ആരോ അന്ന് രാത്രി ടൂവീലറിൽ ആ വീട്ടിലെത്തി; മരിക്കും മുമ്പ് മനാഫ് ആരെയാണ് കണ്ടത്?

Mail This Article
അധ്യായം: പന്ത്രണ്ട്
"ഈ ചോദ്യങ്ങൾക്ക് മറുപടി കിട്ടണമെങ്കിൽ നമ്മളാദ്യം ഈ വീടിനകത്തേയും പുറത്തേയും പരിശോധനകൾ പൂർത്തിയാക്കണം സർ."
"തീർച്ചയായും അതെ. വീടിനകത്തും പിൻവശത്തെ തൊടിയിലുമാണ് നമുക്കിനി പരിശോധിക്കാനുള്ളത്. ഇന്ദ്രജയും ഹരിലാലും അകത്ത് നോക്കൂ. ഞാനും പ്രതാപും പിന്നാമ്പുറത്തുണ്ടാകും."
ഇന്ദ്രജയും ഹരിലാലും അപ്പോൾ തന്നെ പൂട്ട് തകർത്ത് വീടിനകത്ത് കയറി. രവിശങ്കറും പ്രതാപും പിൻവശത്തേക്ക് നടന്നു. ഈ നടത്തത്തിനിടയിൽ രവിശങ്കർ കിരണിനെ വിളിച്ച് ഉടനെ അവിടെയെത്താൻ ആവശ്യപ്പെട്ടു. ഒരു ഓട്ടത്തിലാണെന്നും അരമണിക്കൂറിനുള്ളിൽ എത്താമെന്നും കിരൺ മറുപടി നൽകി.
വീടിന്റെ പിന്നാമ്പുറത്തെ സൂക്ഷ്മമായ പരിശോധനയിൽ രവിശങ്കറും പ്രതാപും ചില കാൽപ്പാടുകളും ടൂവീലറിന്റെ ടയർ പാടുകളും കണ്ടെത്തി! കാൽപ്പാടുകളിലേക്ക് നോക്കി ഏറെ നേരം ചിന്തിച്ചു നിന്ന പ്രതാപ് തന്റെ മൊബൈലിൽ ഒരു ഫൊട്ടോ ഓപ്പൺ ചെയ്തു. 'തേലേപ്പാട്ട് കോംപ്ലക്‌സി'ന് തൊട്ടടുത്തുള്ള കാട്ടിൽ നിന്നും ലഭിച്ച മനാഫിന്റെ കാലടിപ്പാടുകളുടെ ഫൊട്ടോഗ്രാഫ്സ് ആയിരുന്നു അത്. അവിടെക്കണ്ട കാൽപ്പാടുകളുമായി അയാളത് ഒത്തു നോക്കി. "സർ..." നിറഞ്ഞ ചിരിയോടെ അയാൾ രവിശങ്കറിനടുത്തേക്ക് നടന്നെത്തി.
"ഇവിടെ കാണുന്ന കാൽപ്പാടുകൾ മനാഫിന്റേത് തന്നെയാണ് സർ. നമുക്ക് മുൻപ് ലഭിച്ച മനാഫിന്റെ ചെരുപ്പിന്റെ പാടുകൾ തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്!”
"അതായത് അന്ന് രാത്രി യൂബർ ടാക്സിയിൽ ഇവിടെ വന്നിറങ്ങിയ മനാഫ് വീടിന്റെ പിന്നാമ്പുറത്തെത്തി എന്നർത്ഥം. ശരിയല്ലേ?" രവിശങ്കർ ചോദിച്ചു. "അതിലെത്ര മാത്രം ശരിയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട് സർ. അയാൾ രാത്രി മടങ്ങിയെത്തിയപ്പോഴുള്ള കാൽപ്പാടുകളാണിതെന്ന് നമ്മളെങ്ങനെ ഉറപ്പിക്കും?"
"നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റും പ്രതാപ്. കാരണം ആ രാത്രിയിൽ ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. മഴയിൽ ചെളിഞ്ഞ മുറ്റത്ത് പതിഞ്ഞ കാൽപ്പാടുകളാണിത് .മഴ മാറി. വെള്ളമിറങ്ങി. അപ്പോഴും കട്ടപിടിച്ച ചെളിയും അതിൽ പതിഞ്ഞ കാൽപ്പാടുകളും ഉണങ്ങിയ നിലയിൽ കാണപ്പെടുകയാണ്. ശ്രദ്ധിച്ച് നോക്കൂ. ശരിയല്ലേ?"
