മനാഫ് കൊല്ലപ്പെട്ട ദിവസം വീട്ടിൽ നടന്നതെന്ത്? അയാളുടെ മരണത്തിൽ ഭാര്യക്ക് പങ്കുണ്ടോ?
.jpg?w=1120&h=583)
Mail This Article
അധ്യായം: പതിനൊന്ന്
"ഇത് തന്റെ വിസിറ്റിങ് കാർഡ് അല്ലേ?" ചെടിച്ചട്ടിയിൽ നിന്നും കിട്ടിയ വിസിറ്റിങ് കാർഡ് ഉയർത്തിക്കാണിച്ചു കൊണ്ട് രവിശങ്കർ ചോദിച്ചു.
"അതെ സർ." അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള, താടി നീട്ടിയ,മെലിഞ്ഞുണങ്ങിയ മാധവൻ ആശാരി പറഞ്ഞു.
"താനെന്നാണ് ഈ വീട്ടിൽ ഏറ്റവും ഒടുവിലായി വന്നത്? നോക്കൂ, സത്യമേ പറയാവൂ. കേസിന് പിറകേ തൂങ്ങേണ്ടി വരുമെന്നൊക്കെ വിചാരിച്ച് ഞങ്ങളെ കബളിപ്പിക്കാൻ നോക്കിയാൽ വിപരീത ഫലമാണുണ്ടാവുക.അറിയാലോ?!" പ്രതാപ് ഉറച്ച ശബ്ദത്തിലാണ് ഇത് പറഞ്ഞത്. മാധവൻ ആശാരിയെ ഒന്ന് വിരട്ടുകയായിരുന്നു ലക്ഷ്യം.
എന്നാൽ അയാൾ പറഞ്ഞു: "മനാഫിന്റെ മരണത്തിൽ നാട്ടുകാരായ ഞങ്ങൾക്കൊക്കെ വലിയ പ്രയാസമുണ്ട് സാറേ. ആ മനുഷ്യനെ കൊന്നവന്മാരെ പിടികൂടാൻ എന്ത് സഹായത്തിനും ഞങ്ങളൊക്കെ ഒരുക്കമാണ്."
"ഉം... എങ്കിൽ പറയ്, താൻ എന്നാണ് ഈ വീട്ടിൽ ഏറ്റവുമൊടുവിൽ വന്നത്?"
"മിനിഞ്ഞാന്ന് രാവിലെയാണ് സർ." മാധവൻ ആശാരി പറഞ്ഞു.
"അതായത് മനാഫ് കൊല്ലപ്പെട്ട ദിവസം. അല്ലേ?"
"അതെ സർ."
"എന്തിനാണ് താനിവിടെ വന്നത്?"
"പണിയുണ്ടായിരുന്നു."
"ആരാ തന്നെ പണിക്ക് വിളിച്ചത്?"
"ഹസീന."
"എത്ര മണിക്കാണ് ഹസീന തന്നെ പണിക്ക് വിളിച്ചത്?"
"രാവിലെ ഒരു അഞ്ചേമുക്കാൽ ആറ് മണിയായിക്കാണും."
"എന്നിട്ട് തനെപ്പോഴാണ് ഇവിടെ വന്നത്?"
"പത്ത് മിനിറ്റിനകം. എന്റെ വീട് ഇവിടെ അടുത്താണ് സാറെ."
"ആ സമയത്ത് വിളിച്ചപ്പോൾ താൻ ഉണർന്നിരുന്നോ? അത്ര രാവിലെ താൻ പണിക്ക് പോവുക പതിവുണ്ടോ?"
"ഞാൻ എന്നും നാല് മണിക്ക് ഉണരും സാറേ. കൃത്യം അഞ്ചു മണിക്ക് എന്റെ വർക്ക് ഷോപ്പിൽ ഞാൻ പണിയാരംഭിക്കും. അതറിയാവുന്നവരാ ഈ നാട്ടുകാര്. അവരെന്നെ ആ സമയം മുതൽ പണിക്ക് വിളിക്കാൻ തുടങ്ങും."
"ശരി. താൻ വരുമ്പോൾ ഇവിടെ ആരൊക്കെ ഉണ്ടായിരുന്നു?"
"ഞാൻ വരുമ്പോൾ ഹസീന കിരണിന്റെ ഓട്ടോയിൽ കയറി പോകുന്നത് കണ്ടു. വീടിനകത്ത് മനാഫ് ഉണ്ടായിരുന്നു. വാതിൽ തുറന്ന് കിടന്നിരുന്നു. അയാൾ ബാത്ത്റൂമിലായിരുന്നു."
"അപ്പോൾ താനെന്ത് ചെയ്തു?"
"ടെറസിലേക്ക് തുറക്കുന്ന വാതിലിന്റെ ലോക്കിനാണ് തകരാറെന്ന് ഹസീന വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഞാൻ പടികൾ കയറിച്ചെന്ന് ലോക്ക് ശരിപ്പെടുത്തി വർക്ക് ഷോപ്പിലേക്ക് തിരികെ പോയി."
