ADVERTISEMENT

അഷിത പോയി! ഒരു മരണം അവശേഷിപ്പിക്കുന്ന തണുത്ത വിങ്ങലുകൾക്കും അടക്കിപ്പിടിച്ച നിശ്വാസങ്ങൾക്കുമപ്പുറം ആരായിരുന്നു എനിക്കവർ? വായനയുടെ ലോകം വിസ്മയിപ്പിച്ച കാലം മുതൽക്കേ "ഇതാ ഇവിടെയൊരു ഞാനുണ്ട്" എന്ന് നിഴലും വെളിച്ചവും കലർന്ന ഇടവഴികളിൽ നിന്ന് ചിറകിട്ടടിക്കുകയും വല്ലപ്പോഴും വരണ്ട നീർത്തടങ്ങളിൽ നിന്ന് പരിചിതമായൊരു ഒച്ചയുണ്ടാക്കി പെട്ടെന്ന്കാഴ്ചയിൽ നിന്ന് അടർന്നു പോകുകയും ചെയ്യുന്ന വിസ്മയം.

 

എഴുത്തിന്റെ വിപണിസാധ്യതകൾക്ക് മേൽ അതിന്റെ സത്തയെ ഫിൽറ്റർ ചെയ്തു നിർത്താൻ കഴിഞ്ഞിരുന്ന അപൂർവജനുസ്സായിരുന്നു അവരിലെ സർഗ്ഗപ്രതിഭ. പെണ്ണെഴുത്തുകാരിയെന്ന് വിളിക്കപ്പെടാതിരിക്കാൻ അവർ ആഗ്രഹിച്ചത് എഴുത്തിന്റെ സംവരണ പരിസരങ്ങളൾക്കപ്പുറം കലയെന്ന സൂക്ഷ്മ ഭാവന മനുഷ്യനിൽ നിർമ്മിച്ചെടുക്കുന്ന മൂർത്തഭാവങ്ങളെ ലിംഗഭേദങ്ങൾക്കപ്പുറം വായിച്ചെടുക്കാൻ കഴിയുമെന്ന ഉറപ്പിൻമേലാണ്. 

 

സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ അഷിത ബോധ്യപ്പെടുത്തിയത് ഫെനിമിസത്തിന്റെ അക്കാഡമിക് സൈദ്ധാന്തിക വാദങ്ങൾ നിരത്തിയല്ല; മറിച്ചു ജീവിതത്തിന്റെ ഉപ്പുതൊട്ട് കൂട്ടിയ പെൺജീവിതങ്ങളുടെ നേർക്കാഴ്ചകൾ കൂട്ടിവച്ചാണ്.

അഷിതയുടെ കഥകളിൽ പ്രിയപ്പെട്ട ചിലതിനെകുറിച്ച്: 

 

1) 'അമ്മ എന്നോട് പറഞ്ഞ നുണകൾ : 

 

നുണ എന്നതേ ഒരു പ്രതീതി യാഥാർഥ്യമല്ലേ? 

 

മുഖം പാതിമറച്ച സത്യം. നിഴലുകളുടെ ചുരുക്കെഴുത്താണ് വെളിച്ചമെന്നു പറയുന്നപോലെ. ഈ കഥാവായന അസ്വസ്‌ഥമാക്കിയ എന്റെ ഡിഗ്രി പഠനകാലത്തെ ദിവസങ്ങളിൽ ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് കരഞ്ഞിട്ടു പോലുമുണ്ട്. മാതൃത്വമെന്ന സമൂഹനിർമ്മിത മഹത്വവൽക്കരണ സ്ലോഗൻ ഭംഗിയായി പൊളിച്ചടുക്കുന്ന ഒന്നാണീ കഥ. ഒപ്പം അതവശേഷിപ്പിക്കുന്ന ചില പേരില്ലാത്ത വേദനകളുമുണ്ട്. കഥയിലെ പെൺകുട്ടി " ഈ ലോകത്തിൽ ഏറ്റവുമധികം നുണ പറഞ്ഞിട്ടുള്ളത് എന്റെ അമ്മയാണെന്ന് "പറയുമ്പോൾസാമ്പ്രദായിക മാതൃസങ്കൽപങ്ങൾ അപനിർമ്മിക്കുന്ന ഒരു തുറവി അവിടെ തുടങ്ങുന്നു. വിവാഹിതയാവുന്ന മകളോട് നല്ല അടുക്കളയിൽ നിന്നു പുരുഷന്റെ മനസ്സിലേക്കുള്ള ദൂരം കുറവാണെന്ന് ഉപദേശിക്കുന്നു. പിന്നീട് അതല്ല യാഥാർഥ്യമെന്ന ക്രൂരസത്യം / വഞ്ചിക്കപ്പെടുമ്പോൾ അവൾ അറിയുന്നു. വലിയൊരു നുണയാണ് തന്റെ അമ്മയെന്ന് അറിയുന്നു. നുണക്കൂമ്പാരങ്ങൾക്ക് മുകളിൽ നൂറ്റാണ്ടുകളായി അഴുകിത്തീരുന്ന സ്ത്രീജീവിതമെന്ന ചരിത്രസത്യം! 

