ADVERTISEMENT

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ആ സ്ത്രീ എനിക്ക് കൈ തന്ന് കൊണ്ട് സ്വയം പരിചയപ്പെടുത്തി:

‘പ്രിയ വായനക്കാരാ ഞാനാണ് നിങ്ങൾ ഇത്ര കാലം അന്വേഷിച്ച് നടന്ന ആ റൈറ്റർ. , നിങ്ങളുടെ ഡിറ്റക്ടീവ് നോവലിസ്റ്റ് കെ.കെ’.

 

അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ അത് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ മനസിൽ 

കണ്ട കെ.കെ. ഒരിക്കലും ഇങ്ങനെയായിരുന്നില്ല. എന്തൊക്കെയാണീ സംഭവിക്കുന്നത്? കെ.കെ. എന്ന രണ്ടക്ഷരത്തിന് പിന്നിൽ, മാൻവിയുടെ മരണത്തിനും ശരത്തിന് ഇപ്പോൾ സംഭവിച്ച ഈ ആക്സിഡന്റിനുമൊക്കെ പുറകിൽ ഈ സ്ത്രീ ആയിരുന്നോ? മോഹിതയ്ക്കും മോറിയയ്ക്കും വേണ്ടി  ഇവർ എന്തിനാണ് പ്രവർത്തിച്ചത്? ഇതിനെല്ലാം പുറമേ എന്നെ എന്തിനാണ് ഇവരീ ഊരാക്കുടുക്കിലേക്ക്

വലിച്ചിഴച്ചത്? ഇത്തരം ഒരുപാട് ചോദ്യങ്ങൾ ആ സമയത്ത് എന്റെ മനസ്സിൽ ഉയർന്നു വന്നു.

 

‘നിങ്ങൾ ഒരു ലേഡി അല്ലേ? നിങ്ങൾ ശരിക്കും കെ.കെ. തന്നെയാണോ?’

 

അൽപ്പം സംഭ്രമത്തോടെ ഞാൻ ചോദിച്ചു. അതിനും അവർ എനിക്ക് ചിരിച്ച് കൊണ്ട് തന്നെ മറുപടി തന്നു.

 

‘ഒരു ലേഡി ആയാലെന്താ പ്രശ്നം? ഞാൻ ഒരു മാൻ ആണെന്ന് ഒരിക്കലും നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ.?’ 

കെ.കെ. പറഞ്ഞ് നിർത്തി. അതും സത്യമാണ്, കെ.കെ. ഒരു പുരുഷൻ ആണെന്ന് ഞാൻ വെറുതേ ഊഹിച്ചത് മാത്രമല്ലേ?

 

ആ സമയത്തെ ടെൻഷനിടയിലും ഞങ്ങൾ തമ്മിൽ കാഷ്വലായ സംഭാഷണം നടന്നുവെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ ആ സ്ത്രീ വളരെ സമർത്ഥമായി എന്റെ സംശയങ്ങളും സമ്മർദ്ദങ്ങളും കുറയ്ക്കാനുതകുന്ന വിധത്തിൽ എന്നോടു സംസാരിക്കുകയായിരുന്നു. രാത്രി പത്തരയ്ക്ക് ആളൊഴിഞ്ഞ കെട്ടിടത്തിലെ പൊടിപിടിച്ച ഗോഡൗണിൽ ജീവിതത്തിലാദ്യമായി കാണുന്ന സ്ത്രീയോട് സംസാരിക്കുകയാണ് ഞാനെന്ന് എനിക്ക് തോന്നാതെയായി. ഏതോ തിരക്കുപിടിച്ച കോഫി ഷോപ്പിലിരുന്ന് ചിരകാല സുഹൃത്തിനോട് സല്ലപിക്കുന്നതു പോലെയാണ് ഞാനിപ്പോൾ. ആ സ്ത്രീ വല്ലാത്ത മിടുക്കി തന്നെ! 

 

എഴുത്തിനെക്കുറിച്ചും നോവലുകളെക്കുറിച്ചുമൊക്കെ ഞങ്ങൾ കുറേ സംസാരിച്ചു. നല്ല ബുദ്ധിയും വിവരവുമുള്ള സ്ത്രീയാണിവർ. സിനിമയിലും എഴുത്തിലുമൊക്കെ നല്ല അറിവുള്ള കെകെയുടെ ഇഷ്ട എഴുത്തുകാരി അഗത ക്രിസ്റ്റിയും അരുന്ധതി റോയിയും ആണ്. ഡൗൻ ബ്രൗണിന്റെയും കോനൻ

ഡോയലിന്റെയും എല്ലാ പുസ്തകങ്ങളും അവർ വായിച്ചിട്ടുണ്ട്. ഹിന്ദിയിൽ പുറത്തിറങ്ങിയ ‘ഏക് ഹസീനാ ഥീ’ ഒറിയോൾ പോളിന്റെ ‘ദ് ഇൻവിസിബിൾ ഗസ്റ്റ്’ അമീർ ഖാന്റെ ‘തലാഷ്’

 

ഇതൊക്കെ അവരുടെ പ്രിയപ്പെട്ട ത്രില്ലർ സിനിമകളാണ്. അവരുടെ സംസാരം അവരുടെ എഴുത്തുകൾ പോലെ തന്നെ രസമുള്ളതായിരുന്നു. ഒട്ടും ബോറടിക്കാതെ ഞാനത് കേട്ടിരുന്നു. എന്റെ മനസ്സിലുണ്ടായിരുന്ന ചില ചെറിയ ചോദ്യങ്ങൾ അവരോട് ചോദിച്ചപ്പോൾ അതിനെല്ലാം കെ.കെ. സന്തോഷത്തോടെ മറുപടി തന്നു. അവർ സ്വന്തം ഇഷ്ടങ്ങളെ പിന്തുടരുന്ന, വളരെ ബോൾഡായ ഒരു സ്ത്രീയാണ്. നോവലെഴുത്തിലും പാട്ടിലുമെല്ലാം കെകെയ്ക്ക് വലിയ കമ്പമുണ്ട്. വളരെ സെൻസിബിളാണ് കെ.കെ. എല്ലാത്തിലും തന്റേതായ ഒരു അഭിപ്രായം അവർക്കുണ്ടാകും.

