ADVERTISEMENT

എന്റെ വായനയുടെ ഒരു ബൈ പ്രൊഡക്ട് ആണ്‌ എന്റെ എഴുത്ത് എന്നു കരുതുന്ന ചിലരുണ്ട്.  അതു കുറേ ശരിയാണ്. കാരണം ഞാന്‍ എഴുത്തിനെ വളരെ വ്യക്തിപരമായി സ്വീകരിച്ചിട്ടുള്ള ആളാണ്. അതായത് ഞാന്‍ വായിക്കുന്നു. വായിച്ചത് ആലോചിക്കുന്നു. പിന്നീടൊരിക്കൽ എഴുതുന്നു. എഴുത്തു മടുപ്പാകുമ്പോൾ വീണ്ടും വായിക്കുന്നു.  എഴുത്ത് എനിക്ക് വേഗം മടുക്കുന്നു. അപ്പോള്‍  എന്തെങ്കിലും വായിക്കും. അങ്ങനെയിരിക്കെ സ്മരണകളില്‍ ഉണർവുകൾ സംഭവിക്കും. അപ്പോൾ വീണ്ടുമെഴുതുന്നു. ഇതാണ് എനിക്ക് എന്നെപ്പറ്റി തോന്നുന്നത്.

മേതില്‍ രാധാകൃഷ്ണനെയും പട്ടത്തുവിള കരുണാകരനെയും വായിച്ചപ്പോള്‍ എനിക്കു മനസ്സിലായത്, അവര്‍ അപാരമായ ശക്തി പകരാന്‍ കഴിവുള്ളവരാണെന്നാണ്. ഒ.വി. വിജയനും ആനന്ദുമാണു മറ്റു രണ്ടുപേര്‍. എന്റെയുള്ളില്‍ വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയ ഗദ്യം ആനന്ദിന്റേതാണ്. പക്ഷേ, 80, 90 കളിലൊക്കെ ആനന്ദിന്റേത് നല്ല മലയാളമല്ലെന്നൊക്കെ വലിയ വാദങ്ങൾ ഉയർന്നിരുന്നു. പിന്നീട് എനിക്കു രസമായി തോന്നിയ ഒരാൾ ഉറൂബാണ്. സരളവും വികാരതീക്ഷ്ണവുമായ വാക്കുകളാണു ഞാന്‍ ഉറൂബില്‍ വായിച്ചത്. പരസ്പരം സാമ്യമില്ലാത്ത ഈ രണ്ട് നോവലിസ്റ്റുകളും എന്റെ ഗദ്യബോധത്തെ നന്നായി സ്വാധീനിച്ചു.

ഞാന്‍ സ്ഥിരമായി പോകാറുള്ള  മറ്റു രണ്ട് എഴുത്തുകാര്‍ ചെഖോവും ബല്‍സാഖുമാണ്. അവരുടെ കഥകളില്‍, യൗവനം ഉണ്ടാക്കുന്ന അമ്പരപ്പുകള്‍ എന്തെല്ലാം! ആ ലോകത്തെ കാലുഷ്യങ്ങള്‍ക്ക് എത്ര വിചിത്രമായ ഭാവഭേദങ്ങളും! അത് നിധി കിട്ടുന്ന സ്ഥലങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്, ഉദാഹരണത്തിന് ചെഖോവിന്റെ മൈ ലൈഫ്, ത്രീ ഇയേഴ്സ്. അല്ലെങ്കില്‍ ബല്‍സാഖിന്റെ  കേണല്‍ ഷബേ, എ പാഷന്‍ ഇന്‍ ദ് ഡെസേര്‍ട്. നിങ്ങളുടെ ഗദ്യം ജീവനുള്ളതാണെങ്കില്‍ എത്രയെഴുതിയാലും അത് സ്ഥൂലമാകില്ലെന്ന് ബല്‍സാഖ് തെളിയിച്ചു. ഹൃദയത്തിലേക്കാണു നിങ്ങളുടെ നോട്ടമെങ്കില്‍ അമ്പരപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ സംഭവിക്കുമെന്നു ചെഖോവും.

