ADVERTISEMENT

വാക്കുകൾ കൊണ്ട് മലയാള സാഹിത്യത്തിൽ ഏകാന്ത വിസ്മയത്തോടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോൾ, ആ തൂലികയിൽ നിന്ന് ഇനിയുമിനിയും കഥകൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അവിചാരിതമായി, ആകസ്മികമായി ആ തൂലിക നിലച്ചിരിക്കുന്നു. അടുത്തെങ്ങും ഇതുപോലെ ഒരു വേർപാട് മലയാളത്തെ ഞെട്ടിച്ചിട്ടില്ല. അഗാധമായ ദുഃഖത്തിലേക്ക് മനസ്സിനെ കൊണ്ടു പോയിട്ടില്ല. ഏറെപ്പറയാനുണ്ടായിട്ടും അധികമൊന്നും പറയാതെ, ഏറെ അനുഭവിച്ചിട്ടും അതിന്റെ വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കാതെ സൗമ്യസാന്നിധ്യമായിരുന്നു അഷിത. 

 

നീണ്ടു പോകുന്ന ഇടവേളകൾക്കിടയിൽ വല്ലപ്പോഴും ഒരു കഥ. അതും ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്നവ. കഥയെക്കുറിച്ചും തന്നെക്കുറിച്ചും പുലർത്തുന്ന മൗനം. എല്ലാ അർഥത്തിലും ഏകാന്തപഥികയായിരുന്നു അഷിത. കഥകളിലെന്നപോലെ ജീവിതത്തിലും. ഇപ്പോഴിതാ, രാത്രിയുടെ ഇരുട്ടിൽ മുഴുവൻ പ്രകാശം പരത്തിക്കൊണ്ടു നിന്ന ഒരു നക്ഷത്രം. പ്രഭാതവെളിച്ചത്തിൽ മങ്ങിപ്പോകുന്നതു പോലെ അഷിത കടന്നുപോയിരിക്കുന്നു. നക്ഷത്രം ആകാശത്തു തന്നെയുണ്ട്. അതെങ്ങോട്ടും പോകുന്നില്ല. വീണ്ടും ഇരുട്ടു വീഴുകയും രാത്രി കടന്നു വരികയും ചെയ്യുമ്പോൾ മേഘമാലകൾക്കുള്ളിലൂടെ ഞാനിവിടെത്തന്നെയുണ്ടായിരുന്നല്ലോ എന്ന ചെറുചിരിയോടെ ആ നക്ഷത്രം വീണ്ടും മിന്നിത്തെളിയും. വീണ്ടും വീണ്ടും വരാനിരിക്കുന്ന രാത്രികളിലും. അഷിതയും ആ വ‍്യഥിത മനസ്സിൽ നിന്നു പിറന്നു വീണ കഥകളും. അങ്ങനെ തന്നെ. ഉജ്വലമായ കഥകൾ എത്രതന്നെ എങ്ങനെയൊക്കെ ഉണ്ടായാലും വിവാദങ്ങളും അവകാശവാദങ്ങളും ഉണ്ടായാലും അഷിതയുടെ കഥകൾ തനതു ഭംഗിയോടെ എന്നും നിലനിൽക്കും. ഒരു പ്രസ്ഥാനത്തിനും ഒരു പ്രചാരവേലയ്ക്കും മറയ്ക്കാനോ തളർത്താനോ കഴിയാത്ത സൗന്ദര്യത്തോടെ.

 

