ADVERTISEMENT

മറ്റൊരു നാട്ടിലേക്ക് കുടിയേറിപ്പാർക്കുമ്പോൾ, പ്രത്യേകിച്ച് അമേരിക്കയും ദുബായും ഇംഗ്ലണ്ടും പോലെ നാനാവിധ സംസ്കാരങ്ങളുടെ മൊസൈക് ആയ ഒരു രാജ്യത്തു താമസം തുടങ്ങുമ്പോൾ, തങ്ങളുടെ ലോകം പൊടുന്നനെ വലുതാകുന്നതായി മിക്കവർക്കും അനുഭവപ്പെടും. കേരളത്തിന്റെയും ഇന്ത്യയുടെയും മാത്രമല്ല, കുടിയേറിയ നാടിന്റെയും അതിർത്തികൾ കടന്ന്, മനസ്സുകൊണ്ട് നമ്മൾ പല ദേശങ്ങളിൽ സഞ്ചരിച്ചും അവിടം അറിയാതെ അറിഞ്ഞും തുടങ്ങും. അതിനു കാരണമോ, പുതിയ നാട്ടിൽ നാം പരിചയപ്പെടുന്ന മനുഷ്യരും. വിശാലമായ ഈ ലോകത്തിന്റെ ഏതൊക്കെയോ ദേശങ്ങളിൽ, ഏതൊക്കെയോ സാഹചര്യങ്ങളിൽ ജനിച്ചവർ. നമുക്ക് അറിവില്ലാത്ത ഏതൊക്കെയോ ഭാഷകളിൽ അവരുടെ അമ്മയെ ആദ്യമായി വിളിച്ചവർ. നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത ആഹാരം കഴിച്ചും, നമുക്ക് പരിചയമില്ലാത്ത ആചാരങ്ങൾ അനുഷ്ഠിച്ചും വളർന്നവർ. ഈ പുതിയ ദേശത്ത് നമുക്കു മുന്നെയോ പിന്നെയോ വന്നുകൂടിയവർ. അവർ നമ്മുടെ ജീവിതത്തിന്റെ വഴികളിൽ പ്രത്യക്ഷപ്പെടുന്നു. പലതും പങ്കു വച്ചും ജനിച്ച നാട്ടിലെ കഥകളും വിശേഷങ്ങളും പറഞ്ഞും നമ്മെ സ്നേഹിച്ചും സഹായിച്ചും നമുക്ക് അവർ വീട്ടുകാരും കൂട്ടുകാരും ആകുന്നു. വാഷിങ്ടനിൽ താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരാളാണ് യുക്രെയ്ൻ വംശജയായ മറിയ സെലെൻസ്കി എന്ന മറിയ ഒലിവർ.

 

മറിയയെ ഞാൻ പരിചയപ്പെടുന്നത് ഡോ. ജയിംസ് ഒലിവർ വഴിയാണ്. വെണ്ണയ്ക്ക് പേരു കേട്ട വിസ്കോൻസെൻ എന്ന സംസ്ഥാനത്തു ജനിച്ചു വളർന്ന, പിന്നെ വാഷിങ്ടനടുത്ത് മെരിലാൻഡിൽ സ്ഥിരതാമസമാക്കിയ ഡോ. ഒലിവർ എന്റെ സീനിയർ സയന്റിസ്റ്റ് ആയിരുന്നു. ഏതാണ്ട് മൂന്നു പതിറ്റാണ്ടാകുന്നു ഞങ്ങൾ പരിചയത്തിലായിട്ട്. അദ്ദേഹം എന്റെ ഗുരുവായും വഴികാട്ടിയായും അതിൽ കൂടുതൽ ഒരു പിതാവിന്റെ സ്ഥാനത്തും ഇന്നും എന്റെ ജീവിതത്തിലുണ്ട്. അദ്ദേഹത്തിന്റെ പത്നിയാണ് മറിയ. ജിമ്മും മറിയയുമായി (മാതാപിതാക്കളുടെ പ്രായമുള്ളവരെയും പേര് വിളിക്കുന്ന, അങ്ങനെ അടുപ്പം കാണിക്കുന്ന നാടാണ് അമേരിക്ക) സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങൾ മുതൽ വായിക്കുന്ന പുസ്തകങ്ങൾ വരെ ചർച്ച ചെയ്യുന്ന പതിവുണ്ട് എനിക്ക്. റഷ്യയുടെ യുക്രെയ്ൻ ആക്രമണവും യുക്രെയ്ൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന കഠിന ദുരന്തങ്ങളും ആ കണ്ണീരും നിലവിളിയും അതോടൊപ്പം യുദ്ധം ചെയ്യാനുള്ള അവരുടെ വീര്യവും കാണുന്തോറും മറിയയുമായി യുക്രെയ്നെപ്പറ്റി കൂടുതൽ സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല. (ഒരു അത്യാഹിതമോ ദുരിതമോ വരുമ്പോൾ പരസ്പരം വിളിക്കുന്നത്, അങ്ങനെ ദുഃഖം പങ്കു വയ്ക്കുന്നത് മനുഷ്യസ്വഭാവമാണല്ലോ. 2018 ൽ കേരളത്തിലെ പ്രളയം ഇവിടെ സിഎൻഎന്നിൽ വലിയ വാർത്തയായപ്പോൾ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച അമേരിക്കക്കാരിൽ ആദ്യത്തെയാൾ ജിം ആയിരുന്നു. ഇതാണ് ഞാൻ ആദ്യമേ പറഞ്ഞ കൂട്ടും സ്നേഹവും).

