ADVERTISEMENT

കൊറോണക്കാലമാണ്. ജാഗ്രതയാണു വേണ്ടതെന്ന് നിരന്തരം ഓർമിപ്പിക്കുന്നുണ്ട് വാർത്തകളും ആരോഗ്യപ്രവർത്തകരും. വീടുകളിൽനിന്നു പുറത്തു പോകാതെയിരിക്കാനുള്ള നിർദേശവും ശക്തമാണ്. എന്നും ജോലിക്കു പൊയ്ക്കൊണ്ടിരുന്ന പലർക്കും വീടുകളിലിരുന്നാണ് ജോലി. ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചതുകൊണ്ട് പലർക്കും തൽക്കാലത്തേക്ക് വീടിനുള്ളിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ഇരിക്കേണ്ട അവസ്ഥയുമുണ്ട്, ഇതൊന്നുമല്ലാതെ വിദേശത്തു നിന്നെത്തിയവർ, കൊറോണ ബാധിതർ, വീട്ടിൽ നിരീക്ഷണത്തിൽ ഏകാന്തമായി കഴിയുന്നവർ... പതിനായിരത്തിലധികമാണ് ഇവരുടെ എണ്ണം. അത് ഉയരാനാണ്‌ സാധ്യതയും. വീടുകളിൽ തനിച്ചിരുന്ന് എന്തൊക്കെ ചെയ്യാനാകും? 

 

 

സിനിമകൾ കാണാം, വെബ് സീരീസുകൾ കാണാം, അടുക്കളപ്പണിയിൽ ഭാര്യയോടൊത്ത് കൂടാം, വീട് ക്ലീൻ ചെയ്യാം, സാധനങ്ങൾ അടുക്കി വയ്ക്കാം, പുസ്തകം വായിക്കാം, മുതിർന്നവരുടെ സംസാരിക്കാം, കുടുംബവുമായി സമയം ചെലവഴിക്കാം, ക്രിയേറ്റിവ് ആയ കഴിവുള്ളവർക്ക് അങ്ങനെ സമയം വിനിയോഗിക്കാം... അങ്ങനെ ഒരുപാട് ഉത്തരങ്ങൾ വീട്ടിൽ ഇരിക്കുന്നവർക്കുണ്ട്. 

 

കൊറോണക്കാലത്തെ വായനകളെക്കുറിച്ച് സംസാരിച്ചാലോ? പലർക്കും പല പുസ്തകങ്ങളോടാണ് താൽപര്യം. എന്നാൽ ഏകാന്തതയിൽ, പുറത്തേക്കിറങ്ങാനാകാതെ, വീട്ടിൽ പോലും ഒറ്റപ്പെട്ട് ഇരിക്കേണ്ടി വരുമ്പോൾ ഏറ്റവും നല്ല കൂട്ട് പുസ്തകങ്ങളല്ലാതെ മറ്റെന്താണ്! ടിവിയിൽ കാണേണ്ടി വരുന്ന അസുഖകരമായ വാർത്തകൾ ഒരുപക്ഷേ മനസ്സിന്റെ നിലയെപ്പോലും മോശമായി നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ നമ്മിലേക്കു പിൻവലിഞ്ഞു പുസ്തകങ്ങളെ കൂടെ കൂട്ടുന്നതാണ് നല്ലതെന്നു വരുന്നു. ഇവിടെ ഇതാ ചില വായനക്കാർ, അവർ എങ്ങനെയാണ് ഈ ക്വാറന്റീൻ കാലത്തും പുസ്തകങ്ങളെ കൂടെ കൂട്ടുന്നതെന്ന് നോക്കൂ,

Rihan
റിഹാൻ

 

എഴുത്തുകാരനായ റിഹാൻ

 