കുറച്ചു വാക്കുകളിൽ കൂടുതൽ പറയുന്ന വചനം കവിതകളെ അഷിത ഏറെയിഷ്ടപ്പെടുന്നു. മനസ്സിനെ ആകർഷിച്ച കുറച്ചു കവിതകൾ അവർ മലയാളത്തിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അഷിതയ്ക്കു പ്രിയപ്പെട്ട ഒരു വചനം കവിതയുണ്ട്. വെങ്കലവും കണ്ണാടിയും. രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്നു കണ്ണാടിയായി മാറുന്നതെന്ന്. തന്റെ കഥ കണ്ണാടിയാകണം എന്നാഗ്രഹിച്ച എഴുത്തുകാരിയാണ് അഷിത. കഥയിൽ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണിൽ തന്നെത്തന്നെ കാണണം എന്നു വാശിപിടിച്ച എഴുത്തുകാരി. സത്യത്തോടായിരുന്നു കഥയിൽ അഷിതയ്ക്കു ചായ്‍വ്. ദാർശനികമായിരിക്കുന്ന സത്യമല്ല, മൗനമായിരിക്കുന്ന സത്യം. ആ സത്യത്തെ തോറ്റിയുണർത്തുന്ന മന്ത്രങ്ങളായിരുന്നു അഷിതയുടെ വാക്കുകൾ. പ്രപഞ്ചം പ്രഭാതത്തിലേക്ക് കണ്ണുതുറക്കുമ്പോൾ ഒറ്റപ്പെട്ട ശ്രീകോവിലിലെ ഏകാന്തതയിൽ തൊട്ടടുത്തിരിക്കുന്ന വിഗ്രഹത്തോട് പുരോഹിതൻ മന്ത്രിക്കുന്ന വാക്കുകൾ പോലെ വിശുദ്ധവും നിർമലവുമായ വാക്കുകൾ. അഷിതയുടെ ഒരു കഥ പോലും വെറുപ്പ് പ്രചരിപ്പിച്ചിട്ടില്ല. വിദ്വേഷത്തെ പ്രകീർത്തിച്ചിട്ടില്ല. ദുഃഖത്തെ ഉപാസിച്ച ആ കഥകൾ ജീവിതത്തെ സഹിക്കുകയായിരുന്നു. അപാരമായ കാരുണ്യത്തോടെ, മനുഷ്യത്വത്തോടെ, പ്രപഞ്ചം മുഴുവൻ നിറയുന്ന സ്നേഹത്തോടെ. 

 

കഥകളെക്കുറിച്ചുള്ള മാനിഫെസ്റ്റോ അഷിത എഴുതിയിട്ടുണ്ട്. സ്വന്തം കഥകളുടെ ആമുഖമായ ‘അക’ത്തിൽ. ലോകത്തോട് ഇണങ്ങാൻ കഴിയാത്തതു കൊണ്ടല്ല ഞാനെഴുതുന്നത്. ഈശ്വരനോട് ഇണങ്ങുന്നതുകൊണ്ടാണ്. എന്റെ പ്രതിബദ്ധത എന്നോടാണ്. എന്നോടു പ്രതിബദ്ധയായിരിക്കുമ്പോൾ ഞാൻ സമസ്തലോകത്തോടും പ്രതിബദ്ധത പുലർത്തുന്നു. ഇതു സരളമായ സത്യമാണ്. അതുകൊണ്ട് എന്റെ കഥയിൽ മറ്റാർക്കും കാര്യമില്ല– ചിലപ്പോൾ എനിക്കും. വേറെ ആരെങ്കിലും ആവശ്യപ്പെട്ടാലോ, ഞാൻ സ്വയം ആജ്ഞാപിച്ചാൽപ്പോലുമോ എനിക്കു കഥയെഴുതാൻ കഴിയാറുമില്ല. 

 

സ്തംഭനങ്ങൾ എന്ന കഥയിൽ അഷിത മുന്നേ കുറിച്ചിട്ടുണ്ട്. ഒരു പാവം ഹൃദയത്തെ സ്തംഭിപ്പിക്കാൻ ജീവിതത്തിന്റെ കയ്യിൽ നിരവധി ഉപായങ്ങളുണ്ടായിരിക്കാം എന്ന്. അതേ, ജീവിതം അത് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. അഷിതയുടെ പാവം ഹൃദയത്തെയും ജീവിതം സ്തംഭിപ്പിച്ചിരിക്കുന്നു. പക്ഷേ, ആ കഥകൾ മിടിച്ചുകൊണ്ടേയിരിക്കുന്നു. അനന്തമായ ജീവിതത്തിന്റെ താളത്തിൽ..... ലയത്തിൽ... ശ്രുതിയിൽ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com