 

ഇങ്ങനെ ഒരുപാട് വിശേഷങ്ങൾ ഞങ്ങൾ പരസ്പരം പറഞ്ഞു. ഇതിനിടയിൽ കെകെയോട് ഞാൻ ശരിക്കുമുള്ള പേര് എന്താണെന്ന് ഞാൻ ചോദിച്ചു. അത് പറയാൻ അവർ ഒരുക്കമായിരുന്നില്ല.

 

‘‘നമ്മൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. നിങ്ങൾ എന്നെ മുൻപ് വിളിച്ചിരുന്നത് കെകെ. എന്നായിരുന്നുവെങ്കിൽ അത് തന്നെ തുടർന്നും വിളിച്ചാൽ മതി.’’

 

വളരെ സീരിയസായി ആണ് കെ.കെ. അത് പറഞ്ഞത്. അവരുടെ രൂപത്തിനും ഭാവത്തിനുമൊന്നും ഇണങ്ങാത്തതായിരുന്നു ആ സീരിയസ്നസ്സ്. ഇത്ര നേരം നടന്ന ആ സൗഹൃദ സംഭാഷണത്തിന് ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി. ഒരുപാട് സസ്പെൻസുകൾ നിറഞ്ഞതായിരുന്നു കെകെയെ തേടിയുള്ള എന്റെ യാത്ര. തൽക്കാലം ആ പേരും ഒരു സസ്പെൻസായി തന്നെ അവശേഷിക്കട്ടെ.

 

പിന്നെയും ഞങ്ങൾ കുറച്ച് സംസാരിച്ച ശേഷം ഞാൻ നേരേ എന്റെ ആവശ്യങ്ങളിലേക്ക് കടന്നു. കെ.കെ. കൂടുതൽ വളച്ച് കെട്ടാതെ ഞാൻ കാര്യത്തിലേക്ക് കടക്കുകയാണ്.

 

അവർ പെട്ടെന്ന് ശ്രദ്ധാലുവായി.

 

‘ഇത് തീർത്തും ജെനുവിനായ ചോദ്യങ്ങളാണ്. അതിന് ഉത്തരം പറയാൻ നിങ്ങൾ ബാധ്യസ്ഥയുമാണ്.’

 

ഞാൻ ഒരു മുഖവുരയോടെ തുടങ്ങി. കെ.കെ. കാര്യമെന്താണെന്ന് അന്വേഷിച്ചു. എന്റെ ചോദ്യം കെകെയിൽ ചെറിയ ഒരു നടുക്കമുണ്ടാക്കിയെന്ന് എനിക്ക് തോന്നി.. ആ ചോദ്യത്തിന്റെ ഉത്തരമായിരുന്നു എനിക്കവരിൽ നിന്നുമാദ്യം അറിയേണ്ടിയിരുന്നത്.

 

എന്തിനാണ് നിങ്ങൾ മോഹിതയെയും മോറിയയെയും സംരക്ഷിക്കുന്നത്? നിങ്ങൾടെ എഴുത്തിനെയൊക്കെ പ്രമോട്ട് ചെയ്തിരുന്ന ആ പാവം പെൺ മാൻവിയെ എന്തിനാണ് ഇല്ലാതാക്കിയത്?

 

ഇത് കേട്ടപാടെ കെകെ വല്ലാത്തൊരു അസ്വസ്ഥതയിലേക്കാണ്ട് പോയതു പോലെയായി. ഇത്തവണ ഞാൻ കുറച്ച് കടുപ്പിച്ചാണ് സംസാരിച്ചത്. അതവർ പ്രതീക്ഷിച്ചിരുന്നതല്ല. എങ്കിലും ശാന്തചിത്തയായി അവർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആരംഭിച്ചു.

 

‘‘അതു പറയണമെങ്കിൽ വളരെ പിന്നിലേക്ക് പോകണം. വർഷങ്ങൾക്ക് മുൻപ്, സെന്റ്.സേവ്യർസ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കാനായാണ് ഞാനാദ്യമായി എന്റെ ഗ്രാമത്തിൽ നിന്ന്

മുംബൈയിൽ എത്തുന്നത്.’’ കെകെ പറഞ്ഞു തുടങ്ങി.

ജേർണലിസത്തിൽ ഞാൻ പി.ജി. കംപ്ലീറ്റ് ചെയ്യുന്ന സമയത്തായിരുന്നു സുതപ ദേശ്മുഖും അവരുടെ ഭർത്താവ് ശരത്തും കൂടി ‘Bombay Times’ ആരംഭിക്കുന്നത്. സ്റ്റാഫ്സിനായി അവർ കണ്ടക്ട് ചെയ്ത കാമ്പസ് ഇന്റർവ്യൂവിലൂടെ എനിക്കും Bombay Times ലേക്ക് സെലക്ഷൻ കിട്ടി. അങ്ങനെ ഞാൻ സുതപയെ അസിസ്റ്റ് ചെയ്യാൻ തുടങ്ങി.

