ADVERTISEMENT

അധ്യായം: പത്ത്

മനാഫിന്റെ ഭാര്യ ഹസീനയെ കാണ്മാനില്ല....! അതായിരുന്നു ആ വാർത്ത. കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള മനാഫിന്റെ വീടിന് പരിസരത്തെത്തിയപ്പോഴാണ് ഈയൊരു വിവരം രവിശങ്കറിന്റെയും പ്രതാപിന്റെയും ചെവിയിലെത്തുന്നത്.

തിരോധാനം സംബന്ധിച്ച പരാതി ഹസീനയുടെ സഹോദരൻ ഹാരിസ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകുകയായിരുന്നു.

രവിശങ്കർ കളമശ്ശേരി ഇൻസ്പെക്ടറുമായി സംസാരിച്ച് വാർത്തയുടെ നിജസ്ഥിതിയും പരാതിയുടെ ഉള്ളടക്കവുമൊക്കെ മനസ്സിലാക്കി. കളമശ്ശേരി ഇൻസ്പെക്ടറും സംഘവും ഹസീനക്കായുള്ള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.

"കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണല്ലോ പ്രതാപ്." രവിശങ്കർ തലചൊറിഞ്ഞു.

"ഇന്ന് ഉച്ചക്ക് മുൻപ് മനാഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാകുമെന്നാണ് അറിയാൻ സാധിച്ചത്. വൈകുന്നേരത്തോടെ ബോഡി ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും പറ്റും. അപ്പോൾ രാത്രിയോ നാളെ രാവിലെയോ ഖബറടക്കവും നടക്കും. അതുവരെ പോലും കാത്തുനിൽക്കാതെ ആ പെണ്ണ് ഇതെവിടെ ഓടിപ്പോയെന്നാണ് മനസ്സിലാകാത്തത്." പ്രതാപ് പറഞ്ഞു.

"ഓടിപ്പോയതാകണമെന്നില്ലല്ലോ, ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാനും മതി."

"ഇവിടെയും രണ്ടു സാധ്യതകൾ ഉണ്ട്. അല്ലേ സർ."

"അതെ. ഒന്നുകിൽ ഹസീനക്ക് മനാഫിന്റെ കൊലയിൽ പങ്കുണ്ട്. ഖബറടക്കം കഴിയുന്നതോടെ ഒട്ടും വൈകാതെ നമ്മളവളെ ചോദ്യം ചെയ്യുമെന്ന് അവൾക്കറിയാം. കള്ളി വെളിച്ചത്തായാലോ എന്ന് ഭയന്ന് അവൾ ഒളിവിൽപ്പോയത്.അല്ലെങ്കിൽ മനാഫിന്റെ ഘാതകരെക്കുറിച്ച് അവൾക്കറിയാം. അതവൾ പുറത്ത് പറയാതിരിക്കാൻ അവരവളെ തട്ടിക്കൊണ്ട് പോയത്."

"ഈ രണ്ടാമത് പറഞ്ഞ കാര്യമാണ് സംഭവിച്ചിരിക്കുന്നതെങ്കിൽ ഒരുപക്ഷേ ഹസീന കൊല്ലപ്പെടാൻ പോലും സാധ്യതയുണ്ട്." പ്രതാപ് അസ്വസ്‌ഥനായി.

"ശരിയാണ്. എത്രയും വേഗം അവളെ കണ്ടെത്താൻ പൊലീസിന് കഴിയട്ടെ! എന്ത് വന്നാലും നമ്മളീ കേസിന്റെ ചുരുളഴിച്ചിരിക്കും!!" രവിശങ്കർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

കേസ് കൂടുതൽ സങ്കീർണമാകുന്തോറും കാര്യങ്ങൾ കൈയിൽ നിന്നും വഴുതി പോകുകയാണെന്ന് തോന്നുമ്പോഴും രവിശങ്കറിന് വാശി ഇരട്ടിക്കുകയാണ് ചെയ്തത്. വിടില്ല താനെന്ന ഒരു തരം വാശി അയാളെ വന്ന് പൊതിഞ്ഞിരുന്നു.

"ഇന്ദ്രജാ, വണ്ടി ഇവിടെ ഒതുക്ക്." രവിശങ്കർ പറഞ്ഞു. വാഹനമോടിച്ചത് സബ് ഇൻസ്‌പെക്ടർ ഇന്ദ്രജയാണ്. ഇത് കേട്ടതും അവൾ വണ്ടി ഒരു ചെറിയ പുരയിടത്തിലേക്ക് കയറ്റി നിർത്തി.

"പോലീസ് വണ്ടിയിൽ നമ്മൾ മനാഫിന്റെ വീട്ടിൽ ചെന്നിറങ്ങിയാൽ ആള് കൂടും. പിന്നെ നമ്മുടെ പണി നടക്കില്ല." രവിശങ്കർ പറഞ്ഞു.

രവിശങ്കറും പ്രതാപും ഹരിലാലും ഇന്ദ്രജയുമടങ്ങുന്ന നാൽവർ സംഘം വണ്ടിയിൽ നിന്നിറങ്ങി. നാലുപേരും മഫ്ടിയിലായിരുന്നു.

"മനാഫിന്റെ വീട് നമ്മുടെ നിരീക്ഷണത്തിലാണല്ലോ. അല്ലേ?" രവിശങ്കർ പ്രതാപിനോട് ചോദിച്ചു.

"അതെ സർ. രണ്ട് കോൺസ്റ്റബിൾമാരെ അവിടെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. മനാഫിന്റെ മരണ വാർത്ത അറിയിക്കാൻ പോലീസ് അവിടെ ചെല്ലുമ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അതിനു ശേഷം ആരെയും ആ കോംബൗണ്ടിലേക്ക് കയറാൻ നമ്മൾ അനുവദിച്ചിട്ടില്ല."

