Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം പ്രിയപ്പെട്ടവരെ കൂട്ടി മറയുമ്പോൾ ഒറ്റയ്ക്കാകുന്നവർ...

balabhaskar-thanuja-bhattathiri

മരണം ഓർക്കാപ്പുറത്ത് എത്തി പ്രിയപ്പെട്ടവരെയും കൂട്ടി മറയുമ്പോൾ അവരുടെ ഓർമകളും പേറി ബാക്കി ആയുസ്സ് ജീവിച്ചു തീർക്കാൻ  വിധിക്കപ്പെട്ടവരെ സമാശ്വസിപ്പിക്കേണ്ടതെങ്ങനെയാണ്?. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്ന് ഉള്ളുനീറ്റുന്ന ഒരു ഈണമാണ്. വർഷങ്ങൾക്കു മുമ്പ് ഉള്ളുനീറ്റിയ ഒരു മരണത്തിന്റെ ഓർമ പങ്കുവയ്ക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി–

മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യ– ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെ മരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു. തലയ്ക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വച്ച് അൽപം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി. മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നടത്തേണ്ടതുണ്ടായിരുന്നു.

അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്. പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ചപ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി. ആരോഗ്യ പ്രശ്നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അതു വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു. സ്ട്രെച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ഏതോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. അവൾ വിരലുകൾ കൊണ്ട് ആ മുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു. ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല, അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ചു തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം.