ADVERTISEMENT

മാമാങ്കം സിനിമയുടെയും മലയാള മനോരമയുടെയും സഹകരണത്തോടെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലേഖന മൽസരത്തിൽ 

ഒന്നാം സ്ഥാനം നേടിയ കുറിപ്പ് വിജയി: അതുൽ കൃഷ്ണൻ, രാധാസദനം, തെക്കെമുറി, നെടുമുടി

 

പ്രയാഗിലെ കുംഭമേള പോലെ കേരളത്തിൽ നടത്തപ്പെട്ടിരുന്ന പ്രാചീന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ 12 വർഷത്തിലൊരിക്കലാണ് മാമാങ്കോത്സവം ആഘോഷിച്ചിരുന്നത്.  കേരളത്തിൽ  നമ്പൂതിരി പ്രമുഖന്മാർ പന്ത്രണ്ടു വർഷത്തിലൊരിക്കൽ യോഗം ചേർന്നു പൊതുവായ തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നു.  പെരുമാൾ കാലഘട്ടത്തിൽ പന്തീരാണ്ടു സഭ കേന്ദ്ര അധികാര ഘടനയുടെ ഭാഗമെന്ന നിലയിൽ വികസിപ്പിച്ചു. ഇതിന്റെ ഫലമായി പന്തീരാണ്ടു സഭയിൽ ബ്രാഹ്മണ മുഖ്യന്മാർക്കു പുറമെ നാടുവാഴികളും വാണിജ്യ പ്രതിനിധികളും പങ്കെടുക്കുകയും രാജാവിനോടു കൂറു പ്രഖ്യാപിക്കുകയും ചെയ്തു. പിൽക്കാലത്തു ഭരണാധികാരിയുടെ നേതൃത്വത്തിൽ ഈ സഭാ യോഗം ഒരാഘോഷമായി പരിണമിക്കുകയും ഭരണാധികാരിയുടെ മേധാവിത്വത്തിന്റെ പ്രകടനമായി മാറുകയും ചെയ്തതായിരിക്കാം. 

 

പെരുമാൾ ഭരണകാലത്തു മാമാങ്ക ആഘോഷത്തിന്റെ രക്ഷാപുരുഷ സ്ഥാനം വഹിച്ചിരുന്നതു മഹോദയപുരത്തെ രാജാവായിരുന്നു. പെരുമാൾ ഭരണത്തിന്റെ തകർച്ചയ്ക്കു ശേഷം മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം അലങ്കരിച്ചിരുന്നതു വള്ളുവനാട്ടെ നാടുവാഴിയായ വള്ളുവക്കോനാതിരി ആയിരുന്നു.  വിദേശ വ്യാപാരത്തിലൂടെ സമ്പന്നരായ കോഴിക്കോടു സാമൂതിരി അധികാര മേധാവിത്വം അയൽ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷ സ്ഥാനം തന്റെ യജമാനനു ലഭിക്കണമെന്ന ആഗ്രഹത്തോടെ വള്ളുവക്കോനാതിരിയിൽ നിന്നു തിരുനാവായ പിടിച്ചെടുക്കണമെന്നു കോഴിക്കോട് കോയ, സാമൂതിരി രാജായെ ഉപദേശിച്ചു. ഈ ഉപദേശം സാമൂതിരി സ്വീകരിച്ചതോടെ മാമാങ്ക മഹോത്സവം അധികാര മഹോത്സവത്തിന്റെ വേദിയായി മാറി. ഇതോടെ മാമാങ്കത്തിന്റെ രക്ഷാപുരുഷനായി നിൽക്കാനുള്ള അവകാശം സാമൂതിരി കൈപ്പിടിയിലൊതുക്കി.ഇത് അംഗീകരിച്ചു കൊടുക്കാൻ മറ്റു നാടുവാഴികൾ‍ തയാറായിരുന്നില്ല. ഇതോടെ മാമാങ്ക മഹോത്സവം   രക്തച്ചൊരിച്ചിലിന്റെ വേദിയായി മാറി.

 

സാമൂതിരിയുടെ നേതൃത്വത്തിൽ നടന്ന മാമാങ്ക ഉത്സവങ്ങളിൽ ശക്തമായ ഒരു സൈന്യത്തിന്റെ അകമ്പടിയോടെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു വാകയൂരിലെ ആൽത്തറയിൽ കേരള ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ടു കൊണ്ടു സാമൂതിരി നിൽക്കുമ്പോൾ അദ്ദേഹത്തെ അംഗീകരിക്കാത്ത വള്ളുവക്കോനാതിരിയുടെ ഒരുകൂട്ടം പടയാളികൾ സർവശക്തിയോടും കൂടി യുദ്ധം ചെയ്തു വീരചരമം പ്രാപിക്കുന്നു. ആത്മഹത്യാപരമായി യുദ്ധം ചെയ്യുന്ന ഈ വിഭാഗം ചാവേർ സംഘം എന്ന പേരിൽ അറിയപ്പെട്ടു. മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും ഒരനുഷ്ഠാനം എന്നോണം പോരാടിയിരുന്ന ചാവേർ പോരാളികൾ മാമാങ്കോത്സവത്തിന് ഒരു പുതിയ മാനം പകർന്നു നൽകി. 

 

English Summary : Mamangam Movie Essay Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com