കവിതാ വിവാദത്തിൽ പ്രതിഷേധിക്കുന്നവരെല്ലാം ദീപാ നിശാന്തിന്റെ രാഷ്ട്രീയത്തിന് എതിരാണെന്നു കരുതുന്നത് ശരിയല്ലെന്ന് വിഡിയോ ബ്ലോഗർ ബല്ലാത്ത പഹയൻ. എല്ലാത്തിന്റെയും മുകളിൽ നമ്മുടെ വ്യക്തിപരമായൊരു ശരിയും തെറ്റും ഉണ്ടല്ലോ, നമ്മളെ വിമർശിക്കുന്നവരും നമ്മളെ എതിർക്കുന്നവരും എല്ലാം നമ്മളുടെ ശത്രുക്കളാണെന്ന് കരുതി കാര്യങ്ങൾ ചെയ്‌താൽ, മറ്റുള്ളവരുടെ മുതലെടുപ്പിന്റെ കരുവാകുമെന്നും ബല്ലാത്ത പഹയൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. കലോത്സവമത്സരത്തിൽ വിധികർത്താവായി ദീപ ടീച്ചർ എത്തിയതിൽ നിന്ന് വിദ്യാർഥികൾക്കു പലതും പഠിക്കാനുണ്ടെന്നും ബല്ലാത്ത പഹയൻ പറയുന്നു.
എഴുത്തിനോട് താല്‍പര്യമുള്ള കുട്ടികളാണെങ്കിൽ സ്വന്തമായി എഴുതാത്തതൊന്നും സ്വന്തം പേരിൽ പ്രസിദ്ധീകരിക്കരുതെന്നു മനസ്സിലായി, ഇനി എന്തെങ്കിലും വിവാദങ്ങൾ ഉണ്ടായാൽ അതിനോടു തൊട്ടടുത്ത ദിവസങ്ങളിൽ ഏതെങ്കിലും സാഹിത്യ മത്സരത്തിന്റെ വിധിനിർണയത്തിനു വിളിച്ചാൽ പോകരുതെന്നും മനസിലായി. പിന്നെ അതിന്റെ പശ്ചാത്തലത്തിൽ ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾ എന്തൊക്കെയെന്നു മനസ്സിലായി. ഈ പ്രശ്നത്തിൽ നിന്ന് വിദ്യാർഥികൾക്ക് പ്രായോഗികമായി പലതും പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.