ADVERTISEMENT

നല്ല ചൂടനല്ലേ പത്മനാഭൻ? കഥാകൃത്ത് ടി. പത്മനാഭനെപ്പറ്റി പൊതുവേ പറഞ്ഞു കേൾക്കുന്ന കാര്യമാണിത്. മറ്റൊരു കഥ ടി.പത്മനാഭനും എം.ടി. വാസുദേവൻ നായരും തമ്മിലുള്ള ശത്രുതയെപ്പറ്റിയാണ്. എംടിയെയെപ്പറ്റി ടി.പത്മനാഭൻ രോഷവും നീരസവുമൊക്കെ കലർന്ന ഭാഷയിൽ സംസാരിക്കാറുണ്ടങ്കിലും എംടി അതിനൊന്നും പ്രതികരിച്ചുകണ്ടിട്ടില്ല. വായനക്കാരും മാധ്യമങ്ങളും പത്മനാഭന്റെ വാക്കുകൾ ആസ്വദിക്കുമെന്നല്ലാതെ അതൊരു വലിയ വിവാദത്തിലേക്കൊന്നും എത്തിക്കാറില്ല. കാരണം പപ്പേട്ടൻ ശുദ്ധനാണെന്ന് എല്ലാവർക്കുമറിയാം. പറയാനുള്ളത് വെട്ടിത്തുറന്നു പറയുമെന്നു മാത്രം. ഡിസംബർ 9ന് ടി.പത്മനാഭവൻ നവതിയിലെത്തുകയാണ്. ഇതിനിടയിൽ രസകരമായ ഒരു കാര്യം ഓർമിച്ചെടുക്കുകയാണ് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ. മറ്റൊന്നുമല്ല, ബദ്ധവൈരികളായ എംടിയെയും ടി.പത്മനാഭനെയും ഒരു വേദിയിൽ അടുത്തടുത്ത കസേരകളിൽ ഒന്നിച്ചിരുത്തിയ കഥ. ആ കഥ പെരുമ്പടവം പറയുന്നു.

‘ഞാൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രവർത്തിക്കുന്ന കാലമാണ്. പഴയ ഫയലുകൾ പരിശോധിച്ചപ്പോൾ പപ്പേട്ടനുമാത്രം സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പു നൽകിയിട്ടില്ലെന്നു മനസ്സിലായി. വളരെ കുറച്ചു സംഭാവനകൾ നൽകിയ എഴുത്തുകാർക്കു വരെ അക്കാദമി ഫെലോഷിപ്പു നൽകിയിരിക്കുന്നു. അപ്പോൾ ടി.പത്മനാഭനെ ഒഴിവാക്കുന്നതെങ്ങനെ? അടുത്ത കമ്മിറ്റിയിൽ ഞാൻ ഈ വിഷയം അവതരിപ്പിച്ചു. അപ്പോള്‍ കമ്മിറ്റി അംഗങ്ങൾക്ക് ഒരു സംശയം. ഫെലോഷിപ്പു പ്രഖ്യാപിച്ചാൽ പത്മനാഭൻ അതു സ്വീകരിക്കുമോ? അതു വാങ്ങുന്നില്ലെന്നു പ്രഖ്യാപിച്ച് സാഹിത്യ അക്കാദമിയെ പരസ്യമായി ചീത്ത വിളിച്ചാൽ നാണക്കേടാകില്ലേ? പപ്പേട്ടൻ വാങ്ങും. ഞാൻ വിളിച്ചു സംസാരിക്കാമെന്ന് ഏറ്റു. അങ്ങനെ ‍ഞാൻ പപ്പേട്ടനെ വിളിച്ചു  കാര്യം പറഞ്ഞു.

തൊട്ടടുത്ത നിമിഷം തന്നെ അറുത്തുമുറിച്ച മറുപടി. 

‘എനിക്കു നിങ്ങളുടെ അവാർഡൊന്നും വേണ്ട. കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് എന്റെ പട്ടി പോലും വന്നു വാങ്ങില്ല.’

‘അതല്ല, പപ്പേട്ടൻ ഞാനൊന്നു പറയുന്നതു കേൾക്ക്. ഇത് അവാർഡല്ല. അക്കാദമി അവാർഡ് തന്നാൽ പപ്പേട്ടൻ മേടിക്കേണ്ട. ഇത് ഫെലോഷിപ്പാണ്. ഫെലോഷിപ്പെന്നു പറയുന്നത് അക്കാദമി നൽകുന്ന വലിയ ഒരു ആദരവാണ്.’ ഞാൻ വിനീതനായി പറഞ്ഞു,

‘താൻ ഇങ്ങനെ എന്നെ പഠിപ്പിക്കാനൊന്നും വരേണ്ട..’ വീണ്ടും ദേഷ്യം.  

