ADVERTISEMENT

അധ്യായം: പതിമൂന്ന്

പ്രതാപ് ഒട്ടും സമയം പാഴാക്കാതെ മനാഫിന്റെ വീടിനകത്തേക്ക് കയറി, അവിടുത്തെ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് 'ഓപ്പറേഷൻ കോർട്ടിയാർഡി'ന് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിൽ മുഴുകി. ഈ സമയം രവിശങ്കർ ഫോറൻസിക്കിലെ തന്റെ ചില സുഹൃത്തുക്കളെ വിളിച്ച് എത്രയും വേഗം ആ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. രവിശങ്കർ ഇതുമായി ബന്ധപ്പെട്ട കോളുകളിൽ വ്യാപൃതനായിരിക്കെ ആ വീടിനകത്തു നിന്നും കിട്ടിയ ഏതാനും ഫോട്ടോകളുമായി സബ് ഇൻസ്‌പെക്ടർ ഇന്ദ്രജ അയാൾക്കടുത്തേക്ക് വന്ന് കാത്തു നിന്നു. അയാൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോൾ ഇന്ദ്രജ ആ ഫോട്ടോകൾ അയാൾക്ക് നേരെ നീട്ടി.

"അകത്ത് നിന്നും കിട്ടിയതാണ് സർ." അവൾ പറഞ്ഞു.

ആ ഫോട്ടോകൾ നോക്കിയതും രവിശങ്കറിന്റെ കണ്ണുകൾ വിസ്മയം കൊണ്ട് മിഴിഞ്ഞു. കാരണം ആ ഫോട്ടോകളിൽ ആ കാറുണ്ടായിരുന്നു.കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി യുബർ ടാക്സിയിൽ വീട്ടിലേക്ക് യാത്ര ചെയ്യവേ മനാഫ് ടാക്സി ഡ്രൈവർ ഷമീറിനോട് പറഞ്ഞ അതേ കാർ! നീല പെയിന്റടിച്ച എൺപത് മോഡൽ ബെൻസ് കാർ! ആ കാറിനടുത്ത് നിന്നും, കാറിനരികത്ത് നിന്നുമൊക്കെ എടുത്ത മനാഫിന്റെ ഫോട്ടോകളായിരുന്നു അത്. കാറിന്റെ നമ്പർ പ്ലേറ്റ് ഫൊട്ടോകളിൽ വ്യക്തമായിരുന്നു.

രവിശങ്കർ ഉടൻ കാറിന്റെ നമ്പർ ഹരിലാലിന് ടെക്സ്റ്റ് ചെയ്തശേഷം ഹരിലാലിനോട് പറഞ്ഞു: "താനിപ്പോൾ തന്നെ ആർ.ടി.ഓ ഓഫീസിലെ നമ്മുടെ ആളുകളെ വിളിച്ച് ഈ നമ്പറൊന്ന് ട്രേസ് ചെയ്യണം. മുഴുവൻ ഡീറ്റെയ്ൽസും കളക്ട് ചെയ്ത് എന്നെ ഇൻഫോം ചെയ്യൂ."

"ശരി സർ..." ഹരിലാൽ തലയാട്ടി.

അപ്പോഴേക്കും ഓട്ടോ ഡ്രൈവർ കിരൺ അവിടേക്കെത്തി.

"കിരൺ വരൂ.... ചോദിക്കട്ടെ." രവിശങ്കർ നേർത്ത ചിരിയോടെ കിരണിന്റെ തോളിൽ തട്ടി.

അയാൾ അവനെയും കൊണ്ട് വീടിന്റെ ഉമ്മറത്തേക്കിരുന്നു.

സബ് ഇൻസ്‌പെക്ടർ ഇന്ദ്രജ വീടിനകത്തെ തന്റെ പരിശോധനകളിലേക്ക് മടങ്ങി.

"മനാഫ് കൊല്ലപ്പെട്ട അന്ന് അതിരാവിലെ ഹസീനയെയും കൊണ്ട് കിരൺ എവിടെപ്പോയതാണ്? ഹസീന കിരണിന്റെ ഓട്ടോയിൽ കയറിപ്പോകുന്നത് കണ്ടു എന്ന് മാധവൻ ആശാരി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് നീ ഒന്നും നിഷേധിക്കാനൊന്നും നിൽക്കരുത്. നടന്നത് കൃത്യമായി പറയണം."

