തിത്തിമിക്കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ടിനും പറയാനുണ്ട് അവന്റെ മുത്തശ്ശിയുടെ കഥകൾ

Mail This Article
അധ്യായം: ഇരുപത്തിയൊന്ന്
ക്ലാസിൽ തിത്തിമീടെ ബെസ്റ്റ് ഫ്രണ്ടാണ് കുഞ്ചു. തിത്തിമിയും അമ്മയും കുഞ്ചുവിന്റെ വീട്ടിൽ ഇടയ്ക്കൊക്കെ പോവാറുണ്ട്. കുഞ്ചു അമ്മയെയും കൂട്ടി ഇടയ്ക്കൊക്കെ തിത്തിമിയുടെ വീട്ടിലും വരും. കുഞ്ചുവിന്റെ മുത്തശ്ശിക്ക് പറ്റുന്ന അബദ്ധങ്ങളും അമ്മൂമ്മയെ മറ്റുള്ളവർ അതിനു കളിയാക്കുന്നതുമൊക്കെ കുഞ്ചു ക്ലാസിൽ വന്ന് തിത്തിമിയോട് പറയാറുണ്ട്.
ഒരു ദിവസം കുഞ്ചു തിത്തിമിയോട് പറഞ്ഞു, അവന്റെ മുത്തശ്ശി ഒപ്പിക്കുന്ന അബദ്ധങ്ങൾ കാരണം അച്ഛന് ചിലപ്പോ ദേഷ്യവും ചിരിയും എല്ലാം കൂടി ഒരുമിച്ച് വരുമെന്ന്. ആ മുത്തശ്ശിക്ക് കുഞ്ചുവിന്റെ അച്ഛൻ ഉൾപ്പെടെ രണ്ട് മക്കളാ. മുത്തശ്ശി കൂടെക്കൂടെ മക്കളെ ഫോൺ വിളിക്കും. മക്കൾ ചിലപ്പോ വണ്ടി ഓടിക്കുന്നതിനാലോ ഓഫിസിൽ വല്ല തിരക്കായതിനാലോ മുത്തശ്ശി വിളിക്കുമ്പോൾ ഫോൺ എടുത്തില്ല എന്നിരിക്കട്ടെ. ഉടനെ മുത്തശ്ശി മുത്തച്ഛന്റെ അടുത്തു ചെന്ന് പറയുമത്രേ, അയ്യോ അവൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എനിക്ക് ദേഹം വല്ലാതെ വരുന്ന്. മോൾ പത്മലക്ഷ്മിക്കാണെങ്കിൽ ഞാൻ മെസേജയച്ചിട്ട് റിപ്ലൈ വന്നില്ല. അയ്യോ എനിക്ക് ദേഹം വല്ലാതെ വരുന്ന്.
മക്കൾ പിന്നെ രാത്രി തിരക്കൊഴിയുമ്പോഴായിരിക്കും അമ്മയെ തിരിച്ചു വിളിക്കുക. വീണ്ടും പിറ്റേന്ന് രാവിലെയോ ഉച്ചയ്ക്കോ കുഞ്ചുവിന്റെ മുത്തശ്ശി മക്കളെ ഫോൺ വിളിക്കും. അല്ലെങ്കിൽ മെസേജ് അയയ്ക്കും. ഒന്നോ രണ്ടോ തവണ വിളിച്ച് കിട്ടിയില്ലെങ്കിൽ മുത്തശ്ശി ഉടനെ ഇതുതന്നെ ആവർത്തിക്കും. മുത്തച്ഛന്റെ അടുത്തുചെന്ന് പറയും, അയ്യോ പത്മലക്ഷ്മി ഫോണെടുത്തില്ല. എനിക്ക് ദേഹം വല്ലാതെ വരുന്ന്. അവൻ മെസേജ് കണ്ടു. പക്ഷേ റിപ്ലൈ അയച്ചില്ല.എനിക്ക് ദേഹം വല്ലാതെ വരുന്നു. കുഞ്ചുവിന്റെ മുത്തച്ഛൻ വിഷമിച്ചുപോയി.