 

ഞാൻ ശ്രദ്ധാപൂർവ്വം അവരെ കേട്ടിരുന്നു.

 

‘വർക്ക് ഹോളിക്കായ സുതപ എത്തിക്കൽ അല്ലാത്ത ഒരു കാര്യത്തിനും കൂട്ട് നിൽക്കുമായിരുന്നില്ല. നിശ്ചിത എണ്ണത്തിൽ കൂടുതൽ പത്രം അടിക്കുകയോ ഏജന്റ്മാർക്ക് പത്രം ഒരുപാട് അയച്ച് കൊടുക്കുകയോ ചെയ്ത് സർക്കുലേഷൻ കൂട്ടാനൊന്നും സുതപ തയ്യാറായിരുന്നില്ല. വളരെ സത്യസന്ധവും ആത്മാർത്ഥവുമായിരുന്നു അവരുടെ മാധ്യമ പ്രവർത്തനം. എനിക്ക് അവരോട് ഒരേ സമയം ആദരവും സ്നേഹവുമുണ്ടായി.

 

പക്ഷേ അവരുടെ ഭർത്താവ് ശരത്ത്, അത്രക്ക് നല്ല മനുഷ്യനായിരുന്നില്ല.’

 

അത് കേട്ടതും ഞാനെന്റെ ചെവികൾ കൂർപ്പിച്ചു. കെകെ തുടർന്നു:

 

‘‘ശരത്ത് ഒരിക്കലും സുതപയുടെ രീതികളോട് യോജിച്ചിരുന്നില്ല. അയാൾക്ക് എപ്പോഴും പണമെന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനായി അയാൾ വലിയ മാഫിയ കിങ്ങുകളുടെ പിംപ് ആയി വർക്ക് ചെയ്യാൻ തുടങ്ങി.’’

 

ശരത്തിനെക്കുറിച്ച് എനിക്ക് നേരത്തേ ഒരു ഐഡിയ കിട്ടിയിരുന്നത് കൊണ്ട് കെ.കെ. ആ പറഞ്ഞതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.

 

‘‘ഇതൊന്നും ഓഫീസിൽ മിക്കവർക്കും അറിയില്ലായിരുന്നു, ശരത്ത് അത്ര ക്ലീൻ അല്ല എന്ന് ചുരുക്കം ചിലർക്കേ മനസിലായിരുന്നുള്ളു.’’

ഒന്ന്നിർത്തിയ ശേഷം അവർ തുടർന്നു

 

‘വാസിമിന്റെ മർഡർ നടന്ന ആ ദിവസം എനിക്ക് ടൗണിൽ ഒരു റൈറ്ററെ ഇന്റർവ്യൂ ചെയ്യാൻ ഉണ്ടായിരുന്നു. റൈറ്റർ എന്ന് പറഞ്ഞാൽ, ഒരു ഡിറ്റക്ടീവ് നോവലിസ്റ്റായിരുന്നു കക്ഷി. ‘സുമൻ’ എന്ന പേരിലായിരുന്നു അവരെഴുതിയിരുന്നത്. എല്ലാം ബെസ്റ്റ് സെല്ലേർസ് ആയിരുന്നു. കുറേ നാൾ പലരും ഇവരെ തേടി നടന്നിരുന്നുവെങ്കിലും ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. വയസ് പത്തറുപത് കഴിഞ്ഞപ്പോൾ അവർക്കു തന്നെ ഒരാഗ്രഹം, തന്റെ വായനയക്കാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടണം. അതിന് വേണ്ടിയായിരുന്നു ആ എക്സ്ക്ലൂസീവ് ഇൻറർവ്യൂ., ഞങ്ങൾക്ക് മാത്രമാണവരതു തന്നത്. 

 

അതും കഴിഞ്ഞ് ആവശ്യമുള്ള സ്റ്റിൽസൊക്കെ എടുത്ത ശേഷം ഞാൻ ഓഫീസിലേക്ക് തിരിക്കുകയായിരുന്നു. അപ്പോഴാണ് W.J. Exports ന്റെ ഓഫീസുള്ള മാളിനു മുന്നിലെ  ജനക്കൂട്ടം ഞാൻ ശ്രദ്ധിക്കുന്നത്. സാധാരണ  ഇത്രയും ആളുകൾ അവിടെ ഉണ്ടാകാറില്ല. ഇന്നെന്താ ഇങ്ങനെ എന്ന് ചിന്തിച്ച് ഞാൻ വണ്ടി പാർക്കിങ് ഏരിയയിലേക്ക് കയറ്റി’

 

കുറച്ച് സമയത്തേക്ക് അവരൊന്നും മിണ്ടിയില്ല. എനിക്ക് എന്താണെന്ന് അറിയാൻ തിടുക്കമായി. ഞാനാകെ വല്ലാത്ത എക്സൈറ്റ്മെന്റിലായിരുന്നു.

 

കെകെ തുടർന്നു: 

 

‘അവിടെ കൂടി നിന്ന ആളുകളിൽ സംഭവമെന്താണെന്ന് ഞാൻ ചോദിച്ചറിഞ്ഞു. അപ്പോഴാണ്, ഞാനത് മനസിലാക്കിയത്, വാസിം ജാഫറിനെ ആരോ വെടിവെച്ചിരിക്കുന്നു. ഞാനാകെ വിറച്ച് പോയി. അയാളെ പോലെ ഒരു ക്രിമിനലിനെ കൊല്ലാൻ ആരാണീ ധൈര്യം കാണിച്ചത്. ഇതറിയാൻ എനിക്കാകെ ആകാംക്ഷയായി.’

