങി കാർത്യായനിയും സുധാകരനും അവിടെ നിന്നിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങി അവർ റെയിൽവെ സ്റ്റേഷനുള്ളിലേക്കു നടന്നു.

 

2006 ജൂലെ 21

 

ചെന്നൈയിലെ ലിയോട്ട് ഹോസ്പിറ്റല്‍.. സുധാകരൻ വാതിലിനരികില്‍ കാത്തുനിന്നു. ഒരു ക്യാബ് വന്നു നിന്നു. ജീൻസും ഷർട്ടും ധരിച്ച ഒരു യുവതി ഇറങ്ങി സുധാകരനടുത്തേക്കുവന്നു. മുഖത്തെ ഷാൾ മാറ്റി. സുധാകരാ മോനെവിടെ... ഇരുവരും ഐസിയുവിലേക്കു കയറി. റൂമിനു പുറത്ത് ജിതിൻ വിശ്വനാഥനെന്നു എഴുതിയിരുന്നു. കാർത്യായനി ഐസിയുവിനു പുറത്തേക്കു വന്നു. ചേച്ചീ എന്റെ മോൻ... ലക്ഷ്മിയുടെ നിയന്ത്രണം പോയി, അവൾ കാര്‍ത്യായനിയെ കെട്ടിപ്പിടിച്ചു. കൈയ്യിലിരുന്ന ബാഗ് അവൾ സുധാകരനെ ഏൽപ്പിച്ചു..

 

...........................

 

ആ ദിവസം–

 

വിശ്വനാഥനറിയാതെ കുഞ്ഞിനെയും ലക്ഷ്മിയെയും നാടുകടത്തണം. ലക്ഷ്മിക്കു നഷ്ടപരിഹാരം 15 ലക്ഷം നൽകും. ഈ ദൗത്യവുമായാണു സുധാകരൻ ലക്ഷ്മിയുടെ വീട്ടിലെത്തിയത്. നിർവികാരമായി അവൾ എല്ലാം കേട്ടിരുന്നു. സരസ്വതി അമ്മ തൂണിൽ ചാരിനിന്നു. കാശു കിട്ടുന്ന കാര്യമാണെന്നറിഞ്ഞ കാർത്യായനി ഒരു മൊന്തയിൽ വെള്ളം കൊണ്ടു സുധാകരനു മുന്നിൽ വച്ചു. സുധാകരൻ ഏറുകണ്ണിട്ടു കാർത്യായനിയെ നോക്കി. അവൾ ഇറയത്തുനിന്നും അകത്തേക്കു കയറി., വാതിലിന്റെ പാളിയിൽ പിടിച്ചു ചെവി കൂർപ്പിച്ചു നിന്നു. മൊന്തയിലെ വെള്ളം കുടിച്ചു കൊണ്ടു സരസ്വതി അമ്മയുടെ നേരേ തിരിഞ്ഞു സുധാകരൻ പറഞ്ഞു. 

 

‘‘ഞാൻ പറയാനുള്ളത് പറഞ്ഞു. പക്ഷേ തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്. മുതലാളി എന്തായാലും നിന്നെ സ്വീകരിക്കാൻ പോകുന്നില്ല, നീ കണ്‍വെട്ടത്തുനിന്നും പോകണമെന്നാണ് ആ കൊച്ചമ്മ പറയുന്നത്, മാത്രമല്ല വയറ്റിലുള്ളത് കളയണം. കിട്ടുന്നത് 15 ലക്ഷമാണ്.. ലക്ഷം..’’

 

സരസ്വതിയമ്മ സുധാകരന്റെ തോളിൽ പിടിച്ചു. എത്ര വർഷമായി താൻ വിശ്വനാഥനൊപ്പം കൂടിയിട്ട്? ആറേഴു വർഷമായി എന്താ ചേച്ചീ..

നിന്റെ വീടും കുടുംബവും?. ഓ അതൊന്നുമില്ല, ആ വീട്ടിലാ ഞാൻ കഴിയുന്നത്. നിനക്ക് ഇതിലെത്രയാ പ്രതിഫലം?

 

സുധാകരന്റെ അധികാര ഭാവത്തിനയവു വന്നു. അവൻ അമ്പരന്നു നോക്കി, ഇതുവരെ അതൊന്നും അവൻ ചിന്തിച്ചിരുന്നില്ല. പറയുന്നത് കേൾക്കുക, തിന്നാനും കുടിക്കാനുമുള്ളത് ഒപ്പിക്കുക അത്രമാത്രം. അമ്മയുടെ മുഖത്തേക്കു ലക്ഷ്മി അമ്പരന്നു നോക്കി. അമ്മയുടെ അത്തരമൊരു മുഖം അവൾ കണ്ടിരുന്നു.  സരസ്വതിയമ്മയുടെ സ്വരവും ഭാവവും മാറി. എന്നാൽ സുധാകരാ നീ ലക്ഷ്മിയെ നാടുകടത്തിയെന്നുതന്നെ പറഞ്ഞേക്കൂ. പിന്നെ കിട്ടുന്ന 15 ലക്ഷത്തിൽ 5 ലക്ഷം നിനക്ക്. എന്താ സമ്മതമാണോ, ആലോചിച്ചിട്ടു പറഞ്ഞാൽ മതി. ശരി പൊയ്ക്കോ..

 

പിന്നെ...

 

ഞങ്ങൾ ലക്ഷ്മിയെ പാലക്കാട്ടെ ഒരു ഹോസ്റ്റലിലേക്കു മാറ്റി. താമസിയാതെ ലക്ഷ്മി പ്രസവിച്ചു. കുഞ്ഞിനെ കാര്‍ത്യായനിയെ ഏൽപ്പിച്ച ശേഷം അവൾ തിരികെ വന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കാര്‍ത്യായനിയെ ഞാൻ വിവാഹം കഴിച്ചു. അപ്പോഴേക്കും ലക്ഷ്മിയും വിശ്വനാഥൻ മുതലാളിയും തമ്മിലുള്ള കല്യാണം കഴിഞ്ഞിരുന്നു. പക്ഷേ ഞങ്ങൾ കുഞ്ഞിനെ ലക്ഷ്മിയെ കാണാൻ അനുവദിച്ചത് വളരെക്കാലം കഴിഞ്ഞായിരുന്നു. പക്ഷേ അപ്പോഴേക്കും. 

 

വൻകുടലിലെ ക്യാൻസർ അതായിരുന്നു കുട്ടിയുടെ അസുഖം, എപ്പോഴും ആശുപത്രിയും ചികിത്സയും. ലക്ഷ്മി കൃത്യമായി പണം എത്തിക്കുമായിരുന്നു. കുറച്ചുകാലം മുൻപ് അവന്റെ നില മോശമായി. ഉടൻ സർജറി ആവശ്യമായിരുന്നു, പക്ഷേ ധാരാളം പണം വേണം. കുട്ടിയുടെ അസുഖം തിരിച്ചറിഞ്ഞപ്പോൾ വിശ്വനാഥനോടു മകന്റെ കാര്യം പറയാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും ഇലക്ഷൻ വന്നു...

 

English Summary: White Trumpet Murder, Novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com