‘ലോകത്താകമാനമുള്ള മനുഷ്യര്‍ കൊറോണയെന്ന മഹാമാരിയുടെ ഭയത്തില്‍ നില്‍ക്കുകയാണ്. വൈറസിന്റെ സമൂഹവ്യാപനം നടക്കുന്നതു തടയാന്‍ ഓരോരുത്തരും സ്വയം സുരക്ഷിതരായി ഇരിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. ഈ സമയത്തെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കാന്‍ പുസ്തക വായന കൊണ്ട് സാധിക്കും. ഒറ്റപ്പെട്ടിരിക്കുമ്പോള്‍ വായിക്കുന്ന പുസ്തകങ്ങളിലെ  കഥാപരിസരങ്ങള്‍, കഥാപാത്രങ്ങള്‍, അവരുടെ ജീവിതാനുഭവങ്ങള്‍ വായനക്കാരനൊപ്പം ഒരാള്‍ക്കൂട്ടമാവും. മാത്രമല്ല വായന നല്‍കുന്ന ഊര്‍ജ്ജം മനസ്സിനെ ഇടുങ്ങിയ ഇടങ്ങളില്‍നിന്നു വിശാലമായൊരു ലോകത്തേക്ക് എത്തിക്കുകയും ചെയ്യും.

Aswathy
അശ്വതി

 

സമയമില്ലായ്മ വായനയ്ക്കു തടസ്സമായിരുന്ന പലര്‍ക്കും  ഈ നിര്‍ബന്ധിത അവധി ഉപകാരപ്രദമാവും. കാലങ്ങളായി വീട്ടിലെ ഷെല്‍ഫുകളില്‍ വായനയാല്‍ സ്വതന്ത്രരാക്കപ്പെടാന്‍ കൊതിച്ചിരിക്കുന്ന പുസ്തകങ്ങളെ ഈ സമയത്ത് വായനയ്ക്കെടുക്കാം. ഹെസെയും ജിബ്രാനും മുറകാമിയും മുകുന്ദനും എംടിയും ബേപ്പൂര്‍ സുല്‍ത്താനും  അഗത ക്രിസ്റ്റിയും തുടങ്ങി അനേകായിരം എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ സഞ്ചരിക്കാം.

 

അവരെഴുതിയ കഥാപാത്രങ്ങളുടെ വൈകാരിതകളെ അനുഭവിക്കാം. സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കാം. തൊണ്ണൂറിലെ മഹാപ്രളയത്തെ കുറിച്ച് തകഴി എഴുതിയ ‘വെള്ളപ്പൊക്കം’, മാര്‍കേസിന്റെ ‘കോളറക്കാലത്തെ പ്രണയം’  ഇത്യാദി പുസ്തകങ്ങള്‍ സര്‍ഗ്ഗവാസന സാമൂഹിക കാഴ്ചകളെ കണ്ടെടുത്തതാണ്.   ഏതു പ്രതിസന്ധിഘട്ടങ്ങളേയും അതിജീവിക്കാന്‍ നമുക്കു സാധ്യമാണ്. വീട്ടിനുള്ളിലിരുന്ന് ഈ കെട്ടകാലത്തെയും വായനകള്‍ കൊണ്ടതിജീവിക്കാം. ഭയക്കാതെ, ജാഗ്രതയോടെ’

 

കൊറോണക്കാലത്തെ വായനയെക്കുറിച്ച് വ്ലോഗർ അശ്വതി ഇതളുകൾ

 

‘രാജ്യം അതീവ ജാഗ്രതയിൽ കടന്നു പോകുന്ന സമയമാണ്. കൊറോണ നമ്മളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ആളുകൾ വീടിനുള്ളിലേക്കു ചുരുങ്ങിയിരിക്കുന്ന സമയം കൂടിയാണ്. മിക്കപ്പോഴും വായിക്കുവാനോ സിനിമ കാണാനോ നമുക്ക് സമയം കിട്ടിയെന്നു വരില്ല. പക്ഷേ ഇത് നമ്മുടെ മാനസിക ഉല്ലാസങ്ങൾക്ക് ആവോളം സമയം കിട്ടുന്ന കാലമാണ്. ഈ സമയത്താണ് വായന നമ്മൾ കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത്. 

