ADVERTISEMENT

ഒരൊറ്റ പുസ്തകം കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും സ്വീകാര്യതയും കിട്ടിയ എഴുത്തുകാരനാണ് വിവേക് ചന്ദ്രൻ. എഴുത്ത് എന്നത് സമയമെടുത്ത് നടത്തേണ്ടുന്ന ഒരു ക്രിയയാണെന്ന ബോധ്യമുള്ളതുകൊണ്ടു തന്നെ മാസങ്ങൾ നീണ്ട അധ്വാനത്തിൽ നിന്നാണ് തനിക്ക് കഥ പിറക്കുന്നതെന്ന് പലയിടത്തും വിവേക് പറയാറുണ്ട്. അതുകൊണ്ടാവാം കഥകളുടെ എണ്ണം കുറഞ്ഞത്. എന്നാൽ എഴുതപ്പെട്ട കഥകളെല്ലാം തന്നെ ആഴത്തിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തവയാണ്. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ വന്യം എന്ന പുസ്തകം കേരളം സാഹിത്യ അക്കാദമി പുരസ്കാരത്തിനാണ് അർഹമായിരിക്കുന്നത്. എഴുത്തിൽ ഇനിയും കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ വിവേക് ചന്ദ്രൻ സംസാരിക്കുന്

 

നന്തനാർ പുരസ്കാരം, സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം... വന്യം എന്ന ചെറുകഥാ സമാഹാരത്തെ വ്യത്യസ്തമാക്കുന്നതെന്താണെന്ന് തോന്നുന്നു.

 

ഓരോ പുരസ്കാരങ്ങളും പ്രധാനപ്പെട്ട അടയാളപ്പെടലാണ്. ഇതിനു വേണ്ടി ഒപ്പം മത്സരിച്ചതെല്ലാം ഗംഭീരമായവയാണ്. പക്ഷേ വ്യക്തിപരമായി നോക്കുമ്പോൾ പുരസ്‌കാരങ്ങൾ എന്നത് ഒരു കൃതിയുടെ മേന്മയെ അടയാളപ്പെടുത്തുന്ന മാനദണ്ഡമല്ല. എല്ലാ പുരസ്കാരങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ട്. അത് കൃത്യമായി നമ്മുടെ പുസ്തകം നിർവ്വഹിക്കുക, കൃത്യ സമയത്ത് വേണ്ട ഇടത്ത് എത്തുക എന്നത് എല്ലാം പ്രധാനമാണ്.

വന്യം ഒരു ചെറുകഥാ സമാഹാരമാണ്. ഇതിലെ കഥാപാത്രങ്ങൾ ഉള്ളിലേയ്ക്ക് നോക്കുന്നവരാണോ. മനസാണ് ഇതിലെ പ്രധാന ഭൂമിക. ഓർമ്മകളും സ്വപ്നങ്ങളും കൂടി ചേർന്ന വിഭ്രമിപ്പിക്കുന്ന ഇടങ്ങളാണ് ഇതിലുള്ളത്. അത്‌കൊണ്ട് തന്നെ ധാരാളം അടരുകളും ഉപകഥകളും ഒക്കെ ഇതിനെ ചുറ്റുപിണഞ്ഞു കണ്ടെത്താൻ കഴിയും. ഇതിലെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കഥ, ‘‘പ്രഭാതത്തിന്റെ മണം’’ ആദ്യം വായിക്കപ്പെട്ടത് ഫാന്റസി ത്രില്ലെർ എന്ന നിലയിലാണ്. ഒരു മാന്ത്രികൻ നഗരത്തിലിറങ്ങി കൺകെട്ട് നടത്തുന്ന ഒന്ന്. എന്നാൽ കുറച്ചു കാലത്തിനു ശേഷം അതിനൊരു രാഷ്ട്രീയ മണം വായനക്കാർ കണ്ടെത്തി. പലരും അത് എഴുതുകയും സംസാരിക്കുകയും ചെയ്തു. അപ്പോൾ കാലങ്ങൾ കടന്നു പോകുമ്പോൾ പുതിയ അർഥങ്ങൾ കഥകളിൽ വായനക്കാർ കൊണ്ടു വരുന്നുണ്ട്. കഥകളൊക്കെ അതുകൊണ്ട് തന്നെ വായനക്കാരനൊപ്പം നടക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അവരാണ് കഥകൾ പൂരിപ്പിക്കേണ്ടത്. അതുകൊണ്ട് അവരുടെ ചിന്തകളെയും ചേർത്താണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്.