"അന്ന് അതിരാവിലെ ഹസീന ഇത്തയെ അവരുടെ പത്തടിപ്പാലത്തെ തറവാട്ടിൽ കൊണ്ട് ചെന്നാക്കാൻ പോയതാണ് സർ.തൊട്ട് തലേ ദിവസം വൈകുന്നേരം ആറ് മണിക്ക് അവരെ അവിടെ കൊണ്ടു ചെന്നാക്കണമെന്നായിരുന്നു മനാഫിക്ക എന്നെ പറഞ്ഞേൽപ്പിച്ചിരുന്നത്. പക്ഷേ..." അവൻ ഒന്ന് നിർത്തി.

"പറഞ്ഞോളൂ....‌ അന്ന് വൈകീട്ട് ആറ് മണിക്ക് ഹസീനയെ പിക്ക് ചെയ്യാൻ നീയിവിടെ വന്നിരുന്നോ?"

"വന്നിരുന്നു സർ. പക്ഷേ,അടുത്ത ദിവസം രാവിലെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും, രാവിലെ ആറ് മണിയോടെ വന്നാൽ മതിയെന്നും ഹസീന ഇത്ത പറഞ്ഞു."

"ഉം..." രവിശങ്കർ തലയാട്ടിക്കൊണ്ട് അൽപ്പ നേരം ചിന്തിച്ചിരുന്നശേഷം ചോദിച്ചു:

"വൈകിട്ട് നീ വന്നപ്പോൾ ഇവിടെ ഹസീനയെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ?"

"ഇല്ല സർ."

"പ്രത്യക്ഷത്തിൽ ആരെയും കണ്ടില്ലെങ്കിലും ഇവിടെ ആരെങ്കിലും ഉള്ളതായി നിനക്ക് തോന്നുകയോ മറ്റോ ചെയ്തോ?"  

"ഇല്ല സർ."

"ഹസീനയുടെ  പെരുമാറ്റത്തിൽ അസ്വാഭാവികമായി വല്ലതും തോന്നിയോ?"

"ഇല്ല സർ. അവർ നല്ല ഹാപ്പിയാണെന്ന് തോന്നി. നല്ല പോലെ അണിഞ്ഞൊരുങ്ങിയിരുന്നു."

"ശരി. ബൈ ദ വേ, ഈ മനാഫ് നിന്റെ അച്ഛന്റെ സുഹൃത്താണ്. സുഹൃത്തിന്റെ മകൻ എന്ന നിലക്ക് നീയുമായും അയാൾക്ക് അടുപ്പമുണ്ടായിക്കാണും. നിങ്ങൾ തമ്മിൽ സംസാരിക്കുന്ന ഏതെങ്കിലുമൊരു സന്ദർഭത്തിൽ അയാൾ, താൻ ഭയക്കുന്ന അല്ലെങ്കിൽ തന്നോട് വൈരാഗ്യമുള്ള ആരെയെങ്കിലെയും കുറിച്ച് പറഞ്ഞിട്ടുണ്ടോ?"

"ഒരു അൻവറിനെക്കുറിച്ച് ഇടയ്ക്കിടെ പറയുമായിരുന്നു..." കിരൺ ഇത് പറഞ്ഞപ്പോൾ രവിശങ്കർ അവനെ തുറിച്ചു നോക്കി.

"എന്താണയാൾ അൻവറിനെക്കുറിച്ച് പറയാറുള്ളത്?" അയാൾ ശബ്ദമുയർത്തി ചോദിച്ചു.

"മനാഫിക്കാടെ അളിയനാണ് ഈ അൻവർ.അയാളെക്കുറിച്ചുള്ള ഒരു വലിയ രഹസ്യം തനിക്കറിയാമെന്നും, അതുകൊണ്ട്, അയാൾക്ക് തന്നെ ഭയമാണെന്നും, തന്റെ ചാവ് അയാളുടെ കൈ കൊണ്ടായാൽ അത്ഭുതപ്പെടാനില്ലെന്നുമൊക്കെ പറഞ്ഞിരുന്നു. കുറേ മദ്യപിച്ച് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നത്. മദ്യത്തിന്റെ ലഹരി മൂക്കുമ്പോൾ പറയുന്ന കാര്യങ്ങളായത് കൊണ്ട് ഞാൻ ഇതൊന്നും വലിയ കാര്യത്തിലെടുത്തിരുന്നില്ല."

