380 സ്റ്റേറ്റസുകൾ; ഒരു നോവലിന്റെ പുനർവായന
Mail This Article
അറുപത് വർഷം മുൻപ് ഇറങ്ങിയ ഒരു നോവലിനെ വാട്സാപ് സ്റ്റേറ്റസിലൂടെ വീണ്ടും വൈറൽ ആക്കി ഒരു ടീച്ചർ.
പുതുതലമുറയുടെ കുറഞ്ഞുവരുന്ന വായനാശീലത്തെ നവമാധ്യമങ്ങളിലൂടെ തിരികെ കൊണ്ടുവരികയാണ്, ഒല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാളം ഗെസ്റ്റ് അധ്യാപികയായ ഡോ. എം. ദിവ്യ. 1960 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവൽ ആണ് വാട്സാപ് സ്റ്റേറ്റസിലൂടെ പുതിയ വായനക്കാരെ ദിവ്യ പരിചയപ്പെടുത്തിയത്. 34 അധ്യായങ്ങളുള്ള ഈ സമ്പൂർണ നോവൽ 380 സ്റ്റേറ്റസുകളിൽ കൂടിയാണു വായനക്കാരിൽ എത്തിച്ചത്.
ഓരോ അധ്യായവും രണ്ടോ മൂന്നോ വാചകങ്ങൾ ഉൾപ്പെടുന്ന സ്റ്ററ്റസുകൾ ആയിട്ടാണ് മൊബൈലിലൂടെ തന്റെ കോണ്ടാക്ടിൽ ഉള്ളവരിലേക്ക് കൊടുത്തത്.
ഇതിലേറെയും ദിവ്യ പഠിപ്പിച്ച വിദ്യാർഥികളാണ്. നോവൽ പുരോഗമിക്കുന്നതിനിടെ കൂടുതൽ വായനക്കാർ വരികയും വൈറലാവുകയും ആയിരുന്നു.
എൻ. വി. കൃഷ്ണവാരിയരുടെ ‘ഗദ്യസാഹിത്യം ഒരു വിമർശനാത്മക പഠനം’ എന്ന ഗവേഷണ പ്രബന്ധത്തിനാണു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു ദിവ്യയ്ക്ക് ഡോക്ടറേറ്റ്.
സമ്പൂർണ ആധ്യാത്മിക രാമായണം 21 മണിക്കൂർ ആലപിച്ച് ശ്രദ്ധ നേടിയ മുരളി പുറനാട്ടുകരയുടെ ഭാര്യയാണ് ദിവ്യ.