ADVERTISEMENT

അവൻ പതാകയില്ലാത്ത രാജ്യം - മൂന്നാമത്തെ കവിതാസമാഹാരമാണ്. താങ്കളുടെ കവിത ഏതു തരത്തിൽ മാറിയെന്നാണ് സ്വയം വിശ്വസിക്കുന്നത് ?

 

ആദ്യ കവിതാസമാഹാരം - കവിതയിൽ താമസിക്കുന്നവർ- പ്രസിദ്ധീകരിച്ചിട്ട് 15 വർഷം പിന്നിടുന്നു. 1995 മുതൽ ആനുകാലികങ്ങളിൽ കവിത എഴുതുന്നു. എഴുത്തിന്റെ ആദ്യകാലം മുതൽ കവിതയിൽ വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിച്ചിരുന്നു. തൊണ്ണൂറുകൾക്കു ശേഷം വരുന്ന മലയാള കവിത നിലകൊള്ളുന്നത് വൈവിധ്യത്തിലാണ്. ബഹുസ്വരത ഉൾക്കൊള്ളുന്നു. അതുവരെ കവിതയിൽ അനുഭവപ്പെടാത്ത ഇടങ്ങളും ആളുകളും ജീവിതവും പ്രകൃതിയും അവരുടെ ഭാഷയും കവിതയിൽ അടയാളപ്പെട്ടു. ഭിന്ന പരിസരങ്ങൾ കവിതയിലേക്കു കടന്നുവന്നു. കാവ്യഭാഷയിലും വലിയ മാറ്റങ്ങളുണ്ടായി. ആഖ്യാനരീതിയിലും പ്രമേയ സ്വീകരണത്തിലും സങ്കൽപ്പങ്ങളിലും ആധുനികതയിൽ നിന്നു വ്യത്യസ്ഥത പുലർത്തുന്നതാണ് സമകാലിക കവിതാലോകം. ഇത്തരം മാറ്റങ്ങൾ എന്റെ എഴുത്തും ഉൾക്കൊണ്ടു. പ്രകൃതിയുടെ രാഷ്ട്രീയവും അവിടങ്ങളിലെ സാധാരണ മനുഷ്യരുമാണ് എന്റെ കവിതയുടെ ലോകം. 

 

മലയാള കവിതയുടെ ഇന്നിന്റെ അവസ്ഥ എങ്ങനെ നോക്കിക്കാണുന്നു ?

 

ഭാഷയിൽ ഇപ്പോൾ കൂടുതൽ കവിതകൾ എഴുതപ്പെടുന്നുണ്ട്. ഒരു പക്ഷേ കവിതകളാണ് കൂടുതൽ എഴുതുന്നതും ! ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് എഴുത്തുണ്ടാകുന്നു. എല്ലാവർക്കും എഴുതാൻ അവസരമുണ്ട്. പ്രിന്റ് മീഡിയയ്ക്കു പുറമെ ഡിജിറ്റൽ എഴുത്തും സജീവമാണ്. ഒരു പക്ഷേ, പ്രിന്റിലുള്ളതിനേക്കാൾ കൂടുതൽ കവിതകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നു പുറത്തുവരുന്നു. ഇവയെല്ലാം എങ്ങനെ വിലയിരുത്തപ്പെടും എന്നു പറയാൻ ഞാനളല്ല. കരുത്താർജ്ജിച്ച വിവരസാങ്കേതിക വിദ്യയും നവമാധ്യമങ്ങളും പുതിയ എഴുത്തിനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചുകൊണ്ടിരുന്ന കാലമാണിത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങൾ. ഈ മാറ്റങ്ങളെല്ലാം അഭിസംബോധന ചെയ്യുന്ന ആഖ്യാനശൈലിക്കുള്ള അന്വേഷണവും പുതുകവിത തേടുന്നു.

 

നോവൽ, കഥ എന്നിവ പോലെ കവിതകൾ മീഡിയകൾ ആഘോഷിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടോ ?

 

മറ്റു സാഹിത്യരൂപങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യം പലപ്പോഴും മീഡിയകൾ കവിതയ്ക്കു കൊടുക്കുന്നതു കാണാറില്ല. ധാരാളം പുസ്തകങ്ങളാണ് ഇക്കാലത്തു പുറത്തുവരുന്നത്. അവയിൽ നിന്നുള്ള തെരഞ്ഞെടുപ്പാണോ പ്രശ്‌നം എന്നെനിക്കറിയില്ല. 

 

നിരൂപകർ പുതിയ കവികളോട് ചെയ്യുന്നത് എന്താണ്, അല്ലെങ്കിൽ അവർ എന്തെങ്കിലും ചെയ്യുന്നുണ്ടോ ?

