ADVERTISEMENT

ലോക്ഡൗൺ കാലത്തെ വായന പലർക്കും പലതാണ്. വായിക്കാൻ സമയം പോലും കിട്ടാതെ വർക്ക് ഫ്രം ഹോം ആയി ഇരിക്കുന്നവരുമുണ്ടെന്നത് മറക്കുന്നില്ല. എങ്കിലും ചെയ്തുകൊണ്ടിരുന്ന ജോലികളിൽ നിന്നെല്ലാം മാറിയിരുന്നു ജീവിതത്തെ അതിമനോഹരമായി നോക്കിക്കാണാൻ ശ്രമിക്കുന്നവരുമുണ്ട്. 

 

വായന, സിനിമ, കഥ പറച്ചിലുകൾ, പെയിന്റിങ്, പച്ചക്കറി നടൽ അങ്ങനെ എത്രയോ കാര്യങ്ങളാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നോ. 

 

‘ലോക്ഡൗൺ കാലം കഴിയുമ്പോൾ പ്രസാധകർക്ക് ചാകരയാവും. എത്ര പുസ്തകങ്ങളാണ് ഈ കൊറോണക്കാലത്ത് അണിയറയിൽ വെറുതെയിരിക്കുന്ന എഴുത്തുകാർ എഴുതിക്കൂട്ടുന്നത്’ എന്ന് വളരെ സരസമായി എഴുത്തുകാരെ സർക്കാസിച്ചവരുമുണ്ട്. 

 

k-r-meera
കെ.ആർ മീര

എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പുസ്തകം വായനയും കഥപറച്ചിലുകളും കൊണ്ടാണ് ഈ ലോക്ഡൗൺ കാലം പിന്നിടുന്നത്. മകൾ പദ്മയ്ക്കായി പറഞ്ഞു കൊടുത്ത കഥകൾ ചേർത്ത് ഏറെ മുൻപേ അശ്വതി യൂട്യൂബിൽ സ്വന്തമായി ഒരു കഥപറച്ചിൽ ചാനൽ തുടങ്ങിയിട്ടുണ്ട്. മിട്ടായിക്കഥകൾ എന്നാണു ചാനലിന്റെ പേര്. കുട്ടിക്കഥകൾക്ക് ഏറെ ആരാധകരുണ്ടെന്ന് അശ്വതി പറയുന്നു. പണ്ട് അമ്മയിൽനിന്നും മുത്തശ്ശിയിൽ നിന്നുമൊക്കെ കേട്ടുമറന്ന കഥകൾ ഒരിക്കൽ കൂടി രസകരമായി പറയുകയാണ് അശ്വതി. ഒരുപാട് ഫാൻസും ഇപ്പോൾ അശ്വതിയുടെ കുട്ടിക്കഥകൾക്കുണ്ട്. ഇടയ്ക്കൊക്കെ മകൾ പദ്മയും കഥയിൽ ഭാഗമാകുന്നു.

 

കൊറോണക്കാലത്തെ അശ്വതിയുടെ വായന എന്താണ്? 

T. Padmanabhan
ടി.പത്മനാഭൻ

 

‘ഞാൻ ദിവസവും എന്തെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ദേ വായിച്ചവസാനിപ്പിച്ച പുസ്തകം കെ ആർ മീരയുടെ ‘‘കഥ എഴുതുമ്പോൾ’’ ആണ്. പിന്നെ ടി. പത്മനാഭന്റെ ‘‘എന്റെ മൂന്നാമത്തെ നോവൽ’’ എന്ന പുസ്തകം. മിട്ടായിക്കഥകളുടെ ഷൂട്ടിങ് ഉള്ളത് കൊണ്ട് പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ ഒക്കെ ഞാൻ ഇപ്പോൾ തന്നെ രണ്ടാവർത്തി വായിച്ചു കഴിഞ്ഞു. ഇപ്പോൾ വായിക്കുന്നത് അയ്മനം ജോണിന്റെ കഥകളുടെ സമാഹാരമാണ്. അതിനു സമാന്തരമായി റൂമിയുടെ ഒരു പുസ്തകവും വായിക്കുന്നു. ദ് ബുക്ക് ഓഫ് റൂമി എന്നാണ് പുസ്തകത്തിന് പേര്. ഇത് രണ്ടും മാറി മാറിയാണ് വായന.