"അൻവറിനെ സംബന്ധിക്കുന്ന എന്ത് രഹസ്യം...?!" രവിശങ്കർ സ്വയം ചോദിച്ചു പോയി.

"സംശയിച്ചത് പോലെ അൻവറിന് മനാഫിന്റെ മർഡറുമായി എന്തോ ബന്ധമുണ്ടെന്ന് തന്നെയാണ് തോന്നുന്നത്!" അയാൾ ആത്മഗതം ചെയ്തു.

രവിശങ്കർ ഉടൻ പ്രതാപിനെ വിളിച്ച് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ പറഞ്ഞു.

"അപ്പോൾ ബാബുരാജ്...?" പ്രതാപ് ചോദിച്ചു.

"അയാളുടെ കാര്യം പിന്നീട് തീരുമാനിക്കാം. ഈ കേസിലെ ആദ്യ അറസ്റ്റാണ് അൻവറിന്റേത്.അതുകൊണ്ട് തന്നെ വിവരം മീഡിയക്ക് നൽകിയേക്കൂ. അവർ ആഘോഷിക്കട്ടെ. ഇടക്ക് നമ്മൾ ഗ്യാലറിക്ക് വേണ്ടിയും കളിക്കണം."

"ശരി സർ." പ്രതാപ് അപ്പോൾ തന്നെ പറഞ്ഞ കാര്യങ്ങളിന്മേലുള്ള നടപടികൾക്ക് കോപ്പുകൂട്ടി.

"മനാഫ് ഒരു മദ്യപാനിയായിരുന്നു.അല്ലേ?" രവിശങ്കർ കിരണിനോട് ചോദിച്ചു. 

"സ്ഥിരം മദ്യപാനിയായിരുന്നില്ല."

"മദ്യപിച്ച് അയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നോ?"

"എന്റെ അറിവിൽ ഇല്ല സർ."

"കിരൺ എപ്പോഴാണ് അയാളെ അവസാനമായിക്കണ്ടത്?കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അയാൾ എറണാകുളത്തേക്ക് പോകാനിറങ്ങിയപ്പോഴാണോ?അതോ..."

"അതിനുശേഷം കണ്ടിരുന്നു സർ. മനാഫിക്ക കൊല്ലപ്പെട്ട ദിവസം രാവിലെ. ഹസീനത്തയെ പത്തടിപ്പാലത്ത് കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോഴായിരുന്നു അത്. മൂപ്പർ വീട്ടിൽ നിന്നിറങ്ങി ബസ്റ്റോപ്പിലേക്ക് നടന്ന് വരികയായിരുന്നു.ഞാൻ അതിശയിച്ചു. കാരണം തൊട്ട് തലേ ദിവസം വൈകുന്നേരം കോയമ്പത്തൂർക്ക് പോകുമെന്ന് പറഞ്ഞിരുന്നതാണ്. തലയിലും കൈകാലുകളിലുമെല്ലാം ബാൻഡേജുണ്ടായിരുന്നു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി. പത്തടിപ്പാലത്തേക്കുള്ള യാത്രക്കിടെ മനാഫിക്ക കോയമ്പത്തൂർക്ക് പോകാതെ മടങ്ങി വന്ന കാര്യമോ, മനാഫിക്കക്ക് പരിക്കുകൾ പറ്റിയ കാര്യമോ ഒന്നും ഹസീന ഇത്ത എന്നോട് പറഞ്ഞില്ലായിരുന്നു. പത്തടിപ്പാലത്തേക്കുള്ള പത്തു പതിനഞ്ചു മിനിറ്റ് യാത്രയിൽ ഇതെന്നല്ല, ഒന്നും അവരെന്നോട് പറഞ്ഞില്ല. ഒരക്ഷരം പോലും ഉരിയാടിയില്ല. അല്ലെങ്കിൽ വാതോരാതെ സംസാരിക്കുന്ന ആളാണ്. തൊട്ട് തലേ ദിവസം വൈകുന്നേരം കണ്ടപ്പോഴുള്ള സന്തോഷവും ആവേശവുമൊന്നും അവരിൽ ഉണ്ടായിരുന്നുമില്ല. എനിക്കെന്തോ വല്ലാതെ പേടിയാകാൻ തുടങ്ങി.ആ ദമ്പതികൾക്ക് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനായി."

(തുടരും)

English Summary:

Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com