 

കെകെ ഇരുന്നിടത്ത് നിന്ന് എണീറ്റ് നടക്കാൻ തുടങ്ങി. മുറിയാകെ കനത്ത നിശബ്ദത. എന്റെ മനസിൽ

ബാക്കി എന്തായിരുന്നു സംഭവിച്ചത് എന്നറിയാനുള്ള കൗതുകമായിരുന്നു

ഞാൻ കെട്ടിടത്തിന്റെ മുകളിലേക്ക് കേറി പോകാൻ നോക്കി. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. അപ്പോഴേക്ക് പോലീസ് വണ്ടികൾ ഇരച്ചു വന്നു കഴിഞ്ഞു. അവർ മുൻവാതിലുകൾ ക്ലോസ് ചെയ്തു.  എങ്ങനെ എങ്കിലും അകത്ത് കടക്കണം എന്നെനിക്ക് തോന്നി. ഞാൻ കെട്ടിടത്തിനു സൈഡിലൂടെ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സ്പേസിലേക്കു നടന്നു. അവിടെ നിന്ന് മുകളിലേക്ക് സ്റ്റെയറുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതിനുള്ളിൽ മങ്ങിയ വെളിച്ചമേയുള്ളൂ. അപ്പോഴാണ് പെട്ടെന്ന് ഞാനാ കാഴ്ച്ച കണ്ടത്.

 

അവർ തെല്ലിട നേരം മൗനത്തിലേക്ക് വഴുതി. എന്തായിരുന്നു അവർ കണ്ടതെന്നറിയാൻ എന്റെ മനസ് തിരക്ക് കൂട്ടി.

 

‘സ്റ്റെയറിലൂടെ പരിചയം തോന്നിക്കുന്ന ഒരാൾ താഴേക്ക് തിരക്കിട്ട് ഇറങ്ങി വരുകയായിരുന്നു. തുടക്കത്തിൽ എനിക്കാളെ പിടി കിട്ടിയില്ല. കുറച്ചൊന്ന് ശ്രദ്ധിച്ച് നോക്കിയപ്പോഴായിരുന്നു ആളെ എനിക്ക് മനസിലായത്.’

 

‘ആരായിരുന്നു അത്?’

 

ഞാൻ കൗതുകം പൂണ്ട് ചോദിച്ചു. കെകെ എനിക്ക് അഭിമുഖമായി നടന്നു വന്നു. വീണ്ടും ചെയറിലേക്കിരുന്ന് അവർ ഇനിയും വിട്ട്മാറാത്ത ആഘാതത്തിലെന്ന പോലെ ദീർഘനിശ്വാസത്തോടെ  പറഞ്ഞു:

 

‘അവിടെ നിന്ന് ആ സമയം പരവേശത്തോടെയും ഭത്തോടെയും ആണ് അയാൾ ഇറങ്ങിയത്,. പേടി കാരണം അയാളുടെ മുഖമാകെ ചുവന്നിരുന്നു, അത് ... അത് സുതപയുടെ ഹസ്ബെന്റ്, ശരത്തായിരുന്നു.’

 

‘ശരത്ത്?’

 

ഞാൻ ആരും കേൾക്കാത്തത്ര ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു. അത് പക്ഷേ കെകെയ്ക്ക് മനസിലാ

യിരുന്നു. അവൾ അതിന് മറുപടിയെന്നോണം പറഞ്ഞു: 

 

‘‘അതേ ശരത്ത്, അയാൾക്ക് ഇത്തരം ആളുകളുമായി ബന്ധമുണ്ടെന്ന് എനിക്ക് മുൻപേ അറിയാമായിരുന്നതാണ്. സ്വഭാവികമായും അയാൾക്ക് ക്രിമിനൽ മൈൻഡുമുണ്ടാകും. പക്ഷേ വാസിമിന്റെ മർഡറിൽ ഇയാൾക്കെന്താണ് ബന്ധമെന്നറിയാൻ എനിക്ക് കടുത്ത താൽപ്പര്യം തോന്നി. പ്രത്യേകിച്ച് വാസിമിന്റെ മരണത്തെ തുടർന്ന് അയാൾ കാണിച്ചഅസ്വസ്ഥതയും, ടെൻഷനുമൊക്കെ എന്തോ ചില സൂചനകളായി എനിക്ക് തോന്നി. അയാൾ തിരക്കിട്ട് തന്റെ വണ്ടി സ്റ്റാർട്ട് ചെയ്ത് പിൻവശത്തുകൂടെ പുറത്തേക്ക് പോയി, ഞാനപ്പോൾ മറഞ്ഞു നിൽക്കുകയായിരുന്നു അയാളെന്നെ കണ്ടില്ല. അതിനു ശേഷം ഞാൻ സ്റ്റെയറിനടുത്തേക്കു പോകുമ്പോൾ പെട്ടന്ന് എന്റെ കാലിൽ എന്തോ തടഞ്ഞു. ശരത്തിന്റെ വണ്ടി നിർത്തിയിടത്തായിരുന്നു അത്. ഞാനതു കുനിഞ്ഞെടുത്തു. അതൊരു ‘പേജർ’ ആയിരുന്നു.

 

‘‘മെസ്സേജൊക്കെ അയക്കുന്ന ആ പഴയ ഡിവൈസ്?’’

 

ഒരുറപ്പിനെന്നെ പോലെ ഞാൻ അവരോട് ചോദിച്ചു. 

