ADVERTISEMENT

കാലമേറെ മാറിയിട്ടും പ്രണയിതാക്കളോട് സമൂഹത്തിന്, വിശേഷിച്ചും കേരള സമൂഹത്തിനുള്ള കാഴ്ചപ്പാടുകളിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പെൺജീവിതങ്ങളും മാനുഷിക വിചാരങ്ങളും ആരൊക്കെയോ വരയ്ക്കുന്ന ലക്ഷ്മണരേഖക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതാണെന്ന പൊതുബോധത്തെ ‘ഭദ്രയുടെ നീതിസാരം’ എന്ന നോവലിലൂടെ പൊളിച്ചെഴുതുകയാണ് ശ്രീലക്ഷ്മി അജീഷ് എന്ന യുവ കഥാകാരി. സ്നേഹത്തെ അടക്കിവയ്ക്കാൻ മനുഷ്യൻ നിയമങ്ങൾ ഉണ്ടാക്കിയത് എന്തിനെന്ന ചോദ്യമാണ് കഥയിലൂടെ ശ്രീലക്ഷ്മി സമൂഹത്തോട് ചോദിക്കുന്നത്.

 

∙നോവലിലെ ആത്മകഥാംശം ...

ഭദ്രയുടെ നീതിസാരം
ഭദ്രയുടെ നീതിസാരം

ഒരു കാലംവരെ തന്റെ ജീവിതവും കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെയും പോലെതന്നെ ആയിരുന്നുവെന്ന് കഥാകാരി പറയുന്നു. മുതിർന്നു വരുന്നതനുസരിച്ച് ഉറക്കെ ചിരിക്കാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ഭൂതകാലത്തെ ഓർത്തെടുക്കുകയാണ് ശ്രീലക്ഷ്മി. ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇത്തരത്തിൽ മറ്റുള്ളവരുടെ നോട്ടങ്ങൾക്കും നിയമങ്ങൾക്കും വേണ്ടി മാറ്റിവച്ച് ഒടുവിൽ വ്യക്തിത്വം മറ്റാർക്കും മുന്നിൽ അടിയറവു വയ്ക്കാനുള്ളതല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാലമേറെ കഴിഞ്ഞിരുന്നു. ഏതാണ്ട് ഇതേ അവസ്ഥകളിലൂടെ കടന്നുപോകുന്ന നായികയാണ് നോവലിലെ ഭദ്രയും. 

 

∙ചിന്തകൾ അക്ഷരങ്ങളിലേക്ക് 

പെൺകുട്ടികളുടെ ജീവിതവും സ്വാതന്ത്ര്യവും എത്തരത്തിലായിരിക്കണം എന്നതിനെക്കുറിച്ച് ചെറുപ്പകാലത്തുതന്നെ സമൂഹം മനസ്സിൽ കുത്തിവയ്ക്കുന്ന ചില ശരികളുണ്ട്. എന്നാൽ അവയൊക്കെയും യഥാർത്ഥ ശരികളല്ല എന്ന് തിരിച്ചറിയുമ്പോഴേക്കും പലരുടെയും ജീവിതത്തിന്റെ ആദ്യപകുതി പിന്നിട്ടുകാണും. സമാനമായ അവസ്ഥയാണ് തനിക്കും ഉണ്ടായിരുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു. എന്നാൽ പലരും തിരിച്ചറിവ് നേടിയ ശേഷവും ഒഴുക്കിനൊത്ത് ജീവിതം തുടരുകയാണ്. അത്തരത്തിൽ തുടരാൻ ശ്രീലക്ഷ്മി തയാറായിരുന്നില്ല. തന്റെ ചിന്തകൾ ഇനി വരുന്ന തലമുറകൾക്ക് പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണെന്ന തോന്നലിൽനിന്നാണ് ഭദ്രയുടെ നീതിസാരത്തിന്റെ പിറവി.

