ADVERTISEMENT

കാലപ്രവാഹത്തിൽ ഒഴുകിപ്പോകാത്ത കവിതയാണ് അക്കിത്തത്തിന്റേത്. കാലാഗ്നിയിൽ ഭസ്മമാകാത്ത അക്ഷരശിൽപങ്ങൾ. അരമംഗലത്തമ്പലത്തിന്റെ ഭിത്തിയിൽ കരിക്കട്ടകൊണ്ടെഴുതിയ ആദ്യത്തെ നാലുവരികൾക്കുശേഷം അക്കിത്തത്തെ അച്യുതൻ വീണ്ടും തൂലികയെടുത്തതിനു കാരണം പശ്ഛാത്താപം. കുട്ടിക്കാലത്ത് അച്യുതന്റെ തലയ്ക്കുപിടിച്ചു ഒറവങ്കരയുടെ ശ്ളോകങ്ങൾ. അക്ഷരശ്ളോകങ്ങൾ എല്ലാ വേലക്കളത്തിലും കേൾക്കുന്നു. വയസ്സ് പതിനൊന്ന്. ഒരു പ്രഭാതത്തിൽ അമ്പലത്തിൽ തൊഴുതുവരുന്നു. പറങ്കിമാന്തോപ്പിലെത്തിയപ്പോൾ കുറേ പഴങ്ങൾ ചുവന്ന പ്രഭാതകിരണങ്ങളേറ്റ് കാറ്റത്താടിനിൽക്കുന്നു. നമ്പൂതിരിക്കു പറങ്കികളുടെ മാങ്ങ തിന്നാൻ പാടില്ല. ഓനിച്ചുണ്ണിയായ അച്യുതനു തീരെ തിന്നാൻ വയ്യ. തിന്നുപോയാൽ ‘അഴിച്ചുപനയനം’ തന്നെവേണം.

തേവാരം കഴിഞ്ഞു തീർത്ഥം സേവിക്കുന്നതിനുമുമ്പു ജലപാനം പോലും നിഷിദ്ധം. എങ്കിലും മാവിൻമേൽ കയറി രണ്ടോ നാലോ എണ്ണം അറുത്തുതിന്നുക തന്നെ എന്ന് ഉറപ്പിച്ചു അച്യുതൻ. അതുംകഴിഞ്ഞു യാത്ര ആരംഭിച്ചപ്പോൾ അപകടം. തലയ്ക്കകത്ത് ആരോ സംസാരിക്കുന്നു. ഇല്ലത്തെത്തിയപ്പോഴേക്കും ഗുരുവായൂരപ്പനെക്കുറിച്ച് അഞ്ചാറു ശ്ളോകങ്ങൾ വാർന്നുവീണിരുന്നു. ഒരൊറ്റച്ചിന്ത: എന്താണിനി വേണ്ടത് ? ഒരു കവിത നിർമിച്ചിരിക്കുന്നു. എട്ടുവരി വീതമുണ്ട്. വായിച്ചുനോക്കാൻ ഒരാളെ കിട്ടണം. അറിവുള്ള ആളാകണം. പരിഹസിക്കുകയും അരുത്. അച്യുതൻ തെക്കിനിയേടത്തേക്കോടി. മങ്ങാട്ടെ മഹളായ പാപ്പിയമ്മയ്ക്ക് എഴുത്തശ്ശൻ കൃതികളും മറ്റു പുരാണങ്ങളും പാട്ടുകളും നന്നായിട്ടു ചൊല്ലാനറിയാം. അർഥവും പറഞ്ഞുതരും.

ഇതച്ചുതൻ തന്നെ എഴുതീതാണോ ?

അപ്പോൾ ഒരു പുതിയ കവി ജനിച്ചിരിക്കുന്നു.

അതേന്നാൽ കൊറേണ്ടേയ് അത്ഭുതം. എന്തൊരു ചേർച്ചയാ വാക്കിന്. ഞാനിതു കാണാണ്ടെ വെശാക്കും. എന്നിട്ടു ദിവസേന ഗുരുവായൂരപ്പനെ സേവിക്കും.