ആനന്ദില്‍, എഴുത്തുകാരന്റെ ഇന്റലിജന്‍സ് ഭാവനയെ ജ്വലിപ്പിക്കുന്നു, മനുഷ്യാവസ്ഥയെ നിശിതമായി സമീപിക്കുന്നു, വലിയ സാമൂഹികമാറ്റങ്ങൾക്കു മുന്നിലെ സാധാരണ മനുഷ്യരുടെ നിസ്സഹായത ആവര്‍ത്തിച്ചു കാട്ടുന്നു. ഉറൂബില്‍, മനുഷ്യന്റെ ഇച്ഛാശക്തിയാണ് ഭാവനയുടെ ബലം. ചരിത്രമടക്കം തന്നേക്കാള്‍ കരുത്തേറിയ എല്ലാറ്റിനോടും ചെറുത്തുനില്‍ക്കാന്‍ കഥാപാത്രങ്ങളെ അത് സജ്ജരാക്കുന്നു.

എന്റെ എഴുത്ത് വളരെ പേഴ്സനല്‍ ആണെന്നു പറഞ്ഞല്ലോ. ഞാൻ കണ്ട രണ്ടു രീതികൾ ബോര്‍ഹെസും ബഷീറുമാണ്. അതിൽ ഞാൻ ആഗ്രഹിച്ചത് ബോർഹെസിന്റെ രീതിയാണ്, ബഷീര്‍ ചെയ്‌തതുപോലെയല്ല. അതായത് ബോര്‍ഹെസ് തന്റെ എഴുത്ത് ഓട്ടോബയോഗ്രഫിക്കല്‍ ആണ് എന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓര്‍മയില്‍നിന്നു പറയുകയാണ്, ഓട്ടോബയോഗ്രഫിക്കല്‍ എന്നുവച്ചാല്‍, ഒരാളുടെ ഏറ്റവും സ്വകാര്യമായ പ്രവൃത്തി. അതിൽ കുറെ രഹസ്യമൊക്കെയുണ്ട്‌. പക്ഷേ നിങ്ങള്‍ ബോര്‍ഹെസിന്റെ കഥകള്‍ വായിച്ചുനോക്കൂ. അതില്‍ എന്തെങ്കിലും പേഴ്സനല്‍ ആയത് ഉണ്ടോ? ബഷീര്‍ വായിക്കുമ്പോള്‍ നാം ബഷീര്‍ എന്ന വ്യക്തിയെ കാണുന്നതുപോലെ, എഴുത്തുകാരന്‍ നായകനാകുന്നതുപോലെ ഒന്ന് അവിടെയുണ്ടോ? ഇല്ല. പകരം അവിടെ വളരെ ഇംപേഴ്സനലായ ഗദ്യമാണുള്ളത്. പക്ഷേ, അത് താന്‍ വായിച്ച പുസ്തകങ്ങളുടെ ഓര്‍മയാണെന്നോ മറ്റോ ബോർഹെസ്‌ പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങള്‍ ആയിരത്തൊന്നു രാവുകളെ വച്ച്  കഥയെഴുതുന്ന രീതി വളരെ പേഴ്സനല്‍ ആണ്. അതാണ് ഞാന്‍ പറഞ്ഞ ബോര്‍ഹെസിയൻ‌ രീതി.

