'ജീവിതത്തിൽ എന്തെല്ലാം മനോഹരകാഴ്ചകൾ കണ്ടാലും മനസ്സിൽ നിന്ന് അടർത്തി മാറ്റാനാവാത്ത ഓർമയായി മുത്തശ്ശി ഉണ്ടാകും...'
.jpg?w=1120&h=583)
Mail This Article
അധ്യായം: ഇരുപത്തിരണ്ട്
അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി മുത്തശ്ശി ഒരു കാര്യം ചെയ്തു. തിത്തിമിക്കും അമ്മയ്ക്കുമൊപ്പം പട്ടണത്തിലെ വീട്ടിൽ ചെന്നു താമസിച്ചു. കാരണം തിത്തിമിയുടെ മുഖം വാടുന്നത് മുത്തശ്ശിക്ക് ഓർക്കാൻ കൂടി വയ്യ. തിത്തിമിയുടെ സന്തോഷമാണ് മുത്തശ്ശിയുടെ ഏറ്റവും വലിയ സന്തോഷം. മുത്തശ്ശി കൂടെയുണ്ടെങ്കിൽ തിത്തിമിക്ക് അതിൽപ്പരം വേറൊരു സന്തോഷമില്ല.
മുത്തശ്ശി തിത്തിമിക്കൊപ്പം പോയതോടെ വീട്ടിൽ മുത്തച്ഛൻ തനിച്ചായി. പട്ടണത്തിലെ താമസവുമായി മുത്തശ്ശി ഒരുവിധം പൊരുത്തപ്പെടുമെങ്കിലും മുത്തച്ഛന് അതു പറ്റില്ലായിരുന്നു. ആയിടയ്ക്ക് ഒറ്റയ്ക്കുള്ള പാചകത്തിനിടയിൽ മുത്തച്ഛന് ഒരബദ്ധം പറ്റി. പഞ്ചസാരയാണെന്നു കരുതി ഉപ്പെടുത്ത് ചായയിലിട്ടു. പഞ്ചസാരയും ഉപ്പും വച്ചിരിക്കുന്ന ഭരണികൾ പരസ്പരം മാറിപ്പോയതാണ് കാരണം. അതറിഞ്ഞപ്പോൾ മുത്തശ്ശി കിടന്ന് ചിരിക്കാനും തുടങ്ങി. അതറിഞ്ഞ് തിത്തിമിക്കും ചിരി വന്നു.
തിത്തിമിയുടെ മുഖം അൽപ്പം വാടിയാൽപോലും മുത്തശ്ശിക്ക് സഹിക്കാൻ വയ്യാഞ്ഞാണല്ലോ മുത്തച്ഛനെ ഒറ്റയ്ക്കാക്കിയിട്ടായാലും വേണ്ടില്ല അവൾക്കൊപ്പം പോയി താമസിക്കാമെന്ന് മുത്തശ്ശി തീരുമാനിച്ചത്. മുത്തച്ഛനും വിചാരിച്ചു, കുഞ്ഞിന്റെ കാര്യമല്ലേ, ഞാനിത്തിരി കഷ്ടപ്പെട്ടാലും സാരമില്ല അവൾക്ക് സന്തോഷമാവട്ടെ എന്ന്. തിത്തിമി വിഷമിച്ചിരുന്നാൽ മുത്തശ്ശിയോ മുത്തച്ഛനോ ഒക്കെ ചോദിക്കുമായിരുന്നു, 'എന്താ മക്കൾക്കൊരു മനച്ചടവ്'. മനപ്രയാസം എന്നതിന് തിത്തിമിയുടെ മുത്തച്ഛനും മുത്തശ്ശിയും പറയുക മനച്ചടവ് എന്നാണ്. തിത്തിമി ഒരാളാണെങ്കിലും മുത്തച്ഛനും മുത്തശ്ശിയും പലപ്പോഴും അവളെ മക്കളേ എന്നേ വിളിക്കൂ. ഒരാൾ പലതാവുന്നു എന്നു പറയുന്നതു പോലെ ഒരു തിത്തിമി മുത്തശ്ശിക്ക് ‘മക്കൾ’ ആണ്.