 

2) ഒത്തുതീർപ്പുകൾ

 

അഷിതയുടെ ഏറ്റവും ഇഷ്ടമായ കഥകളിൽ ഒന്ന്. രണ്ടു സാംസ്കാരിക പരിസരങ്ങളും ആവാസ വ്യവസ്‌ഥകളും നിർമ്മിച്ചെടുക്കുന്ന സ്ത്രീജീവിതത്തിന്റെ ദ്വന്ദ മുഖങ്ങളാണ് സരളയും കുപ്പമ്മയും. രണ്ട് വ്യത്യസ്‌ത മൂല്യവ്യവസ്‌ഥകളുടെ ഇരകളായ സ്ത്രീകൾ അവനവന്റെ ഇടങ്ങളിൽ അനുഭവിക്കുന്ന അന്യഥാബോധവും ഏകാന്തതയും ഇതിലുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്ന സരളയിലെ കുടുംബിനി കാണുന്നത് സന്ധ്യയ്ക്ക് മുല്ലപ്പൂക്കൾ ചൂടി കുപ്പിവളകൾ അണിഞ്ഞു പതിവുകാരെ കാത്തുനിൽക്കുന്ന കുപ്പമ്മയെയാണ്. തന്റേതായ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന അവർ സരളയിലെ കുലസ്ത്രീയെ മറിച്ചിടാൻ പോന്ന അനുഭവച്ചൂര് പ്രസരിപ്പിച്ചു. ഭർത്താവിലെ ഒളിഞ്ഞുനോട്ടക്കാരൻ സരളയെ പരാജയപ്പെടുത്തുമ്പോൾ നിങ്ങടെ ആണുങ്ങളാണ് എന്നെത്തേടി വരുന്നത് എന്ന് കൂസലില്ലാതെ തുറന്നടിക്കുന്നു. ഒടുവിൽ സരളയെ നോക്കി പുച്ഛത്തോടെ നീട്ടിച്ചിരിക്കുന്ന കുപ്പമ്മയുടെ പരിഹാസ കറ വരേണ്യവർഗ്ഗ ഹിപ്പോക്രസിയുടെ മേൽ പതിയുന്ന കീഴാള ജീവിതത്തിന്റെ വിജയമാണ്. 

 

വാരാന്ത്യങ്ങളിലെ കുടുംബിനിയും (പേരോർമ്മയില്ല) സുജാതയിലെ പ്രണയ പരാജിതയായ പെൺകുട്ടിയുമൊക്കെ സുപരിചിതമായ സ്ത്രീജീവിതത്തിന്റെ ള്ളുരുക്കങ്ങളിൽ നിന്ന് അഷിതയ്ക്ക് മാത്രം വിളക്കിയെടുക്കാൻ കഴിയുന്നവരാണ്.

 

ഇന്ദുമേനോന്റ ഭ്രൂണം എന്ന കഥയിൽ ഉള്ളുപൊള്ളിക്കുന്ന ഒരു ചോദ്യമുണ്ട്. "മുറിവിൽ നിന്ന് ഒരൽപം കൂടി തോലടർന്നാൽ എന്താണെന്ന്". അഷിത മുറിവുകളുടെ എഴുത്തുകാരി ആയിരുന്നു. അതിന്റെ തോലടർച്ചകൾ നീവാക്കുകളായി അവരുടെ കഥകളിൽ നീറികിടന്നു. ആത്മസംഘർഷങ്ങളുടെ ഭൂമികയിൽ നിന്നല്ലാതെ അവയെ പരാവർത്തനം ചെയ്യാനാവില്ല.  മൊബൈലിൽ ഞാനിത് ടൈപ്പ് ചെയ്യുമ്പോൾ പൊള്ളാത്ത കനലുകളുടെ പുറത്തെ വെള്ളവിരിപ്പിൽ അവർ സ്വസ്‌ഥയായി ഉറങ്ങുന്നുണ്ടാവും. ഇന്നത്തെ വേനൽസന്ധ്യയിൽ അവരില്ലാത്ത ആ മുറിയുടെ ചില്ലിലിരുന്നു കരയുന്ന പക്ഷികളെയെല്ലാം ഞാനെന്റെ പേരിട്ടു വിളിക്കുന്നു. 

 

അഷിതാമ്മേ., കാണാൻ കഴഞ്ഞില്ലല്ലോ നമുക്ക് !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com