ADVERTISEMENT

അധ്യായം: പതിനൊന്ന്

ഓണത്തിന് സ്കൂളടച്ച് നാലഞ്ച് ദിവസം കഴിയുമ്പം മുത്തശ്ശി പറഞ്ഞു, 'ഇനി കരടി കളിക്കാൻ പിള്ളേരിറങ്ങും.' അങ്ങനെയിരിക്കെ സന്ധ്യയ്ക്ക് ഏഴു മണിയാവുമ്പം അടുത്ത വീടുകളിൽ നിന്ന് പിള്ളേരുടെ കൂക്കിവിളി കേൾക്കാം. ഉടനെ തിത്തിമിയുടെ മുത്തശ്ശി പറയും, 'കരടികളിക്കാര്‍ ഇറങ്ങിയിട്ടുണ്ട്'. 

അപ്പോഴേ തിത്തിമി കരടികളിക്കാര്‍ ഇപ്പം വരും, ഇപ്പം വരും എന്നു പറഞ്ഞ് കാത്തിരിക്കും. ഉടനെ മുത്തശ്ശി പറയും, പിള്ളേര്‍ വന്ന് ഇനി മുറ്റമൊക്കെ വൃത്തികേടാക്കുമെന്ന്. 

'അതെങ്ങനാ?' തിത്തിമി ചോദിക്കും. 

'പിള്ളേര് കളിച്ചിട്ട് കണ്ട ഓലയും ഈർക്കിലുമൊക്കെ മുറ്റത്തിട്ടിട്ട് പോവും. കരടി കളിച്ച് മുറ്റമൊക്കെ ചവിട്ടിത്തേച്ച് കൊള്ളാതാക്കും.' 

ഉടനെ തിത്തിമി പറയും, 'അയ്യോ മുത്തശ്ശീ, കരടികളിക്കാരോട് വരണ്ടാന്ന് പറയല്ലേ...' 

കരടികളിക്കുന്ന പിള്ളേര് തെങ്ങോല കീറി ഓലക്കാലെല്ലാം ദേഹത്താകെയിട്ടാണ് വരുന്നത്. 

'മുറ്റമൊന്നും വൃത്തികേടാക്കരുത് കേട്ടോ. ഇതിലേ വന്ന് കളിച്ചിട്ട് പോ പിള്ളേരെ.' അടുത്ത വീടിന്റെ അതിരിൽ നിന്ന്, ഇവിടെയും കളിക്കാൻ അനുവാദം ചോദിക്കുന്ന പിള്ളേരോട് മുത്തശ്ശി പറയും. തിത്തിമി വീടിന്റെ നടക്കല്ലിൽ നിന്ന് ചാട്ടം തുടങ്ങും. നടക്കല്ലിൽ നിന്നിറങ്ങി മുറ്റത്തു നിന്ന് കരടി കളി കാണാൻ തിത്തിമിക്ക് പേടിയാ. ആ പിള്ളേര്‍ തന്നെ പേടിപ്പിക്കുമോ? എന്നാൽ കരടി കളി കാണുകയും വേണം. അതിനാണ് മുത്തശ്ശിയുടെ മുണ്ടിന്റെ അറ്റത്ത് പിടിച്ച് വീർപ്പടക്കിയുള്ള തിത്തിമിയുടെ നിൽപ്പ്.

ഈയാണ്ടിക്കരടിയെ വേണ്ടാന്നു വചപ്പം

നാലഞ്ചു ചേട്ടമ്മാരൊത്തു കൂടി 

നേരാണേയിതു നേരാണേ

താനന്നാ താനന്നാത്തന്നാനാ

നാലുകാലുള്ളാരു നങ്ങേലിപ്പെണ്ണിനെ

കോലുനാരായണൻ കട്ടോണ്ടു പോയ്,

നേരാണേയിത് നേരാണേയിത്

താനാരിത്താനാരിത്തന്നാനാ.

തിത്തിമി ഇതൊക്കെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നത് എന്തിനാണെന്നോ? കരടികളിക്കാര് പോയിക്കഴിഞ്ഞോ ഇനി അതല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞോ ഒക്കെ ഈ പാട്ട് പുറത്തെടുക്കാനാണ്. പിള്ളേര്‍ രണ്ടു പാട്ട് പാടിക്കഴിഞ്ഞ് കളി നിർത്തി പൈസ ചോദിച്ച് കൈ നീട്ടുമ്പോ തിത്തിമിക്ക് വിഷമം വരും, നേരത്തെ കണ്ട ഉത്സാഹമൊക്കെ പോവും. വേഗം കളി തീർന്നുപോയല്ലോ എന്നാണ് വിഷമം. എങ്കിലും തിത്തിമിയോടുള്ള സ്നേഹം കൊണ്ട് മുത്തശ്ശി പറയും, 'പിള്ളേരെ, എന്നാൽ ഒരു വട്ടം കൂടി കളിച്ചേക്ക്.' 