തിത്തിമിയോട് അത്രയ്ക്ക് സ്നേഹമുള്ളതുകൊണ്ടാണല്ലോ അവൾക്ക് എന്തു സങ്കടം വന്നാലും മുത്തശ്ശി അതിനൊപ്പം വിഷമിക്കുന്നത്. അവൾ കുറച്ചു കൂടി വലിയ ക്ലാസിലായപ്പോൾ ഒരു ദിവസം മുത്തശ്ശി അവളെ വിളിച്ച് അടുത്തിരുത്തിയിട്ട് പറഞ്ഞു, 'മോളേ, എല്ലാവരുടെയും ആഗ്രഹം കഷ്ടപ്പെടുത്താതെ ജീവനങ്ങെടുക്കണം എന്നാണ്. ഉറക്കത്തിൽ, അല്ലെങ്കിൽ രാവിലെ ഇഡ്ഡലി കഴിക്കാൻ എടുത്ത് ഒരു നുള്ളെടുത്ത് വായിൽ വയ്ക്കുമ്പോഴോ അതിങ്ങനെ ഇറക്കാനാവാതെ തൊണ്ടയിൽ ഇരുന്ന് ജീവൻ പോകണേ എന്നാണ് . പക്ഷേ പലർക്കും മരണം അനായാസേനയല്ല. ഞാൻ കഷ്ടപ്പെട്ടാണോ ഈ ലോകം വിട്ടുപോവുക എന്നു നിശ്ചയവുമില്ല. മുത്തശ്ശി സുഖമില്ലാതെ ചിലപ്പോൾ കുറേക്കാലം കിടന്നേക്കാം. അന്ന് മോൾക്ക് വന്ന് എന്നെ ശുശ്രൂഷിക്കാൻ സമയം ഉണ്ടാവില്ല. ഉടനെ തിത്തിമി ഇടയ്ക്ക് കയറിപ്പറഞ്ഞു, അങ്ങനെയല്ല . ഞാനെവിടെയാണെങ്കിലും അമ്മൂമ്മയെ കൂടെ നിർത്തി നോക്കും. അപ്പോൾ മുത്തശ്ശി പറഞ്ഞു, അത് മോൾക്ക് എന്നോടുള്ള സ്നേഹം കൊണ്ട് ഇപ്പോൾ തോന്നുന്നതാണ്. നാളെ മോൾ കുറച്ചുകൂടി വലുതാവുമ്പോൾ മോളുടെ ജീവിതസാഹചര്യങ്ങൾ അതിന് ഒത്തുവരണമെന്നില്ല. അത് മോളുടെ കുറ്റമല്ല എന്ന് മുത്തശ്ശിക്ക് അറിയാം. ഉടനെ തിത്തിമി ഇടയ്ക്ക് കയറിപ്പാടി,
എങ്കിലും നിന്നിലെയുപ്പായിരിക്കുമീ മുത്തശ്ശിയെന്നും
എന്നുണ്ണിയെ വിട്ടെങ്ങു പോകുവാൻ?
മുത്തശ്ശി പറഞ്ഞു, സമ്മതിച്ചു. അതൊക്കെ ശരിയാണ്. മുത്തശ്ശി ഇടയ്ക്ക് ചൊല്ലിക്കൊടുക്കാറുള്ള ഒഎൻവി കുറുപ്പിന്റെ ഉപ്പ് എന്ന കവിതയിലെ വരികൾ അവൾ ചൊല്ലിയതാണ്.
കഞ്ഞിയിലുപ്പുതരിവീണലിഞ്ഞുമറഞ്ഞുപോം മട്ടിലെന്നുണ്ണീ
നിന്റെ മുത്തശ്ശിയും നിന്നനിൽപ്പിലൊരുനാൾ മറഞ്ഞുപോം
എന്ന വരിയൊക്കെ മുത്തശ്ശി അവളെ കാണാതെ ചൊല്ലിപ്പഠിപ്പിച്ചിട്ടുള്ളതാണ്.
മുത്തശ്ശി ഇടപെട്ടു. ‘‘എന്റെ മോൾക്ക് അതൊക്കെ അറിയാമെന്നും നീ നല്ല കുട്ടിയാണെന്നും ആ സ്മരണയുള്ള കൊച്ചാണെന്നുമൊക്കെ മുത്തശ്ശിക്കറിയാം. മുത്തശ്ശിക്ക് തോന്നുന്നത് കഴിഞ്ഞ കാലം ഉപേക്ഷിക്കാനാണ് മനുഷ്യന് ഏറ്റവും എളുപ്പം എന്നാണ്. എത്ര പെട്ടെന്നാണ് എല്ലാവരും എല്ലാം സൗകര്യപൂർവം മറക്കുന്നത്?" കല്യാണം വിളിക്കാൻ വീട്ടിൽ വരുന്നവർ പോലും മുത്തശ്ശി സുഖമില്ലാതെ കിടന്നാൽ മുറ്റത്തുവന്നു നിന്നിട്ട് പോവും എന്ന് മുത്തശ്ശിക്ക് അറിയാം. മുത്തശ്ശി എന്തിയേ, മരിച്ചോ മുറിക്കകത്ത് ജീവിച്ചിരിപ്പുണ്ടോ, എഴുന്നേറ്റ് നടക്കുമോ എന്ന് അവരിലൊരാളും അന്വേഷിക്കില്ല. കാരണം ലോകത്തിന് എന്നും ആരോഗ്യമുള്ളവരെ മതി. ആരോഗ്യമാണ് മനുഷ്യന്റെ അഹങ്കാരം എന്നു പറയുന്നത് വെറുതെയല്ല. വയ്യാതായാൽ ഏറ്റവുമടുത്ത ബന്ധുക്കൾ പോലും അന്വേഷിക്കില്ല. എന്നും മോളുടെ അടുത്തിരിക്കാൻ ഈ മുത്തശ്ശി ഇതുപോലെ ഉണ്ടാവില്ല. തിത്തിമിക്ക് ഇതൊക്കെ കേട്ട് വിഷമം വന്നു. അവൾ മുത്തശ്ശിയുടെ ദുർബലമായ കൈത്തണ്ടയിൽ എഴുന്നുനിൽക്കുന്ന ഞരമ്പുകളിലും നെറ്റിയിലും തലമുടിയിലുമൊക്കെ പല തവണ വിരലോടിച്ചു. മുത്തശ്ശി ബലമില്ലാത്ത കൈകളാൽ തിത്തിമിയുടെ കൈത്തണ്ടയിൽ ആവുംവിധം മുറുക്കിപ്പിടിച്ചു.
