'കൊല്ലാൻ ശ്രമിച്ച കാറിനെക്കുറിച്ച് അറിയാമെങ്കിൽ എന്തുകൊണ്ടയാൾ അത് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ഉൾപ്പെടുത്തിയില്ല?'

Mail This Article
അധ്യായം: ഒൻപത്
രവിശങ്കർ മൗനിയായിരിക്കുന്നത് ശ്രദ്ധിച്ച പ്രതാപ് ചോദിച്ചു:
"സാറെന്താണ് ആലോചിക്കുന്നത്?"
"പ്രതാപ്, ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി? വയ്യാത്ത അവസ്ഥയിലും എന്തിനയാൾ ആ കെട്ടിടത്തിന്റെ ടെറസിലേക്ക് വലിഞ്ഞു കയറി? ഒരു റെസ്റ്റോറന്റിലെ കേവലമൊരു ജ്യൂസ് മേക്കറായ, സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അയാളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കാൻ മാത്രം വൈരാഗ്യമുള്ളത് ആർക്കായിരിക്കും? ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെടോ. അതാണ് ഞാൻ പെട്ടെന്ന് നിശബ്ദനായത്." രവിശങ്കർ പറഞ്ഞു.
"വഴികൾ തെളിഞ്ഞു വരാതിരിക്കില്ല സർ." പ്രതാപ് പറഞ്ഞു.
"തീർച്ചയായും വഴികൾ തെളിഞ്ഞു വരാതിരിക്കില്ല. പ്രതീക്ഷ നമ്മൾ കൈവിടുന്നുമില്ല." രവിശങ്കർ പറഞ്ഞു.
"പ്രതാപ്, താനാ യൂബർ ടാക്സി ഡ്രൈവറെ വിളിച്ച് പോലീസ് ക്ലബ്ബിലേക്ക് വരാൻ പറയ്." വണ്ടി ഹൈക്കോർട്ട് ജംഗ്‌ഷൻ പിന്നിട്ടപ്പോൾ രവിശങ്കർ പറഞ്ഞു.
"ശരി സർ." പ്രതാപ് ഉടൻ തന്നെ ഷമീർ എന്ന് പേരുള്ള ആ യൂബർ ടാക്സി ഡ്രൈവറെ വിളിച്ചു.
"ഇത് എറണാകുളം കമ്മീഷണർ ഓഫീസിൽ നിന്നും ഡി.വൈ.എസ്.പി പ്രതാപാണ് സംസാരിക്കുന്നത്." പ്രതാപ് ഗൗരവ സ്വരത്തിൽ പറഞ്ഞു.
"എന്താ സാറേ കോള്...? നമ്മ ഇപ്പ ഒര് അലമ്പിനും ഇല്ലാട്ടാ... യൂബറോടിച്ച് ജീവിക്കണേണ്...." ഷമീർ അയാളുടെ കൊച്ചി സ്ലാങ്ങിൽ പറഞ്ഞു.
"നീ ഉടനെ ബോട്ട് ജെട്ടിക്കടുത്തുള്ള പോലീസ് ക്ലബ്ബിലേക്ക് വരണം. ഒരു കേസിന്റെ ആവശ്യത്തിനാണ്. ഉപദ്രവിക്കാനല്ല. നിന്റെ ഭൂതകാലം ചികയാനുമല്ല." പ്രതാപ് സ്വരം മയപ്പെടുത്തി.
"ആ ഇപ്പപ്പിടികിട്ടി... ഇന്നല രാത്രി നമ്മട കാറീ കേറിയ ബ്രോ മരിച്ചു. അല്ലേ? അതിന്റെ അന്വേഷണത്തിനായിരിക്കും. അല്ലേ? ശരി സാറേ. ഞാനിപ്പ ഓട്ടത്തിലാണ്. കടവന്ത്ര ഒരു ഡ്രോപ്പുണ്ട്. അത് കഴിഞ്ഞാ ഒടനെ വരാ."
"ശരി." പ്രതാപ് ഫോൺ വെച്ചു.
"പഴയ ഏതോ തല്ല് കൊള്ളിയാ... അതാ കോളെടുത്തപ്പോൾ തന്നെ അലമ്പൊക്കെ നിർത്തിയെന്ന് പറഞ്ഞത്. പഴയ ഏതെങ്കിലും കേസ് കുത്തിപ്പൊക്കാനാണെന്ന് ചിന്തിച്ചു കാണും ആദ്യം." അയാൾ ചിരിയോടെ പറഞ്ഞു. രവിശങ്കറിനും ചിരി പൊട്ടി.