‘ഞാൻ പഠിപ്പിക്കാനൊന്നും വരുന്നതല്ല. പപ്പേട്ടൻ അതു വാങ്ങിയേ ഒക്കുകയുള്ളൂ. പപ്പേട്ടന്റെ കഥകൾ വായിക്കുന്നവരുടേയും ടി.പത്മനാഭനെന്ന എഴുത്തുകാരനെ സ്നേഹിക്കുന്നവരുടെയും അവകാശവും സന്തോഷവും ആയിരിക്കും അത്. അതു വേണ്ടെന്നു വയ്ക്കാൻ എങ്ങനെ കഴിയും? പപ്പേട്ടൻ ഫെലോഷിപ്പ് സ്വീകരിക്കണം.’

‘ഞാൻ ഫെലോഷിപ്പ് പത്രക്കാർക്കു മുന്നിൽ പ്രഖ്യാപിക്കാൻ പോവുകയാണ്. പപ്പേട്ടൻ വന്നു സ്വീകരിക്കണം...’ 

‘താൻ മേടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി വച്ചോണം..’. 

‘അതു കുഴപ്പമില്ല. ഫെലോഷിപ്പ് മേടിച്ച് എന്റെ കയ്യിൽ  തന്നാൽ മതി..’

അതു കേട്ടപ്പോൾ അദ്ദേഹം ഒന്നു മൃദുവായി ചിരിച്ചു.

പപ്പേട്ടൻ ചോദിച്ചു: ‘താൻ തീരുമാനിച്ചോ..?’ 

‘ഉവ്വ്. ഇവിടെ നിന്നും ഇറങ്ങിയാൽ ഞാൻ പത്രക്കാരോടു പറയും..’ 

അദ്ദേഹം അക്കാദമിയുടെ ഫെലോഷിപ്പ് വാങ്ങാൻ സമ്മതിച്ചു.  ആദരവോടു കൂടി വന്നു സ്വീകരിച്ചു. സന്തോഷത്തോടെയാണ് അന്ന് ആ ചടങ്ങ് സമാപിച്ചത്.  

‘പപ്പേട്ടനെ പിടിക്കാൻ ചില സോഫ്റ്റ്കോർണറുകളുണ്ട്. അവിടെത്തന്നെ പിടിച്ചാലേ ആൾ വീഴുകയുള്ളൂ.’ െപരുമ്പടവം പറയുന്നു.

പിന്നീടൊരിക്കൽ സാഹിത്യ അക്കാദമി കോഴിക്കോട് ഒരു സാഹിത്യസമ്മേളനം വച്ചു. പപ്പേട്ടനാണ് ഉദ്ഘാടകൻ. ഞാൻ ക്ഷണിക്കാൻ െചന്നു.

‍‘ഞാൻ ഉദ്ഘാടനം ചെയ്യണമെന്നു താനങ്ങ് തീരുമാനിച്ചാൽ മതിയോ?’

‘ഞാൻ തീരുമാനിച്ചാൽ പോരേ പപ്പേട്ടാ..?’ ഞാൻ ചോദിച്ചു.

‘അല്ല താൻ തന്റെ വാസുവേട്ടനോടു ചോദിച്ച് അനുവാദമൊക്കെ വാങ്ങിയിട്ടാണോ എന്റെ അടുക്കൽ വന്നിരിക്കുന്നത്..?’ പരിഭവം വിടാതെയുള്ള ചോദ്യം.

‘പപ്പേട്ടനെ വിളിക്കണെങ്കിൽ ഞാനെന്തിനാ വാസുവേട്ടനോടു ചോദിക്കുന്നത്? ഇനി അതല്ല വാസുവേട്ടനെ വിളിക്കണമെങ്കിൽ പപ്പേട്ടനോടു ചോദിക്കണമെന്നില്ലല്ലോ..!’ 

‘അല്ലാ, താൻ അവിടത്തെ ഒരു പൂജക്കാരനാണല്ലോ. അതുകൊണ്ടു ചോദിച്ചാണ്..!’ 

‘ഞാൻ അവിടത്തെ പൂജയിൽ പങ്കുകൊള്ളാറുണ്ട്. പ്രസാദവും വാങ്ങാറുണ്ട്.’

ആ മറുപടി പപ്പേട്ടനെ ചിരിപ്പിച്ചു.

