Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ ആണുങ്ങൾ‍’: നളിനി ജമീല വീണ്ടും 

Nalini Jameela നളിനി ജമീല

ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാരി മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ ജീവിതകഥയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. 2005ൽ പുറത്തിറങ്ങിയ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’യുടെ രണ്ടാം ഭാഗമായ ‘എന്റെ ആണുങ്ങൾ’ പണിപ്പുരയിലാണ്. ‘റൊമാന്റിക് എൻകൗണ്ടേഴ്സ് ഓഫ് എ സെക്സ് വർക്കർ’ എന്ന പേരിൽ ഇംഗ്ലിഷ് പതിപ്പാണ് ആദ്യമിറങ്ങുക. 

നളിനി ജമീല ലൈംഗികത്തൊഴിലിൽ സജീവമായിരുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ തൊട്ടുള്ള മൂന്നു പതിറ്റാണ്ടു കാലത്തെ ജീവിതത്തിൽ പരിചയപ്പെട്ട മറക്കാനാവാത്ത ചില പുരുഷന്മാരെ ഓർത്തെടുക്കുകയാണു ‘റൊമാന്റിക് എൻകൗണ്ടേഴ്സി’ൽ. വെറുതെ വന്നു പോയ ‘ക്ലൈന്റുകൾ’, പ്രണയത്താലോ സൗഹൃദത്താലോ ശരീരത്തിലും മനസ്സിലും ഇടംപിടിച്ച പുരുഷന്മാർ, ഒരിക്കലും പൊറുക്കാനാവാത്ത ചതിയാല്‍ നളിനിയുടെ ജീവിതം വഴിതിരിച്ചു വിട്ടവര്‍ എന്നിവരെ ഈ ഓർമക്കുറിപ്പുകളിൽ കാണാം. മറക്കാനാവാത്ത എട്ടു കഥകളാണു നളിനി ഇതിൽ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. 

ലൈംഗികത്തൊഴിലാളികൾ തൊഴിലിലും തൊഴിലിടത്തിലും നേരിടുന്ന പ്രശ്നങ്ങൾ ‘പൊതുസമൂഹത്തിനു’ മുൻപിൽ തുറന്നെഴുതുകയാണു നളിനി ജമീലയുടെ ആത്മകഥയുടെ ആദ്യഭാഗം ചെയ്തതെങ്കിൽ, ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതമാണു പുതിയ കൃതിയിലെ ഉള്ളടക്കം. മലയാളി ആണിനെക്കുറിച്ചുള്ള അപൂർവ നിരീക്ഷണങ്ങളും നളിനിയുടേതായുണ്ട്. ‘എന്റെ ആണുങ്ങൾ’ എന്ന കൃതിയിൽ, ‘കേരളത്തിലെ ആണുങ്ങൾ’ എന്ന ആമുഖത്തിൽ ‘മലയാളി ആണുങ്ങളുടെ കള്ളത്തരത്തിനു പറ്റിയ ഭൂമിശാസ്ത്രമാണു കേരളത്തിന്റേതെന്നു പറയുന്നു. 

രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജൻ എന്നിവരുടെ സഹായത്തോടെയാണു നളിനി ജമീല പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇംഗ്ലിഷ് പരിഭാഷ രേഷ്മ ഭരദ്വാജ് നിർവഹിച്ചിരിക്കുന്നു. 

Read more: Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം