ADVERTISEMENT

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചതിൽ എല്ലാ കേരളീയർക്കും ആഹ്ലാദിക്കാൻ അർഹതയുണ്ടങ്കിലും ഏറ്റവും കൂടുതൽ അർഹതയുള്ളത് എനിക്കായിരിക്കും. കാരണം അക്കിത്തത്തിന്റെ കവിത– ഒരു പഠനം എന്നൊരു പുസ്തകം 12 വർഷം മുൻപ് ഞാൻ എഴുതിയിരുന്നു. ആ പുസ്തകത്തിന്റെ അവസാനഭാഗത്ത് അദ്ദേഹത്തിന് അർഹമായ ജ്ഞാനപീഠ പുരസ്കാരം വരാനിരിക്കുന്നേയുള്ളൂ എന്നു ഞാൻ ആശംസിച്ചിരുന്നു. പുസ്തകത്തിൽനിന്ന്: അക്കിത്തതിന്റെ കവിതയ്ക്ക് അർഹിക്കുന്ന ഉത്തുംഗമായ അംഗീകാരം വന്നുചേർന്നിട്ടില്ല. ഉത്തമം വരാനിരിക്കുന്നേയുള്ളൂ. ജ്ഞാനങ്ങളിൽ വച്ചുവലുതായ ആ ജ്ഞാനത്തിന്റെ പീഠത്തിൽ അചഞ്ചലചേതസായി ഇരിക്കാൻ സഹായിക്കുന്ന പ്രജ്ഞാബലം അദ്ദേഹത്തിനുണ്ട്. ഞാൻ ജീവിച്ചിരിക്കുന്ന കാലത്ത് ഈ അംഗീകാരം കിട്ടില്ലേ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അതു തീർന്നു. ഇന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കാൾ ഞാൻ ആഹ്ലാദിക്കുന്നു. ആരും ഇത്തരമൊരു പ്രവചനം നടത്തിയിട്ടില്ല. 

അടുത്ത കാലത്തായി അക്കിത്തത്തെ പ്രത്യേക സമുദായത്തിന്റെ വക്താവായി ചുരുക്കിക്കാണിക്കുന്നു. അതു ശരിയല്ല. രക്തപ്രസാദം എന്ന കവിതയിലെ പ്രമേയം മാത്രം മതി ഇതു തെളിയിക്കാൻ. ക്ഷേത്രത്തിനു മുന്നിൽ 3 സമുദായക്കാർ തമ്മിൽ‍ നടത്തുന്ന സംഘർഷമാണ് അതിൽ പ്രമേയം. സംഘർഷത്തിൽ കുറെപ്പേർ മരിച്ചു. ആളുകൾക്കറിയേണ്ടത് എത്ര പേർ ഓരോ സമുദായത്തിൽനിന്ന് മരിച്ചു എന്നാണ്. അതറിയാൻ ക്ഷേത്രത്തിലെ ദേവനോട് മരിച്ചവരുടെ കണക്കു പറയാൻ ആവശ്യപ്പെടുന്നു. താൻ ഇതിൽ ഹിന്ദുവിന്റെയോ മുസ്‌ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ രക്തം കണ്ടില്ല. ഒ, എ, ബി എന്നീ രക്തങ്ങളാണു കണ്ടെതെന്ന് ഹിന്ദുദേവൻ പറഞ്ഞു. മനുഷ്യരെ ഹിന്ദുവായോ മുസ്‌ലിമായോ ക്രിസ്ത്യാനിയായോ വേറിട്ടു കാണാനാവാത്ത കവിയാണ് അക്കിത്തം. തപസ്യ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിക്കുന്നുണ്ടാകാം. അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരം നൽ‍കാൻ വൈകുന്നതു ശരിയല്ല. മനുഷ്യസമത്വം എന്ന സങ്കൽപത്തിൽ കവിതയെഴുതിയ കവിയെ ചുരുക്കിക്കണ്ടതിനാൽ അംഗീകാരം വൈകി. ഇപ്പോൾ അതു നീങ്ങി. 

മനുഷ്യസമത്വമാണ് അദ്ദേഹത്തിന്റെ കവിതകളിൽ ചിലതിന്റെ അടിസ്ഥാനമൂല്യം. ദുഖിതരോടുള്ള ഐക്യപ്പെടലും അതിൽ കാണാം. ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിതയിലെ മനുഷ്യമഹത്വദർശനം മറ്റുള്ളവരിലും പ്രതീക്ഷിക്കുന്ന കവിയാണ് അക്കിത്തം. സ്വന്തം ദുഃഖമെന്നത് ആ കവിതയിലില്ല. മറ്റുള്ളവർക്കായി കണ്ണീർ പൊഴിക്കുന്ന സിദ്ധി ഈശ്വരസൃഷ്ടികളിൽ മനുഷ്യനു മാത്രമുള്ള കഴിവാണ്. 

വിപ്ലവത്തിന് എതിരായി കവിത എഴുതിയെന്ന ആക്ഷേപമുയർത്തി പ്രമുഖ രാഷ്ട്രീയകക്ഷിയും അദ്ദേഹത്തെ അവഗണിച്ചു. വിപ്ലവം ചോര ചിന്താതെയാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വയലാർ സമരത്തിനുശേഷം അദ്ദേഹത്തിനുണ്ടായ മനഃസാക്ഷിക്കുത്താണ് കവിതയായി പിറന്നത്. ആ സമരത്തിൽ പാവങ്ങൾ കൊല്ലപ്പെട്ടത് നേതാക്കൾക്കു പറ്റിയ തെറ്റാണെന്ന രീതിയിൽ, വിപ്ലവകാരിയുടെ കുമ്പസാരമായാണ് അതെഴുതിയത്. ഈ പശ്ചാത്താപം വിഭാവനം ചെയ്തത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇഷ്ടപ്പെട്ടില്ല. 

വിപ്ലവത്തിൽ വിശ്വസിക്കാത്തതുകൊണ്ടല്ല ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയത്. മറിച്ച് രക്തച്ചൊരിച്ചിൽ ഇല്ലാതെ വിപ്ലവം വരണമെന്ന് ആഗ്രഹിച്ച കവിയാണ് അതെഴുതിയത്. കേരളത്തിലെന്നപോലെ ഇന്ത്യയുടെ മറ്റു പല ഭാഗത്തും കവികൾ ആഗ്രഹിച്ചതും അതായിരുന്നു. അക്കിത്തത്തെ മാറ്റിനിർത്തിയവരാരും വേണ്ടപോലെ അതു മനസ്സിലാക്കിയിട്ടില്ലെന്നതാണു യാഥാർഥ്യം.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com