 

കഥയോ കഥാഗതിയോ കേരളീയമായ പശ്ചാത്തലത്തിലല്ല കഥകളിലൊന്നും കാണപ്പെടുക. അതിനു കാരണം ഞാൻ ജനിച്ചു ജീവിച്ചു വളർന്ന സാഹചര്യങ്ങൾ മനുഷ്യർ എന്നിവയൊന്നും ഇവിടെയായിരുന്നില്ല എന്നതാണ്. ഞാൻ കണ്ട മനുഷ്യർ , സാഹചര്യം ഒക്കെ കഥകളിൽ വന്നിട്ടുണ്ട്, അതുകൊണ്ട് തന്നെ യൂണിവേഴ്‌സൽ ആയ ഒരു രീതിയിൽ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ഇത് തന്നെയാണ് വന്യത്തിന്റെ പ്രത്യേകതയും.

 

സാഹിത്യത്തിന് ഒട്ടും നേരം കിട്ടാത്ത ജോലി, അതുകൊണ്ടാണോ കഴിഞ്ഞ വർഷങ്ങളിൽ വിവേകിന്റെതായി പുതിയ പുസ്തകങ്ങൾ ഒന്നും ഇല്ലാതിരുന്നത്?

 

ജോലിയും പാർട്ട് ടൈം പഠനവും ഒന്നിച്ചു കൊണ്ട് പോവുകയാണ് ഞാനിപ്പോൾ. മാത്രമല്ല മകൾക്ക് അഞ്ചു വയസായി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ടെന്ന ചിന്തയുമുണ്ട്. ചിലപ്പോൾ എന്തെങ്കിലും സബ്മിറ്റ് ചെയ്യാനുള്ള പേപ്പർ ജോലികൾക്കിടയിലാവും ഒരു പ്ലോട്ട് കിട്ടുക, അതുകൊണ്ട് തന്നെ എനിക്ക് തോന്നുന്നു ഓരോന്നിനും നമ്മൾ നൽകുന്ന പ്രാധാന്യമാണ് പ്രശ്നം. സമയത്തേക്കാൾ എനിക്ക് പ്രശ്നമായി തോന്നുന്നത് എന്നെ അമ്പരപ്പിക്കുന്ന ആശയങ്ങളൊന്നും കിട്ടുന്നില്ല എന്നതാണ്. ഒരുപാട് വേഗം കുറഞ്ഞു ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഒരു തീം മനസ്സിൽ വന്നാൽ അതെങ്ങനെ ഏറ്റവും നന്നാക്കി എഴുതാം എന്ന ചിന്തയിൽ പല രീതിയിൽ എഴുതി വായിച്ച് തിരുത്തും. പതിനാറു പേജുള്ള കഥയാണ് പ്രസിദ്ധീകരിക്കുന്നതെങ്കിൽ അതിൽ ആദ്യത്തെ ഡ്രാഫ്റ്റിൽ മുപ്പത്തിയഞ്ചിൽ കൂടുതൽ പേജുണ്ടാകും. അത് പിന്നീട് വീണ്ടും വീണ്ടും എഡിറ്റ് ചെയ്ത് കുറുക്കിയും തിരുത്തിയുമാണ് വായനക്കാരിലേക്കെത്തുക. അതൊരു പരുവപ്പെടലാണ്, അതിനു സമയവും ആവശ്യവുമുണ്ട്. മാത്രവുമല്ല ഒരു കഥ എഴുതി പൂർണമാക്കിയാലും പല സുഹൃത്തുക്കൾക്കും അയച്ചു കൊടുത്ത് അവരുടെ നിർദ്ദേശങ്ങളിൽ വേണ്ടുന്നവ പരിഗണിച്ച് വീണ്ടും മാസങ്ങൾക്ക് ശേഷമാണ് പ്രസിദ്ധീകരിക്കാനായി നൽകുക. ഓണപ്പതിപ്പിനായി നൽകിയ ചില കഥകൾ ഒഴിച്ചാൽ എന്റെ കഥയെഴുത്ത് ഏഴോ എട്ടോ മാസം നീണ്ട ഒരു പ്രോസസ് തന്നെയാണ്. വളരെ മെല്ലെയെഴുത്താണ് ശൈലിയും. വായനക്കാരന്റെ സമയത്തെ നമ്മൾ ബഹുമാനിക്കണം എന്ന ചിന്തയാണ് എനിക്കുള്ളത്, നമുക്ക് വേണ്ടി സമയം എടുക്കുന്ന വായനക്കാരനെ ആ കഥയിലേക്ക് കൊണ്ട് വരാനുള്ള സമയമാണ് എനിക്കെന്റെ നീണ്ട കഥയെഴുത്ത് കാലാവധി. ഞാനും അതുപോലെ സെൻസിറ്റീവ് ആയ ഒരു വായനക്കാരനാണ്. ഇപ്പോൾ ഒരുപാട് എഴുത്തുകളുണ്ട്, ഒരുപാടു ക്രിയേറ്റിവ് ആയ ഇടങ്ങളുണ്ട്, സിനിമകളും വെബ് സീരീസുകളുമുണ്ട്. അപ്പപ്പോൾ ഒന്ന് നന്നായില്ല എങ്കിൽ മറ്റൊന്ന് തേടിപ്പോകാൻ അപ്പുറത്ത് ഉള്ളയാൾക്ക് അവസരമുണ്ട്. ആ അവസരത്തിൽ ഒരാൾ നമുക്ക് വേണ്ടി സമയം മുടക്കാൻ തയാറാണെങ്കിൽ അവർക്ക് അതിൽ നിന്ന് പരമാവധി കിട്ടണം. അതിനുവേണ്ടി സമയമെടുക്കുന്നത് ഒരു നഷ്ടമല്ല.