 

 

വീടിനുള്ളിൽ ഇരുന്ന് വീർപ്പുമുട്ടുന്നത് മാനസികമായ പ്രശ്നങ്ങൾ ഉണ്ടാക്കാം. ആ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് വായന. ഐസലേഷനിൽ ഉള്ള രോഗികൾക്കും നീരീക്ഷണത്തിൽ ഉള്ളവർക്കും മാനസികമായ ആരോഗ്യത്തിനും ഉല്ലാസത്തിനും വായന നല്ലതാണ്. വായന എപ്പോഴും പുതിയ ലോകത്തിലേക്കു സഞ്ചരിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങൾ നൽകുന്നു. രോഗത്തെക്കുറിച്ച് അമിതമായ ആകുലതകൾ ഉള്ള ഈ സമയത്ത് അത് കുറയ്ക്കാനും വായനയ്ക്ക് കഴിയും.. രണ്ടായിരത്തി ഇരുപതിൽ പലരുടെയും വായന കൂടുതൽ ശക്തമാകുന്നത് ഈ കൊറോണകാലത്താണ്. 

 

 

മിക്കപ്പോഴും ഫാസ്റ്റ് റീഡിങ് ടൈപ്പ് പുസ്തകങ്ങൾ ആണ് ആസ്വാദകർക്ക് കൂടുതൽ ഇഷ്ടമാകുക. ക്രൈം നോവൽ വിഭാഗത്തിനോട് ഒരിഷ്ടക്കൂടുതൽ ഉണ്ട് താനും. പുതിയ പുസ്തകങ്ങൾ ഒരുപാട് ഇറങ്ങുന്നു ണ്ടെങ്കിലും കൊറോണ വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കൊറോണ വായന കൂട്ടിയിട്ടുണ്ട് എന്നുള്ളതാണ് സത്യം. പല റീഡിങ് ഗ്രൂപ്പുകളും പതിവില്ലാത്ത തരത്തിൽ ആക്ടീവ് ആകുന്ന കാഴ്ചയാണ് ഇപ്പോൾ.

 

Sapna Anu. B. George
സപ്‌ന അനു ബി. ജോർജ്

രണ്ടിരത്തി ഇരുപത്തിലെ വായനയ്ക്ക് ചില പുസ്തകങ്ങളെ പരിചയപ്പെടുത്താം.. 

 

∙ തീണ്ടാരി വണ്ടി അഥവാ ലേഡീസ് കൂപ്പെ 

ഷാഹിന കെ. റഫീഖിന്റെ  ചെറുകഥാ സമാഹാരം. ഭാഷ കൊണ്ടും അവതരണരീതി കൊണ്ടും പുത്തൻ വിഷയങ്ങൾ കൊണ്ടും ആസ്വാദകരെ ഈ ചെറുകഥകൾ തീർച്ചയായും സ്വാധീനിക്കും.. 

 

∙ നായിക അഗത ക്രിസ്റ്റി 

ശ്രീപാർവതി എഴുതിയ, അഗത ക്രിസ്റ്റിയുടെ ജീവിതം ആസ്പദമാക്കി എഴുതിയ നോവൽ. അഗതയെ കാണാതാകുന്ന പതിനൊന്നു ദിവസങ്ങളുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് എഴുത്തുകാരി 

 

∙ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ 

പ്രശസ്‌ത ഫൊറൻസിക്‌ സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ബി. ഉമാദത്തന്റെ ഓർമക്കുറിപ്പുകൾ. ക്രൈം നോവൽ എഴുത്തുകാർക്ക് ഒരു പാഠപുസ്തകമായി ഈ നോവലിനെ കാണാം.

 

∙ വീട് വിട്ടു പോകുന്നവർക്ക് ഇടയിലേക്ക് 

Narayanan Radhakrishnan
നാരായണൻ രാധാകൃഷ്ണൻ

ചെറുകഥാലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിച്ച അഷ്ടമൂർത്തിയുടെ ലാളിത്യമുള്ള ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം 

 

റിഹാൻ റാഷിദിന്റെ രണ്ടു പുസ്തകങ്ങൾ ആണ് കൊറോണകാലത്തെ വായനയ്ക്ക് ചൂട് പകരുന്നത് – ലക്ഷദ്വീപ് ഒരു സൂഫിലാൻഡും അഘോരികളുടെ ഇടയിലും

 

മനസ്സിനെ ശാന്തമാക്കി അക്ഷരങ്ങളിലൂടെ യാത്രകൾ പോകാൻ ഈ കൊറോണക്കാലത്ത് പുസ്തക വായന ശീലമാക്കാം.

 

 

കൊറോണക്കാലത്തെ വായനയെക്കുറിച്ച് എഴുത്തുകാരിയായ സപ്ന അനു ബി. ജോർജ് 

 

വായനക്കായി ഒരു കാരണത്തിന്റെ ആവശ്യമില്ല താൽപര്യമുള്ളവർക്ക്! എന്നാൽ ഈ കോവിഡ് കാലം പുസ്തകം കൈകൊണ്ട് തൊടാത്തവരെയും ‘നിർബന്ധ’ വായനക്കാരാക്കി എന്ന് പറയുന്നതാവും സത്യം. ലോകശക്തികൾ നിസ്സഹായരായി നോക്കിനിൽക്കത്തക്ക വിധത്തിൽ മനുഷ്യരാശി ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നു. എന്തായിരിക്കാം, എന്തിനായിരിക്കാം എന്നറിയില്ല, എന്നാൽ എന്തിനുവേണ്ടിയായിരിക്കാം എന്ന് മനസ്സിലാക്കിത്തന്നു ദൈവം! നീ നിന്നിലേക്കു തന്നെ എത്തിച്ചേരുക, നിന്നെ സ്വയം മനസ്സിലാക്കുക,നിന്റെ ഇഷ്ടങ്ങൾക്ക് കൂടുതൽ സമയം നൽകുക. 

 

 

അതിൽ ഒന്നായിത്തീരട്ടെ വായന. കംപ്യൂട്ടറിലും ടാബിലും ഫോണിലും അല്ല വായന എന്നുകൂടി മനസ്സിലാക്കാനുള്ള അവസരം. ഒരു പുസ്തം കയ്യിലെടുത്ത്, പേജുകൾ മറിച്ച്, ഒരു കപ്പ് കാപ്പിയുമായി, ഒരു കസേരയിൽ സ്വസ്ഥമായിരുന്ന് എഴുത്തുകാരനെക്കുറിച്ചുള്ള ചെറിയ ലേഖനത്തിൽ തുടങ്ങി, ആരെഴുതിയെന്നും എന്തിനാണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്നും മറ്റും വായിച്ചു തുടങ്ങുക! ആ വായനയിലുടെ മനസ്സിലാക്കുന്നത് വ്യത്യസ്തമായതും വിലപ്പെട്ടതുമായ അനുഭങ്ങളും കൂടിയാണ്.

 

 

“ഉച്ചമരപ്പച്ച” എന്ന പുസ്തകം എനിക്ക് വാട്സാപ്പിലൂടെ അയച്ചുതന്നപ്പോൾ, പിഡിഎഫ് ഫയലായി പ്രിന്റ് എടുത്ത് വായന തുടങ്ങി. കാരണം രണ്ടാം പേജിലെ ഒരു വാക്യമായിരുന്നു എന്റെ പ്രേരണ, ‘അർബുദത്തോട്  പൊരുതുന്നവർക്കായി’! ഷാനവാസ് എന്ന മാധ്യമപ്രവർത്തകനെ പരിചയമുള്ള എനിക്ക് പുസ്തകം മുന്നോട്ട് വായിച്ചു തുടങ്ങാനായി മറ്റൊരു പ്രചോദനവും ആവശ്യമില്ലായിരുന്നു.