"ശരിയാണ് സർ." പ്രതാപ് തലയാട്ടിക്കൊണ്ട് പറഞ്ഞു.
"തീർന്നില്ല... നമ്മളിവിടെ കാണുന്ന ഈ ടൂവീലറിന്റെ ടയർ പാടുകൾ കിണറിനും അലക്കു കല്ലിനുമപ്പുറം മരങ്ങളും ചെടികളും നിറഞ്ഞ പറമ്പിലേക്ക് തുറക്കുന്ന ചെറിയ ഗേറ്റു കണ്ടോ...? അവിടം മുതലുണ്ട്. അതായത് വീടിന് പിന്നാമ്പുറത്തെ പറമ്പിലൂടെ ആരോ അന്ന് രാത്രി ഒരു ടൂവീലറിൽ ഇവിടെ എത്തി! മനാഫ് ഡ്രൈവിങ് അറിയുന്ന ആളല്ല. ടൂവീലറടക്കം അയാൾ ഒരു വണ്ടിയുമോടിക്കില്ല. പിന്നെ ആര്? യൂബർ ടാക്സിയിൽ വീടിന് മുന്നിലൂടെ എത്തിയ മനാഫിന് മുൻപേ ആരോ ഒരാൾ ഒരു ടൂവീലറിൽ പിന്നാമ്പുറത്തൂടെ ഇവിടെ എത്തിയിട്ടുണ്ട്. അതവിടെ നിൽക്കട്ടെ. ആ ടൂവീലറിന് സ്റ്റാൻഡില്ല. എങ്ങനെ മനസ്സിലായി എന്നല്ലേ? മഴ പെയ്ത് കുതിർന്ന മണ്ണിൽ ടൂവീലർ സ്റ്റാൻഡിൽ വെച്ചാൽ അതിന്റെ അടയാളങ്ങൾ മണ്ണിൽ പതിയും. എന്നാൽ ഇവിടെ അത് കാണുന്നില്ല. പക്ഷേ അവിടെയാ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഷെഡിൽ ടൂവീലർ കിടത്തി വെച്ചതിന്റെ പാടുകൾ കാണാൻ കഴിയുന്നുമുണ്ട്. ഇരുവശവും പഴന്തുണി കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയിരിക്കുന്ന ആ ഷെഡിൽ വണ്ടി ചാരി വെക്കാൻ സാധിക്കില്ല. അതുകൊണ്ട് കിടത്തിയിട്ടു."
"ബ്രില്യൻറ് സർ...! താങ്കളുടെ നിരീക്ഷണം പോസിബിളും കൺവിൻസിങ്ങുമാണ്." പ്രതാപ് സന്തോഷത്തോടെ രവിശങ്കറിനെ അഭിനന്ദിച്ചു.
"ഹരിലാലിനോട് വരാൻ പറയൂ. ഈ ടയർ പാടുകൾ ഏത് തരം ടൂവീലറിന്റേതാണെന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിയുമോ എന്ന് നോക്കാം."
"ശരി സർ." പ്രതാപ് ഉടൻ മൊബൈലിൽ ഹരിലാലിനെ വിളിച്ചു. ഉടൻ വീടിന് പിറകുവശത്തേക്ക് വരാൻ പറഞ്ഞു. ഒട്ടും വൈകാതെ ഹരിലാൽ അവിടെക്കെത്തി. രവിശങ്കർ തന്റെ ആവശ്യം പറഞ്ഞു. ഹരിലാൽ ആ ടയർ പാടുകൾ ശ്രദ്ധയോടെ നോക്കിശേഷം പറഞ്ഞു:
"സർ, ഇത് ആക്ടിവയുടേതായിരിക്കാനാണ് സാധ്യത. പഴയ മോഡൽ ആക്റ്റീവയുടേത്."
രവിശങ്കർ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
"സ്റ്റാൻഡില്ലാത്ത പഴയ മോഡൽ ആക്ടീവ! പ്രതാപ്, ഇങ്ങനെയൊരു ആക്ടീവ എവിടെയുണ്ടെങ്കിലും അത് നമുക്കെത്രയും പെട്ടെന്ന് കണ്ടെത്തണം."

"സർ... പക്ഷേ എങ്ങനെ? നമ്മൾ എങ്ങനെ കണ്ടെത്തും?" പ്രതാപ് ആശ്ചര്യത്തോടെ ചോദിച്ചു.
"സർ, ഓരോ ലൊക്കാലിറ്റിയിലും ആയിരക്കണക്കിന് ആക്ടീവകൾ കാണും. അതിൽ തന്നെ സ്റ്റാൻഡ് കേട് വന്നതും പഴയ മോഡലിലുള്ളതുമായ എത്രയോ ആക്ടീവകൾ ഉണ്ടാകും. അതിൽ നിന്നും ഈ മർഡറുമായി കണക്ഷനുള്ള വണ്ടി നമ്മളെങ്ങനെ കണ്ടെത്തും? -ഹരിലാലും ചോദിച്ചു.
രവിശങ്കർ പറഞ്ഞു, "നിങ്ങൾ ടെൻഷനാകാതെ. നോക്കൂ, കൊലപാതകം നടന്നിരിക്കുന്നത് എവിടെയാണ്? സിംഫണി ഹോട്ടൽസിൽ. അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവിടത്തെ മൂന്ന് പേരെയാണ് നമ്മൾ സംശയിക്കുന്നത്. അതായത് എം.ഡി ജമാലുദ്ധീൻ, ഫിനാൻസ് മാനേജർ അൻവർ, ഓഫിസ് സമുച്ചയത്തിലെ ഫ്രണ്ട് ഡെസ്ക്ക് മാനേജർ ബാബുരാജ് എന്നിവരെ. അപ്പോൾ നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചേക്കാവുന്ന ഒരു തെളിവിനു വേണ്ടി നമ്മൾ ആദ്യം അന്വേഷിക്കേണ്ടത് എവിടെയാണ്? സിംഫണി ഹോട്ടൽസിൽ തന്നെയല്ലേ?"
"തീർച്ചയായും അതെ സർ." പ്രതാപും ഹരിലാലും ഒരേ സ്വരത്തിൽ പറഞ്ഞു.
"പ്രതാപ്, താനിപ്പോൾ തന്നെ ഇൻസ്‌പെക്ടർ താജുദ്ദീനെയും, ഇൻസ്‌പെക്ടർ ജോൺ തരകനെയും, സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിനേയും വിളിച്ച് ഒരു പരിശോധനക്കുള്ള സെറ്റപ്പ് ചെയ്യണം. മുപ്പത്തിമൂന്ന് സ്ഥാപനങ്ങളാണ് സിംഫണി ഗ്രൂപ്പിന് കീഴിലുള്ളത്. രണ്ട് ഗോഡൗണുകളുമുണ്ട്. ഈ മുപ്പത്തിമൂന്ന് സ്ഥാപനങ്ങളിലും ഗോഡൗണുകളിലും എം.ഡി ജമാലുദ്ധീൻ, അയാളുടെ സെക്രട്ടറി വേണുഗോപാൽ എന്നിവരുടെ വീടുകളിലും ഒരേസമയം സെർച്ച് നടത്തണം. പരമരഹസ്യമായ നീക്കമായിരിക്കണം ഇത്. കാരണം ഈ നീക്കം ഒരു കാരണവശാലും അട്ടിമറിക്കപ്പെടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ കേസ് തെളിയിക്കാനുള്ള വലിയൊരു സാധ്യത നമുക്ക് നഷ്ടമാകും എന്നോർക്കുക."
"ശരി സർ. വേണ്ട പോലെ ശ്രദ്ധിക്കാം. സെർച്ചിന് വേണ്ട നടപടി ക്രമങ്ങളും, മുന്നൊരുക്കങ്ങളും ഉടൻ പൂർത്തിയാക്കാം."