 

യുക്രെയ്ന്റെ ജനസംഖ്യ ഏതാണ്ട് നാൽപ്പത് മില്യനടുത്താണ്. കേരളത്തിലേതുമായി വലിയ വ്യത്യാസമില്ല. എന്നാൽ വലുപ്പത്തിലോ - യുക്രെയ്ൻ കേരളത്തിന്റെ ഏതാണ്ട് പതിനാറ് മടങ്ങുണ്ട്. കേരളീയരെപ്പോലെ കൃഷിയാണ് അവിടത്തെയും ജനങ്ങൾക്കിഷ്ടം. ഗ്രാമങ്ങളിലാണ് ആ നാടിന്റെയും ഹൃദയം തുടിക്കുന്നത്. പാവപ്പെട്ട ഒരു രാഷ്ട്രമാണെങ്കിലും തങ്ങളുടെ മണ്ണിനെ സ്നേഹിച്ചും കൃഷി ചെയ്തും സമാധാനമായി, ശാന്തമായി, സന്തോഷമായി ജീവിക്കാൻ മോഹിക്കുന്നവരാണ് അവിടത്തെ ജനങ്ങൾ.

 

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം - നമ്മുടെ വംശദോഷം കൊണ്ടാകണം - യുദ്ധം ചരിത്രവും ചരിത്രം യുദ്ധവുമാണ്. ഏതു ദേശമെടുത്താലും അതിന്റെ ചരിത്രത്തിൽ യുദ്ധമേ കാണൂ. കേരളവും തമിഴകവും പണ്ട് അങ്ങനെ ആയിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് തമിഴ്നാട്ടുകാർ നമ്മുടെ കൊച്ചു കേരളത്തെ ആക്രമിക്കുന്നത് സങ്കൽപിക്കാനാവുകയില്ല. കർണാടക കേരളത്തിനെ ആക്രമിക്കുന്നത് ഇപ്പോൾ ആലോചിക്കാൻ പറ്റുമോ? അടുത്ത ബന്ധമാണ് നമുക്ക് ഈ സംസ്ഥാനങ്ങളുമായി ഇപ്പോഴുള്ളത്. നമ്മുടെ വീട്ടുകാരും ബന്ധുക്കളുമായി എത്രയായിരം പേർ ഈ സംസ്ഥാനങ്ങളിൽ ഇപ്പോൾ ജീവിക്കുന്നു. റഷ്യയും യുക്രെയ്നും ഏതാണ്ട് അതുപോലെതന്നെയാണ്. തുടക്കം കൊണ്ടും ബന്ധം കൊണ്ടും ആചാരം കൊണ്ടും മതം കൊണ്ടും ഭാഷ കൊണ്ടും ഇഴുകിച്ചേർന്നിട്ടുള്ളതാണ് റഷ്യയും യുക്രെയ്നും. എന്തിന്, ആ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരുടെ പേരുകൾ നോക്കൂ. സ്ലാവിക് ഭാഷയുടെ വേരുകളുമായി റഷ്യൻ ഭാഷയിൽ വ്ളാഡിമിറും അതിന്റെ യുക്രെയ്ൻ വകഭേദമായ വൊളോഡിമിറും! കിവിയൻ റൂസ് സ്ഥാപിച്ച ശക്തനായ, വീരനായ സെന്റ് വൊളോഡിമിറിന്റെ പേരാണ് രണ്ടു നേതാക്കൾക്കും. യുക്രെയ്ന്റെ ചരിത്രവുമായി എത്ര ബന്ധപ്പെട്ടിരിക്കുന്നു വൊളോഡിമിർ എന്ന പദം!

 

റഷ്യ യുക്രെയ്നെ ആക്രമിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമാകുന്നു. ഈ യുദ്ധം എന്നു തീരുമെന്നോ എങ്ങനെ തീരുമെന്നോ ആർക്കും നിശ്ചയമില്ല. വാർത്തകളിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. യുക്രെയ്നിലെ നിരപരാധികളായ ജനങ്ങളുടെ പലായനം. സ്വന്തം വീടും നാടും ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നവർ വെടിയേറ്റും ഷെല്ലിങ്ങിലും മരിച്ചു വീഴുന്നു. റോഡിൽ മുതൽ പള്ളിപ്പറമ്പുകളിൽ വരെ വൃദ്ധരുടെ, കുട്ടികളുടെ, സ്ത്രീകളുടെ, അഴുകിത്തുടങ്ങുന്ന മൃതദേഹങ്ങളുടെ കൂമ്പാരങ്ങൾ. തലങ്ങനെയും വിലങ്ങനെയും ധൃതിയിൽ വെട്ടിയ ശവക്കുഴികളിൽ ചാക്കുകെട്ടുകൾ പോലെ വലിച്ചിട്ട, അറ്റുപോയ ജീവിതങ്ങൾ. തകർന്നു തരിപ്പണമായ നഗരികൾ. യുക്രെയ്നെക്കുറിച്ച് കുറച്ചൊക്കെ എനിക്ക് അറിയാമായിരുന്നു. ഇതെല്ലാം കാണുന്തോറും എനിക്ക് കുറച്ചുകൂടി അറിയണം എന്നു തോന്നി. അങ്ങനെ മറിയയുമായി ഞാൻ നടത്തിയ സംഭാഷണമാണ് താഴെ:

 

sini-panicker-and-maria-zelensky
സിനി പണിക്കർ, മറിയ സെലെൻസ്കി

∙ യുദ്ധമാണ് പശ്ചാത്തലം എങ്കിലും നമുക്ക് ആദ്യം അൽപം സന്തോഷം പകരുന്ന ഒരു വിഷയത്തിൽനിന്നു തുടങ്ങാം. സൂര്യകാന്തിപ്പൂക്കളെ ഇഷ്ടപ്പെടാത്തവർ, സൂര്യകാന്തിപ്പൂക്കളുടെ പാടങ്ങൾ കണ്ടാൽ മതിമറന്നു നോക്കിനിന്നു പോകാത്തവർ നമ്മിൽ അധികമുണ്ടാകില്ല. യുക്രെയ്ന്റെ ദേശീയ പുഷ്പമായി സൂര്യകാന്തി മാറിയത് എങ്ങനെയാണ്?

