ADVERTISEMENT

മലയാളത്തിൽ ചരിത്രം പശ്ചാത്തലമായ നോവലുകളുടെ പട്ടികയിലെ പുതിയ പേരാണ് കാന്തമല ചരിതം. മൂന്നു ഭാഗങ്ങളായി ഇറങ്ങുന്ന നോവലിന്റെ രചയിതാവ് വിഷ്ണു എം.സി. യാണ്. കേരളവും ഈജിപ്തുമൊക്കെ കടന്നുവരുന്ന, സഹസ്ര വർഷങ്ങൾ മുൻപുള്ള മിത്തുകളും ചരിത്രവും ഇഴചേർന്നിരിക്കുന്ന നോവലിൽ അയ്യപ്പനും ഫറവോ അഖിനാതേനുമൊക്കെ വരുന്നുണ്ട്. വളരെ ലളിതമായ ഭാഷയിൽ എഴുതപ്പെട്ട കാന്തമല സീരീസിലെ രണ്ടു പുസ്തകങ്ങൾ പുറത്തിറങ്ങി. അടുത്ത പുസ്തകത്തിന്റെ രചനയിലാണ് വിഷ്ണു ഇപ്പോൾ. 

എഴുത്തുകാരൻ സംസാരിക്കുന്നു.

 

ചെറുകഥയിൽനിന്ന് നോവലിലേക്ക്

 

കാന്തമലചരിതം സീരിസിലേക്ക് എത്തിയത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യരൂപം ‘അറോലക്കാട്ടിലെ സായാഹ്നം’ എന്നൊരു ചെറുകഥയായിരുന്നു. കേരളത്തിൽ, പുറമേനിന്ന് മനുഷ്യർ എത്തപ്പെടാതെ കിടക്കുന്ന കുറച്ചധികം പ്രദേശങ്ങളുണ്ട്. അങ്ങനെയുള്ള നിഗൂഢമായ പ്രദേശത്ത് എത്തിപ്പെടുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന സൂപ്പർ നാച്ചുറൽ എക്സ്പീരിയൻസിനെ കുറിച്ച് പറയുന്നൊരു ചെറുകഥ. മിസ്റ്റിക് ഹൊറർ വിഭാഗത്തിൽ വരുന്ന ഈ ചെറുകഥ എഴുതിക്കഴിഞ്ഞപ്പോൾ ആ വിഷയത്തിന് ഇനിയും വലിയൊരു സാധ്യത ഉള്ളതു പോലെ എനിക്ക് തോന്നി. എഴുത്തു തുടർന്നു. പതിയെ ചെറുകഥ നോവലിന്റെ രൂപം പൂണ്ടു. അതിൽ പറയുന്ന വിഷയങ്ങളും ഭൂപ്രദേശങ്ങളും വലുതായിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. അങ്ങനെ കാന്തമലചരിതം ഒരു നോവൽ ത്രയമായി മാറി. എന്തായാലും ‘കാന്തമലചരിതം’ മൂന്ന് ഭാഗത്തിൽ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

 

അയ്യപ്പനുമുണ്ടൊരു കഥ പറയാൻ

 

അമീഷിന്റെ ശിവ ട്രിലജി വായിച്ച് അന്തം വിട്ടിരുന്നൊരാളാണ് ഞാൻ. 2012 ൽ ജീവിതത്തിലാദ്യമായി  ഓൺലൈനായി എന്തെങ്കിലും വാങ്ങുന്നത് അമീഷിന്റെ ‘ഇമ്മോർട്ടൽസ്‌ ഓഫ് മെലൂഹ’ എന്ന പുസ്തകമാണ്. ആദ്യമായി വായിക്കുന്ന ഇംഗ്ലിഷ് പുസ്തകവും അതുതന്നെ. ആ വായന തന്നൊരു കിക്ക് ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല. ഒരു സിനിമ കാണുന്നതുപോലെ വളരെ വേഗം ഞാനത് വായിച്ചു തീർത്തു. പിന്നെ അതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങി. അമീഷ്, ശിവനെ സാധാരണ മനുഷ്യനായി വരച്ചു കാട്ടിയതു പോലെ മലയാളികളുടെ സ്വന്തം വീരനായ അയ്യപ്പനെ കുറിച്ച് എന്തുകൊണ്ട് ആരും എഴുതുന്നില്ല എന്നൊരു ചിന്ത മനസ്സിലുണ്ടായി. അതിന് ആക്കം കൂട്ടിയത് കുട്ടിക്കാലത്ത് അച്ഛനിൽനിന്നു കേട്ട അയ്യപ്പന്റെ ചരിത്ര പശ്ചാത്തലമായിരുന്നു. പിന്നെ, മുൻപ് ഞാൻ പറഞ്ഞ പോലെ ചെറുകഥ വികസിക്കുംതോറും അയ്യപ്പനും മറ്റു കഥാപാത്രങ്ങളും വന്നു ചേരുകയും കാന്തമലചരിതത്തിന് ഒരു ഹിസ്റ്റോറിക്കൽ ഫിക്‌ഷന്റെ മാനം ലഭിക്കുകയുമാണുണ്ടായത്.

kanthamala-charithram-1

 

വിവാദങ്ങളൊക്കെ അതിന്റെ വഴിക്ക് 

 

ചെറുകഥയിൽനിന്നു നോവലിലേക്ക് എഴുത്തു പരിണമിക്കുമ്പോൾ ശബരിമലയും അവിടുത്തെ വിശ്വാസങ്ങളും ഇതിന്റെ ഭാഗമായി വന്നു. എഴുതുമ്പോഴൊന്നും വിവാദ സാധ്യതയെപ്പറ്റി ചിന്തിച്ചിരുന്നില്ല. എഴുതിക്കഴിഞ്ഞു പബ്ലിഷർക്ക് കൊടുത്തപ്പോഴും അവരുടെ ഭാഗത്തുനിന്നും ഒരു പരാമർശവും വന്നില്ല. പുസ്തകം പുറത്തിറങ്ങി വായനക്കാരുടെ അഭിപ്രായങ്ങൾ വന്നു തുടങ്ങിയപ്പോഴേക്കും ഒരു ചെറിയ വിഭാഗം ആൾക്കാരിൽനിന്ന് പുസ്തകത്തിൽ പറയുന്ന ആശയങ്ങളോടുള്ള എതിർപ്പ് വാട്സാപ് മെസ്സേജായും ഫോൺകോളുകളായും ലഭിച്ചു. ഒരു പുതുമുഖ എഴുത്തുകാരൻ എന്ന നിലയിൽ ആദ്യമൊക്കെ ആശങ്ക തോന്നിയിരുന്നു. എന്നാൽ വലിയൊരു വിഭാഗം വായനക്കാർ പുസ്തകത്തെ ഏറ്റെടുത്തതോടെ നേരത്തേ പറഞ്ഞ ഭീഷണികളും എതിർ ന്യായങ്ങളും ഒരുപാടു കുറയുകയാണ് ചെയ്തത്. ആ സമയങ്ങളിലെല്ലാം ധൈര്യം തന്നത് എഴുത്തു സുഹൃത്തുക്കളും എന്റെ പബ്ലിഷർ ലോഗോസ് ടീമും ആയിരുന്നു. ഇപ്പോഴും ഭീഷണി മെസ്സേജുകൾ അവസാനിച്ചിട്ടില്ല.

 

നോവൽ ത്രയം എന്ന സാഹസികത

 

കാന്തമലചരിതം എഴുതുമ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ട്രിലജി അഥവാ നോവൽത്രയം എന്ന ഇതിന്റെ ഘടന. ഒന്നാം ഭാഗം വ്യക്തമായി അവസാനിപ്പിക്കാതെ ഒരു തുടർച്ചയിൽ നിർത്തിയാൽ പിന്നീട് മാസങ്ങൾക്ക് ശേഷം രണ്ടാം അധ്യായം ഇറങ്ങും വരെ വായനക്കാർ കാത്തിരിക്കുമോ എന്നൊരു അനാവശ്യ ടെൻഷൻ എനിക്കുണ്ടായിരുന്നു. എന്നാൽ ഒരിക്കലും നമ്മൾ വായനക്കാരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നായിരുന്നു എനിക്ക് കിട്ടിയ ഉപദേശം. മലയാളത്തിൽ ട്രിലജി എന്നത് സാധാരണമല്ലെങ്കിലും ഒരു പരീക്ഷണം നടത്താൻ തന്നെ തീരുമാനിച്ചു. അതിന് ഫുൾ സപ്പോർട്ടായി ലോഗോസ് ടീമും കൂടെ നിന്നു. ഒന്നാം ഭാഗമായ അഖിനാതെന്റെ നിധിയെയും മൂന്നാം ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയ രണ്ടാം ഭാഗം അറോലക്കാടിന്റെ രഹസ്യം. മൂന്ന് പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്. 

kanthamala-charithram-2

 

ചരിത്രവും മിത്തും ഇടകലരുമ്പോൾ 

 

കാന്തമലചരിതം എന്ന ട്രിലജിയുടെ ക്യാൻവാസ് വളരെ വലുതാണ്. നമ്മുടെ കേരളത്തിലെ ശബരിമല, കാന്തമല എന്നീ സ്ഥലങ്ങളിൽ ആരംഭിച്ച് ഈജിപ്ത്, ശ്രീലങ്ക, ആഫ്രിക്കൻ വൻകര, യൂറോപ്യൻ രാജ്യങ്ങളടക്കം ഈ ഭൂഗോളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും കടന്നു വരുന്നുണ്ട്. നമ്മൾ ജീവിക്കുന്ന ഈ വർത്തമാനകാലവും അയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടമെന്ന് വിശ്വസിക്കുന്ന എഡി 1100 ഉം അതിനും 200 വർഷം മുൻപുള്ള ആയ് രാജവംശക്കാലവും ബിസി 1300 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അഖിനാതെൻ എന്ന ഫറവോയുടെ ഭരണകാലവുമടക്കം ഏകദേശം 5000 വർഷത്തെ ചരിത്രവും ഇതിലെ പ്രതിപാദ്യ വിഷയമാണ്. അതുകൊണ്ടു തന്നെ ഗവേഷണത്തിന് ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. 