എഴുതുന്ന എല്ലാറ്റിലേക്കും പേഴ്സനല്‍ സ്പെയ്സ് കൂടി കൊണ്ടുവരാന്‍ പറ്റുമോ എന്നു ഞാന്‍ നോക്കിയിട്ടുണ്ട്. കഴിഞ്ഞ 10–15 വര്‍ഷത്തിനിടെ ഞാന്‍ എഴുതിയിട്ടുള്ള  ലേഖനങ്ങളിലും അതു ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ഒരു അനുഭൂതിയായിരുന്നു. എസ്. ജോസഫിന്റെ കവിതയ്ക്കു പഠനം എഴുതിയപ്പോൾ ആ കവിതയിൽ കണ്ട ഒരു ഉടുമ്പായിരുന്നു എന്റെ മനസ്സിൽ..  ഞാന്‍ എന്റെ പഴയ ഒരു ഓർമയിലെ ഉടുമ്പിലേക്ക് അതിനെ കൊണ്ടുചെന്നപ്പോഴാണ് ആ കവിതാപഠനം എഴുതാനുള്ള ഭാഷ വന്നത്. അത് ഓട്ടമാറ്റിക് ആയി സംഭവിക്കുന്നതാണ്. മുൻകൂട്ടി ഒരുക്കിയതല്ല.

ഞാന്‍ വളരെ കുറച്ചു യാത്ര ചെയ്തിട്ടുള്ള ആളാണ്. എന്റെ ജീവിതത്തിലെ അധികം കാലവും ഒരു സ്ഥലത്ത് വളരെ ചെറിയ ഒരു ഭൂപ്രദേശത്താണു ഞാന്‍ സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഞാന്‍ നടത്തിയിട്ടുള്ള യാത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതു പക്ഷേ സ്നേഹപ്രേരിതമായ അനുഭവങ്ങളുടെ കൂടി ഫലമാണ്.

ഞാന്‍ വായിച്ചു കടന്നുപോന്ന പല പുസ്തകങ്ങളിലേക്കും വീണ്ടും മടങ്ങിപ്പോയിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീര്‍, വിജയന്‍, ആനന്ദ്, പട്ടത്തുവിള, കുമാരനാശാന്‍, പി. , ബാലാമണിയമ്മ, അക്കിത്തം എന്നിങ്ങനെ കുറേപ്പേരെ ഞാന്‍ പലവട്ടം വായിച്ചിട്ടുണ്ട്. വിക്ടര്‍ ലീനസ്, കാഫ്ക, ബോര്‍ഹെസ്, റില്‍ക്കെ, പെസോവ, റൂമി, എമിലി ഡിക്കിന്‍സന്‍, ടോള്‍സ്റ്റോയി, ചെഖോവ്, സാരമഗോ തുടങ്ങി പലരെയും ഇടയ്ക്കിടെ എടുത്തുവായിക്കാറുണ്ട്. എനിക്ക് എപ്പോഴും ആവശ്യമുള്ള എഴുത്തുകാരുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടുവരാനാണു ഞാന്‍ നോക്കുന്നത്. ബല്‍സാക് ആണ് കൂടുതല്‍ വട്ടം വായിക്കാന്‍ ഇഷ്ടമുള്ള മറ്റൊരാള്‍, ബല്‍സാക് ഞാന്‍ വൈകിത്തുടങ്ങിയതാണ്. അങ്ങനെ ചിലതുണ്ട്. ഫ്ലോബേര്‍ ആണോ എന്നറിയില്ല, പറഞ്ഞിട്ടുണ്ട് ഒരു ജന്മത്തില്‍ നിങ്ങള്‍ക്ക് ശരിക്കും വായിച്ച് ആസ്വദിക്കാന്‍ കഴിയുക നാലോ അഞ്ചോ എഴുത്തുകാരെ മാത്രമായിരിക്കും. അതിനുള്ള സമയമേ ഉള്ളൂ എന്ന്.  സത്യത്തില്‍ ഞാൻ വായിച്ചിട്ടുള്ള എല്ലാവരുടെയും സ്വാധീനം കൊണ്ട് എഴുതാനാണ് എനിക്കാഗ്രഹം. ഞാന്‍ പഠിക്കുന്ന കാലത്ത് ആനന്ദിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നു. കോളജ് മാഗസിനുകളിലൊക്കെ എഴുതുമ്പോൾ..