 

മറിയ: സൂര്യകാന്തിയുടെ എണ്ണയും വിത്തുമെല്ലാം കയറ്റി അയയ്ക്കുന്നതിൽ മുൻപന്തിയിലാണ് യുക്രെയ്ൻ. വൻതോതിൽ അവിടെ സൂര്യകാന്തി കൃഷിയുണ്ട്. സൂര്യകാന്തി യുക്രെയ്ൻ ജീവിതവുമായി വളരെ ബന്ധപ്പെട്ടു നിൽക്കുന്നു. അതാണു കാരണം. കൃഷിക്ക് പ്രാധാന്യമുള്ള രാജ്യമാണ് യുക്രെയ്ൻ. കൂട്ടത്തിൽ പറയട്ടെ, ഗോതമ്പും അവിടത്തെ വൻകൃഷിയാണ്. ഈ യുദ്ധം ഇങ്ങനെ തുടർന്നാൽ, ഗോതമ്പുപാടങ്ങളിൽ കൃഷി ഇറക്കാൻ പറ്റാതെ വന്നാൽ, എത്രയോ ആഫ്രിക്കൻ രാജ്യങ്ങളെ അത് ബാധിക്കും. അങ്ങോട്ടെല്ലാം ഗോതമ്പ് കയറ്റി അയയ്ക്കുന്നത് യുക്രെയ്നിൽ നിന്നാണ്. യുദ്ധം കാരണം ഇപ്പോൾത്തന്നെ ധാന്യങ്ങൾക്കു വിലക്കൂടുതലാണ്. എന്തുകൊണ്ടോ ഈ വിഷയം മാധ്യമങ്ങളിൽ അധികം ചർച്ച ചെയ്തു കാണുന്നില്ല.

 

∙ മറിയ യുക്രെയ്ൻ വംശജയാണെങ്കിലും യുക്രെയ്നിലല്ല ജനിച്ചത്. മറിയയുടെ ജനനപശ്ചാത്തലവും അമേരിക്കയിലേക്ക് കുടിയേറിയ സാഹചര്യവും ഒന്നു വിശദീകരിക്കാമോ?

 

രണ്ടാം ലോകമഹായുദ്ധകാലത്ത് വെസ്റ്റേൺ യുക്രെയ്നിൽനിന്നു വെസ്റ്റേൺ ജർമനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു എന്റെ മാതാപിതാക്കൾക്കും വീട്ടുകാർക്കും. അവിടുത്തെ ഒരു അഭയാർഥിക്യാംപിലാണ് ഞാൻ ജനിച്ചത്. പടിഞ്ഞാറൻ യുക്രെയ്ൻ പോളിഷ് ഭരണത്തിലായിരുന്നെങ്കിലും അവിടെ സോവിയറ്റ് റെഡ് ആർമിയാണ് ഭരിച്ചത്. അവർ പഠിപ്പും വിവരവും ഉള്ള യുക്രെയ്ൻ വംശജരെ ഇൻഫ്ളുവൻസേഴ്സ് (influencers) എന്നു മുദ്ര കുത്തി പീഡിപ്പിച്ച് സൈബീരിയയിലേക്കു നാട് കടത്തുമായിരുന്നു. 1939 ൽ എന്റെ അമ്മാവനെ അവർ വധിക്കുകയും അമ്മായിയെ - ഫാനി മോഖയ്‌ക് എന്നായിരുന്നു അമ്മായിയുടെ പേര്- സൈബീരിയയിലേക്ക് നാട് കടത്തുകയും ചെയ്തു. ലെവിവിൽ (Lviv) ഒരു ബുക്ക് സ്റ്റോർ നടത്തിയതായിരുന്നു അവരുടെ കുറ്റം.

 