മുത്തശ്ശി തന്റെ സങ്കടം നിറഞ്ഞ കഴിഞ്ഞ കാലങ്ങൾ തിത്തിമിയോട് പറഞ്ഞിട്ടുണ്ട്. അവയിൽ തിത്തിമി കൂടെക്കൂടെ ഓർക്കുന്ന ചിലത് അവളുടെ മനസ്സിലെത്തി. മുത്തശ്ശിയുടെ ചെറുപ്പത്തിൽ ഒരു കാലം ഓണത്തിന് മുത്തച്ഛന് മണ്ണുകമ്പനിയിൽ ജോലിയില്ല. മുത്തശ്ശിയുടെ ആങ്ങള ഓണത്തിന്റെ തലേന്ന് മുത്തശ്ശിയെ കാണാൻ വന്നു. അന്നേരം മുത്തശ്ശി അടുക്കളയിലായിരുന്നു. ആങ്ങള വന്നപ്പോ വീട്ടിൽ ഒരു തടിയൻകായ പോലുമില്ല. ആങ്ങള മുത്തശ്ശിയോട് ചോദിച്ചു, ഇയാൾക്ക് ഒന്നും വേണ്ടേ? നാളെ ഓണമല്ലേ. ‘‘അവൻ പച്ചക്കറി വാങ്ങിക്കൊണ്ടുവന്നു. ഓണത്തിന്റെ തലേന്നു വരെ ഈ വീട്ടിൽ ഒന്നുമില്ലാഞ്ഞിട്ടും ഞാൻ ആരോടും പറഞ്ഞില്ല. എന്നാലും ആ ഓണം ഞാൻ മറക്കില്ല’’ എന്ന് മുത്തശ്ശി പറയാറുണ്ട്.
തിത്തിമി ഇടയ്ക്കിടയ്ക്ക് ഓർക്കും, ഒരു തടിയൻകായ പോലും ഇല്ലാത്ത ഓണം... അങ്ങനെ ഒരോണക്കാലം. ആ ഓണം തിത്തിമി കണ്ടിട്ടില്ല. പക്ഷേ കണ്ട ഓണങ്ങളെക്കാൾ കാണാത്ത ആ ഓണമേ മനസ്സിലുള്ളൂ.ഉണ്ട ഓണങ്ങളെക്കാൾ ഉണ്ണാത്ത ആ ഓണമേ മനസ്സിലുള്ളൂ. ഇല്ലായ്മയിലാണ് സ്നേഹത്തിന്റെ വിലയറിയുന്നത്, സമൃദ്ധിയിലല്ല. ഓണത്തിന് 26 കൂട്ടം കറികൾ എന്നു ഹോട്ടലുകാർ പരസ്യത്തിൽ പറയുന്നു. 24 കൂട്ടം കറികൾ ആയാൽ വല്ല കുഴപ്പവും ഉണ്ടോ. ഉണ്ടിട്ടും ഒരു കറിയും ഓർമയില്ല. എന്നാലോ ഉണ്ണാത്ത ആ ഓണം മനസ്സിലുണ്ട്. ജീവിതത്തിൽ എന്തെല്ലാം സൗഭാഗ്യങ്ങൾ അനുഭവിച്ചാലും എന്തെല്ലാം മനോഹരകാഴ്ചകൾ കണ്ടാലും തന്റെ മനസ്സിൽ നിന്ന് അടർത്തിമാറ്റാനാവാത്ത ഓർമയായി മുത്തശ്ശി ഉണ്ടായിരിക്കുന്നതും ഇതുപോലെയാണ്, തിത്തിമിയുടെ മനസ്സ് പറഞ്ഞു. ഏറ്റവും ഉറച്ച ശബ്ദമായി മുത്തശ്ശിയുടെ വിറച്ച ശബ്ദം ഉണ്ടാവും. ഏറ്റവും ദൃഢമായ ആലിംഗനമായി മുത്തശ്ശിയുടെ ദുർബലമായ കൈകൾ ഉണ്ടാവും. ഏറ്റവും മായാത്ത മുഖമായി മുത്തശ്ശിയുടെ വിറകുകൊള്ളി പോലെ ശുഷ്കിച്ച ആ മുഖം ഉണ്ടാവും.
(അവസാനിച്ചു)