എന്നാൽ ഒരു സ്വാധീനവും സ്ഥിരമല്ല. ഒരാള്‍ ഒരുപാടുപേരെ അനുകരിക്കണം. കുറേ അനുകരിക്കുമ്പോള്‍ അതില്‍നിന്ന് ഇതൊന്നുമല്ലാത്ത ഒരു സാധനം ഉണ്ടാകും. ഇതു ബയോളജിക്കല്‍ ആയ കാര്യമാണ്. കാരണം പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ മനുഷ്യപ്രവൃത്തി ഇമിറ്റേഷനാണ്. അതിലൊരു സംശയവുമില്ല.  ഭാഷ അടക്കം എല്ലാ മനുഷ്യശേഷികളും നാം അനുകരിച്ചുണ്ടാക്കണതാണല്ലോ. വി.പി.ശിവകുമാറിന്റെ ഗദ്യം വളരെ ടെംപ്റ്റിങ് ആണ്. ദൈവത്തിന്റെ വികൃതികളിലെ എം. മുകുന്ദന്‍, മധുരം ഗായതിയിലെയും രാഷ്ട്രീയലേഖനങ്ങളിലെയും വിജയന്റെ ഗദ്യം, ബാലാമണിയമ്മയുടെ കവിത, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നതിലെ ആനന്ദ്. ഇതുപോലെ ഒരു 10 പേരെ സ്ഥിരമായി മനസ്സില്‍ അനുകരിച്ചുകൊണ്ടിരുന്നാല്‍ ഒടുവില്‍ എന്തെങ്കിലും  തനി ശൈലി ഉണ്ടായിവന്നേക്കാം. ഞാന്‍ ഒരു ഹൈപോതിസീസ് പറഞ്ഞതാണ്. എനിക്ക് അതില്‍ വിജയിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ!

നിരൂപണം  പൊതുവേ വിരസമായ പണിയാണ്,  ക്രിട്ടിക്കൽ പ്രോസിനു നിരന്തരമായ ചില ശ്രമങ്ങളും വേണം. പക്ഷേ, എഴുത്തുകാരുടെ കൂട്ടത്തിലൊക്കെ കൂടി നിൽക്കാൻ പ്രയാസമാണ്. എനിക്ക് ഇതേ വരെ നിരൂപണം കൊണ്ട് ഒരെഴുത്തുകാരന്റെയും സൗഹൃദം കിട്ടിയിട്ടില്ല.  പലരും ഞാൻ ക്രിട്ടിക് ആണെന്നു പറയും. പക്ഷേ, നമ്മുടെ നിരൂപകരുടെ പേരുകൾ പറഞ്ഞാൽ അക്കൂട്ടത്തിൽ ഞാനുണ്ടാകില്ല. അങ്ങനെ വരണമെങ്കിൽ നിങ്ങൾ  നിങ്ങളുടെ നിരൂപക അധികാരം നിരന്തരം  ഇംപോസ് ചെയ്തുകൊണ്ടിരിക്കണം… 

നിരൂപകരില്‍ ഞാന്‍ എൻ.പി. ശങ്കുണ്ണിനായരെയും കുട്ടികൃഷ്ണമാരാരെയും വലിയ ബഹുമാനത്തോടെയാണു കണ്ടത്. രണ്ടുപേരും മുടിഞ്ഞ തലേക്കല്ലന്‍മാര്‍ ആയിരുന്നു. ശങ്കുണ്ണിനായര്‍ ശക്തമായ ഭാവന ഉപയോഗിച്ചാണു നിരൂപണമെഴുതിയത്. കൃതിയെ എഴുത്തുകാരനില്‍നിന്ന് തട്ടിപ്പറിച്ചു സ്വതന്ത്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പഠിക്കുന്ന കാലത്ത് ഞാനും കെ.പി. അപ്പനു പിന്നാലെയായിരുന്നു. അപ്പന്‍ ഭാഷ കൊണ്ടുള്ള കൗശലങ്ങളുടെ ആളായിരുന്നു. വി. രാജാകൃഷ്ണനു നല്ല സാഹിത്യബോധവും ദര്‍ശനവും ഉണ്ട്. അദ്ദേഹത്തിന്റെ ഭാഷ അപ്പന്റേതു പോലെ തൊങ്ങലു വച്ചതല്ലെന്നു മാത്രം.

