ADVERTISEMENT

ഗുസ്തിമത്സരം നടക്കുകയാണ്. നാട്ടിലെ പേരുകേട്ട ഗുസ്തിവീരൻ അവസാന റൗണ്ടിലെത്തി. എതിരാളിയെ ആർക്കും പരിചയമില്ല. ആരും അയാളെ ശ്രദ്ധിച്ചതേയില്ല. വിജയിയെ മുൻകൂട്ടി തീരുമാനിച്ച് ആഘോഷങ്ങളും തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായിരുന്നു പുതുമുഖത്തിന്റെ പോരാട്ടവീര്യം. ഗുസ്തിവീരനെ ഒന്നനങ്ങാൻ പോലും സമ്മതിക്കാതെ അയാൾ തറപറ്റിച്ചു. ഒരുനിമിഷം കാണികൾ സ്തബ്ധരായി. പിന്നീടവർ കൂകിവിളിക്കാനും പരിഹസിക്കാനും തുടങ്ങി.

 

പെട്ടെന്ന്, പരാജയപ്പെട്ട ഗുസ്തിവീരനും ചിരിക്കാൻ തുടങ്ങി. അയാൾ വിജയിയെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. ജനങ്ങൾ വീണ്ടും നിശ്ശബ്ദരായി. ഒരു കൊച്ചുകുട്ടി ഗുസ്തിവീരനോടു ചോദിച്ചു – നിങ്ങളല്ലേ തോറ്റത്. പിന്നെന്തിനാണു ചിരിക്കുന്നത്? അയാൾ പറഞ്ഞു – ‘ആദ്യമായാണ് ഒരു പുതുമുഖം, ചാംപ്യനെ തോൽപിക്കുന്നതു ഞാൻ കാണുന്നത്. ആർപ്പുവിളിച്ച കാണികൾ ചിരിക്കുന്നതും നിശ്ശബ്ദരാകുന്നതും ഒരേ സമയം ഞാൻ കണ്ടു. എങ്ങനെ ചിരിക്കാതിരിക്കും’.

 

അനുഭവങ്ങൾ ആനന്ദകരമാകണമെങ്കിൽ അവയോടുള്ള സമീപനം മാറണം. എല്ലാ അനുഭവങ്ങളും ആർക്കും ആസ്വാദ്യകരമാകില്ല. ചിലതു സന്തോഷം തരുമ്പോൾ ചിലതിൽനിന്നു സന്തോഷം കണ്ടെത്തണം. ആഗ്രഹിക്കുന്നതു മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള ഇന്ദ്രജാലം ആർക്കുമറിയില്ല. ഒരു നദിയും കല്ലിൽ തട്ടിയതിന്റെ പേരിൽ ഒഴുക്ക് അവസാനിപ്പിക്കാറില്ല; വഴിമാറി ഒഴുകുകയേയുള്ളൂ. ആർത്തലച്ച് ആഴങ്ങളിലേക്കു പതിച്ചാലും വീണ്ടും എഴുന്നേറ്റ് അനന്തമായി ഒഴുകും. വീഴുന്നവരുടെ മുന്നിൽ രണ്ടു സാധ്യതകളാണ്. ഒന്നുകിൽ വിത്തായി വളരുക. അല്ലെങ്കിൽ ജഡമായി അടിയുക.

 

ആരും നിസ്സാരരല്ല. തനതു മേഖലകളിൽ തക്കസമയത്തു കഴിവു തെളിയിക്കാൻ ശേഷിയുള്ളവരാണ് എല്ലാവരും. തുടർച്ചയായ ജയങ്ങളിൽനിന്നു ലഭിക്കുന്ന അമിതാവേശവും ആത്മവിശ്വാസവും തകർക്കാൻ ആദ്യമായി ഗോദയിലിറങ്ങുന്നവന്റെ അപ്രതീക്ഷിത നീക്കങ്ങൾ മതിയാകും. എതിരാളിയെ തുല്യനായിക്കണ്ടു ബഹുമാനിക്കുന്നതാണ് ഒരു പോരാളിയുടെ സവിശേഷ ഗുണം. ബഹുമാനം എല്ലാവരോടും ഉണ്ടാകണം – അവനവനോടും എതിരാളിയോടും മത്സരത്തോടും. 

 

English Summary : Subadinam - Food for thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com