യുക്രെയ്നിൽ സോവിയറ്റ് ആർമിയെ തുരത്തി അപ്പോഴേക്കും നാത്‌സികൾ വന്നു. പിന്നീട് 1944 ആയപ്പോഴേക്കും അവരെ തുരത്തി റെഡ് ആർമി വീണ്ടും ആധിപത്യം സ്ഥാപിച്ചു. അപ്പോഴാണ് എന്റെ കുടുംബത്തിന് അവിടെ കഴിയാൻ പറ്റാതെ വന്നത്. അങ്ങനെ അവർ നാടു വിട്ടു. എന്റെ മാതാപിതാക്കളും മറ്റു വീട്ടുകാരും യുക്രെയ്നിലേക്ക് മടങ്ങിപ്പോകാൻ പറ്റും എന്ന പ്രതീക്ഷയോടെയാണ്, ആ ആഗ്രഹത്തോടെയാണ്, ആദ്യം ക്യാംപിൽ കഴിഞ്ഞത്. പക്ഷേ ആർക്കുമതിന് സാധിച്ചില്ല. എന്റെ അച്ഛൻ ഒരു ഹൈസ്കൂൾ അധ്യാപകനായിരുന്നു. സോവിയറ്റുകാരുടെ നോട്ടത്തിൽ അച്ഛൻ ഒരു ഇൻഫ്ലുവൻസർ ആണ്. അങ്ങനെ യുക്രെയ്നിലേക്ക് തിരികെ പോകാൻ പറ്റാതെ അഭയാർഥിക്യാംപിൽ കഴിയുമ്പോൾ അമേരിക്കയിലേക്ക് ഒരു സ്‌പോൺസറെ കിട്ടി. അന്ന് അമേരിക്കയിൽ വീസ സ്പോൺസർ ചെയ്തിരുന്നത് കൂടുതലും കർഷകരും ഭൂവുടമകളും ആയിരുന്നു. അവരുടെ ഫാമുകളിൽ പണി ചെയ്യാൻ വേണ്ടി അഭയാർഥികളെ കൊണ്ടു വന്നു. അങ്ങനെ ഞങ്ങൾ 1949 ൽ, യൂറോപ്പിലേക്ക് സൈനികരെ കൊണ്ടുപോയി മടങ്ങുന്ന ഒരു അമേരിക്കൻ കപ്പലിൽ കയറി ന്യൂയോർക്കിൽ എത്തി. സ്‌പോൺസറുടെ കടം (പാസേജിന്റെ ചെലവ്) പണി ചെയ്തു വീട്ടിക്കഴിഞ്ഞാൽ അന്ന് മറ്റു ജോലികൾക്ക് അപേക്ഷിക്കാം. എന്റെ മാതാപിതാക്കൾ പെൻസിൽവാനിയയിലെ ഫാമിൽ കുറേക്കാലം ജോലി ചെയ്ത് ആ കടം വീട്ടി. അച്ഛൻ പിന്നെ മെരിലാൻഡിലെ ബാൾട്ടിമൂറിൽ ഒരു റെയിൽവേ പോർട്ടർ ആയി. അതിന്റെ കൂടെ ഇംഗ്ലിഷും ഡ്രാഫ്ട്സ്മാൻ കോഴ്സും പഠിച്ചു, ആ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ ഒരു പുതിയ, നല്ല ജീവിതം ഇവിടെ ബാൾട്ടിമൂറിൽ ഞങ്ങൾക്ക് ഉണ്ടായി. ഞങ്ങൾ ഭാഗ്യശാലികളായിരുന്നു. അന്ന് എത്രയോ കുടുംബങ്ങൾ (ഇന്ന് വാർത്തകളിൽ കാണുന്ന പോലെ തന്നെ) ഭാഗിക്കപ്പെട്ടു. പലരെയും കാണാതായി. എത്രയോ പേർ സൈബീരിയയിലെ ലേബർ ക്യാംപുകളിൽ എത്തിപ്പെട്ടു, അവിടെ ചത്തൊടുങ്ങി.

 

∙ യുക്രെയ്നും റഷ്യയ്ക്കും വളരെ സങ്കീർണമായ ഒരു ചരിത്ര പശ്ചാത്തലമാണുള്ളത്. അതൊന്നു വിശദീകരിക്കാമോ?

 

അതിന് ഒരുപാട് കാലം നമുക്ക് പുറകിലേക്ക് സഞ്ചരിക്കേണ്ടിവരും. അന്ന് എല്ലാവരും സ്ലാവ് (Slav) ആയിരുന്നു. അവരുടെ ജീവിതം കാർഷികവൃത്തിയെ ചുറ്റിപ്പറ്റി ആയിരുന്നു. അവർ ദേശാടനക്കാർ ആയിരുന്നില്ല. റോമിലെയോ ഗ്രീക്കിലെയോ സാമ്രാജ്യശക്തികൾക്ക് അവർ അധീനപ്പെട്ടുമില്ല. മണ്ണിനെ സ്നേഹിച്ച്, കൃഷിയിൽ മുഴുകിയ ഗോത്രങ്ങൾ. അവർക്ക് സൈനികശേഷി ഇല്ലായിരുന്നു. അതുകൊണ്ട് ആക്രമണങ്ങൾ നേരിടേണ്ടി വന്നു. അവയെ നേരിടാനും സുരക്ഷ ഉറപ്പാക്കാനും വൈക്കിങ്ങുകളുമായി അവർ സഖ്യത്തിലായി. അങ്ങനെയാണ് കിവിയൻ റൂസ് എന്ന പ്രദേശം രൂപപ്പെടുന്നത്. അതാണ് പിന്നീട് യുക്രെയ്ൻ ആയത്. പത്തു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ കീവ്‌ വളരെ സമ്പന്നവും പേരു കേട്ട രാഷ്ട്രീയ, സാംസ്കാരികകേന്ദ്രവുമായിരുന്നു. അന്ന് യൂണിവേഴ്സിറ്റി ഓഫ് കീവ്‌ പ്രഖ്യാതമായിരുന്നു. കീവിലെ രാജകുമാരിമാരെ ഫ്രാൻസിലേക്കും മറ്റും വിവാഹം ചെയ്തുകൊടുത്തിരുന്നു.

 