 

ഭാവനയുടെ വല്ലാത്തൊരു ആഴം വിവേകിന്റെ കഥകൾക്കുണ്ട്. പ്രത്യേകിച്ച് വന്യം എന്ന പേരിൽ തന്നെയുള്ള കഥ ഭ്രമാത്മകമായൊരു ലോകമാണ്. അത്തരമൊരു ലോകം ആദ്യമെങ്ങനെയാണ് ഭാവനയിൽ ഉരുത്തിരിഞ്ഞെത്തുന്നത്?

 

പല രീതിയിൽ നമുക്ക് കഥയവതരിപ്പിക്കാം. ഒരുപാട് വലിയ പ്രതലവും കഥാപാത്രങ്ങളുമുള്ള കഥകളുണ്ട്, എന്നാൽ എനിക്ക് വ്യക്തിപരമായി പ്രിയം കുറച്ചു കഥാപാത്രങ്ങളുള്ള ഭൂമികയാണ്. അവിടെ അവരുടെ ഉള്ളിലൂടെയുള്ള തുറന്ന സഞ്ചാരമാണ് എനിക്ക് കഥ പറച്ചിൽ. ഒരു കഥയെക്കുറിച്ച് ആദ്യമാലോചിക്കുമ്പോൾ അത് എവിടെ നടക്കുന്നു എന്നതാണ് ചിന്ത. അതിന്റെ പശ്ചാത്തലമൊരുക്കിയാൽ ആ ഇടത്ത് കഥാപാത്രങ്ങൾ എങ്ങനെയാവും ജീവിക്കുക, അല്ലെങ്കിൽ ഇടപെടുക, അവിടെ ഉള്ള ഭൗമ പരിസ്ഥിതി എങ്ങനെയാവും എന്നതൊക്കെ ആലോചിക്കാറുണ്ട്. പിന്നെ ആ കഥാപാത്രത്തെ ഉൾക്കൊണ്ടു കൊണ്ട് അവരായി ജീവിക്കാൻ എളുപ്പമാണ്. ഇങ്ങനെയുള്ള മനുഷ്യർക്കിടയിലാണ് അവർ ജീവിക്കുന്നത്, അവിടെയുള്ള ചെടികളും വൃക്ഷങ്ങളുമൊക്കെ ഇത്തരത്തിൽ ഉള്ളവയാണ്, എന്നതൊക്കെ കിട്ടിക്കഴിഞ്ഞാൽ കഥ ഒരു ചിത്രം പോലെ ഭാവനയിൽ കാണാൻ എളുപ്പമാണ്. അത് കുറെ നാൾ ഉള്ളിലിട്ട് നടക്കുമ്പോഴേക്കും ആ പശ്ചാത്തലത്തിലേയ്ക്ക് നമ്മൾ കയറിക്കഴിഞ്ഞിരിക്കും. അപ്പോൾ നമ്മൾ കഥാപാത്രങ്ങളും അവരുടെ ചിന്തകളുമായി തീരും. അപ്പോഴാണ് ഒരു വിഷയത്തിൽ അവരെങ്ങനെ ചിന്തിക്കും പ്രവർത്തിക്കും പ്രതിരോധിക്കും എന്നൊക്കെയറിയാൻ കഴിയുക. അത് എഴുത്തുകാരന്റെ സ്വാഭാവിക ചിന്തകളിൽ നിന്നും ഏറെ വ്യത്യാസപ്പെട്ട ഒന്നായിരിക്കാം. അങ്ങനെയാണ് കഥ മുന്നോട്ടു പോവുക. ചില