"ഗുഡ്...!"

അവർ മനാഫിന്റെ വീട്ടു പടിക്കൽ എത്തി. കോൺസ്റ്റബിൾമാർ അവരെ സല്യൂട്ട് ചെയ്തു. നാൽവർ സംഘം പടി കടന്ന് വീടിന്റെ മുറ്റത്തേക്ക് ചെന്നു. അവരോരോരുത്തരും അവിടമാകെ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. മുറ്റത്ത് ഒരു ടൂവീലറിന്റെ ടയർ പാടുകൾ അവർ കണ്ടെത്തി!


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"ഇതൊരു ലൂണയുടെ ടയർ പാടുകളാണ് സർ." ഹരിലാൽ രവിശങ്കറിനോട് പറഞ്ഞു.

"ആർ യു ഷുവർ?" രവിശങ്കർ ചോദിച്ചു.

"ഷുവറാണ് സർ. സൈക്കിളുകളുടെ ടയറുകളേക്കാൾ ഒരൽപം വ്യത്യസ്തമാണ് ലൂണയുടെ ടയറുകൾ. അതിന്റെ പാടുകൾ എനിക്ക് കണ്ടാലറിയാം." ഹരിലാൽ തറപ്പിച്ച് പറഞ്ഞു.

"ഈ ടയർ പാടുകൾക്ക് അധികം പഴക്കമില്ല.നോക്കൂ, ഇത് മാഞ്ഞു തുടങ്ങിയിട്ട് പോലുമില്ല. ഏറ്റവും അടുത്ത ദിവസം ഒരു ലൂണയിൽ ഇവിടെയാരോ വന്നിട്ടുണ്ട്." പ്രതാപ് പറഞ്ഞു.

"സർ, ദേ ഒരു വിസിറ്റിങ് കാർഡ്." അൽപ്പം മാറി ഗാർഡന്റെ സമീപത്ത് പരിശോധന നടത്തുകയായിരുന്ന ഇന്ദ്രജ രവിശങ്കറിനടുത്തേക്ക് ഓടി വന്നു. എല്ലാവരുടേയും ശ്രദ്ധ അവളിലേക്കായി.

"അവിടെ ഒരു ചെടിച്ചട്ടിയിൽ വീണ് കിടന്നിരുന്നതാണ്." അവൾ ആ വിസിറ്റിങ് കാർഡ് രവിശങ്കറിന് നൽകി. രവിശങ്കർ ആ കാർഡിലെഴുതിയിരിക്കുന്നത് വായിച്ചു:

"കൊച്ചിൻ സാച്ചുറേഷൻ.എല്ലാ വിധ കാർപെൻഡറി വർക്കുകൾക്കും സമീപിക്കുക.മാധവൻ ആശാരി."

"ആശാരിക്ക് ഈ വീട്ടിലെന്താ കാര്യം?" പ്രതാപ് ഇത് പറഞ്ഞപ്പോൾ എല്ലാവർക്കും ചിരിപൊട്ടി. 'പോലീസുകാർക്ക് ഈ വീട്ടിലെന്താ കാര്യം' എന്ന പ്രശസ്ത സിനിമാ ഡയലോഗ് ഓർത്ത് എല്ലാവരും ചിരിച്ചു.

"കാര്യമുണ്ടായിട്ടുണ്ടാകും പ്രതാപ്. താനെന്തായാലും ഇതിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒന്ന് വിളിക്ക്. നമുക്ക് നോക്കാം." രവിശങ്കർ വിസിറ്റിങ് കാർഡ് പ്രതാപിന് കൈമാറിക്കൊണ്ട് പറഞ്ഞു.

പ്രതാപ് ഉടൻ തന്നെ അതിലെ മൊബൈൽ നമ്പറിൽ വിളിച്ചു.

"ഹലോ..." മറുതലക്കൽ നിന്നും ഒരു പതിഞ്ഞ സ്വരം.

"മാധവനാശാരിയല്ലേ?" പ്രതാപ് ചോദിച്ചു.

"ഇത് പോലീസിൽ നിന്നാണ്. ഡി.വൈ.എസ്.പി പ്രതാപാണ് സംസാരിക്കുന്നത്."

"എന്താ സാറേ?" മാധവന്റെ സ്വരത്തിൽ ഒരു പരുങ്ങൽ.

"താനെവിടെയാണെങ്കിലും ഉടൻ മനാഫിന്റെ വീട്ടിലെത്തണം. ഞങ്ങൾ ഇവിടെയുണ്ട്."‌

"ഞാനിവിടെ യൂണിവേഴ്സിറ്റി റോഡിലുണ്ട്. ഇപ്പൊ അങ്ങോട്ട് വരാം സർ." അയാൾ പറഞ്ഞു.

പത്തു മിനിറ്റിനകം മാധവൻ ആശാരി അവിടെ എത്തിച്ചേർന്നു. ഒരു ലൂണയിലായിരുന്നു അയാളുടെ വരവ്. ഉദ്യോഗസ്ഥർ പരസ്പ്പരം നോക്കി തലയാട്ടി. അതെ,സബ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ അനുമാനം ശരിയായിരുന്നു. ആ ടയർ പാടുകൾ ലൂണയുടേത് തന്നെ. അത്യാഹിതങ്ങൾ സംഭവിക്കുന്നതിന് തൊട്ട് മുൻപ് മാധവൻ ആശാരി തന്റെ ലൂണയിൽ അവിടെ എത്തിയിരുന്നു.!

(തുടരും)

English Summary:

Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com