ഒരു ദിവസം കുഞ്ചുവിന്റെ മുത്തച്ഛൻ മുത്തശ്ശിയോട് പറഞ്ഞു, ശ്ശെടാ, എന്തോ പറയാനാണെന്നു പറ. പിള്ളേരെ വിളിച്ച് ഫോണെടുത്തില്ലെങ്കിൽ ഉടനെ ദേഹം വല്ലാതെ വരുന്നെന്ന് പറഞ്ഞാൽ ഇതില്ല ഇന്നസെന്റ് ഏതാണ്ടൊരു സിനിമേല് എന്തെങ്കിലും കേട്ടാലുടനെ ആംബുലൻസ് വിളി എനിക്ക് വല്ലാതെ വരുന്നെന്ന് പറയുന്ന പോലുണ്ടല്ലോ. എപ്പോഴുമിങ്ങനെ വല്ലാതെ വരുന്നെന്ന് പറയുമ്പോ വീട്ടിൽ ആംബുലൻസ് സ്റ്റാർട്ടാക്കി നിർത്തണമല്ലോ. ഇതു പറഞ്ഞിട്ട് മുത്തച്ഛനും ചിരിച്ചു, കുഞ്ചുവും ചിരിച്ചു. നിന്റെ മുത്തശ്ശിയുടെ കാര്യം എന്നു പറഞ്ഞ് തിത്തിമിയും ചിരിച്ചു.
ഇന്നാളൊരു ദിവസം തിത്തിമി കുഞ്ചൂന്റെ വീട്ടിൽ ചെന്നപ്പോ കുഞ്ചൂന്റെ മുത്തച്ഛനും മുത്തശ്ശിയും കൂടി എവിടെയോ പോവാനൊരുങ്ങി നിൽക്കുകയായിരുന്നു. കുഞ്ചൂന്റെ മുത്തശ്ശീടെ കൂടെ പത്താംക്ലാസ് വരെ പഠിച്ച ഒരു കൂട്ടുകാരിയുടെ അമ്മ മരിച്ചുപോയി. സ്കൂളിൽ നിന്നു പോന്ന ശേഷം മുത്തശ്ശിക്ക് ആ കൂട്ടുകാരിയുമായി വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു. എങ്കിലും മുത്തശ്ശിക്ക് ഒരേ വാശി, മുത്തച്ഛന്റെ അടുത്തുചെന്നു പറഞ്ഞു, മുത്തശ്ശിയെ ആ വീട്ടിലൊന്നു കൊണ്ടുപോവണമെന്ന്. ശരി, അടുപ്പമില്ലെങ്കിലും വിവരമറിഞ്ഞ സ്ഥിതിക്ക് കാറിൽ അവിടെ വരെ പോവാമെന്ന് മുത്തച്ഛനും മുത്തശ്ശിയോട് പറഞ്ഞു.
എന്നിട്ട് മുത്തശ്ശി എവിടുന്നോ ആ കൂട്ടുകാരിയുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് വിളിച്ചു. എന്നിട്ട് അവരോട് പറഞ്ഞതാണ് രസം. ദാ ഇങ്ങനെ, 'അതേ ശ്യാമളേ, ഞാനും സാറും കൂടി അങ്ങോട്ട് വരുന്നുണ്ട്. പിന്നേ , ഇപ്പോഴല്ല സന്ധ്യയ്ക്കേ വരൂ. എന്റെ കൊച്ചുമക്കളൊക്കെ വന്നിട്ടുണ്ട്. അവർക്ക് രാവിലത്തേക്ക് പുട്ടിന്റെ കൂടെ കൊടുക്കാനുള്ള കടല തീർന്നുപോയി. പത്മലക്ഷ്മിയുടെ ഇളയമോളാണെങ്കിൽ കടലക്കറിയിൽ നല്ലപോലെ തേങ്ങാക്കൊത്തിട്ടാലേ കഴിക്കൂ. അതുകൊണ്ട് കടല വാങ്ങിക്കാൻ കൊട്ടുകാട്ടിൽ സൂപ്പർമാർക്കറ്റിൽ പോയിട്ടേ ഞങ്ങള് വരൂ. അവിടാവുമ്പം നല്ല വലിയ കടല കിട്ടും. പിന്നെ പിള്ളേര് വീട്ടില് വന്നതല്ലേ. അവര്ക്ക് കഴിക്കാനും കൊറിക്കാനും കുറച്ച് നട്സും മിക്സചറുമൊക്കെ വാങ്ങണം. പിന്നേ അങ്ങോട്ട് വരാനുള്ള വഴിയൊന്നു പറഞ്ഞു താ.' സ്വന്തം അമ്മ മരിച്ചുകിടക്കുന്ന സ്ത്രീയോടാണ് ഇത്രയും വിശദമായി ഓരോന്നു പറയുന്നത് എന്നു പറഞ്ഞ് കുഞ്ചൂന്റെ മുത്തച്ഛന് ദേഷ്യം വന്നു. ഇതെല്ലാം കണ്ട് തിത്തിമീടെ അൽബുദിച്ചു പോയി. അൽഭുതപ്പെട്ടുപോയി എന്നതിന് തിത്തിമി പറയുന്നത് അൽബുദിച്ചു പോയി എന്നാണ്.
