മലയാളികൾക്കു മുളക് പരിചയപ്പെടുത്തിയതാര്?
Mail This Article
കൊച്ചി ∙ മീൻ പൊള്ളിച്ചത് എന്ന നമ്മുടെ നാടൻ വിഭവത്തിന്റെ രുചിക്കുട്ടിനു പിന്നിൽ കേരളത്തിന്റെ പഴയകാല സംസ്കാരവും ചരിത്രവും ഒളിഞ്ഞുകിടക്കുന്നുണ്ട്. ലത്തീൻ കത്തോലിക്കരും സിറിയൻ കത്തോലിക്കരും തയാറാക്കുന്ന മീൻ പൊള്ളിച്ചതിൽ സമാനതകളില്ല, മീനും വാഴയിലയും മാറ്റിനിർത്തിയാൽ. ഇതിനു കാരണം സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിനായി എത്തിയ വിദേശീയരുടെ സ്വാധീനമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെയും സമുദായങ്ങളിലെയും പാചകരീതിയിലെ വ്യത്യസ്തതകളെയും പൈതൃക വിഭവങ്ങളെയും കുറിച്ചുള്ള സമ്പൂർണവിവരങ്ങളുടെ ഡോക്യുമെന്റേഷനാണു ടാൻയ ഏബ്രഹാമിന്റെ ഈറ്റിങ് വിത് ഹിസ്റ്ററി: എനിഷ്യന്റ് ട്രേഡ് ഇൻഫ്ലുവൻസ്ഡ് കുസീൻസ് ഓഫ് കേരള എന്ന പുസ്തകം.
എരിവിനു വേണ്ടി കുരുമുളക് ഉപയോഗിച്ചു പാചകം ചെയ്തുകൊണ്ടിരുന്ന മലയാളികൾക്കു മുളകിനെ പരിചയപ്പെടുത്തിയതു പോർച്ചുഗീസുകാരാണ്. അപ്പം, പുട്ട്, വട്ടയപ്പം തുടങ്ങി ഒട്ടേറെ വിഭവങ്ങളെ മലയാളികൾക്കു പരിചയപ്പെടുത്തിയതും വിദേശികൾ തന്നെ. കേരളത്തിൽ കച്ചവടത്തിനുവന്ന്, പിന്നീടു കേരളത്തിന്റെ സംസ്കാരത്തിലേക്ക് ഇഴുകിച്ചേർന്ന വിദേശീയരുടെ സ്വാധീനം കേരളത്തിലെ ഭക്ഷണസംസ്കാരത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചു വിശദമായി ചർച്ച ചെയ്യുന്നതാണു പുസ്തകം.
മൂന്നര വർഷത്തെ ഗവേഷണത്തിലൂടെയാണു ടാൻയ പുസ്തകം തയാറാക്കിയത്. ഭക്ഷണം ഒരു സംസ്കാരമാണെന്നു പറയുന്ന ടാൻയയുടെ പുസ്തകത്തിൽ കേരളത്തിലെ വിഭവങ്ങളുടെ അപൂർവ പാചകക്കുറിപ്പുകളുമുണ്ട്. ഗവേഷണത്തിൽ കണ്ടെത്തിയ വിഭവങ്ങൾ ഷെഫിന്റെ സഹായത്തോടെ തയാറാക്കി, അവയുടെ ചിത്രങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷണചരിത്രം പഠിക്കുന്നവർക്കും വിനോദസഞ്ചാരികൾക്കും ഇതൊരു റഫറൻസ് ഗ്രന്ഥമായിരിക്കും.
ന്യൂഡൽഹി ആസ്ഥാനമായ നിയോഗി ബുക്സാണു പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 6 അധ്യായങ്ങളുള്ള പുസ്തകത്തിന് 204 പേജുകളുണ്ട്. ഡോ. പയസ് മലേക്കണ്ടത്തിലാണു പുസ്തകം എഡിറ്റ് ചെയ്തത്. ഫോർട്ട്കൊച്ചിൻ–ഹിസ്റ്ററി ആൻഡ് അൺടോൾഡ് സ്റ്റോറീസ് എന്ന പുസ്തകവും ടാൻയ എഴുതിയിട്ടുണ്ട്. കാശി ആർട് ഗാലറിയുടെ ക്യൂറേറ്റർ കൂടിയാണു ടാൻയ. ഫോർട്ട്കൊച്ചി കുരിശിങ്കൽ തറവാട്ടിലെ തോമസ് ബെർലീയുടെയും സോഫിയുടെയും മകളാണ് ടാൻയ.
English Summary : Eating With History: Ancient Trade- Influenced Cuisines of Kerala by Tanya Abraham