മാറ്റം സാധ്യമാണ്; ആർക്കും ഏതു നിമിഷവും മാറാം
Mail This Article
ഒരു കൊലപാതകി, ഗുരുവിനെ കാണാനെത്തി. പെട്ടെന്നുണ്ടായ ദേഷ്യത്താൽ ചെയ്തുപോയതാണെന്ന് അയാൾ ഗുരുവിനോടു പറഞ്ഞു. ആത്മനിയന്ത്രണത്തിന് എല്ലാ ലൗകിക സുഖങ്ങളും ഉപേക്ഷിക്കണമെന്ന ഗുരുവിന്റെ ഉപദേശം കേട്ട് അദ്ദേഹത്തിനൊപ്പം കൂടി. കുറച്ചു നാളുകൾക്കു ശേഷം അയാൾ സന്യാസിയായി. ഒരിക്കൽ പഴയൊരു അയൽക്കാരൻ സന്യാസിയെ കാണാനെത്തി. ഒന്നു പരീക്ഷിക്കാനുറച്ച് അയൽക്കാരൻ ചോദിച്ചു, താങ്കളുടെ പേരെന്താണ്? സകല നിയന്ത്രണവും വിട്ട സന്യാസി പറഞ്ഞു – ‘ലോകം മുഴുവൻ അറിയുന്ന എന്റെ പേരു നിനക്കറിയില്ലേ. ഒരു കൊലപാതകം പോലും ചെയ്ത ആളാണു ഞാൻ, മറക്കണ്ട.’
അടിച്ചമർത്തുന്നതൊന്നും ശാശ്വതമായി നീക്കം ചെയ്യപ്പെടുന്നതല്ല; താൽക്കാലികമായി അദൃശ്യമാകുന്നതാണ്. ഒളിസങ്കേതങ്ങൾ പര്യാപ്തമാകാതെ വരുമ്പോൾ അവ തനിയെ പുറത്തുവരും. സുകൃതങ്ങളും സത്കർമങ്ങളും അടിച്ചേൽപിക്കുന്നതിൽ അർഥമില്ല. അകത്തുള്ളതെല്ലാം ഒരിക്കൽ സ്വയം പൊട്ടിത്തെറിച്ചു പുറത്തുവരും. പരപ്രേരണയല്ല, ഉൾപ്രേരണയും ഉണർവുമാണു പ്രധാനം. എന്തെങ്കിലും നേട്ടം കൈവരിക്കാനോ ആരെങ്കിലും ആയിത്തീരുന്നതിനോ വേണ്ടി അപ്രാപ്യവും അനുചിതവുമായ വേഷങ്ങൾ അണിയുന്നവർക്ക് സ്വന്തം പിഴവുകളിലൂടെത്തന്നെ വലിയ വിലകൊടുക്കേണ്ടി വരും. കുടിലതകളുടെ രാജാക്കന്മാർ പേരുദോഷം മാറ്റാനായി ഒരു രാത്രികൊണ്ടു വേഷപ്രച്ഛന്നരായാലും അരികിലുള്ളവർ അതു കണ്ടുപിടിക്കും. ആളുകൾ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നത് ഉടയാടകളെയല്ല, അത് ഉടുത്തവരെയാണ്.
മാറ്റം സാധ്യമാണ്; ആർക്കും ഏതു നിമിഷവും മാറാം. പക്ഷേ, മാറ്റം പൂർണമാകണമെങ്കിൽ ആവശ്യമായ സമയം അനുവദിച്ചേ മതിയാകൂ. ഓരോ മാറ്റത്തിനും അതിന് അനുബന്ധമായ ചിന്തകളും ശീലങ്ങളും കൂടി രൂപപ്പെടുത്തണം. രാജാവായാലും യാചകനായാലും ആദ്യം ശീലിക്കേണ്ടതു സംയമനമാണ്.
English Summary : Subadinam - Food for thought