സമയത്തിൽ ഇങ്ങനെ പോകുമ്പോൾ അതിന്റെ ഒടുക്കമെത്തില്ല, അപ്പോൾ അതിൽ നിന്നും പുറത്തിറങ്ങിയാലെ അതിനൊരു തീർപ്പുണ്ടാകു. അതുകൊണ്ടു തന്നെ നമ്മുടെ വൈകാരികമായി ഒരു അധ്വാനം തന്നെയാണ് എനിക്ക് എഴുത്ത്. ഓരോ കഥയും എഴുതിക്കഴിയുമ്പോൾ ഞാൻ വൈകാരികമായി തളർന്നു പോകാറുണ്ട്. ഇങ്ങനെ ഓരോന്നും സ്വകാര്യമായി കൂടി ഇടപെടുന്നതുകൊണ്ടാവാം കഥകൾക്ക് ആഴമുണ്ടെന്നു പലരും പറയാറുണ്ട്. ഇത്രയൊന്നും ബുദ്ധിമുട്ടാതെ തന്നെ ഗംഭീരമായ കഥയെഴുത്ത് സാധ്യമാണ്, പക്ഷേ എന്റെ എഴുത്തനുഭവം ഇതാണ്.

 

പുരസ്‌കാരങ്ങൾക്ക് അല്ലെങ്കിലും ഒരു മധുരമുണ്ട്. അതൊരു അംഗീകാരവും ഉത്തരവാദിത്തവുമാണ്. അപ്പോൾ ഇനിയും ഗൗരവമായി എഴുത്തിലേക്ക് ഇറങ്ങണം എന്നാണു അത് അർഥമാക്കുന്നത്. എന്താണ് ഉദ്ദേശം?

 

ഇതിനു മുൻപ് പുരസ്കാരം ലഭിച്ച ആളുകളുടെ പേരിനൊപ്പമാണ് നമ്മുടെ പേരും കൂട്ടിച്ചേർക്കപ്പെടുക, അതുപോലെ നമുക്ക് ശേഷം വരുന്നവരും ആ കൂട്ടിൽ ചേരും. അതുകൊണ്ടു തന്നെ അത് വലിയൊരു ഉത്തരവാദിത്തമാണ്. കൂടുതൽ ജാഗ്രതയോടെ , ശ്രദ്ധയോടെ എഴുതേണ്ടതുണ്ട്. പുരസ്‌കാരങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്, അപ്പോൾ അവരിലേക്ക് എന്തെങ്കിലും എത്തിക്കുക എന്നത് പ്രധാനമാണ്. എന്നെ സംബന്ധിച്ച് കുറച്ചു മാത്രം എഴുതുകയും അച്ചടിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ, അപ്പോൾ എനിക്ക് ചെയ്യേണ്ടത് കൂടുതൽ എഴുതുക എന്നതാണ്. ആളുകൾ ഇനി അത് കൂടുതൽ പ്രതീക്ഷിക്കുന്നതുകൊണ്ട് അതായിരിക്കാം പുരസ്‌കാര ജേതാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം. 