ഷമീർ എന്ന പള്ളുരുത്തിക്കാരനായ യൂബർ ടാക്സി ഡ്രൈവറെ അവർക്കധികനേരം കാത്തിരിക്കേണ്ടി വന്നില്ല. ടീഷർട്ടും ട്രാക്ക് സ്യൂട്ടുമൊക്കെ ധരിച്ച്, വലിയ കടലാസ് കുമ്പിളിലെ കപ്പലണ്ടിയും കൊറിച്ച് വളരെ കൂളായാണ് ഷമീർ പോലീസ് ക്ലബ്ബിലെത്തിയത്.
പ്രതാപ് തന്റെ മൊബൈലിലെ ഒരു ഫോൾഡറിൽ നിന്നും മനാഫിന്റെ വീടിന്റെ ഫോട്ടോ ഓപ്പൺ ചെയ്തു. രാവിലെ മനാഫിന്റെ മരണവിവരം അറിയിക്കാൻ അവിടെപ്പോയ പോലീസുകാർ അയച്ചു കൊടുത്തതാണത്.

"ഈ വീടിന് മുന്നിലാണോ നീ അയാളെ ഇറക്കിയത്?" മൊബൈൽ ഷമീറിന് നൽകിക്കൊണ്ട് പ്രതാപ് ചോദിച്ചു. ഷമീർ ഫോട്ടോ ശ്രദ്ധിച്ചു നോക്കി. പിന്നെ മൊബൈൽ തിരികെ നൽകിക്കൊണ്ട് പറഞ്ഞു:
"അതെ സർ. വീട് ഇത് തന്നെ."
"രാത്രി പന്ത്രണ്ടരയോടടുപ്പിച്ചാണ് നീ അയാളെ ഈ വീടിന് മുന്നിൽ ഇറക്കിയത്. അപ്പോൾ വീടിനകത്തോ പുറത്തോ ലൈറ്റുകളോ ആളുകളോ ഉണ്ടായിരുന്നോ?" രവിശങ്കർ ചോദിച്ചു.
"ലൈറ്റുകളൊക്കെ ഓഫായിരുന്നു സർ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ടായിരുന്നു. പിന്നെ അവിടെയൊന്നും ആരെയും കണ്ടുമില്ല."
"ശരി. സെമിത്തേരിമുക്കിൽ നിന്നും കളമശ്ശേരി വരേയുള്ള മുക്കാൽ മണിക്കൂർ യാത്രക്കിടെ നിങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിച്ചോ?"
"അങ്ങനെ കാര്യമായിട്ടൊന്നും മുണ്ടീല സാറേ... ആ മച്ചു നീല പെയിന്റ് അടിച്ച എൺപത് മോഡൽ ബെൻസ് എറണാകുളത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച്. അതക്ക റെയറ് സാധനോണ് എറണാകുളത്തൊന്നും ഒണ്ടാകാൻ വഴിയില്ലെന്ന് നമ്മ പറഞ്ഞ്. അപ്പഴുണ്ട് മച്ചമ്പി ഒരു ചാട്ടം. ഇവിടെയൊക്കെക്കിടന്നു ഓടിയിരുന്ന വണ്ടിയാണതെന്നും പറഞ്ഞ്. ഒരു കബൂറ് സൊഭാവോണ് സാറേ ആ മച്ചമ്പീടെ. നമ്മ പിന്ന ഒന്നും പറയാൻ പോയില്ല. കലിപ്പായാ പിന്ന നമ്മള പിടിച്ചാ കിട്ടൂല. അതുകൊണ്ട് സീൻ വേണ്ടാന്ന് വെച്ച്. ആ ബ്രോയുടെ കാലിലും കയ്യിലും തലേലുമൊക്കെ ബാന്റേജായിരുന്നു സാറേ. കയ്യിലിരിപ്പ് മോശൊണ്. ആരെങ്കിലും പണി കൊടുത്തിട്ടുണ്ടാകും."
"ഉം....ശരി. എന്നാൽ ഷമീർ പൊയ്ക്കോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിപ്പിക്കും. കേട്ടല്ലോ." രവിശങ്കർ പറഞ്ഞു.
ഓ.ക്കെ സാറേ... ഗുഡ് നൈറ്റ്." ഷമീർ തിരിഞ്ഞു നടന്നു. ഒരു ചെറു ചിരിയോടെ പ്രതാപും രവിശങ്കറും ആ പോക്ക് നോക്കിയിരുന്നു.