 

‘‘അതേ, ഞാനത് പെട്ടന്ന് എന്റെ ബാഗിലേക്കിട്ടു, മുകളിലേക്ക് ഓടിക്കയറി. അന്നേരം ഒരു വണ്ടി പാഞ്ഞു വരുന്ന ഒച്ച ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഞാനതു ശ്രദ്ധിക്കാതെ മുകളിലേക്കോടി.’’

 

‘പോലീസ് ഈ കേസിൽ വലിയ ഇന്ററസ്റ്റ് കാണിച്ചിരുന്നില്ലല്ലോ? അതു കൊണ്ടായിരുന്നല്ലോ ഈ കേസിന്റെ സത്യാവസ്ഥ തുടക്കത്തിൽ പുറത്ത് വരാതിരുന്നത്?’

 

ഞാൻ തോക്കിൽ കയറി വെടിവെച്ചത് പോലെ പറഞ്ഞു.

 

‘‘അതേ.’’ കെ.കെ. വീണ്ടും തുടർന്നു.

 

‘‘അവരുടെ ആലസ്യമാണ്, ശരത്തിനെ രക്ഷപ്പെടുത്തിയത്. എന്നാൽ എന്നെ സംബന്ധിച്ച് പോലീസുകാരുടെ ആ മനോഭാവം സത്യത്തിലേക്കാണ് ലീഡ് ചെയ്തത്.’’

 

കെ.കെ. ആവേശത്തിലായി. ഞാൻ ഒന്നും മനസിലാകാതെ വാപൊളിച്ച് ഇരുന്നു.

 

‘ക്രൈം സ്പോട്ടിൽ വലിയ രീതിയിൽ ഒരു സുരക്ഷയും പോലീസുകാർ ഒരുക്കിയിരുന്നില്ല. അവർ എത്തിയതു പോലും വൈകിയാണ്. എന്തിനധികം പറയുന്നു പോലീസുകാർ സീൻ ഗാർഡ് ചെയ്തത് പോലും തെളിവുകൾ പലതും നഷ്ടപ്പെട്ട ശേഷമാണ്. ഈ സമയം ആൾക്കാരുടെ ഇടയിലൂടെ ഞാനും പോലീസെത്തുന്നതിനു മുൻപ് മുകളിലേക്ക് കയറിയിരുന്നു.’

 

വെടികൊണ്ട് ജീവനറ്റ് കിടന്ന വാസിമിൻ്റെ ബോഡി ഇപ്പോഴും ഭയപ്പെടുത്തി കൊണ്ട് അവരുടെ കൺമുന്നിലേക്കെത്താറുണ്ടെന്ന് പേടിയോടെ അവരെന്നോട് പറഞ്ഞു. ഞാൻ ചുറ്റുപാടാകെ തിരഞ്ഞു, എന്നെപ്പോലെ അവിടെ കേറി വന്ന  മറ്റ് ആളുകൾ വാസിമിൻ്റെ ഡെഡ് ബോഡിയുടെ  ഫോട്ടോയെടുക്കുന്നതിലും, അവിടെ ചിതറി കിടന്ന സാധനങ്ങൾ പരിശോധിക്കുന്ന തിരക്കിലുമായിരുന്നു., ഈ സമയം ശരത് പിന്നെയും കേറി വന്നു. അയാൾ എന്തോ തിരയുകയാണെന്നും അതാ പേജർ ആണെന്നും എനിക്കു തോന്നി. പോലീസ് വന്നതോടെ അയാൾ കൂടുതലവിടെ നിൽക്കാതെ  ചാടിയിറങ്ങിപ്പോയി.

 

ഞാൻ അവരെ ഉറ്റുനോക്കി.

‘നിങ്ങൾ ആ പേജർ ചെക്ക് ചെയ്തില്ലേ? അത് ശരിക്കും ആരുടെയായിരുന്നു? നിങ്ങളെന്താണത് പോലീസിനു കൈമാറാത്തത്? ’

 

കേസിൽ അതിന് ഒരു നിർണായക പങ്ക് ഉണ്ട് എന്ന് എന്റെ മനസ് പറഞ്ഞു.

 

‘‘എനിക്കങ്ങനെ ചെയ്യാൻ തോന്നിയില്ല. ഞാനൊരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആണല്ലോ, അതു കൊണ്ടാവാം. മുംബൈ പോലീസിനെ എനിക്ക് ഒട്ടും വിശ്വാസവുമില്ലായിരുന്നു. ഞാൻ ആ പേജർ  വീട്ടിലെത്തിയ ശേഷം ഒന്ന് പരിശോധിച്ചു. അതിൽ നിന്നും പോയിട്ടുള്ളതും അതിലേക്ക് വന്നിട്ടുള്ളതുമായ മെസ്സേജുകൾ ചെക്ക് ചെയ്യാൻ ട്രാൻസ്മിറ്റർ ഓഫീസിലേക്ക് പോകണമായിരുന്നു.’

 

കെകെ ഒന്ന് നിർത്തി.

 

‘എന്നിട്ട് നിങ്ങൾ പോയോ? എന്തൊക്കെ മെസ്സേജകളായിരുന്നു അതിലുണ്ടായിരുന്നത്?’ ഞാനതറിയാനുള്ള വ്യഗ്രതയിലായിരുന്നു.

 

‘ഞാൻ ട്രാൻസ്മിറ്റർ ഓഫീസിൽ പോയി, ഡിവൈസ് ആരുടേതാണെന്ന് മനസിലാക്കലായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം.’

 

അൽപ്പം നിർത്തിയ ശേഷം കെകെ തുടർന്നു.

 

‘‘ഡിവൈസിൻ്റെ ഓണറെ ഞാൻ മനസിലാക്കിയെടുത്തത് അതിലെ മെസേജുകൾ വായിച്ചു കൊണ്ടായിരുന്നു. വാസിം ജാഫറിന്റെ അടക്കം നിരവധി കോൺടാക്റ്റുകൾ ആ പേജറിലുണ്ടായിരുന്നു. ആ ഡിവൈസിലേക്ക് വന്ന മെസ്സേജുകളിലൂടെ അത് ആരുടെ പേജറായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് സംഗതി വളരെ ത്രില്ലിങ് ആയി തോന്നി. പ്രതീക്ഷിച്ച പോലെ ആ പേജർ ശരത്ത് ദാസിന്റെ ആയിരുന്നു.’’

 

ഞാൻ അത്ഭുതപ്പെട്ട് പോയി.

 

ശരത്തായിരുന്നു വാസിമിനെ കൊന്ന ആ തോക്ക് വിദഗ്ദമായി അവിടെ നിന്ന് മാറ്റിയത്, പക്ഷേ

അതേ ശരത്ത് തന്നെ മറ്റൊരു തെളിവ് അവശേഷിപ്പിച്ചിരിക്കുകയാണ്.

പേജർ അയാളുടെ ആണെന്ന് മനസിലാക്കിയ ശേഷം നിങ്ങൾ എന്താ ചെയ്തത്?

ഞാൻ അക്ഷമനായി ചോദിച്ചു. 

 

‘‘ഈ പോയിൻ്റിൽ വെച്ചാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത് ’’

 

കെകെ പെട്ടെന്ന് തന്നെ ഉത്തരം തന്നു.

 

ഞാൻ കാര്യം എന്താണെന്ന് മനസിലാവാതെ മിഴിച്ച് കൊണ്ട് അവരെ നോക്കി.

 

‘പേജറിന്റെ കാര്യവും ശരത്തിന്റെ ഇൻവോൾവ്മെന്റെും സുതപയോട് സംസാരിക്കാനാണ് ഞാൻ പിറ്റേന്ന് ഓഫീസിലേക്ക് ചെന്നത്. പക്ഷേ ആ ദിവസം മുതൽ സുതപയിൽ ആകെ ഒരു മാറ്റമാണ് ഞാൻ കണ്ടത്. ’

 

അത് പറഞ്ഞ ശേഷം കെകെ എന്നെ നോക്കി.

 

‘ആരോടും സംസാരിക്കാതെ സുതപ കാര്യമായി എന്തൊക്കെയോ എഴുതുകയും ആരെയൊക്കെയോ വിളിച്ച് എന്തൊക്കെ അന്വേഷണങ്ങൾ നടത്തുകയുമായിരുന്നു. ഇത്ര പെട്ടെന്ന് എങ്ങനെ സുതപ ബിസിയായി എന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പക്ഷേ അതിന്റെ കാരണം ഒന്ന് രണ്ട് ആഴ്ച്ചകൾക്ക് ശേഷമാണ് എല്ലാവർക്കും മനസിലായത്.'

 

‘ആ ഗണ്ണിനെ ചുറ്റിപറ്റി സുതപ അന്വേഷണം നടത്തി, അല്ലേ.’

 

ഞാൻ ഉത്തരം മനസിലാക്കിത്തന്നെ ചോദിച്ചു.

 

‘അതേ’ കെകെ വല്ലാതെ ശബ്ദം കൂട്ടി പറഞ്ഞു. 

 

‘ദാറ്റ് വിച്ച്, സുതപ അവൾ കാര്യങ്ങളെ ആകെ കീഴ്മേൽ മറിച്ചു. ആ ഗണ്ണ് വെച്ച് അന്വേഷണം നടത്തിയ അവൾ പോലീസിനെ മോഹിതയിലേക്കും മോറിയയിലേക്കും നയിച്ചു. ആക്ച്വലി, ആ നാടൻ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയായിരുന്നില്ല വാസിമിന്റെ മരണത്തിനു കാരണം. മോഹിതയ്ക്കും മോറിയക്കും തൊട്ടുപിന്നാലെ  അവിടെത്തിയ ശരത്തിന്റെ തോക്കിൽ നിന്നുതിർത്ത വെടിയുണ്ടയാണ് വാസിമിനെ തീർത്തത്. അതൊക്കെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ക്ലിയർ ആയി പറഞ്ഞിട്ടുണ്ട്. പക്ഷേ പണം കൊണ്ടും സ്വാധീനം കൊണ്ടും എല്ലാം അട്ടിമറിക്കപ്പെട്ടു. ആ പെൺകുട്ടികൾ അതൊന്നുമറിയാതെ ഭയന്നു വിറച്ച്, തോക്കവിടെയിട്ട് ഓടി രക്ഷപെടാൻ ശ്രമിച്ചു. ശരത് അവരുടെ തോക്കെടുത്ത് അവിടെ നിന്ന് നേരെ മുങ്ങിക്കളഞ്ഞു. അയാൾ രക്ഷപെടുമ്പോഴാണ് ഞാനയാളെ താഴെ കണ്ടത്. ’

 

അത് വരെ സാധാരണ പോലെ സംസാരിച്ച കെകെ പെട്ടെന്ന് സെൻ്റിമെൻ്റലായി പൊട്ടിത്തെറിച്ചു. എനിക്ക് അത് കണ്ടപ്പോൾ നെഞ്ചിന് മുകളിൽ ഒരു കല്ല് വെച്ച പോലെയാണ് തോന്നിയത്.