ശ്രീലക്ഷ്മി അജീഷ്
ശ്രീലക്ഷ്മി അജീഷ്

 

∙ചോദ്യംചെയ്യൽ

ശ്രീലക്ഷ്മി അജീഷ്
ശ്രീലക്ഷ്മി അജീഷ്

പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭദ്രയുടെയും ദേവിന്റെയും കഥയിലൂടെ പലതരം സൗഹൃദങ്ങളും അനുഭവങ്ങളും വരച്ചിട്ടുകൊണ്ട് സ്നേഹത്തിനെതിരെ നിർമിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെയും അതു പാലിക്കാത്തവരോട് സമൂഹം കാട്ടുന്ന അസഹിഷ്ണുതയെയും ചോദ്യം ചെയ്യുകയാണ് നോവൽ എന്ന് ബെന്യാമിൻ ആമുഖത്തിൽ കുറിക്കുന്നു. ഐടി മേഖലയിലെ ജോലിത്തിരക്കിനിടെ കൊറോണക്കാലത്ത് കിട്ടിയ ഒഴിവുസമയങ്ങളിൽ എഴുതി തുടങ്ങി. ഇക്കഴിഞ്ഞ ജൂണിലാണ് നോവൽ പുറത്തിറങ്ങിയത്. ഭർത്താവ് അജീഷും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പൂർണപിന്തുണയുമായി ശ്രീലക്ഷ്മിക്ക് ഒപ്പമുണ്ട്.

 

∙മികച്ച പ്രതികരണങ്ങൾ

കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും നോവൽ പുറത്തിറങ്ങി മാസങ്ങൾക്കകം പകുതിയിലധികം കോപ്പികളും വായനക്കാർ വാങ്ങിക്കഴിഞ്ഞു. നോവലിലെ കഥാസന്ദർഭങ്ങൾ ഓരോന്നും മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കത്തക്കതാണ് എന്നാണ് വായിച്ചവരുടെ പ്രതികരണങ്ങൾ. കഥയിലെ ഓരോ മുഹൂർത്തങ്ങളും മനസ്സിൽ ഒരു ദൃശ്യം പോലെ പതിയുന്നതിനാൽ നോവൽ ചലച്ചിത്ര രൂപത്തിലായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരും കുറവല്ല. ആമസോണിലൂടെ വിപണിയിലെത്തിയ പുസ്തകം ബെസ്റ്റ് സെല്ലർ റാങ്കിങ്ങിൽ ആദ്യ അൻപതിൽ ഇടം നേടി കഴിഞ്ഞു.

 

∙സമൂഹത്തിനുള്ള സന്ദേശം

സ്ത്രീ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞശേഷവും ഇന്നും ചട്ടക്കൂടുകളിൽ നിന്നും പുറത്തു വരാൻ മടിക്കുന്നവർ സമൂഹത്തിൽ ഏറെയാണ്. തന്റേതായ ഇഷ്ടങ്ങളെല്ലാം മറന്ന് കുടുംബത്തിനുള്ളിൽ ഒതുങ്ങിക്കൂടുന്നവരെ മികച്ച മാതൃകയായി ചൂണ്ടിക്കാണിക്കുന്നവരും കുറവില്ല. എന്നാൽ ജീവിതം ഇത്തരത്തിൽ മറ്റുള്ളവരുടെ വിലയിരുത്തലുകൾക്ക് വേണ്ടി പാഴാക്കി കളയാനുള്ളതല്ല എന്ന് ഓരോരുത്തരും വിശേഷിച്ച് പെൺകുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. സ്വത്വബോധം നഷ്ടപ്പെടുത്താതെ ആഘോഷമാക്കേണ്ടതാണ് ഓരോ ജീവിതവും എന്ന് പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ് ഭദ്രയുടെ നീതിസാരം.

 

English Summary : Sreelakshmi Ajeesh Talks About Her Book Bhadrayude Neethisaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com