 

ആദ്യത്തെ  പേജുകളിൽത്തന്നെ ആ അനുഭവങ്ങളുടെ കനലുകൾ ഏതൊരു വായനക്കാരന്റെയും കാൽപ്പാദങ്ങളെയും തൊട്ട് പോള്ളാൻ തുടങ്ങുമെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. സ്വന്തം ജീവിതത്തിന്റെ ഒരു ‘കീറ്’ ഷാനവാസ് നമുക്ക് മുന്നിലേക്ക് തുറക്കുകയാണെന്ന ചിന്ത ഒരു ഹൃദയമിടിപ്പോടെ എന്നിലുമെത്തിച്ചേർന്നു. ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഹൃദയത്തിന്റെ ഡോക്ടറിന്റെ ചെക്കപ്പിനായി കാണാൻ പോകാറുള്ള പതിവ് ചെക്കപ്പിനിടയിൽ ഡോക്ടർ സ്വയം ചില ടെസ്റ്റുകൾ നടത്തി. അതിലൂടെ തനിക്കു കാൻസർ സ്ഥിരീകരിക്കുന്നു.

 

ആദ്യത്തെ ടെസ്റ്റുകൾ മുതൽ അതിനുള്ള ഒരോ ഇംഞ്ചെക്ഷ നുകൾ പോലും,ഒരോ ഏടുകളായി ഷാനവാസ് നമ്മൾക്കൊപ്പം അനുഭവിക്കുന്നു എന്ന്  തോന്നിപ്പോയി.ഈ പുസ്തകം  സമർപ്പിച്ചത് അതിനു പ്രചോദനം നൽകിയവർക്കല്ല  മറിച്ച് “നേരിട്ടും അല്ലാതെയും എന്റെ തിരിച്ചുവരവ് ആഗഹിച്ചവർ  ക്കും ,പ്രാർഥിച്ചവർക്കും,പരിചരിച്ചവർക്കും മാത്രമായിട്ടാണ് “.അവർക്ക് നൽകാൻ തനിക്ക് ഇത്രമാത്രമെയുള്ളു ,സ്നേഹത്തിന്റെ ഈ അക്ഷരോപഹാരം എന്ന് ഷാനവാസ് തീർത്തുപറയുന്നു.കൂടെ തന്റെ  പ്രിയ വാനക്കാർക്കും!

 

പിന്നീടങ്ങോട്ടുള്ള ഒരോ അദ്ധ്യായങ്ങളും വേദനയിൽ പുളയുന്ന കീറിമുറിക്കപ്പെടുന്ന,എല്ലിന്റെയും മജ്ജയുടെയും നീറുന്ന വേദനകളിലൂടെ സ്വയം കരിഞ്ഞ് ഇല്ലാതെയാകുന്ന ഷാനവാസിന്റെ  ആത്മവിശ്വാസവും ധൈര്യവും നമ്മളിലേക്ക് എത്തിക്കുന്നു.അനുഭവിക്കുന്നവന്റെ കരിഞ്ഞുണങ്ങിയ കാലം തന്നെ സംബദ്ധിച്ചിടത്തോളം കാൻസറിന്റെ ദുസ്സഹമായ വഴികളൂ‍ടെയുള്ള യാത്രയായിരുന്നെന്ന് എടുത്തുപറയുന്നു.തന്റെ ഭാര്യ അനസൂയയെ ഒരു ദൈവദൂദന്റെ രൂപത്തിൽ എവിടെയും ഉണ്ടായിരുന്നെന്ന് എടുത്തുപറയുന്നുണ്ട്.