 

‘‘സുതപ സ്വന്തം പത്രം വെച്ചു കളിച്ച ഡർട്ടി ഗെയിം ! ഭർത്താവിനെ രക്ഷിച്ചെടുത്ത അവൾ പാവം രണ്ട് പെൺകുട്ടികളെയാണ് ജീവിതകാലം മുഴുവൻ കഷ്ടപ്പെടുത്തിയത്. അവളുടെ ഭർത്താവ് അവരോട് ചെയ്ത ദ്രോഹം ഒരിക്കലും പൊറുക്കാൻ പറ്റുന്നതല്ല.

 

കള്ളം പറഞ്ഞും, എഴുതിയുമെല്ലാം അവളും അയാളും ഒരുപാട് നേടി. പക്ഷേ മോഹിതയുടെ മോറിയയുടെ നഷ്ടങ്ങൾ അവർക്ക് നികത്താൻ പറ്റുമോ? പ്രൊഫഷനൽ എത്തിക്സ് മറന്ന സ്വാർത്ഥയായി സത്യത്തെ കുഴിച്ചു മൂടിയ അവൾക്ക് ഒരുജേർണലിസ്റ്റാണെന്ന് പറഞ്ഞ് നടക്കാനുള്ള എന്ത് യോഗ്യതയാ ഉള്ളത്?’’

 

 

അവർ വല്ലാതെ ഇമോഷണലായി. എനിക്കവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല, എന്നെ കൊണ്ടത് ആവുകയുമില്ല. കെ.കെ.വല്ലാത്തൊരു അവസ്ഥയിലായി പോയി. അവരുടെ കണ്ണിൽ നിന്നും കണ്ണ്നീര് പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ച് കൊണ്ട് അവരെന്നെ നോക്കി.

 

‘നിങ്ങൾ പറയുന്നത് എനിക്ക് മനസിലാവും, പക്ഷേ ഇവിടെ ഒരു സിസ്റ്റമുണ്ട്, അവർക്ക് താഴെയാണ് നമ്മളൊക്കെ, ഈ ഒരു റിവഞ്ചിനിടയിൽ മാൻവി എന്ന ഒരു പെൺകുട്ടിയെ നിങ്ങൾ ഇല്ലാതാക്കി, ഇപ്പോൾ ഇതാ ശരത്തിനെയും.... ഈ തെറ്റുകളൊക്കെ നിങ്ങൾക്ക് ന്യായീകരിക്കാൻ കഴിയുന്നവയാണോ.?’

 

ഞാനവരെ നോക്കി ചോദിച്ചു. 

 

കെകെ വല്ലാത്ത ദേഷ്യത്തിൽ ചാടി എഴുന്നേറ്റ് എന്റെ കോളറിൽ പിടിച്ചു വലിച്ചു., ഞാൻ പേടിച്ച് കൊണ്ട് പെട്ടെന്ന് എണീറ്റു. ഈ നാട്ടിൽ ഒരു ലീഗൽ സിസ്റ്റമുണ്ട്, പക്ഷേ മോഹിതക്കും മോറിയക്കും നീതി കൊടുക്കാൻ, അവരെ പോലുള്ള നിരാശ്രയരായ, ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീണ് ഇല്ലാതാവുന്ന പാവം പെൺകുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ ആ സിസ്റ്റത്തിന് കഴിഞ്ഞോ? ഏട്ട് കൊല്ലം മുൻപ് ഡൽഹിയിൽ വെച്ച് കൊല്ലപ്പെട്ട നിർഭയക്ക് നീതി കിട്ടാൻ എന്ത് കൊണ്ടാണ് വൈകിയത്? നീയും ചെയ്യാത്ത കുറ്റത്തിനല്ലേ ജയിലിൽ കിടന്നത്?സിസ്റ്റത്തിന്എല്ലാവർക്കും നീതി നൽകാൻ കഴിയണമെന്നില്ല.’’

 

 

കെകെ. എന്റെ കോളറിൽ നിന്ന് പിടി വിട്ട് കൊണ്ട് പറഞ്ഞു. 

 

‘മാൻവി, അവളെ കൊന്നതും ഞാനല്ല., ആ ബാസ്റ്റാർഡാണ്. അവൾക്കു സുതപയോട് ആരാധനയായിരുന്നു. ആ ഓൺലൈനിൽ ജോലിക്കു കേറൽ അവളുടെ സ്വപ്നമായിരുന്നു. എന്റെ നോവൽ എത്തിച്ചു കൊടുക്കുന്നതിലൂടെ അവൾക്കവിടെ ബന്ധങ്ങളുണ്ടാവുമെന്നും സുതപയുടെ ശ്രദ്ധയിൽ പെടുമെന്നും അവൾ വിചാരിച്ചു. ശരിക്കും എന്റെ ഒരു ഗെയിമായിരുന്നു ആ നോവലെഴുത്ത്. ശരിയായ സംഭവങ്ങൾ കഥകളാക്കി എഴുതി സുതപയ്ക്കും ശരത്തിനും അപായ സൂചനകൾ കൊടുക്കുകയായിരുന്നു ഞാൻ. നിനക്കും ഇപ്പോൾ അതു മനസിലാവുന്നില്ലേ? എല്ലാം അറിയുന്ന ആരോ അവർക്കു പിന്നിലുണ്ടെന്ന് അവരറിയണം, ഭയപ്പെടണം എന്നാണു ഞാൻ വിചാരിച്ചത്. എന്റെ നാലഞ്ചു നോവലുകൾ വരുമ്പോൾത്തന്നെ അവരത് തിരിച്ചറിഞ്ഞു. പക്ഷേ വളരെ ദൂരേയ്ക്കു നോക്കാൻ അവർക്കു കഴിഞ്ഞില്ല. ശരത് മാൻവിയെ നോട്ടമിട്ടു. അവൾ എന്നെ കണ്ടിട്ടുപോലുമില്ല ,എന്നെപ്പറ്റി ഒന്നുമറിയില്ല. ശരത്തിൻ്റെ ചോദ്യം ചെയ്യലിനു മുന്നിൽ അവൾ നിസഹായയായി. എല്ലാമറിഞ്ഞിട്ടും മിണ്ടാത്തതാണെന്നു കരുതി ആ ചെകുത്താൻ പാവം അവളെ...’’