"സിംഫണി ഗ്രൂപ്പിന്റെ മുപ്പത്തി മൂന്ന് സ്ഥാപനങ്ങൾ,രണ്ട് ഗോഡൗണുകൾ, എം.ഡി ജമാലുദീന്റെ ഇടപ്പള്ളിയിലേയും, കാക്കനാട്ടേയും വീടുകൾ, അയാളുടെ സെക്രട്ടറി വേണുഗോപാലിന്റെ കരുനാഗപ്പള്ളിയിലെ വീട്. അതായത് മുപ്പത്തിയെട്ട് ഇടങ്ങൾ. ഓരോയിടത്തേക്കും മൂന്ന് പൊലീസുകാരെ വീതം നമ്മൾ നിയോഗിക്കണം. അതായത് മുപ്പത്തിയെട്ട് ഇടങ്ങൾക്ക് നൂറ്റിപ്പതിനാല് പോലീസുകാർ. ഇന്ന് കൃത്യം അഞ്ചു മണിക്ക് മുപ്പത്തിയെട്ട് ഇടങ്ങളിലേക്കായി ഈ നൂറ്റിപ്പതിനാല് പൊലീസുകാരെ അലോക്കേറ്റ് ചെയ്ത് ഒരേസമയം പരിശോധന നടത്തണം. സ്ഥാപനങ്ങൾ ഹോം ഡെലിവറിക്കായും, പർച്ചേസുകൾക്കായും, മറ്റ് ഒഫീഷ്യൽ കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ആക്ടീവകൾ ടാർഗറ്റ് ചെയ്യപ്പെടണം. ഇതൊരു ഞാണിന്മേൽ കളിയാണ്.വീഴാം.നേടാം. എന്തു സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല. അന്ന് രാത്രി ഈ വീട്ടിൽ വന്ന ആക്ടീവയുടെ സ്റ്റാൻഡ് ശരിപ്പെടുത്തപ്പെട്ടെങ്കിൽ തീർച്ചയായും നമ്മൾ തോറ്റു പോകും. പക്ഷേ നമ്മൾ ചെയ്യാനുള്ളത് ചെയ്യുക എന്നതാണ്. റിസൾട്ട് ഓർത്ത് ആശങ്കപ്പെട്ട് നമ്മൾ ഒന്നും ചെയ്യാതിരുന്ന് കൂടാ. ഞാൻ പറയുന്നത് പ്രതാപിന് മനസ്സിലാകുന്നുണ്ടല്ലോ, അല്ലേ?."
"ഉണ്ട് സർ."
"പൊലീസുകാർ ചെല്ലുമ്പോൾ വണ്ടികൾ പുറത്ത് ഓട്ടത്തിലാണെങ്കിൽ അതാത് സ്ഥാപനങ്ങളിലെ മാനേജർമാരെക്കൊണ്ട്, വണ്ടിയുമായി പോയ ആളെ കോണ്ടാക്ട് ചെയ്യിച്ച്, വണ്ടി എത്രയും പെട്ടെന്ന് സ്ഥാപനത്തിൽ തിരികെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം. വണ്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളുകളുടേയും അതാത് സ്ഥാപനങ്ങളിലെ മാനേജർമാരുടെയും പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തപ്പെടണം. ഈ നീക്കത്തെ നമുക്ക് 'ഓപ്പറേഷൻ കോർട്ടിയാർഡ്' എന്ന് വിളിക്കാം. മുറ്റത്ത് നിന്നും ലഭിച്ച തെളിവുകളെ പൂരിപ്പിക്കാനുള്ള ഒരു ശ്രമമാണല്ലോ ഇത്. അതുകൊണ്ട് ഈയൊരു പേര് ഉചിതമായിരിക്കും എന്ന് തോന്നുന്നു. ഇനി അഥവാ ഈ പേര് ചോർന്നാലും ആർക്കും നമ്മുടെ ഉദ്ദേശ്യം സംബന്ധിച്ച ഒന്നും മനസ്സിലാവുകയുമില്ല. എന്ത് പറയുന്നു പ്രതാപ്?"
"വളരെ ഉചിതമായ പേര് തന്നെയാണ് സർ ഇത്. തികച്ചും ഡിപ്ലോമാറ്റിക് ആയത്!" പ്രതാപ് ചിരിയോടെ പറഞ്ഞു. ഹരിലാലിന്റെയും അഭിപ്രായം അത് തന്നെയായിരുന്നു.
(തുടരും)