കീവിലെ റൂസ് രാജാക്കന്മാർ വടക്കൻ കിഴക്കൻ ഭാഗങ്ങളിൽ പ്രവിശ്യകളും കൊട്ടാരങ്ങളും സ്ഥാപിച്ചു. അതിലൊന്നാണ് മോസ്കോ. അതു വളർന്ന് പിന്നീട് ഗ്രാൻഡ് ഡച്ചി ഓഫ് മോസ്‌കോ എന്ന് അറിയപ്പെടാൻ തുടങ്ങി. അതിന്റെ തലസ്ഥാനമായി മോസ്കോ. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണത്തിൽ കീവ്‌ നശിച്ചു. മോസ്‌കോയും അന്ന് ആക്രമിക്കപ്പെട്ടു. പക്ഷേ അവർ മംഗോളിയൻ അധീനതയിൽ സഖ്യമുണ്ടാക്കി രക്ഷ നേടി. കീവ്‌ പോലെ തകർന്നില്ല. വ്ളാഡിമിർ പുട്ടിൻ പറയുന്നത് റഷ്യക്കാരും യുക്രെയ്ൻ ജനതയും ഒന്നാണെന്നാണ്. അതിൽ കുറെ വാസ്തവമുണ്ട്. എന്നാലും രണ്ടും രണ്ട് രാജ്യവും രാജ്യക്കാരും ആണുതാനും. റൂസ് എന്നത് യഥാർഥത്തിൽ യുക്രെയ്ന്റെ തുടക്കം ആയിരുന്നു. പക്ഷേ, റഷ്യയിൽ നിന്നും മറ്റും വേറിട്ടു നിൽക്കാൻ യുക്രെയ്ൻ എന്ന പേര് പിന്നീട് സ്വീകരിക്കുകയാണ് ഉണ്ടായത്. യുക്രെയ്നിലും റഷ്യയിലും കാണുന്നത് വളരെ വേറിട്ട ചിന്താഗതിയാണ്, ജീവിത ശൈലിയാണ്. ഒരു ഉദാഹരണം പറയാം. ഒരു കർഷകരാജ്യമായ യുക്രെയ്നിന്റെ ദേശീയവസ്ത്രം എംബ്രോയിഡറി ചെയ്ത, ലളിതമായ ഒരു ലിനൻ കുപ്പായമാണ്. റഷ്യയുടേത് അവരുടെ സാമ്രാജ്യശക്തിയും ആധിപത്യവും നിറഞ്ഞ ഭൂതകാലത്തിന്റെ പ്രൗഢിയും പകിട്ടും നിറഞ്ഞതും.

 

(മറിയ വൈഷിവങ്കയെക്കുറിച്ച് (ദേശീയവസ്ത്രം) പറഞ്ഞപ്പോൾ, ഞാൻ നേരത്തെ കേട്ടിരുന്നത് ഓർമിച്ചു. ഈ കുപ്പായം യുക്രെയ്നിലെ പല ദേശങ്ങളിലും ഉണ്ടാക്കുന്നുണ്ട്. അവയെല്ലാം അൽപം വ്യത്യാസപ്പെട്ടും ഇരിക്കും. കാരണം അതാതു നാട്ടിലെ പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ആണത്രേ നിറങ്ങൾക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് യുക്രെയ്നിലുള്ളവർക്ക് എവിടെയാണ് ഈ ഷർട്ട് ഉണ്ടാക്കിയത് എന്നു പറയാനും പറ്റും. നമ്മുടെ കൈത്തറി തരങ്ങളുടെ വ്യത്യാസം പോലെ ആയിരിക്കാം അത്).

 

∙ യുക്രെയ്ൻ എത്രയോ കാലം റഷ്യയുടെ അല്ലെങ്കിൽ സോവിയറ്റ് യൂണിയന്റെ അധീനതയിൽ ആയിരുന്നു. യുക്രെയ്ൻ ജനതയുടെ ഇക്കാലത്തെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം സ്വാധീനം റഷ്യയിൽനിന്നുമുണ്ട്?

 

1991 മുതലാണ് യുക്രെയ്ൻ ശരിക്കും ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത്. ഇന്ന് യുക്രെയ്നിൽ ഇരുപതുകളിലൊ മുപ്പതുകളിലൊ പ്രായമുള്ളവർക്ക് യുക്രെയ്ൻ ഒരു കോളനി ആയിരുന്നു എന്ന ഓർമയില്ല. ഈ ചെറുപ്പക്കാർ ഒന്നുകിൽ അന്ന് ജനിച്ചിട്ടില്ല, അല്ലെങ്കിൽ കുട്ടികളായിരുന്നു. അവർക്കെല്ലാം സ്വതന്ത്ര യുക്രെയ്ൻ ആണ് ജന്മനാട്. യുക്രെയ്ൻ അവരുടെയും അവരുടെ വീട്ടുകാരുടെയും കൂട്ടുകാരുടെയും നാടാണ്. അത് റഷ്യയുടേതാകണം എന്നിപ്പോൾ പറയുന്നത് അവർക്കെങ്ങനെ ദഹിക്കും? പിന്നെ, യുക്രെയ്നിലെ ആൾക്കാർ യുക്രെയ്നിയൻ ഭാഷയും റഷ്യനും സംസാരിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. ആ സ്വാധീനമുണ്ട്. സോവിയറ്റ് കാലത്തിൽ റഷ്യൻ ആയിരുന്നു യുക്രെയ്നിലെ ഔദ്യോഗിക ഭാഷ. യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചിരുന്നതും റഷ്യനിൽ ആയിരുന്നു. അതിനാൽ ആളുകൾ ഇന്നും നന്നായി റഷ്യൻ സംസാരിക്കും. പക്ഷേ അതുകൊണ്ട് യുക്രെയ്ൻ റഷ്യയുടേതാകണം എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്? ഇംഗ്ലിഷ് സംസാരിക്കുന്നവർ എല്ലാം ഇന്ന് ഇംഗ്ലണ്ടിന്റെ അധീനതയിൽ ആകണം എന്ന് പറഞ്ഞാൽ അത് മൂഢത്വമല്ലേ?

 

പഴയ സോവിയറ്റു യൂണിയൻ വീണ്ടും കെട്ടിപ്പടുക്കാനാണ് വ്ളാഡിമിർ പുട്ടിന്റെ ആഗ്രഹവും പദ്ധതിയും എന്നു കേൾക്കുന്നു. അത് നടക്കാത്ത കാര്യമാണ്. പിന്നെ, ഞാൻ പഠിച്ചത് സാമ്പത്തിക ശാസ്ത്രമാണ്. അതുകൊണ്ട് ഇനി പറയുന്നത് എനിക്ക് കൂടുതൽ ബോധ്യപ്പെടുന്നു. പുട്ടിന്റെ കണ്ണുകൾ യുക്രെയ്ന്റെ എണ്ണയിലും പ്രകൃതിവാതക നിക്ഷേപങ്ങളിലും ആണ്. യൂറോപ്പിന്റെ ഗ്യാസ് സ്റ്റേഷൻ ആണല്ലോ റഷ്യ. പടിഞ്ഞാറുള്ള കാർപാത്തിയൻ പ്രവിശ്യയിലും കിഴക്കുള്ള ഡിനിപ്പേർ ഡോൺട്സ്ക് പ്രദേശത്തും തെക്ക് അസോവ് കരിങ്കടൽ പ്രദേശത്തും എത്ര നിക്ഷേപങ്ങൾ. അവ റഷ്യയ്ക്ക് അധീനമായാൽ സാമ്പത്തിക ലാഭം എത്രയാണ്! പഴയ സോവിയറ്റു യൂണിയൻ സ്വപ്നം ഒരു മറയാണ്, ഒരു കവർ സ്റ്റോറി ആണ്.

 

∙ യുക്രെയ്നിലും പോളണ്ടിലും മറ്റുമുള്ള ആൾക്കാർ എത്രയോ ഭാഷകൾ സംസാരിക്കും. ഇന്ത്യയിലും ഇത് പതിവാണ്. മറിയ എത്ര ഭാഷകൾ സംസാരിക്കും?

 

എനിക്ക് ഇംഗ്ലിഷും യുക്രെയ്നിയനും റഷ്യൻ ഭാഷയും അറിയാം. എന്റെ അച്ഛനമ്മമാർ യുക്രെയ്നിയനും പോളിഷും റഷ്യനും ജർമനും സംസാരിച്ചിരുന്നു. പിന്നെ ഇംഗ്ലിഷും. ഞാൻ യുഎസ് ഗവൺമെന്റിന്റെ അക്കൗണ്ടബിലിറ്റി ഓഫിസിൽ ജോലി ചെയ്തപ്പോൾ യുക്രെയ്നിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും എല്ലാം ധാരാളം ഔദ്യോഗിക യാത്രകൾ നടത്തിയിട്ടുണ്ട്; പ്രോജക്ടുകൾ പരിശോധിക്കാനും വിലയിരുത്താനും. യുക്രെയ്നിയനും റഷ്യനും എനിക്ക് അറിയാം എന്നതുകൊണ്ടാണ് അത്തരം യാത്രകൾ തരമായത്.

 

∙ മറിയയുടെയും യുക്രെയ്ൻ പ്രസിഡന്റിന്റെയും സർനെയിം സെലെൻസ്കി എന്നാണല്ലോ. പ്രസിഡന്റുമായി എന്തെങ്കിലും ബന്ധമുണ്ടോ? യുക്രെയ്നിലുള്ള ബന്ധുക്കളുടെ സ്ഥിതി ഇപ്പോൾ എന്താണ്?

 

പ്രസിഡന്റ് സെലെൻസ്കി അകന്ന ബന്ധുവാണെന്നു തോന്നുന്നു. വ്യക്തമായി അറിയില്ല. യുക്രെയ്നിലുള്ള ബന്ധുക്കൾ - അവർ കൂടുതലും ലെവിവിലാണ്. നേരത്തേ പറഞ്ഞ, സൈബീരിയയിലേക്ക് നാടു കടത്തപ്പെട്ട അമ്മായിയുടെ പിൻതലമുറകൾ. (അമ്മായി അവിടേക്കു തിരികെ വന്നിരുന്നു). അവരുമായി ബന്ധപ്പെടുന്നുണ്ട്. എന്റെ സഹോദരി സ്ലാവ ഇപ്പോൾ പോളണ്ടിൽ ഉണ്ട്. അഭയാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ചേച്ചി ഇവിടെ വക്കീലായിരുന്നു, റിട്ടയർ ആയി.

 

∙ അമേരിക്കയിലുള്ള യുക്രെയ്ൻവംശജർ റഷ്യയുടെ ആക്രമണം ഇത്തവണ യുക്രെയ്നിൽ ഉണ്ടാകുമെന്നോ അതുണ്ടായാൽ അതിത്ര ഭീകരവും നിർദ്ദയവും ആകുമെന്നോ കരുതിയിരുന്നോ?

 

റഷ്യൻ വൻപടയുടെ നീക്കം കണ്ടപ്പോൾ അങ്ങനെ ഭയന്നു. അതേസമയം വ്ളാഡിമിർ പുട്ടിന്റെ ഒരു പേടിപ്പെടുത്തൽ മാത്രം ആയിരിക്കും ഇത് എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. 2014- ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ റഷ്യയോട് അനുഭാവമുള്ള ആളായിരുന്നു യുക്രെയ്നിയൻ പ്രസിഡന്റ്. അതിനാൽ യുദ്ധം ഉണ്ടായില്ല. അന്ന് യുക്രെയ്ന് സൈനിക ശേഷി ഒട്ടുമില്ലായിരുന്നു. അങ്ങനെ രക്തച്ചൊരിച്ചിൽ ഇല്ലാതെ ക്രൈമിയ റഷ്യയ്ക്ക് ലഭിച്ചു. അതു കണ്ടപ്പോഴാണ്, യുക്രെയ്ൻ ജനതയിൽ അന്നുവരെ ഇല്ലാതിരുന്ന ദേശീയബോധവും ഐക്യവും ഉണർന്നു വന്നത്. യുക്രെയ്ന് വേണ്ടി പൊരുതണം എന്ന തോന്നൽ ശക്തമാവുന്നത്.

 

∙ അമേരിക്കയിലുള്ള യുക്രെയ്ൻ വംശജർ യുക്രെയ്നെ എങ്ങിനെയാണ് ഇപ്പോൾ സഹായിച്ചുകൊണ്ടിരിക്കുന്നത്?

 

യുക്രെയ്നെ സഹായിക്കാൻ അമേരിക്ക കൂടുതൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. പിന്നെ സാമ്പത്തിക സഹായം. അതാണല്ലോ യുക്രെയ്ൻ ജനതക്ക് - യുക്രെയ്നിലും പിന്നെ അടുത്തുള്ള രാജ്യങ്ങളിലെ അഭയാർഥി ക്യാംപുകളിലും കുടുങ്ങിക്കിടക്കുന്നവർക്ക് - ഇപ്പോൾ അത്യാവശ്യം. ഭക്ഷണവും കുടിവെള്ളവും വസ്ത്രവും മുതൽ ആവശ്യമായത് എല്ലാമെത്തിക്കാനുള്ള പരിശ്രമമാണ്. ഇവിടത്തെ അടുത്ത തലമുറയും - എന്റെ മക്കൾ ഗ്രെഗ്ഗും ജേസണും ഉൾപ്പെടെ - എല്ലാവരും സാമ്പത്തിക സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ജേസൺ ക്രാഫ്റ്റ് ബീയർ ഉണ്ടാക്കുന്ന ബ്രൂവർ (brewer) ആണ്. ഇപ്പോൾ യുക്രെയ്ന് വേണ്ടി പ്രത്യേകതരം ബീയർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അത് വിറ്റുകിട്ടുന്ന തുക യുക്രെയ്നിലേക്ക് അയച്ചുകൊടുക്കും.

 

∙ ഈ യുദ്ധത്തിന്റെ തുടക്കത്തിൽ എല്ലാവരും പറഞ്ഞത്, മൂന്നോ നാലോ ദിനങ്ങൾക്കുള്ളിൽ കീവ്‌ എന്ന തലസ്ഥാനം ഉൾപ്പെടെ യുക്രെയ്ൻ പൂർണമായും റഷ്യയുടെ കീഴിൽ ആകുമെന്നാണ്. പക്ഷേ യുക്രെയ്ൻ ജനതയുടെ, അവിടത്തെ സേനയുടെ ചെറുത്തുനിൽപ് ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. അതിനെക്കുറിച്ചു സംസാരിക്കാമോ?

 

ഞാൻ നേരത്തെ പറഞ്ഞല്ലോ - ക്രൈമിയ റഷ്യ കൈക്കലാക്കിയപ്പോൾ മുതൽ യുക്രെയ്നിലെ ജനത ഒറ്റക്കെട്ടായി മറ്റൊരു റഷ്യൻ ആക്രമണത്തെ നേരിടാൻ തയാറായിരുന്നു. വാസ്തവമാണ്, യുക്രെയ്നിലെ ആളുകളുടെ വീട്ടുകാരും ബന്ധുക്കളും ധാരാളമായി റഷ്യയിലുണ്ട്. റഷ്യയിൽ ഉള്ളവരുടേത് യുക്രെയ്നിലും. പക്ഷേ റഷ്യ തന്റെ രാജ്യം പിടിച്ചെടുക്കാൻ വന്നാൽ പിന്നെ എന്താണ് ചെയ്യുക, പൊരുതുകയല്ലാതെ? മറ്റൊരു കാര്യം പറയാനുള്ളത് യുക്രെയ്നിലെ മാറ്റത്തെ കുറിച്ചാണ്. കഴിഞ്ഞ ഒരു ദശകം കൊണ്ട് അവിടം മറ്റു വെസ്റ്റേൺ നാടുകൾ പോലെ മാറിയിട്ടുണ്ട്. ഇംഗ്ലിഷ് സംസാരിക്കുന്നവർ ഇപ്പോൾ ഏറെയുണ്ട്. ധാരാളം ചെറുപ്പക്കാർ പാർലമെന്റിലുണ്ട്. ധാരാളം വനിതകളും ഉണ്ട്. എല്ലാവരും നല്ല കഴിവുള്ള, ഊർജമുള്ള ചെറുപ്പക്കാർ. ഇവരെല്ലാം യുക്രെയ്നിലെ ദുരന്തങ്ങൾ, വിവരങ്ങൾ എല്ലാം പുറം ലോകവുമായി പങ്കുവയ്ക്കുന്നു. യുക്രെയ്ൻ പാവപ്പെട്ട രാജ്യമാണ്. ഞാൻ അവിടെ വിലയിരുത്താൻ പോയ പ്രോജക്ടുകളിൽ എനിക്കേറെയിഷ്ടം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു ജനതയ്ക്ക് വിദ്യാഭ്യാസം കൊടുത്താൽ, അവരെ അറിവുള്ളവർ ആക്കിയാൽ, അതാർക്കും പിന്നെ തിരിച്ചെടുക്കാൻ ആവില്ലല്ലോ. വ്ളാഡിമിർ പുട്ടിനു പോലും അത് നശിപ്പിക്കാനോ തിരിച്ചെടുക്കാനോ സാധിക്കില്ല.

 

∙ ഇനിയെന്തെങ്കിലും മറിയക്ക് പറയാനുണ്ടോ? ഈ യുദ്ധത്തെപ്പറ്റി? യുക്രെയ്നെപ്പറ്റി?