ക്ലാസിക് രചനകൾ ഒരു വനത്തിന്റെ ലാൻഡ് സ്കേപാണ്. അല്ലാത്തതു നമ്മുടെ ബാൽക്കണിയിലെ പൂച്ചെടികളോ അടുക്കളമുറ്റമോ പോലെയിരിക്കും.  മഹാവനം പോലെ നിഗൂഢമോ വിദൂരമോ ആയ ഒരുപാടുകാര്യങ്ങൾ ഭാഷ കൊണ്ടുവരുന്നതാണു നാം ക്ലാസിക്കിൽ കാണുന്നത്.  ഡോൺ ഹീഹോട്ടെ ഉദാഹരണം. എന്താണ് പതിനേഴാം നൂറ്റാണ്ടിലെ ആ നോവലിനു പുതിയൊരു ഇംഗ്ലിഷ് പരിഭാഷ ചെയ്യാൻ കഴിഞ്ഞ ദശകത്തിൽ എഡിത് ഗ്രോസ്‌മാനെ പ്രേരിപ്പിച്ചത്? അല്ലെങ്കിൽ ഒരു പ്രസാധകർ അത് അച്ചടിക്കാൻ മെനക്കെട്ടത്?  വികാരപരമായും ധൈഷണികമായും ക്ലാസിക്കുകൾ കൊണ്ടുവരുന്ന പുതു ഊർജമാണു കാരണം..

മോബിഡിക് ഈയിടെ വീണ്ടും വായിക്കുമ്പോൾ ഞാൻ ആ നോവൽ മുൻപ് ഒട്ടും വായിക്കാത്തതുപോലെയാണു തോന്നിയത്. അതായത്, വായിച്ചു മറന്നതു വീണ്ടും വായിക്കുമ്പോൾ ആ മറവിയുടെ പശ്ചാത്തലം അപാര ആനന്ദം കൊണ്ടുവരും. അതുണ്ടാക്കുന്ന ഭാഷാപരമായ ഊർജം ചെറുതല്ല. വേവലാതികളില്ലാതെ, ദിവസങ്ങളോ മാസങ്ങളോ ഒരു പുസ്തകം തന്നെ വായിക്കണമെന്ന് അപ്പോൾ തോന്നും...