 

കവിതകൾ പഠിക്കുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്റെ പുതിയ പുസ്തകത്തിനു പഠനമെഴുതിയ എൻ. അജയകുമാർ, സജയ് കെ.വി, ഡോ. എം. കൃഷ്ണൻ നമ്പൂതിരി, ഡോ. എം.ആർ. രാജേഷ്, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. മിനി ആലീസ്, രാജേഷ് ചിറപ്പാട്, ഡോ. അജയ് ശേഖർ, കവി കൂടിയായ ഡോ. എം.ബി. മനോജ്, ഡോ. ശ്രീലതാ വർമ, ഡോ. മുഞ്ഞിനാട് പത്മകുമാർ തുടങ്ങി നിരവധി ഗൗരവമുള്ള നിരൂപകരുണ്ട്. ഞാൻ ചില പേരുകൾ പറഞ്ഞെന്നു മാത്രം. പുതിയ കവികളെ പഠിക്കുകയും വിലയിരുത്തകയും ചെയ്യുന്ന നിരവധി പുസ്തകങ്ങൾ / ലേഖനങ്ങൾ ഇവരുടേതായുണ്ട്. എല്ലാത്തുറയിൽ നിന്നുമുള്ള എഴുത്തുകാരെ അനുഭാവപൂർവ്വം പുതിയ നിരൂപകർ പരിഗണിക്കുന്നുണ്ട് എന്നത് ഇക്കാലത്തെ പ്രത്യേകതയാണ്.

 

കവി, മാത്രമല്ല, ചലച്ചിത്ര ഗാനരചയിതാവുമാണ്

 

കവിതയും ഗാനരചനയും വ്യത്യസ്ത ലോകമാണ്. ഗാനരചന എന്നു പറയുന്നത് അപ്ലൈഡ് പോയട്രിയാണ്. ഉള്ളിൽ കവിതയുള്ളവർ എഴുതിയാൽ പാട്ടുകൾ നന്നാകും. ഞാൻ എല്ലാത്തരത്തിലുമുള്ള പാട്ടുകൾ എഴുതിയിട്ടുണ്ട്. പാട്ടെഴുത്ത് സ്‌കിൽ ആവശ്യമുള്ള ജോലിയാണ്. 

 

2013-ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ ആണ് എന്റെ ആദ്യ ചിത്രം. അവസാനമായി പുറത്തുവന്ന സിനിമ മോഹൻലാൽ നായകനായ നീരാളിയാണ്. അതിൽ ലാൽ സാറും ശ്രേയ ഘോഷാലും പാടിയ അഴകേ.. അഴകേ.. എന്നു തുടങ്ങുന്ന പാട്ട് എന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റാണ്. തുടർന്ന് നിരവധി സിനിമകൾ ലഭിച്ചെങ്കിലും പ്രളയവും തുടർന്നുവന്ന കൊറോണയും എല്ലാവരുടെയും ജീവിതത്തിൽ എന്ന പോലെ എന്റെ കരിയറിലും ക്ഷീണമുണ്ടാക്കി. ഇപ്പോൾ നാല് സിനിമകൾ റിലീസിന് തയാറെടുക്കുന്നു. ചിത്രീകരണത്തിനായി ചില സിനിമകൾ ഒരുങ്ങുന്നു.

 

വരും എഴുത്തുകളിൽ എന്തു പുതുക്കങ്ങൾ ആണ് കൊണ്ടുവരിക ?

 

കവിത എപ്പോഴും പുതുമ നിറഞ്ഞതാണ്. ജീവിതപരിസരങ്ങൾക്ക് അനുസൃതമായി കവിതയും അതിന്റെ ഭാഷയും മാറിക്കൊണ്ടിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ കാവ്യശൈലിയല്ല അതിനു ശേഷമുള്ളവർ സ്വീകരിച്ചത്. പ്രമേയത്തിലും മാറ്റങ്ങൾ വന്നു. ഭാഷയിലും ശൈലിയിലുമുള്ള മാറ്റങ്ങളും പരീക്ഷണങ്ങളും തുടർന്നുകൊണ്ടിരിക്കും. ഭാഷയാണ് എഴുത്തുകാരന്റെ ആയുധം. ജനങ്ങളെ കബളിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും അവർക്കിടയിൽ നിർമിക്കുന്ന മതിലുകൾക്കെതിരെയും എഴുത്തുകാരൻ തന്റെ ആയുധം പ്രയോഗിക്കും. വിശിഷ്ടപട്ടങ്ങളിലും സേവാ മെഡലുകളിലും എനിക്കു വിശ്വാസമില്ല.

 

Content Summary: Talk with writer PT Binu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com