 

എന്തൊരു കഷ്ടമാണ്, ദുരിതമാണ്, ഈ യുദ്ധം. മനുഷ്യരുടെ ജീവിതം നന്നാക്കാൻ ശ്രമിക്കുന്നതിനു പകരം യുദ്ധക്കോപ്പുകൾക്കും ആയുധങ്ങൾക്കും പണമിറക്കേണ്ടി വരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്ക് ഡിഫൻസ് ഫണ്ട് കൂട്ടേണ്ടി വരുന്നു. ഇതെല്ലാം എന്തിനു വേണ്ടി? പിന്നെ, എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അത് ഇന്ത്യയുടെ ഈ യുദ്ധത്തെപ്പറ്റിയുള്ള നിഷ്‌പക്ഷ നിലപാടിനെക്കുറിച്ചാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. ഏവർക്കും മാതൃക. അപ്പോൾ ജനാധിപത്യത്തിനു വേണ്ടി പൊരുതുന്ന യുക്രെയ്നെ ഇന്ത്യ പിന്തുണക്കേണ്ടതല്ലേ? അതുപോലെ, ഇന്ത്യ എത്രയോ കാലം ബ്രിട്ടന്റെ കോളനി ആയി എന്തെല്ലാം കഷ്ടതകൾ അനുഭവിച്ചു. അപ്പോൾ റഷ്യ യുക്രെയ്നെ കോളനി ആക്കുന്നതിൽ നിഷ്‌പക്ഷമായി നിൽക്കാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിയുന്നു? ഇന്ത്യ ഈ യുദ്ധത്തെ ഇനിയെങ്കിലും അപലപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.

 

മറിയ പറഞ്ഞു നിർത്തി. എന്റെ യുക്രെയ്ൻ സംഭാഷണം അങ്ങനെ ഇന്ത്യയിൽ ആണ് അവസാനിച്ചത്. അത് മറ്റൊരു കാര്യം എന്നെ ഓർമിപ്പിച്ചു. ഇന്ത്യൻ-അമേരിക്കൻ എന്നോ അല്ലെങ്കിൽ യുക്രെയ്ൻ-അമേരിക്കൻ എന്നോ ചൈനീസ്-അമേരിക്കൻ എന്നോ ഇവിടെ ഞങ്ങളെ വിശേഷിപ്പിക്കുന്നതിൽ രണ്ടു പദങ്ങൾക്കുമുള്ള പ്രാധാന്യം! (Sita: Now You Know Me എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോൾ ലേഖനങ്ങൾ എന്നെ വിശേഷിപ്പിച്ചത് ‘ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ്’ എന്നായിരുന്നു). ഞങ്ങൾ കുടിയേറ്റക്കാരിൽ രണ്ടു രാജ്യങ്ങളിൽ നിന്നുമുള്ള ഉയർച്ചകളും വിജയങ്ങളും വ്യഥകളും ദുരന്തങ്ങളും മാത്രമല്ല വന്നു നിറയുന്നത്, ഓരോ പ്രശ്നത്തിലും രണ്ടിടത്തെയും സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങളുടെ ഭാരവും ഞങ്ങൾ ചുമക്കാറുണ്ട്. ഇപ്പോൾ യുക്രെയ്ന്റെ ആക്രമണത്തിൽ ഇന്ത്യയുടെ നിഷ്പക്ഷത എന്ന ഭാരം ചുമന്നുകൊണ്ടു തന്നെ, മറിയയുടെ നിരീക്ഷണങ്ങൾക്ക് എന്നാൽ കഴിയും വിധം - ഇന്ത്യയുടെ റഷ്യാ ബന്ധം മുതൽ ചൈന എന്ന ഭീഷണി വരെ – മറുപടി പറഞ്ഞുകൊണ്ട് ഞാൻ സംഭാഷണം അവസാനിപ്പിച്ചു.

 

ബൂച്ച എന്ന നഗരത്തിലെ ശവക്കൂമ്പാരം വാർത്തയിൽ കണ്ടപ്പോഴും മരിയൊപോളിന്റെ കത്തിക്കരിഞ്ഞ അവസ്ഥ കണ്ടപ്പോഴും മനസ്സ് ശാന്തി കിട്ടാനെന്നോണം സൂര്യകാന്തികളെ തേടി പോയി. ചെടികൾ വളരാൻ സമ്മതിക്കാത്ത പശമണ്ണിൽ ആണെങ്കിൽ കൂടിയും ഒരു വിത്തു വീണാൽ, വാശിയോടെ കിളിർത്ത്, വേരുകൾ പടർത്തി നിന്ന്, അകലത്തുള്ള സൂര്യനിൽ ലക്ഷ്യം കണ്ട്, തലയെടുപ്പോടെ, ഉള്ളുറപ്പോടെ, എല്ലാം സഹിച്ചും നേരിട്ടും കരുത്തോടെ സൂര്യകാന്തി വളരും. She is tough എന്നു പറയാവുന്ന ഒരു ചെടി. റഷ്യയോട് പൊരുതാൻ തുനിഞ്ഞിറങ്ങിയ യുക്രെയ്നിയൻ ജനതയ്ക്ക് സൂര്യകാന്തികൾ ശക്തിയും ധൈര്യവും ഊർജവും പകരുന്നുണ്ടാകണം. യുക്രെയ്ൻ ആ സൂര്യകാന്തികളുടെയും കൂടി മണ്ണാണല്ലോ.

 

(യുഎസ് സർക്കാരിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന സിനി പണിക്കർ “Sita: Now You Know Me”, “യാനം സീതായനം” എന്നീ നോവലുകളുടെ രചയിതാവാണ്‌).

 

Content Summary: Writer Sini Panicker speaks to Maria Zelensky of Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com