 

കെകെ വല്ലാത്ത കുറ്റബോധത്തോടെ മുഖം താഴ്ത്തി, പൊട്ടിക്കരഞ്ഞു. പിന്നെ മുഖം തുടച്ച് പറയാൻ തുടങ്ങി.  

 

‘‘നിനക്കറിയുമോ? അവനാണ് മോറിയയുടെ മരണത്തിനു പിന്നിൽ. അത് ആത്മഹത്യ ആയിരുന്നില്ല  പരിചയമുള്ള ജയിലുദ്യോഗസ്ഥന്മാരെക്കൊണ്ട് അവളെ കൊല്ലിച്ചതാണ്. ജയിലിൽ നിന്നിറങ്ങിയ മോഹിത തനിക്കൊരു ഭീഷണിയാവുമെന്ന് ഭയന്ന് ഗലിയിലെ ആൾക്കാരെ ഇളക്കി അവളുടെ വീട്ടിൽ തീപിടുത്തമുണ്ടാക്കിയതും അവനാണ്, അവൻ്റെ ഗുണ്ടകൾ.എന്നിട്ടും പോലീസ് ഒരു ചെറുവിരലനക്കിയില്ല. അവൻ വ്യവസായ പ്രമുഖനായി വളർന്നു. അവനെ ശിക്ഷിക്കാനുള്ള തെളിവെല്ലാം ഉണ്ടായിട്ടും സുതപ എല്ലാം മൂടിവെച്ച് അവനെ പരിശുദ്ധനാക്കി. പണവും മാധ്യമ സ്വാധീനവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കും! ഇത്രയും വർഷങ്ങൾ ഞാൻ നീറി നീറി ജീവിച്ചു. എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത നിസഹായത! ഭീകരമാണത്. അങ്ങനെയാണ് ഞാൻ എഴുതിത്തുടങ്ങിയത്. അതൊക്കെ ആ പിശാചിൻ്റെ പ്രസിദ്ധീകരണത്തിൽ വരണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. അങ്ങനെ നിന്നെ എനിക്കു കിട്ടി. ഈ അവസാനത്തെ വിധി പക്ഷേ ഞാൻ പ്ലാൻ ചെയ്തതു തന്നെയാണ്. ശരത്തിനു  പറ്റിയത് ആക്സിഡൻറല്ല ,ഞാൻ കൊടുത്ത ശിക്ഷയാണ്. അവൻ രക്ഷപെടില്ല. ചത്തില്ലെങ്കിൽ പോട്ടെ ,പക്ഷേ  ഇനിയൊരിക്കലും നടു നിവർത്തി എണീക്കില്ല.’’

 

 

ഞാനെന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു. കെകെ സത്യത്തിന് വേണ്ടി നിലകൊണ്ട ഒരു സ്ത്രീയാണ്. . എനിക്ക് അവരോട് വളരെയധികം വിനയവും ആദരവും തോന്നി.

 

സമയം ഒരുപാട് കഴിഞ്ഞിരുന്നു.ഇപ്പോഴും പുറത്ത് വെളിച്ചം വീണിട്ടില്ല. കൂടുതലൊന്നും ചോദിക്കാനോ പറയാനോ എനിക്ക് ഉണ്ടായിരുന്നില്ല. ഡിസംബറിന്റെ കൊടും തണുപ്പ് അവിടെ ഉണ്ടായിരുന്നു. കെകെക്ക് തണുക്കുന്നുണ്ട്, അവരുടെ കൈകൾ വിറക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എന്റെ സ്വെറ്റർ അഴിച്ച ശേഷം അത് അവരിരുന്ന കസേരക്കരികിലായി വെച്ചു. എന്നിട്ട് അവസാനമായി ഞാൻ കെകെയോട് പറഞ്ഞു: 

 

‘താങ്ക് യൂ.’

 

കൂടുതൽ നേരം അവിടെ നിൽക്കാൻ എന്നെ മനസ് അനുവദിച്ചില്ല, ഞാൻ ഒരു വട്ടം കൂടി കെകെ യെ നോക്കി, ഇത്തവണ അവർ മുഖമുയർത്തി എന്നോട് ചിരിച്ചു. ഞാൻ തിരിച്ചും. അതിന് ശേഷം ഞാൻ എങ്ങോട്ടെന്നില്ലാതെ പുറത്തേക്ക് നടന്നു. പ്രിയപ്പെട്ട കെകെ നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല. നന്ദി.... നിങ്ങളുടെ എഴുത്തുകൾക്ക്, നന്ദി.... ഈ രസകരമായ യാത്രക്ക്, നന്ദി.... എന്നോട് സംസാരിച്ചതിന്. എന്റെ കൈവശം നിങ്ങൾക്ക് തരാൻ ഇത് മാത്രമേ ഉള്ളു... നന്ദി.... എല്ലാത്തിനും...

 

 

അവസാനിച്ചു.

 

English Summary: KK Chila Anweshana Kurippukal, E-Novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com