ADVERTISEMENT

ഒട്ടും പ്രണയാർദ്രമല്ലാത്ത, റികാർഡോ എലിസെർ നെഫ്റ്റലി റെയെസ് ബസോൾട്ടോ എന്ന പേരായിരുന്നു പിന്നീട് പ്രണയത്തിന്റെ പര്യായമായ പാബ്ലോ നെരൂദയ്ക്ക് ആദ്യം വീട്ടുകാരിട്ടത്.

 

അനേകം പ്രണയിതാക്കൾക്ക് പരസ്പരം കൈമാറാനുള്ള കവിതകൾ എഴുതിവച്ചു പോയ നെരൂദയുടെ ജീവിതത്തിലൂടെ ഒരിക്കൽ, ഒരിക്കൽ മാത്രം കടന്നുപോയൊരു പ്രണയമുണ്ട്. അതായിരുന്നു ജോസി ബ്ലിസ്സ് എന്ന ബർമീസ് യുവതി.

 

നെഫ്റ്റലിയുടെ സാഹിത്യാഭിരുചി വീട്ടിൽ തീരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. വളർത്തമ്മയെക്കുറിച്ച് സ്നേഹത്തിൽ മുക്കി എഴുതിയ കവിത ഓടിച്ചൊന്നു വായിച്ചിട്ടു മടക്കിക്കൊടുത്ത പിതാവ് ചോദിച്ചത് ‘ഇതെവിടന്നു പകർത്തിയതാണ്’ എന്നായിരുന്നു. അതായിരുന്നു തന്റെ ആദ്യ കവിതയ്ക്കും തനിക്കും ലഭിച്ച നിരുത്തരവാദപരമായ ആദ്യത്തെ നിരൂപണം എന്ന് നെരൂദ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

 

എഴുത്തിനോട് അച്ഛനുള്ള അതൃപ്തിയാണ് നെരൂദ എന്ന തൂലിക നാമം സ്വീകരിക്കുവാൻ കാരണമായത്. യാൻ നെരൂദ എന്ന ചെക്ക് കവിയുടെ കവിതകൾ അന്നേ നെഫ്റ്റാലി വായിച്ചിരുന്നു. അത് ആ പന്ത്രണ്ടുകാരനെ സ്വാധീനിക്കുകയും ചെയ്തിരുന്നു. അങ്ങനെ നെരൂദ എന്ന പേര് പിൽക്കാലത്ത് സ്പാനിഷ് കവിതയുടെ പര്യായപദമായി. 

 

ഇരുപത്തിരണ്ടു വയസ്സിലേ അറിയപ്പെടുന്ന കവിയായിക്കഴിഞ്ഞിരുന്നു പാബ്ലോ നെരൂദ. ‘ഇരുപത് പ്രണയ കവിതകളും ഒരു വിഷാദ ഗീതവും’ ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു. എങ്കിലും അതിൽ നിന്നുള്ള ലാഭവിഹിതമൊന്നും കാര്യമായി ലഭിക്കാതിരുന്നതിനാൽ ഉപജീവനത്തിനായി നയതന്ത്ര മന്ത്രാലയത്തിലെ ജോലി സ്വീകരിച്ചു.

 

ബർമയിലെ സ്പാനിഷ് കോൺസുലേറ്റിലെ ജോലിക്കാലത്താണ് ജോസി എന്ന ‘ബ്ലിസ്സ്’ നെരൂദയുടെ കൂട്ടുകാരിയാവുന്നത്; ഏറെ കവിതകൾക്കു  പ്രചോദനമാകുന്നതും.

നെരൂദയെ പ്രണയിച്ച ജോസിയുടെ യഥാർഥ പേരോ ചിത്രമോ ലഭ്യമല്ല. ചിലെയിലെ നെരൂദ ഫൗണ്ടേഷൻ നെരൂദയുടെ ജീവിതക്കുറിപ്പ് പ്രസിദ്ധീകരിച്ചതിൽ ഒരു ജാവനീസ് മുഖംമൂടിയുടെ ചിത്രമാണ് ജോസിയെ പ്രതിനിധീകരിക്കുന്നത്. ബർമക്കാരിയായ കരിമ്പുലി എന്നാണ് നെരൂദ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

 

1920 കളിൽ പോലും ബർമക്കാരികൾ സമൂഹത്തിൽ സ്വതന്ത്രമായി പെരുമാറിയിരുന്നു. പലരും അഭ്യസ്തവിദ്യരുമായിരുന്നു. അങ്ങനെയായിരുന്ന ജോസി ഒരു വേള നെരൂദയുടെ സെക്രട്ടറിയുമായിരുന്നു.

 

പാശ്ചാത്യനു കിഴക്കിനോടുള്ള കൗതുകമത്രയും നെരൂദയ്ക്കും തുടക്കത്തിൽ ഉണ്ടായിരുന്നു. ബർമയും ബർമക്കാരി പ്രണയിനിയുമൊക്കെ അദ്ദേഹത്തിന്റെ മനസ്സിനെ ആകർഷിച്ചുവെങ്കിലും അല്പായുസ്സേ ആ ആകർഷണത്തിന് ഉണ്ടായിരുന്നുള്ളൂ. കിഴക്കിന്റെ അനാകർഷകമായ വന്യതയായാണ് പിന്നീട് അവയൊക്കെ അനുഭവവേദ്യമായത്.  ‘നിന്റെ കണ്ണിലെ വിശപ്പും ഹൃദയത്തിൽ വസിക്കുന്ന അക്രമാസക്തനായ നായയെയും’ ഞാൻ കാണുന്നു എന്നാണ് ജോസിയോട് അദ്ദേഹം കവിതയിലൂടെ പറഞ്ഞത്.