"താൻ തിരിച്ചിറങ്ങുമ്പോഴും മനാഫ് ബാത്ത്റൂമിൽ തന്നെയായിരുന്നോ?"
"അല്ല. അയാൾ മുറിയിലുണ്ടായിരുന്നു. എവിടെയോ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നെ ശ്രദ്ധിച്ചതേയില്ല. പതിവ് ലോഹ്യം പറച്ചിലുമുണ്ടായില്ല. അന്നോളം ഞാൻ കണ്ട മനാഫായിരുന്നില്ല അത്. അയാൾ വല്ലാതെ ഭ്രാന്തെടുത്ത് നിൽക്കുകയാണെന്ന് തോന്നി. എന്തോ ഒരു വല്ലാത്ത ടെൻഷനിലാണെന്ന് തോന്നി."
"താൻ കൂലി ചോദിച്ചില്ലേ?"
"ചോദിച്ചു.അപ്പോൾ ഹസീന ഗൂഗിൾ പേ ചെയ്യും എന്ന് മാത്രം പറഞ്ഞു."
"എന്നിട്ട്...?"
"അയാൾ അങ്ങനെ പറഞ്ഞതോടെ ഞാൻ ഇവിടെ നിന്നും ഇറങ്ങി. ഒപ്പം അയാളും ഇറങ്ങി, വീട് പൂട്ടി. എവിടേക്കാണെന്ന് ഞാൻ ചോദിച്ചു. പറയാൻ സൗകര്യമില്ലെന്ന് പറഞ്ഞ് അയാളെന്നെ ഊക്കോടെ ഒരു തള്ള് തള്ളി. ഞാൻ അലച്ചും കെട്ടി വീണു. എന്റെ പോക്കറ്റിൽ നിന്നും പേഴ്സും കടലാസുകളും വിസിറ്റിങ് കാർഡുകളുമെല്ലാം ചിതറി വീണു. പണിസാധനങ്ങളുള്ള സഞ്ചിയും നിലത്ത് വീണു. ഞാൻ ഒരു വിധം എഴുന്നേറ്റ് എല്ലാം പെറുക്കി എടുത്തപ്പോഴേക്ക് അയാൾ നടന്ന് മറഞ്ഞിരുന്നു. പിന്നെ കേൾക്കുന്നത് എറണാകുളത്ത് വെച്ച് അയാൾ കൊല്ലപ്പെട്ടു എന്നാണ്!" മാധവൻ ആശാരി പറഞ്ഞു.
"ഒരു കിരണിന്റെ ഓട്ടോയിൽ കയറി ഹസീന പോകുന്നത് കണ്ടു എന്ന് പറഞ്ഞല്ലോ. ആരാണീ കിരൺ?"
"ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന ഒരു പാവം പയ്യനാണ് സാറേ. കുറച്ചപ്പുറത്താണ് താമസം. മനാഫിന്റെ സുഹൃത്ത് രഘുവിന്റെ മകനാണ്."
"തന്റെ പക്കൽ അവന്റെ നമ്പർ ഉണ്ടോ?"
"ഉണ്ട് സർ."
"എങ്കിൽ പറയ്."
മാധവൻ ആശാരി തന്റെ മൊബൈലെടുത്ത് കിരണിന്റെ നമ്പർ രവിശങ്കറിന് പറഞ്ഞു കൊടുത്തു.
"ശരി.തനിക്ക് പോകാം.ആവശ്യമെങ്കിൽ വിളിപ്പിക്കും."
"ശരി സർ."-മാധവൻ ആശാരി അപ്പോൾ തന്നെ അവിടെ നിന്നും പോയി.
രവിശങ്കർ ഹസീനയുടെ സഹോദരൻ ഹാരിസിന്റെ നമ്പർ, കളമശ്ശേരി ഇൻസ്‌പെക്ടറെ വിളിച്ച് കളക്ട് ചെയ്തു. പിന്നെ ഹാരിസിന്റെ നമ്പറിൽ വിളിച്ചു.
"ഹാരിസ്, ഞാൻ എ.സി.പി രവിശങ്കറാണ്. മനാഫ് വധക്കേസ് അന്വേഷിക്കുന്നത് ഞാനാണ്. ഒന്ന് രണ്ട് കാര്യങ്ങൾ ഞാനൊന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാകുമോ? ഇപ്പോൾ സംസാരിക്കാൻ സാധിക്കുമോ?"രവിശങ്കർ സൗമ്യമായി ചോദിച്ചു.
"ചോദിച്ചോളൂ സർ." ഹാരിസ് പറഞ്ഞു.
"മിനിഞ്ഞാന്ന് രാവിലെ എത്ര മണിയോടെയാണ് ഹസീന പത്തടിപ്പാലത്തെ നിങ്ങളുടെ തറവാട്ട് വീട്ടിൽ എത്തിയത്?"
