വിവാഹപീഡനത്തിനുശേഷവും ഭീകരാനുഭവങ്ങൾ; ഇരയുടെ ജീവിതവുമായി വീണ്ടും മീന കന്ദസാമി
Mail This Article
ഭീകരസംഭവങ്ങൾ നടക്കുന്ന ഒരു നാട്ടിൽനിന്നാണ് ഞാൻ വരുന്നത്. ഭീകര സംഭവങ്ങൾ നേരിടേണ്ടിവരാറുമുണ്ട്. ഇവയിലൊന്നോ ചിലപ്പോൾ രണ്ടും ഒരുമിച്ചോ അനുഭവിക്കുന്നു. എന്നെപ്പോലെയുള്ള എഴുത്തുകാർ ശ്രദ്ധിക്കപ്പെടാൻ കാരണവും മറ്റൊന്നല്ല.
മീന കന്ദസാമിയുടെ വാക്കുകളിൽ നിറയുന്നത് ഒരു ഇന്ത്യൻ എഴുത്തുകാരിയുടെ പരിഭവങ്ങൾ എന്നതിനേക്കാൾ പ്രതിഷേധം.
എഴുത്തുകാർ എന്നതിനേക്കാൾ ഡയറി എഴുതുന്നവരായാണ് അറിയപ്പെടുന്നതെന്ന കടുത്ത വാക്കുകളും കൂടി ഉൾക്കൊള്ളുന്നതാണ് മീനയുടെ പുതിയ നോവൽ എക്സ്ക്വിസിറ്റ് കഡവേഴ്സ്. 100 പേജുള്ള പുസ്തകത്തിന് നോവൽ എന്നതിനേക്കാൾ നോവല്ല എന്ന വിശേഷണമാണ് യോജിക്കുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മീന അവിടെനിന്നുമാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വെൻ ഐ ഹിറ്റ് യു എന്ന ആത്മകഥാപരമായ നോവലിനുശേഷമാണ് മീനയുടെ രണ്ടാമത്തെ നോവൽ വരുന്നത്. പീഡനം അനുഭവിക്കേണ്ടിവന്ന സ്വന്തം വിവാഹത്തിലെ ദുരനുഭവങ്ങളായിരുന്നു ആദ്യനോവലിന്റെ പ്രമേയമെങ്കിൽ ബ്രിട്ടനിൽ താമസിക്കുന്ന ഒരു അറബ് വംശജന്റെയും ബ്രിട്ടിഷുകാരിയുടെയും വൈവാഹിക ജീവിതമാണ് പുതിയ നോവലിൽ മീന പ്രതിപാദിക്കുന്നത്.
വൈവാഹിക ജീവിതത്തിലെ അവിശ്വസ്തതയും അവിഹിത ബന്ധങ്ങളുമെല്ലാം എക്സ്ക്വിസിറ്റ് കഡവേഴ്സ് എന്ന നോവലിലും പ്രമേയമാണ്. മായ എന്നാണ് നായികയുടെ പേര്. കരീം നായകനും. ഒന്നിലേറെ സ്ത്രീകളുമായി ബന്ധമുള്ളയാളാണ് കരീം. അവ വെളിച്ചത്താകുമോ എന്ന ആശങ്കയും അയാൾക്കുണ്ട്. സ്വന്തം ജീവിതമല്ല ഇവിടെ മീനയുടെ പ്രതിപാദ്യം; മറിച്ച് കണ്ടതും കേട്ടതുമായ ജീവിതങ്ങൾ. ടുണീഷ്യക്കാരനാണ് കരീം. ബ്രിട്ടിഷ് വായനക്കാർക്ക് പരിചിതയാണ് മായ.