 

കഥയെഴുത്ത് പുസ്തകം എനിക്ക് നല്ലൊരു വായനാനുഭവമായി രുന്നു. കെ.ആ.ർ മീരയുടെ ആ പുസ്തകത്തെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റി. എഴുത്തുകാരിയാകും എന്ന് ചെറുപ്പത്തിൽ നമ്മളെ പ്രോത്സാഹിപ്പിച്ചിരുന്നവരുണ്ടല്ലോ. പക്ഷേ ജീവിതത്തിൽ ഒരു കാലമായപ്പോൾ ഞാൻ അതിൽ നിന്നൊക്കെ മാറിപ്പോയി. ചെറുപ്പത്തിൽ എന്നെ സപ്പോർട്ട് ചെയ്തിരുന്നവർ പറഞ്ഞ ഒരുപാട് കാര്യങ്ങളുമായി കെ.ആർ. മീരയുടെ പുസ്തകത്തിലുള്ളതിനെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി.

 

അതിൽ പറയുന്നുണ്ട്, ആദ്യമായി എഴുതിയ ട്രാവലോഗിനെ   ക്കുറിച്ച് മറ്റുള്ളവർ പറയുന്നത്. എന്റെ കാര്യത്തിലും അതു സത്യമാണ്. ആദ്യമായി ഞാനെഴുതിയ ഒരു യാത്രാവിവരണമാണ് എന്റെ ഓർമ. സ്‌കൂളിൽനിന്നു പോയ ഒരു യാത്രയെ ഓർമിച്ച് എഴുതിയ യാത്രാവിവരണം സ്‌കൂളിൽ അവതരിക്കപ്പെട്ടു, അങ്ങനെ സ്‌കൂളിൽനിന്നു മാലി ഭാഗവതം ഉൾപ്പടെയുള്ള കുറച്ചു മാലിയുടെ പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചത്. മാലി എന്റെ അന്നത്തെ പ്രിയപ്പെട്ട വായനയാണ്. അന്ന് ആ കാലത്ത് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ എനിക്ക് മാലിയുടെ പുസ്തകം കൂടെ വേണം. കെ.ആർ. മീരയും അതെ പോലെ ഒരു മാലിയോർമ പങ്കു വച്ചിട്ടുണ്ട്. എനിക്ക് അദ്‌ഭുതം തോന്നിയിരുന്നു. നമ്മുടെ കുട്ടിക്കാലത്തെ ഇത്തരം അനുഭവങ്ങളുമായി കൂട്ടിക്കെട്ടാൻ പറ്റുക എന്നത് ഒരു അനുഭവമാണ്.

 

പിന്നെ കഥയിലേക്ക് കടക്കുമ്പോഴുള്ള അവസ്ഥകൾ. എഴുതാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അനുഭവമാണ് കെ.ആർ. മീരയുടെ ആ പുസ്തകം. സാധാരണ അവരുടെ കഥകൾ വായിക്കുന്നത് പോലെയല്ല, എഴുത്തുകാരിയെ തൊടുന്ന അനുഭവമാണ് ആ പുസ്തകം തന്നത്.

 

ടി.പത്മനാഭൻ സാറിന്റെ പുസ്തകം വായിച്ചപ്പോൾ ഒരു വൗ ഫാക്ടർ തോന്നിയില്ല. അന്നത്തെ വായന പോലെ തന്നെ അതേഭാവത്തിലും തന്മയീ ഭാവത്തിലും അദ്ദേഹം ഇപ്പോഴും കഥ പറഞ്ഞു പോകുന്നു. പഴയ എഴുത്തിൽനിന്നു മാറ്റമൊന്നും തോന്നിയില്ല. പുതുമ അനുഭവപ്പെട്ടില്ല. ഒരുപക്ഷേ അത് എന്റെ മാത്രം തോന്നലായിരിക്കാം. പ്രകാശം പരത്തുന്ന പെൺകുട്ടിയും ഗൗരിയും ഒക്കെ വായിച്ച ഒരാൾക്ക് ഉള്ള ഒരു പ്രതീക്ഷയുണ്ടല്ലോ. എല്ലാ എഴുത്തിലും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ട്. വായിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ എഴുത്താണെന്ന് ആർക്കും മനസ്സിലാവും. എന്നാൽ പുതിയ കാലത്തെ വായനയിൽ അതിൽ പുതുമ ഇല്ലെന്നു തോന്നി എന്നേയുള്ളൂ. ഇപ്പോൾ അയ്മനം ജോണിന്റെ കഥകൾ ഒരുപാട് ആസ്വദിച്ചാണ് വായിക്കുന്നത്, ഒപ്പം റൂമിയെയും ഒരുപാട് ഇഷ്ടപ്പെടുന്നു. 

 

English Summary : Aswathy Sreekanth Talks About Quarantine Time Reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com