പോവുന്ന വഴിക്കും നിൽക്കുന്ന നിൽപ്പിലുമൊക്കെ പിള്ളേര് തെങ്ങിനു തടമെടുത്തതും മുത്തശ്ശി നട്ടു വളർത്തുന്ന ചെടികളുടെ മണ്ടയുമൊക്കെ ചവിട്ടിയെന്നിരിക്കും. മുറ്റത്തെ പേരയ്ക്കയോ ചാമ്പയ്ക്കയോ ഒക്കെ തിന്നിട്ട് ഇലയും പടലവുമൊക്കെ പിള്ളേര് അവിടെയിടും. അതാണ് മുത്തശ്ശിക്ക് വലിയ ദേഷ്യം.

എല്ലാം കഴിഞ്ഞ് മിണ്ടാതെ നിൽക്കുന്ന തിത്തിമി രണ്ടു ദിവസം കഴിഞ്ഞ് മുത്തശ്ശി ഗൗരവത്തോടെ എന്തെങ്കിലും പറയാൻ അടുത്തു വിളിക്കുമ്പം മുത്തശ്ശിയുടെ മുണ്ടിലോ ബ്ലൗസിലോ ഒക്കെ പിടിച്ചിട്ട് പാടും, 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

'ഈയാണ്ടിക്കരടിയെ വേണ്ടാന്നു വച്ചപ്പം, നാലഞ്ചു ചേട്ടമ്മാരൊത്തു കൂടി, നേരാണേയിത് നേരാണേ, താനന്നാ താനന്നാത്തന്നാനാ...'

മുത്തശ്ശിക്ക് ദേഷ്യം വരുമെങ്കിലും തിത്തിമിയുടെ കുസൃതിയുടെ മുൻപിൽ മുത്തശ്ശിക്കും ചിരി വരും. പിറ്റേന്ന്, അതായത് കരടി കളിക്കാര്‍ വന്നതിന്റെ പിറ്റേന്ന് മുറ്റത്താകെ നടന്ന് മുത്തശ്ശിക്കൊരു വൃത്തിയാക്കലുണ്ട്. 

'ഇന്നലെ പിള്ളേര്‍ ഇവിടാകെ ചവിട്ടിത്തേച്ചിട്ട് പോയി. ഇനി എത്ര നേരത്തെ ജോലി ചെയ്യണം, ഇതു ശരിയാക്കാന്‍' എന്നു പറഞ്ഞ് ചൂലുമായങ്ങ് തുടങ്ങും. 'മുറ്റത്ത് ഒരു മൂസല് പണിയുണ്ട്', മുത്തശ്ശി പറഞ്ഞു. ഒരു മൂസല് പണിയുണ്ടെന്നു പറഞ്ഞാൽ പിടിപ്പത് പണിയുണ്ടെന്നാണ് അർഥം.

ഓണമായാൽ മുത്തശ്ശിയുടെ ഒരു പ്രധാനപണി നാരങ്ങ അച്ചാർ ഉണ്ടാക്കലാണ്. അതിനായി തിത്തിമീടെ അച്ഛനോട് നേരത്തെ പറയും, നല്ല നാരങ്ങ നോക്കി വാങ്ങിക്കണമെന്ന്. തൊലിക്ക് തീരെ കട്ടിയില്ലാത്ത ചെറിയ നാരങ്ങ കണ്ടാൽ മുത്തശ്ശി പറയും, ഇത് ഏതാണ്ട് വള്ളിനാരങ്ങയാ എങ്ങനെ വച്ചാലും കയ്ക്കും എന്ന്. വള്ളിയിൽ നാരങ്ങ പിടിക്കുമോ എന്ന് തിത്തിമിക്ക് അറിയില്ല.

എല്ലാവരും നാരങ്ങ അച്ചാർ ഉണ്ടാക്കുന്നതു പോലെയല്ല മുത്തശ്ശി  അതുണ്ടാക്കുക. ആദ്യം നാരങ്ങയൊന്നു പുഴുങ്ങിയെടുത്ത് ഉപ്പും മുളകും പുരട്ടി വെയിലത്ത് ഒരു ദിവസം വച്ചിട്ടൊക്കെയാണ് മുത്തശ്ശി നാരങ്ങ അച്ചാറിടുക. എന്നിട്ട് പാകമായിക്കഴിയുമ്പം ഒരു കഷണം എടുത്തു നോക്കി മുത്തശ്ശി പറയും, ഇതു നല്ല ദശയുള്ള നാരങ്ങയാ എന്ന്. നല്ല നീരും സത്തുമുള്ളത് എന്നതിനെയാണ് മുത്തശ്ശി ദശയുള്ള നാരങ്ങ എന്നു പറയുന്നത്.

(തുടരും)

English Summary:

Ennu Swantham Thithimmikutti Enovel written by Sreejith Peruthachan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com