"ഏകദേശം ഒരു ആറര മണിയായിക്കാണും."
"എന്തായിരുന്നു അവളുടെ ഒരു മൂഡ്?"
"വല്ലാതെ ഡെസ്പ്പായിരുന്നു അവൾ. ചോദിച്ചപ്പോൾ മനാഫ് കോയമ്പത്തൂർക്ക് പോകാതെ മടങ്ങി വന്നു എന്നും മദ്യപിച്ചാണ് വന്നതെന്നും, എന്തൊക്കെയോ പിച്ചും പേയും പറയുന്നു എന്നുമൊക്കെ പറഞ്ഞു. ഞാനപ്പോൾ തന്നെ അനുജനേയും കൂട്ടി അവിടെ പോയി. എന്നാൽ മനാഫ് അവിടെ ഉണ്ടായിരുന്നില്ല. വീട് പൂട്ടിക്കിടക്കുകയായിരുന്നു. അയാൾ എവിടേക്കാണ് പോയതെന്ന് മനസ്സിലായില്ല. അധികം വൈകാതെ അയാൾ മരിച്ചു എന്ന വാർത്ത വന്നു."
"ശരി ഹാരിസ്. ഒരു കാര്യം കൂടി ചോദിക്കട്ടെ, മദ്യപിച്ച് വീട്ടിലെത്തി ബഹളം വെക്കുന്ന ഒരാളായിരുന്നോ മനാഫ്?"
“അല്ല സർ. മദ്യപിക്കുമായിരുന്നു. പക്ഷെ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. ഹസീനയെ വലിയ കാര്യമായിരുന്നു. അവളെ ഉപദ്രവിച്ചിരുന്നില്ല. വഴക്ക് പോലും പറഞ്ഞിരുന്നില്ല. മിനിഞ്ഞാന്ന് രാവിലെയാണ് ആദ്യമായി ഹസീന അയാളെക്കുറിച്ച് ഒരു പരാതി ഞങ്ങളോട് പറഞ്ഞത്."
"ഓ.കെ ഹാരിസ്.വളരെ നന്ദി. ഹസീനയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്."
"ഓ.കെ സർ...താങ്ക്യൂ."
ഫോൺ കട്ടായി.
"പ്രതാപ്, ഹസീന വളരെ ഡെസ്പ്പായാണ് അന്ന് രാവിലെ തന്റെ കുടുംബ വീട്ടിലെത്തിയത്. മനാഫ് മദ്യപിച്ചെത്തി ബഹളം വെച്ചെന്ന് അവിടെയെല്ലാവരോടും പറയുകയും ചെയ്തു. എന്നാൽ ഡോ.നമ്പൂതിരിയോ, യൂബർ ടാക്സി ഡ്രൈവർ ഷമീറോ അയാൾ മദ്യപിച്ചിരുന്നതായി മൊഴി നൽകിയിട്ടില്ല. അതിനർത്ഥം ഹസീന കുടുംബ വീട്ടിൽ ചെന്ന് തന്റെ ഭർത്താവിനെ കുറിച്ച് കള്ളം പറയുകയാണ് ചെയ്തത് എന്നാണ്! വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെക്കാത്ത, ഹസീനയോട് സ്നേഹത്തോടെ മാത്രം പെരുമാറുന്ന മനാഫിനെക്കുറിച്ച് ഹസീന എന്തിന് ഇത്തരമൊരു കളവ് പറഞ്ഞു? അതൊരു ചോദ്യം. ഇനി, അവളെന്തിന് അന്ന് അതിരാവിലെ മാധവനാശാരിയെ വിളിച്ച് വളരെ തിരക്കിട്ട് ടെറസിലേക്ക് തുറക്കുന്ന വാതിൽ ശരിപ്പെടുത്തി? ടെറസിലേക്ക് തുറക്കുന്ന വാതിൽ ശരിയല്ലെങ്കിൽ മഴയും വെയിലും പട്ടിയും പൂച്ചയുമൊക്കെ വീടിനകത്തെത്തും. അത്തരമൊരു വാതിൽ അധിക സമയം ശരിപ്പെടുത്താതെ വെക്കാനാകില്ല. അതിനർത്ഥം ആ രാത്രി വരെ വാതിലിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നാണ്. എന്നാൽ ആ രാത്രിയിൽ ആ വാതിലിന് കേടുപാടുകൾ സംഭവിച്ചു. അതുകൊണ്ടാണ് രാവിലെ തന്നെ മാധവനാശാരിയെ വിളിച്ച് അത് ശരിപ്പെടുത്തിച്ചത്. ടെറസിലേക്കുള്ള വാതിലിന്റെ ലോക്ക് തകരാൻ മാത്രം എന്താണ് ആ രാത്രി അവിടെ സംഭവിച്ചത് എന്നതാണ് രണ്ടാമത്തെ ചോദ്യം."
(തുടരും)