ശുദ്ധനാണ് പപ്പേട്ടൻ. കുട്ടികളുടെ സ്വഭാവമാണ്. പെട്ടെന്നു പിണങ്ങുന്ന പ്രകൃതം. പക്ഷേ ഉള്ളു ദയാലുവിന്റേതാണ്. സ്നേഹത്തിനു മുന്നിൽ എത്രയും വഴങ്ങും. 

∙ ആജന്മശത്രുക്കളെന്ന് അറിയപ്പെടുന്ന പപ്പേട്ടനെയും എംടിയേയും ഒന്നിച്ചിരുത്തിയ സംഭവമെന്താണ്?  

‘തിരുവനന്തപുരത്ത് അക്കാദമി സംഘടിപ്പിച്ച വിശ്വ മലയാള ഉത്സവത്തിനായിരുന്നു അത്. മലയാള ഭാഷയിലെ മഹാരഥന്മാരായ എല്ലാ എഴുത്തുകാരും പങ്കെടുക്കുന്ന വൻ സമ്മേളനം. എംടിയും പപ്പേട്ടനും വരുന്നുണ്ട്. പ്രൗഢഗംഭീരമായ സദസ്സ്. രണ്ടു പേരെയും രണ്ടു ദിക്കുകളിലിരുത്താതെ അടുത്തടുത്ത കസേരകളിൽ ഇരുത്താൻ ഞാൻ നിർദേശിച്ചു. കസേരയിൽ പേരെഴുതി വച്ചപ്പോൾ എംടിയും ടി.പത്മനാഭനും തൊട്ടടുത്ത് ! എന്തെങ്കിലുമൊക്കെ പുകിലുണ്ടാകുമെന്ന് ആളുകൾ കരുതി. അതിനായി ആകാംക്ഷയോടെ ഇരിക്കുകയാണ് എല്ലാവരും തന്നെ. ആദ്യം വന്നത് പപ്പേട്ടനാണ്. മുൻനിരയിൽ തന്നെ നിശ്ചയിച്ചുറപ്പിച്ച കസേരയിലേക്ക് ആനയിച്ചിരുത്തിയ ശേഷം ഞാൻ പിൻവാങ്ങി. 

‘അല്ലാ, താൻ പോവുകയാണോ? ഇവിടെ വന്നിരിക്കടോ’ എന്നു പപ്പേട്ടൻ. സംഘാടകനായതുകൊണ്ട് ഇരിക്കാൻ നേരമില്ലെന്നും ഉടനെ വരാമെന്നും ഞാൻ പറഞ്ഞു.

‘അല്ല താൻ ഇവിടെ തന്നെ കാണണം കേട്ടോ..’

‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ കൈ കാണിച്ചാൽ മതി പപ്പേട്ടാ.. ഞാനോടി വരാം’

‘പത്തു മിനിറ്റു കഴിഞ്ഞപ്പോൾ എം.ടി. വാസുദേവൻ നായർ എത്തി. ഞാൻ പോയി വേദിയിലേക്ക് ആനയിച്ചു. എന്റെ ഉള്ളിൽ ഭയങ്കര പേടി. ആളുകൾ കാത്തിരിക്കുന്നതുപോലെ ഇവിടെ അടി നടക്കുമോ? പപ്പേട്ടൻ എംടിയോട് ചൂടായി എന്തെങ്കിലും പറയുമോ? എന്തും സംഭവിക്കാവുന്ന അവസ്ഥ. എംടി വേദിയിലേക്കു കയറി. ഇരുവരും പരസ്പരം കണ്ടു. കണ്ണുകൾ ഇടഞ്ഞു. എംടി നേരേ പത്മനാഭന് അരികിൽ ചെന്നു കൈനീട്ടി. അവിസ്മരണീയ ദൃശ്യം. എംടി,  ടി. പത്മനാഭനു നേർക്കു സൗഹൃദപൂർവം  തന്റെ കൈകൾ നീട്ടുകയാണ്. പപ്പേട്ടൻ വളരെ അനുസരണയുള്ള ഒരു  കുട്ടിയെപ്പോലെ തന്റെ കൈ നീട്ടിക്കൊടുത്തു. ചരിത്രനിമിഷം!  രണ്ടുപേരും ചിരിച്ചു,  പരസ്പരം വളരെ നേരം സംസാരിച്ചു. പിറ്റേന്ന് ആ കൈകൊടുക്കലിന്റെ അപൂർവ ദൃശ്യം മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ തന്നെ അച്ചടിച്ചുവരികയും ചെയ്തു. 

English Summary : T. Padmanabhan turns ninety on december ninth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com