"സർ, എനിക്ക് തോന്നുന്നത് ഈ നീല പെയിന്റടിച്ച എൺപത് മോഡൽ ബെൻസ് കാറായിരിക്കും മനാഫിനെ റെയിൽവേ ലിങ്ക് റോഡിൽ വെച്ച് കൊല്ലാൻ ശ്രമിച്ചത് എന്നാണ്."
"അങ്ങനെ നമുക്ക് വേണമെങ്കിൽ സംശയിക്കാമെന്ന് മാത്രം. എന്തുകൊണ്ടാണയാൾ അത്തരമൊരു കാറിനെക്കുറിച്ച് ചോദിക്കുകയും സംസാരിക്കുകയും ചെയ്തതെന്ന് മനസ്സിലാകുന്നില്ല. തന്നെ കൊല്ലാൻ ശ്രമിച്ച കാറിനെക്കുറിച്ച് ഇത്ര കൃത്യമായി അറിയാമെങ്കിൽ എന്തുകൊണ്ടയാൾ അത് നോർത്ത് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ഉൾപ്പെടുത്തിയില്ല? തന്നെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഒരു കാർ തനിക്ക് നേരെ പാഞ്ഞു വന്നു എന്ന് മാത്രമാണ് അയാൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഏത് തരം കാറാണ്, എന്താണതിന്റെ നിറം ഇത്യാദി കാര്യങ്ങളൊന്നും തന്നെയില്ല."
"രണ്ട് സാധ്യതകളാണ് സർ ഇതിലുള്ളത്. ഒന്നുകിൽ തന്നെ ആരാണ് കൊല്ലാൻ ശ്രമിച്ചത് എന്ന് അയാൾക്കറിയില്ല. പ്രാണരക്ഷാർത്ഥം ചാടി രക്ഷപ്പെടുന്നതിനിടക്ക് തനിക്ക് നേരെ പാഞ്ഞു വന്ന കാർ ഏത് മോഡലാണെന്നൊന്നും നോക്കാൻ അയാൾക്ക് സാധിച്ചിരിക്കില്ല. അത് സ്വാഭാവികമായും അങ്ങനെത്തന്നെയേ വരൂ.ഈ പറയപ്പെടുന്ന നീല ബെൻസിന് അയാളുമായി മറ്റേതെങ്കിലും തരത്തിലുള്ള കണക്ഷനായിരിക്കാം ഉള്ളത്. അല്ലെങ്കിൽ,അയാൾക്ക് തന്നെ കൊല്ലാൻ ശ്രമിച്ചതാരെന്നറിയാം. അത് നീല ബെൻസ് തന്നെയാകാം. ഒരു മറുപണിക്ക് അയാൾ കോപ്പ് കൂട്ടാൻ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട തന്ത്രത്തിന്റെ ഭാഗമായിരിക്കാം നോർത്ത് സ്റ്റേഷനിൽ കൊടുത്ത പരാതി." പ്രതാപ് പറഞ്ഞു.
"ഈ രണ്ട് പോസിബിലിറ്റിസും നമുക്ക് പരിശോധിക്കാം. ഏതായാലും നാളെ രാവിലെത്തന്നെ നമുക്ക് മനാഫിന്റെ കളമശ്ശേരിയിലെ വീട് വരെ ഒന്ന് പോകാം. ഹരിലാലും ഇന്ദ്രജയും കൂടെ പോന്നോട്ടെ. അവരെ വിളിച്ച് ഇൻഫോം ചെയ്തേക്കൂ." രവിശങ്കർ പറഞ്ഞു.
"ശരി സർ. അങ്ങനെയാകട്ടെ." പ്രതാപ് തലകുലുക്കി.
"മനാഫ് തന്റെ മരണത്തിന് തൊട്ട് മുൻപുള്ള കുറച്ച് മണിക്കൂറുകൾ ചിലവഴിച്ച ഇടം എന്ന നിലയിൽ നമുക്കവിടെ നിന്നും എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല." രവിശങ്കർ ആത്മഗതം എന്ന പോലെ പറഞ്ഞു.
അടുത്ത പ്രഭാതത്തിൽ ആ ഉദ്യോഗസ്ഥരെ കാത്തിരുന്നത് ഒരു നടുക്കുന്ന വാർത്തയായിരുന്നു...!
(തുടരും)