 

‘മൾട്ടിപ്പിൾ മെലോമയുടെ’ മൂന്നാമത്തെ സ്റ്റേജിലേക്ക് എത്തിനിൽക്കുന്ന ഷാനവാസിനെ സമാധാനിപ്പിക്കാനും അതിന്റെ  വിവരണത്തിലൂടെ ധൈര്യത്തിന്റെ ചീലുകൾ മാത്രം നൽകാൻ ശ്രദ്ധിക്കുന്ന തന്റെ പ്രിയതമയെക്കുറിച്ച് എല്ലാ അദ്ധ്യായങ്ങളിലും പറയുന്നുണ്ട്. കൂടെ ചില ഡോക്ടമാരും ബന്ധുക്കളും സുഹൃത്തുകളും തന്റെ വേദനകളിൽ തുല്യപങ്കാ‍ളികളായിരുന്നു എന്നും ഷാനവാസ് ആത്മസംതൃപ്തിയോടെ പറയുന്നു.

 

സ്നേഹത്തിന്റെ തുള്ളികളുമായെത്തുന്നവരും എനിക്കായി ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന ബി. ഗോപാലകൃഷ്ണൻ, സുരേഷ് വെള്ളിമംഗലം, ദേശാഭിമാനിയിലെ സാജൻ, റിട്ട.എൻജിനീയർ എസ് സുജാതൻ, ശ്രീചിത്രയിലെ ഡപ്യൂട്ടി സൂപ്രണ്ടായ സരസ്വതി സിസ്റ്റർ എനിവരടക്കമുള്ള സുഹൃത്തുക്കളുടെ സ്നേഹം, പ്രാർഥന, കരുതൽ മാത്രമാണ് ജീവിക്കാനും മനസ്സിന്റെ ശക്തി കാത്തുസൂക്ഷിക്കാനും പഠിപ്പിച്ചത്. എന്നാൽ സ്നേഹത്തിന്റെ തുള്ളികൾ  കൂടെക്കൊണ്ടുവരുന്ന പഴങ്ങളിൽ  നിറച്ചെത്തുന്ന ബഷീറിക്ക ആ പഴങ്ങളുടെ രുചി ഷാനവാസിന് കാഞ്ഞിരത്തിന്റെ കൈപ്പ് മാത്രമായിത്തീരുന്നത് നമ്മൾ വായനക്കാർ  സങ്കടത്തോടെ മനസ്സിലാക്കുന്നു. പതിവായി  സൂര്യൻ മറഞ്ഞ് പോകുന്നത് കാണുമ്പോൾ  ആ വിടവാങ്ങലിൽ പതറുന്ന മനസ്സിനെ വീണ്ടും ശക്തിപ്പെടുത്താൻ  അടുത്തദിവസവും ഷാനവാസ്, അല്ലെങ്കിൽ  ദൈവം എവിടുന്നോ ഒരോ കാരണങ്ങൾ കൊണ്ടുവരുന്നതു കാണാം.

 

വായനയും എഴുത്തും എന്നു ഹരമായികൊണ്ടു നടന്നിരുന്ന തനിക്ക് അതിനൊന്നും കഴിയാറില്ല, കൂടെ ശരീത്തിന്റെ ക്ഷീണം കൂടിക്കൂടിവരുന്നത് അറഞ്ഞിരുന്നു. എങ്കിലും തന്നെക്കാണാൻ വരുന്നവരോടെല്ലാം ഇപ്പോ വായന ഒന്നും ഇല്ലെന്ന് അനസൂയ പറഞ്ഞുതുടങ്ങി. കീമോതെറപ്പിയുടെ കണ്ണുതുറന്നുപിടിക്കാൻ പറ്റാത്ത കാലത്തും പലരും അയച്ചുതന്നെ പുസ്തകങ്ങൾ  വായിച്ചിരുന്നു. വെല്ലൂർ ഹോസ്പിറ്റലിലേക്ക്  ചികിത്സക്കായി എത്തിയ കാലത്ത് മനസ്സും ശരീരവും കാൻസറിന്റെ  പിടിയിലായി. 40 ാം അദ്ധ്യായത്തിൽ 2018 പുതുവർഷ തുടക്കത്തിനൊപ്പം തന്റെ രോഗത്തിന്റെ ചുമയും ഛർദ്ദിയും കൂടിവന്നതേയുള്ളു എന്നാണ് ഷാനവാസ് പുസ്തകത്തിൽ എഴുതിച്ചേർത്തത്.