കുഞ്ചൂന്റെ മുത്തശ്ശിക്ക് മൂക്കത്താണ് ശുണ്ഠി. ചെറിയ കാര്യങ്ങളുടെ പേരിൽ കുഞ്ചൂന്റെ മുത്തശ്ശി മുത്തച്ഛനോട് പിണങ്ങും. എന്നിട്ട് ഒരു ദിവസം എല്ലാരേം ഞാനിപ്പം കാണിച്ചുതരാം എന്നു പറഞ്ഞിട്ട് മുറിയിൽ കയറി കതകടച്ചത്രേ. ഉടനെ മുത്തച്ഛൻ ആകെ പേടിച്ചു. മുത്തച്ഛൻ കതകിന് തട്ടിയിട്ട് , എടീ വാതിലു തുറക്ക്. ഞാൻ പറയുന്നതൊന്നു കേൾക്ക്. നമുക്ക് പരിഹാരമുണ്ടാക്കാം. നീയിങ്ങു വന്നേ. കതക് തുറക്ക് എന്നൊക്കെ പറഞ്ഞു. ഒരനക്കവുമില്ല.

ഒടുവിൽ മുത്തച്ഛൻ പേടിച്ച് വാതിലിന്റെ താക്കോൽപ്പഴുതിലൂടെ നോക്കിയപ്പം കണ്ടത് കുഞ്ചൂന്റെ മുത്തശ്ശി ചിരിച്ചോണ്ട് സുഖമായി കട്ടിലിൽ കിടക്കുന്നതാണത്രേ. എങ്ങനെയുണ്ട് ഞങ്ങട മുത്തശ്ശീടെ ബുദ്ധി. കുഞ്ചു തിത്തിമിയോട് ഇതൊക്കെ പറഞ്ഞപ്പോ തിത്തിമി അന്തംവിട്ട് കുന്തം വിഴുങ്ങിയതുപോലെ കേട്ടിരിക്കുകയാണ്.– നിന്റ മുത്തശ്ശീടെ കഥ കേട്ടാല് ചിരിക്കാത്തോരും കൂടി ചിരിച്ചുപോവുവല്ലോടാ കുഞ്ചൂ– തിത്തിമി പറഞ്ഞു.
എന്നിട്ടും കുഞ്ചു അവന്റെ മുത്തശ്ശിക്കഥകൾ നിർത്തുന്നില്ല.– ഇനി അതൊന്നുമല്ല രസം. നമ്മള് മുത്തശ്ശിയിരിക്കുന്ന മുറിയിലൂടെ പോവണമെന്നില്ല. വേറെ ഏതെങ്കിലും ഒരു മുറിയിലൂടെയാണ് പോവുന്നതെന്നിരിക്കട്ടെ. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്തതിനാൽ മുത്തശ്ശി അവിടെ വിശ്രമിക്കുകയായിരിക്കും. നമ്മുടെ നിഴല് കണ്ടാൽ മതി, ഉടനെ വിളിക്കും. 'ടാ, മോനേ , കുഞ്ചൂ ഇങ്ങു വന്നേ.' ഈ ഫാനൊന്നിട്ടേ. ഫാനിന്റെ സ്വിച്ച് ഇട്ടുതീരേണ്ട താമസം, ഉടനെ മുത്തശ്ശി . 'ടാ, മോനേ, ആ ഫ്രിഡ്ജിനകത്തു നിന്ന് ആ ആപ്പിളിങ്ങെടുത്തേ. ബാ , മോനും തരാം.' അതു പറഞ്ഞുതീരുന്നതിനു മുൻപേ പറയും. 'പിന്നേ, ഈ ജനലൊന്നു തുറന്നിട്ടേരെ.' ഇങ്ങനെ മുത്തശ്ശിക്ക് എപ്പോഴും ആരെയെങ്കിലുമൊക്കെ പിടിച്ചുനിർത്തി ഓരോ ജോലി ചെയ്യിപ്പിച്ചോണ്ടിരിക്കണം. കുഞ്ചൂന്റെ മുത്തശ്ശിയെക്കുറിച്ചുള്ള വർണനകൾ കേട്ട് തിത്തിമി നിർത്താതെ ചിരിച്ചു. ഉടനെ കുഞ്ചു, നീയെന്നല്ല ആരും മുത്തശ്ശീടെ കാര്യം കേട്ടാലുണ്ടല്ലോ നിർത്താതെ ചിരിക്കും. ചിരി ഗുളിക കഴിച്ചാലെന്ന പോലെ ചിരിക്കും.
(തുടരും)