 

ജോലിയും എഴുത്തും

 

കേരള ഫയർ ആൻഡ് റെസ്ക്യു സർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസറാണ്. എഴുത്തിനു മാത്രമായി വളരെ കുറച്ചു സമയമാണ് ലഭിക്കുന്നത്. മിക്കപ്പോഴും രാത്രി 11 മണിക്ക് ശേഷമായിരിക്കും എഴുതാനിരിക്കുക. മനസ്സിലുള്ള ഭാഗം എഴുതിത്തീരും വരെ എഴുത്തു തുടരും പിന്നെ കിട്ടുന്ന സമയത്ത് ഉറങ്ങും. 

 

സോഷ്യൽ മീഡിയ തന്ന വിജയം

 

സത്യം പറഞ്ഞാൽ കാന്തമലചരിതം എന്ന പുസ്തകത്തെ ഇത്രകണ്ട് വിജയിപ്പിച്ചത് സോഷ്യൽമീഡിയ തന്നെയായിരുന്നു. വായനക്കാർ പങ്കുവച്ച വായനക്കുറിപ്പുകൾ തന്നെയായിരുന്നു ഈ പുസ്തകത്തെ വളരെ കുറച്ചു സമയം കൊണ്ട് കൂടുതൽ ആൾക്കാരിലെത്തിച്ചത്.

 

കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ 

 

ഒന്നാം അധ്യായം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ അതിലെ കഥാപാത്രങ്ങളുടെ മനോഹരങ്ങളായ ക്യാരക്ടർ പോസ്റ്ററുകളും പുസ്തകത്തിന്റെ ടീസറും ട്രെയ്‌ലറുകളുമൊക്കെ പുറത്തിറക്കി വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. പുസ്തകം ഇറങ്ങിയപ്പോൾ വായനക്കാർക്ക് ഈ പോസ്റ്ററുകളും മറ്റും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. അത് വായനയെ കൂടുതൽ സുഗമമാക്കുകയാണ് ചെയ്തത്. അതിന്റെയെല്ലാം ക്രെഡിറ്റ് സുഹൃത്തായ ജിഷ്ണുദേവിനാണ്. അവനാണ് മനോഹരമായി അതൊക്കെ വരച്ചു പോസ്റ്റർ രൂപത്തിലാക്കിയത്. ഒന്നും രണ്ടും ഭാഗങ്ങളുടെ കവറും ചിത്രങ്ങളും പുസ്തകത്തിന് നൽകിയ മൈലേജ് വളരെ വലുതാണ്.

 

ചരിത്രവും ഫിക്‌ഷനും ഇഷ്ടം 

 

നമ്മൾ എത്രമാത്രം ഫിക്‌ഷനും ഫാന്റസിയും പറഞ്ഞാലും അതിനെ ചരിത്രവുമായി നല്ലരീ തിയിൽ ബ്ലെൻഡ് ചെയ്‌താൽ അത് വേറൊരു ലെവലിലേക്ക് മാറും. ഞാനെന്ന വായനക്കാരന് അത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുവാനും സിനിമ, സീരീസുകൾ കാണാനും ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ട് തന്നെ എന്നിലെ വായനക്കാരനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഞാൻ കാന്തമലചരിതം  തയാറാക്കിയിട്ടുള്ളത്. പക്ഷേ അതത്ര എളുപ്പമുള്ള കാര്യവുമല്ല. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ അതുവരെ ഉണ്ടാക്കിയെടുത്ത ലോകം മുഴുവൻ തകരും. അതുകൊണ്ട് തന്നെ അത്യാവശ്യം നല്ല ഗവേഷണങ്ങൾ നടത്തിയതിന് ശേഷം ഓരോ ഭാഗവും എഴുതുക എന്ന രീതിയായിരുന്നു പിന്തുടർന്നത്.

 

ചെറുകഥയിലാണ് തുടക്കം 

 

കാന്തമലചരിതം എഴുതുന്നതിന് മുൻപ് പുറത്തിറങ്ങേണ്ടിയിരുന്ന പുസ്തകമായിരുന്നു ‘പഞ്ചമി പെറ്റ പന്തിരുകുലം കഥകൾ’ എന്ന 17 ചെറുകഥകളുടെ സമാഹാരം. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം 2020 ഡിസംബറിലാണ് പുസ്തകം പുറത്തിറങ്ങിയത്. കാൻഫെഡ് ആണ് പ്രസാധകർ. നിലവിൽ കാന്തമലചരിതം മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ്.

Content Summary: Talk with writer Vishnu M C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com