അപ്പോഴേക്കും അച്യുതനൊരു കുടിച്ചുതളർന്ന തേനീച്ചയായിക്കഴിഞ്ഞിരുന്നു.

പാപ്പിയമ്മയാകട്ടെ കണ്ടവരോടൊക്കെ പറയുകയായി– അമ്മയോടും. അച്ചുതന് കേമാ കവിതയ്ക്ക് വാസന. അച്യുതന് ആരുടെയും മുഖത്തു നോക്കാൻവയ്യാത്ത അവസ്ഥ. തനിക്കുണ്ടോ കവിത എന്നു സംശയം.

പക്ഷേ, അമ്മ ഈ വാർത്ത കേട്ടപ്പോൾ അനുഭവിച്ചത് അവർണനീയമായ വികാരങ്ങൾ. വറുതെ ഒരുനിമിഷം അച്യുതനെ ഊന്നിനോക്കി. പിന്നീടു വളരെനേരം മിണ്ടിയതുമില്ല. അങ്ങനെയിരിക്കെ ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു കണ്ടു.

അക്കിത്തത്തിന്റെ കവിതകളുടെ സ്രോതസ്സ് തേടി കണ്ണുനീരിലെത്തുന്നുവർ ആദ്യം അറിയേണ്ടത് ഈ കണ്ണീർ. അമ്മയുടെ ഇറനണിഞ്ഞ കണ്ണുകളിൽനിന്നു കവിതാസപര്യയ്ക്കുള്ള നിശ്ശബ്ദാനുവാദം വാങ്ങിയ അച്യുതൻ പിന്നീടു മലയാളത്തിന്റെ മഹാകവിയായി. അന്ന് അമ്മയുടെ മുഖത്തെ നിശ്ശബ്ദസഹനം കണ്ടപ്പോൾ അച്യുതൻ മനസ്സിലാക്കി തന്റെ ഹൃദയത്തിനൊരു കണ്ണുണ്ടെന്നും അതൊരാകാശം പോലെ വിടർന്നുവരികയാണെന്നും. കണ്ണീരൊഴുക്കുന്ന അമ്മ തനിക്കുമാത്രമല്ല. ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അമ്മയുണ്ട്. അവരുടെ കണ്ണുകളിൽനിന്നൊഴുകുന്ന ചുടുനീർ ഹൃദയത്തിലേറ്റുവാങ്ങി അക്കിത്തം പാടി.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ പാപ്പിയമ്മ വിളിച്ചു. ആ കവിത ഒന്നുകിട്ടണം. പകർത്തിയെടുക്കാനാണ്. അപ്പോൾ അച്യുതൻ അറിയുന്നു: കവിത പൊയ്പ്പോയിരിക്കുന്നു. പിന്നീടു സംസ്കൃത പഠനം തുടങ്ങി. കവിത അക്കാലത്തു വീണ്ടും പുറത്തുചാടി. തടുക്കാൻ വയ്യാത്ത പ്രവാഹം. പ്രതിദിനം കവിത രചിക്കുക ശീലമായി. അംഗീകാരം നേടിത്തന്ന ഗുരുവായൂരപ്പനോടുള്ള പ്രാർഥന മുടക്കിയുമില്ല. ഞാനീ ജീവിതം ഹർജി കൊടുത്തു മേടിച്ചതൊന്നുമല്ലല്ലോ. എന്തായാലും കയ്യിൽകിട്ടിയ സാധനം താഴെവീണ് ഉടയാതിരിക്കണേ, ഭഗവതീ, ഗുരുവായൂരപ്പാ. പൊരണ്ടിക്കാട്ടു തേവരേ....

കർമയോഗത്തിനുപരി ഭക്തിയോഗം ജീവിതവ്രതമാക്കിയ അക്കിത്തം പിന്നീടൊരിക്കലും നാമജപം മുടക്കിയിട്ടില്ല; കവിതയെഴുത്തും.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com