 

 

ഒപ്പമുണ്ടായിരുന്ന ചേച്ചിയുടെയും അളിയന്റെയും സാന്നിദ്ധ്യം രണ്ടുമാസത്തെ വെല്ലൂർ ചികിത്സാകാലത്ത് സമാധാനമായിരുന്നു. അങ്ങനെ അവസാനം ചികിത്സാകാലം കഴിഞ്ഞെന്നും ഇനിയുള്ള ദിവസങ്ങൾ വീട്ടിൽ മരുന്നുമായി കഴിയമെന്നും ഡോക്ടർ എഴുതി. തിരിച്ചുള്ള യാത്രയിൽ വിമാനത്താവളത്തിൽ ഐഡി കാർഡിലെ മുഖവും ഇപ്പോഴത്തെ മുഖവും തിരിച്ചറിയാത്തതിൽ ഷാനവാസിന് ഒട്ടും അതിശയം തോന്നിയില്ലപോലും! വീട്ടിലേക്ക് സ്വാഗതം ചെയ്ത മക്കളുടെ ചിരിയിൽ  കണ്ടെത്തിയ ആത്മവിശ്വാ സത്തിൽ മുന്നോട്ടുള്ള ജീവിതത്തിന്റെ ദിവസങ്ങൾ ആയിത്തീ   രുന്നു. വീട്ടിലെ മുറിയും ഇരിപ്പിടവും സ്വന്തം ലോകമായി  ത്തീർന്നപ്പോൾ പണ്ടു തന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പല്ലിയെയും തന്റെ അസുഖത്തോടൊപ്പം തടവിലായ വളർത്തുനായ ടൊബിയെയും ഷാനവാസ് കഥക്കൊപ്പം ചേർക്കാൻ  മറന്നില്ല. തന്റെ മൂലകോശങ്ങൾക്ക് പുതുജീവൻ കിട്ടിയതിനൊപ്പം താനും ഉയർത്തെഴുന്നേറ്റ് പുതിയ ജീവിതത്തിലേക്ക് എത്തിച്ചേർന്നെന്നും ഇളംകാറ്റും ഈറൻ പ്രഭാതവും ഇനിയും തനിക്കായുണ്ടെന്ന സന്തോഷവും ഓർമ്മിപ്പിച്ച്  ഷാനവാസ് പുസ്തകം അവസാനിപ്പിക്കുന്നു.

 

ഒരടിക്കുറിപ്പ്:- കാൻസർ ബാധിച്ചവർക്കും ബന്ധുക്കളൂടെ അസുഖങ്ങൾ കണ്ടവർക്കും ഈ പുസ്തകത്തിന്റെ ഓരോ അക്ഷരത്തിലും ഷാനവാസിന്റെ  വേദനകളും നീറ്റലുകളും പെട്ടെന്ന് മനസ്സിലാക്കാൻ  സാധിക്കും എന്ന് ഉറപ്പാണ്. കൂടെ ഈ അസുഖങ്ങളെല്ലാം നമുക്ക് സ്വയം മനസ്സിലാക്കാനുള്ള ഒരു സമയമാണെന്ന്കൂടി മനസ്സിലാക്കിത്തരുന്നു ഷാനവാസ്. ഞാനെന്ന വായനക്കാരിക്ക് ഉപ്പുകല്ലിലൂടെയുള്ളൊരു നടത്തം ആയിരുന്നു ഈ പുസ്തകം, കാരണം എന്റെ അമ്മയെ എനിക്ക് കാൻസർ രോഗത്തിന് അടിയറ വയ്ക്കേണ്ടിവന്നു.