 

എന്താണ് താങ്കൾക്ക് കഥകളുടെ ലോകം സമ്മാനിക്കുന്ന അനുഭൂതി?

 

കഥകളുടെ ലോകത്താണ് അത് ആലോചനയിൽ വരുന്ന കാലം മുതൽ തന്നെ. അത് എഴുതി അവസാനിപ്പിച്ച് കഴിഞ്ഞാൽ അത് അവശേഷിപ്പിക്കുന്ന ഒരു ലോകമുണ്ട്. വലിയ വേദനയാണ്. നോവുകൾ, നഷ്ടമാകലുകൾ എന്നിവയൊക്കെക്കുറിച്ചാവും എഴുത്ത്, അത് കഴിഞ്ഞാലും ആ നോവ് നെഞ്ചിൽ തങ്ങി നിൽക്കും. ഉദാഹരണം പറഞ്ഞാൽ ഇപ്പൊ അവസാനം പ്രസിദ്ധീകരിച്ച തടാകം എന്ന കഥ, അതിൽ മരിയാനയുടെയും ക്ലിന്റിന്റെയും ശിഥിലമായിപ്പോകുന്ന ഒരു ലോകമുണ്ട്. അവർക്ക് അവരുടെ കുഞ്ഞിനെ നഷ്ടപ്പെടുകയാണ്. അതെഴുതിക്കഴിഞ്ഞും ഏറെക്കാലം അവരുടെ സങ്കടം എന്റെയുമായിരുന്നു. അവർ മൂന്നു പേരും അടങ്ങുന്ന ജീവിതമെന്നു പറഞ്ഞാൽ എനിക്ക് എന്റെ ജീവിതം പോലെ തോന്നി. കൊറോണയുടെ ലോക്ക് ഡൗൺ സമയത്ത് എല്ലാവരിൽ നിന്നും അകന്ന് ഞാനും അശ്വതിയും മകളും മാത്രമായിരുന്നു ആ ലോകം. കടലിൽ ഒറ്റപ്പെട്ടു പോയ ഒരു കപ്പൽ പോലെയായിരുന്നു ആ കാലം. ഗോവയിൽ മഴക്കാലവുമായിരുന്നു അത്. രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയുടെ മുഷിപ്പും മറ്റും ഈ കഥയെയും സ്വാധീനിച്ചിട്ടുണ്ട്. വല്ലാതെ അത് നമ്മളെ വിഷാദികളാക്കി മറ്റും. അതുകൊണ്ട് തന്നെ ആ കഥയിൽ ഞങ്ങൾ മൂന്നു പേരും പെട്ട് പോയി. അതുകൊണ്ടാണ് മരിയാനയുടെയും ക്ലിന്റിന്റെയും സങ്കടം എന്റെയുമായി തീർന്നത്. അങ്ങനെ കഥ അവശേഷിപ്പിക്കുന്ന വിഷാദങ്ങളാണ് എനിക്കുള്ളത്. 

 

ജീവിക്കുന്ന ഇടം കഥകൾക്ക് പറ്റിയ മണ്ണാണെന്ന് തോന്നിയിട്ടില്ലേ? 