ലൈംഗിക പീഡനം ധീരമായി പുതിയ നോവലിലും കൈകാര്യം ചെയ്യുന്നതിനൊപ്പം ലോകത്തെ ഇളക്കിമറിച്ച പെൺ മുന്നേറ്റം മീ ടൂ വിന്റെ പ്രതിഫലനങ്ങളും എക്സ്ക്വിസിറ്റ് കഡവേഴ്സിൽ ചർച്ച ചെയ്യുന്നു. സിനിമാ നിരൂപണത്തിനൊപ്പം ചരിത്രവുമായുള്ള വ്യക്തിയുടെ ബന്ധവും അതിൽനിന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് മറ്റൊരു പ്രമേയം. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞാണ് പുതിയ നോവലിന്റെ അവതരണം. സിനിമാ വിദ്യാർഥിയായ കരീം തന്റെ ആദ്യ സിനിമയുടെ വിഷയത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ്. അയാൾ തയാറാക്കുന്ന കഥകളെല്ലാം നിഷേധിക്കപ്പെടുന്നു. എങ്കിലും അയാൾ ശുഭപ്രതീക്ഷയിലാണ്.
1984 ൽ ചെന്നൈയിൽ ജനിച്ച മീനയുടെ ജീവിതത്തിലെ വഴിത്തിരിവ് വിവാഹം തന്നെയാണ്. നാലുമാസം മാത്രം നീണ്ടുനിന്ന പിന്നീടൊരിക്കലും ഓർമിക്കാനിഷ്ടപ്പെടാത്ത വിവാഹം. ശാരീരിക പീഡനത്തിനുപുറമെ മാനസികമായും സ്വന്തം പങ്കാളിയാൽ പീഡിപ്പിക്കപ്പെട്ടതിന്റെ വേദനയിലായിരുന്നു വെൻ ഐ ഹിറ്റ് യു എഴുതിയത്. വിവാഹം അസഹനീയമായപ്പോൾ താൻ ഒരു പരാതി തയാറാക്കിയതിനെക്കുറിച്ച് മീന എഴുതിയിട്ടുണ്ട്. 9 പേജുള്ള പരാതി. പൊലീസ് സ്റ്റേഷനിലെത്തി അധികാരികൾക്ക് പരാതി കൈമാറി. അതുവായിച്ച ഇൻസ്പെക്ടർ അന്നു പറഞ്ഞ കമന്റ് ഒരു പുരസ്കാരം പോലെ മീന ഓർത്തിരിക്കുന്നു: വായിച്ചിട്ട് മനോഹരമായ ഒരു നോവൽ പോലെയുണ്ട്. ഇന്നത് ഓർമിക്കുമ്പോൾ മീന ചിരിക്കുന്നു. ആ ചിരിയിൽ അതിജീവിച്ച ഒരു ജീവിതത്തിന്റെ കയ്പുണ്ട്. രക്ഷപ്പെട്ടതിന്റെ ആശ്വാസമുണ്ട്. വീഴ്ചയിൽനിന്നു കരകയറി, പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്ന ഓരോ സ്ത്രീയുടെയും ശുഭപ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ചൂടുമുണ്ട്.
2014 ൽ ഇറങ്ങിയ ജിപ്സി ഗോഡസ്സായിരുന്നു മീനയുടെ ആദ്യ നോവൽ. 1968 ൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയായിരുന്നു വിഷയം. താഴ്ന്ന ജാതിക്കാരുടെ മേൽ മേൽ ജാതിക്കാർ നടത്തിയ ക്രൂരത. അന്നുമുതൽ അവഗണിക്കപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇരകളായ സ്ത്രീകളുടെയും കൂടെയാണ് മീന. എഴുത്തും ജീവിതവും സമർപ്പിക്കപ്പെട്ടിരിക്കുന്നതും അവർക്കുവേണ്ടിതന്നെ. പുതിയ നോവലും അടിവരയിടുന്നത് മീനയുടെ പ്രതിബദ്ധതയിൽ.
English Summary : Meena Kandasamy's latest novel - Exquisite Cadavers