 

തിരുവനന്തപുരത്ത് വക്കീലും വായനക്കാരനുമായ നാരായണൻ രാധാകൃഷ്ണന്റെ കോവിഡ് കാലത്തെ വായന 

 

രണ്ടു മാസം മുമ്പ് വരെ കേട്ടിട്ടില്ലാത്തൊരു പദം - കോവിഡ്. ഇത് ഇത്രയ്ക്കും നമ്മളെ പേടിപ്പിക്കും എന്നൊരിക്കലും കരുതിയില്ല. കോവിഡ്  ഭീഷണി, വീട്ടിൽ വെറുതെയിരിക്കാം എന്നെല്ലാം കഴിഞ്ഞ പത്തു പന്ത്രണ്ടു ദിവസങ്ങളായി കേൾക്കുന്നു. ഹായ്, ഹായ് , ഹായ്.... വെറുതെ  ഇരിക്കാം, ഇഷ്ടമുള്ള പുസ്തകങ്ങൾ  വായിക്കാം- വാങ്ങിച്ചു കൂട്ടിയ ഡിവിഡി സിനിമകൾ കുറെയേറെ കാണാം, വാങ്ങിച്ചു കൂട്ടിയ പുസ്തകങ്ങൾ  മുഴുവൻ വായിക്കാം എന്ന്  ഞാൻ സ്വപ്നം കണ്ടു. ‘ഈ പുസ്തകങ്ങളൊക്കെ വാങ്ങി കൂട്ടിട്ടിയിട്ട് എന്ത് ചെയ്യാൻ  പോവുകാ’ എന്ന് ചോദിക്കുന്ന ക്ഷുദ്രജീവികൾക്കു കാണിച്ചുകൊടുക്കാം  ഇതായിരുന്നു  പ്ലാൻ. അങ്ങനെ 20 ാം തീയതി മുതൽ ഞാൻ ഫ്രീ ആയി.

 

 

പക്ഷേ വിചാരിച്ചതു പോലെ വായിച്ചു വായിച്ച് ഇരിക്കാൻ പറ്റുന്നില്ല. I am disturbed. വായിക്കുന്നുണ്ട്. പക്ഷേ വായനയുടെ തീവ്രത കൂടിയിട്ടില്ല. മനസ്സിന് ശാന്തത കിട്ടുന്നില്ല. വീട്ടിൽ ഇരിക്കുകയാണെങ്കിലും, ജോലി ഒന്നും ഇല്ലെങ്കിലും. വായനയിൽ പൂർണമായി മുഴുകാനുള്ള മാനസിക അവസ്ഥ ഇല്ലെന്ന് തന്നെ പറയാം. വായന കുറഞ്ഞോ എന്ന് തന്നെ പലപ്പോഴും തോന്നി പോകുന്നു. 

 

 

എന്നാലും കുറച്ചു പുസ്തകങ്ങൾ കരുതിയിട്ടുണ്ട്. ഡോ. ഉമാദത്തൻ സാറിന്റെ "കപാലം"; Otto Penzler എഡിറ്റ് ചെയ്ത "Jack the Ripper" ചെറുകഥാ സമാഹാരം , Anthony Horowitiz ൻറെ "Raven's Gate" എന്ന ഗ്രാഫിക് നോവൽ എന്നിവ എന്റെ കിടപ്പുമുറിയിലെ മേശപ്പുറത്തു ഇടം പിടിച്ചിട്ടുണ്ട്. "Taken" movie  franchise ലെ മൂന്നു സിനിമകളും കാണാൻ  മാറ്റി വച്ചിട്ടുണ്ട്.  മരിയ റോസിന്റെ ‘ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതി കഥകളും’, ലാജോ ജോസിന്റെ ‘റെസ്റ്റ് ഇൻ പീസ്’ അനൂപ് ശശികുമാറിന്റെ ‘ഗോഥം’ എന്നിവ കടയിൽ എത്തുമ്പോൾ തന്നെ വിളിച്ചറിയിക്കാൻ മാതൃഭുമി ബുക്സിൽ പറഞ്ഞിട്ടുണ്ട്. നോക്കാം.

 

English Summary : Writers And Readers Talks About Books To Read During Quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com