 

കേരളത്തിൽ തൃശൂർ ആയിരുന്നു. പതിനാറു എം എം സിനിമ കളിക്കുന്ന ഓപ്പൺ തീയേറ്റർ അവിടെയുണ്ട്. അത് കാണാൻ പോകുമായിരുന്നു അന്ന്. അവർ കളി കഴിഞ്ഞു ചായ കുടിക്കാൻ പോകുമ്പോൾ ഞാൻ അവരെപ്പോയി കാണും, സംസാരിക്കും അവരിൽ നിന്നാണ് ഭൂമി എന്ന കഥ ഉണഅടായത്, അതുപോലെ ബാംഗളൂരിൽ ഉണ്ടായിരുന്നപ്പോൾ ബോക്സിങ്ങിനു പോകുന്ന ആളുകളെ പരിചയപ്പെടുകയും ഇടപെടാൻ അവസരം ലഭിക്കുകയും ചെയ്തു. അതിൽ നിന്നാണ് സമരൻ ഗണപതി എന്ന കഥയുണ്ടായത്. ഇപ്പൊ ഗോവയിലാണ് ജീവിതം. കേരളത്തിൽ ഒരു ഇരുപത് കൊല്ലം മുൻപ് എങ്ങനെയാണോ അങ്ങനെയാണ് ഗോവൻ ജീവിതം. മഴ, പ്രകൃതി എല്ലാം അങ്ങനെയാണ്. ഇവിടുത്തെ മനുഷ്യർ വളരെ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്, കേരളത്തിൽ അങ്ങനെയൊരു ജീവിതം ആലോചിക്കാൻ പോലുമാവില്ല. ഒരുപാടു സ്മാരകങ്ങളൊക്കെ ഉള്ള സ്ഥലമാണ്, അതുപോലെ കടലിനോട് അടുത്ത സ്ഥലം, ഒരുപാടു കപ്പലുകൾ ഹാർബർ, ബീച്ചിന്റെ സംസ്കാരം, പലതരം മനുഷ്യരുടെ സംസ്കാരം, ഇതൊക്കെ കഥകൾക്ക് സാധ്യതകളുള്ള ബീജവാഹികളാണ്. പിന്നെ ഇവിടുത്തെ കാറ്റും മഴയും കൊണ്ട് അതങ്ങനെ രൂപപ്പെട്ടു വരും. 

 

പുതിയ തലമുറ വായനക്കാരെ എങ്ങനെയാണ് കാണുന്നത്?

 

ലോകത്തിൽ എവിടെ ഇറങ്ങുന്ന പുസ്തകം ആണെങ്കിലും ഹാർഡ് കോപ്പി ആയിട്ടോ ഓഡിയോ ആയിട്ടോ കിൻഡിൽ ആയിട്ടോ ലഭിക്കാൻ തക്ക സൗകര്യം ഇന്നത്തെ വായനക്കാർക്കുണ്ട്. എല്ലാം നമ്മുടെ വിരൽത്തുമ്പിലാണ്. സിനിമ വരെ ഒ ടി ടിയിൽ ആയിരിക്കുന്നു. മലയാളത്തിൽ എഴുതുന്ന ഒരു എഴുത്തുകാരൻ മത്സരിക്കേണ്ടത് ഇതിനോടൊക്കെയാണ്. പണ്ട് ഒഴിവു വേളകളോടാണ് മത്സരിക്കുന്നതെകിൽ ഇന്ന് അത് പരന്നു പോയിരിക്കുന്നു. ഇപ്പോഴുള്ള ആളുകൾ ധാരാളം വായിക്കുന്നുണ്ടെങ്കിലും വായനയ്ക്ക് ആഴമില്ല എന്നതൊരു സത്യമാണ്. അത്ര വലിയൊരു പുസ്തകമെങ്കിൽ പോലും അതിനെ ആഴത്തിൽ വായിച്ച് അതിലെ മുത്തും പവിഴവും വേർതിരിച്ചെടുക്കാനുള്ള സമയം പലർക്കുമില്ല.  പക്ഷേ വായനയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും വായന വേണ്ടതാണെന്നുമുള്ള തിരിച്ചറിവ് അവർക്കുണ്ട്, അതുകൊണ്ടുള്ള ബഹുമാനം അവരോടുണ്ട്. 

 

Content Summary: Talk with writer Vivek Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com