 

റെസിഡെൻഷ്യ വൺ എന്ന കാവ്യ സമാഹാരത്തിലെ കവിതകൾ ക്രമത്തിൽ വായിച്ചാൽ മധുരിച്ചിരുന്ന പ്രണയം ക്രമേണ കയ്പേറുന്നതായി കാണാനാകും.  വിഡോവേഴ്സ് ടാംഗോ എന്ന കവിതയിൽ വിഷകന്യകയായും സ്വാർഥ പ്രണയിനിയായും ചിത്രീകരിച്ചിരിക്കുന്നത് ജോസിയെ ആണ്. നെരൂദ ജോസിയിൽ നിന്ന് മനസ്സു കൊണ്ട് എത്ര അകന്നു കഴിഞ്ഞിരുന്നു എന്നറിയാൻ ഈ ഒരൊറ്റ കവിത മതി. ബർമ എന്നേക്കുമായി വിട്ട്, ശ്രീലങ്കയിലേക്കുള്ള കപ്പൽ യാത്രയിലാണ് ഈ കവിത എഴുതിയത്.

 

നെരൂദയ്ക്കൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ജോസിക്ക് ഏറെ നിരാശയുണ്ടാക്കുന്നതായിരുന്നു ബർമ വിട്ടു പോകാനുള്ള കവിയുടെ തീരുമാനം. അതിൽ നിന്നുണ്ടായ അരക്ഷിതാവസ്ഥയും തുടർന്നുള്ള സ്വഭാവ പ്രശ്നങ്ങളും അവർ ഇരുവരുടെയും ജീവിതം ദുസ്സഹമാക്കി. ഒരു രാത്രി നെരൂദ ഉണർന്നപ്പോൾ കാണുന്നത് തന്നെ കൊല്ലണോ വേണ്ടയോ എന്നു സംശയിച്ച് കട്ടിലിനു വലംവച്ചു നടക്കുന്ന ജോസിയെയാണ്. ബർമയ്ക്കു പുറത്തു നിന്നുള്ള തപാൽ മുദ്രകൾ ഉള്ള കത്തുകൾ നെരൂദയ്ക്കു വരുന്നത് ജോസിക്ക് ഇഷ്ടമല്ലായിരുന്നു. അദ്ദേഹം തന്നെ വിട്ടുപോയേക്കാം എന്ന ഭയത്തിൽ നിന്നുണ്ടായ ഇഷ്ടക്കേട്. 

 

സിലോണിലേക്കു കിട്ടിയ സ്ഥലംമാറ്റം നെരൂദയ്ക്ക് ഒട്ടൊന്നുമല്ല ആശ്വാസമായത്. പക്ഷേ, അവിടെയും പിന്തുടർന്നെത്തി ജോസി ബ്ലിസ്സ്. ഒരു ചാക്ക് ബർമീസ് അരിയും അവർ ഒന്നിച്ചു കേൾക്കാറുള്ള പോൾ റോബ്സൺ റെക്കോർഡുകളും ഗ്രാമഫോണും ഒക്കെയായാണ് അവർ എത്തിയത്.

 

സംസാരിച്ച് ഒത്തുതീർപ്പാക്കി ജോസിയെ മടക്കി അയയ്ക്കുക എന്ന ജോലി ഒരു സുഹൃത്തിനെ ഏൽപ്പിച്ചു നെരൂദ. തിരികെ പോകാം, പക്ഷേ യാത്ര പറയാൻ നെരൂദ എത്തണം എന്ന വാശിയിൽ ഉറച്ചു നിന്നു അവർ. ചുംബിച്ച ചുണ്ടുകളേ വിട എന്നു പറഞ്ഞ്, കഥയിൽ ലോല മിൽഫോർഡും പദ്‌മരാജനും വേർപിരിയുന്നതു പോലെ കാല്പനികമായിരുന്നില്ല ആ വിടവാങ്ങൽ.

 

യാത്രയാക്കാൻ എത്തിയ നെരൂദയുടെ മുഖത്തും ഉടുപ്പിലും കാലിലെ ഷൂവിൽ വരെ ചുംബിച്ചു ജോസി. ‘അവൾ മുഖമുയർത്തി നോക്കിയപ്പോൾ, എന്റെ ഷൂവിൽ ഉപയോഗിക്കുന്ന പോളിഷ് ആ മുഖത്ത് പറ്റയിരിക്കുന്നുണ്ടായിരുന്നു’ എന്നു നെരൂദ പറഞ്ഞിട്ടുണ്ട്. പിന്നീട് അവർ തമ്മിൽ കാണുകയുണ്ടായില്ല. പ്രണയികൾ ഇപ്പോഴും പകർത്തിയെഴുതുന്ന വരികൾ എഴുതിയ കവിയുടെ യഥാർഥ ജീവിതത്തിലെ പ്രണയം അങ്ങനെയായിരുന്നു.

 

നെരൂദ പ്രശസ്തിയുടെ കൊടുമുടികൾ താണ്ടുകയായിയിരുന്നു പിന്നീടുള്ള കാലം. ഒരു ചിത്രം പോലും അവശേഷിപ്പിക്കാതെ കവിതകളിലേക്ക് മറഞ്ഞു പോയി ജോസി. പരമാനന്ദം പേരിൽ മാത്രമുള്ള ജോസി ബ്ലിസ്സ്.

 

 

English Summery : Kadhasthu / About Pablo Neruda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com