മുൻപൊക്കെ ഒന്നും എഴുതാനില്ലെന്ന തോന്നലില്‍നിന്നാണു ഞാന്‍ ലേഖനങ്ങള്‍ ഉണ്ടാക്കാൻ തുടങ്ങിയത്. അത് ഏറിയപങ്കും ഒരുതരം മെഡിറ്റേഷന്‍സ് ആയിരുന്നു. ഞാന്‍ അതില്‍ ഉണ്ടാക്കിയ ആ ഭാഷ കൊണ്ടു ഫിക്‌ഷന്‍ എഴുതാന്‍ കഴിയുമോ എന്നു കുറേക്കാലമായി വിചാരിക്കുകയായിരുന്നു.. 2013 അവസാനം ഒരു ഉച്ചമയക്കത്തില്‍ ഞാന്‍ കോതമംഗലം എംഎ കോളജ് ൈലബ്രറിയുടെ വരാന്തയില്‍ എന്റെ ഒരു കൂട്ടുകാരനൊപ്പം സംസാരിച്ചുനില്‍ക്കുന്നതായി  സ്വപ്നം കണ്ടു. വളരെ പഴയ കാര്യങ്ങള്‍ സ്വപ്നം കാണുന്നതു നാം മരിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് എനിക്കു തോന്നി. അതിന് അടുത്ത ദിവസമാണ് ഞാന്‍ ഒരു നോവല്‍ എന്ന രീതിയില്‍ ഒന്നു പ്ലാന്‍ ചെയ്തു ചെയ്തു തുടങ്ങിയത്. പക്ഷേ ഒന്നും എഴുതാൻ അപ്പോൾ കഴിഞ്ഞില്ല. ആ ദിവസങ്ങളില്‍ ഞാന്‍ വിക്ടര്‍ സെര്‍ജിന്റെ ഒരു നോവല്‍ വായിക്കുകയായിരുന്നു. ആ മനുഷ്യന്‍ കടുത്ത സ്റ്റാലിന്‍ വിരുദ്ധനും റവല്യൂഷനറിയും അനാര്‍ക്കിസ്റ്റുമായിരുന്നു. കാലു വെന്ത നായയെപ്പോലെ യൂറോപ്പ് മുഴുവന്‍ ചുറ്റിനടന്ന് രാഷ്ട്രീയവിമോചന ദര്‍ശനം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ട്രോറ്റ്സ്കിയറ്റായിരുന്നു.  അയാൾ ഒരു രാജ്യത്തെയും പൗരനായിരുന്നില്ല. ഫ്രഞ്ചിലും റഷ്യനിലും മാറിമാറി എഴുതി. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ സെര്‍ജിന്റെ ഔട്ട്പുട്ട് അതിശയകരമായിരുന്നു. അയാള്‍ പാസ്റ്റര്‍നാക്കിനേക്കാള്‍, ആന്ദ്രേ പ്ലേറ്റനോവിനേക്കാള്‍ വലിയ റഷ്യന്‍ നോവലിസ്റ്റാണെന്ന് സെര്‍ജിന്റെ ദ് കെയ്സ് ഓഫ് കൊമ്രേഡ് തുലയേവ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി. എന്നെ അത് വളരെ മിസ്റ്റിരീയസ് ആയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ഒരാള്‍ വായിക്കുന്നതെല്ലാം ആ വ്യക്തിയുടെ ജീവിതവര്‍ഷങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. വായിച്ച ഓരോ പുസ്തകവുമായും ബന്ധിപ്പിച്ച് ചില സംഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. സൂസന്നയില്‍ ഞാന്‍ ഈ പുസ്തകബന്ധം നിലനിര്‍ത്തിയാണു കഥ പറഞ്ഞത്. ചില സ്ഥലങ്ങളില്‍ ഫിക്‌ഷനല്‍ ആകരുത് എന്നു കരുതി ശരിക്കും ലേഖനം പോലെ തന്നെ  ആക്കി. വായനക്കാരന് അതു സുഖകരമായിത്തീരുമോ എന്നറിയില്ല.

മെമ്മറീസ് എബൗട് ബുക്ക്സ് എന്ന മട്ടില്‍, ഞാന്‍ എന്റെ തന്നെ വായനയുടെ ഒരു വംശാവലി ഉണ്ടാക്കിനോക്കി. അങ്ങനെ കുറേ നോട്സ് എടുത്തിരുന്നു. അത് നോവലില്‍ സഹായകമായിട്ടുണ്ട്.  

വിക്ടർ ലീനസ് നായകനായി വരുന്ന രീതിയിൽ ഞാൻ ഒരു 50 പേജിലേറെ ആദ്യം എഴുതിയിരുന്നു. അതു പിന്നീട് ഒഴിവാക്കി. സൂസന്നയും പരമാരയും ചേർന്നു വരുന്ന ആ രീതിയിൽ ആഖ്യാനം പ്ലാൻ ചെയ്തശേഷം എനിക്ക് തുടർച്ചയായ എഴുത്തു സാധിച്ചു. പിന്നീട് അവസാന ഘട്ട മാറ്റിയെഴുത്തിനിടെ വീണ്ടും കുറേ ഭാഗങ്ങൾ ഒഴിവാക്കി. ഉദാഹരണത്തിന് അമുദയുടെ ഡയറി എന്നൊരു ചാപ്റ്റർ.. 

(ശുഭം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com