ADVERTISEMENT

മഞ്ഞായാലും മഴയായാലും കോളജിലേക്ക് പോകാൻ സൂര്യനുദിക്കും മുൻപ് വീട്ടിൽ നിന്നിറങ്ങണം. രണ്ടര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന ദൂരത്തേക്ക് അൽപം വൈകിയിറങ്ങിയാലും കുഴപ്പമില്ലെങ്കിലും വി.ആർ സുധീഷ് എന്ന വിദ്യാർഥിയുടെ പുലർകാല യാത്രകൾ മറ്റൊരു സൂര്യോദയം തേടിയായിരുന്നു. അറിവിന്റെ സൂര്യോദയമായ എം.എൻ വിജയൻ എന്ന അധ്യാപകന്റെ ക്ലാസുകളിൽ കൃത്യസമയത്ത് എത്താനായിരുന്നു ഈ യാത്രകൾ. യാത്രകൾ വെറുതെയായില്ല. മനുഷ്യൻ, അധ്യാപകൻ, എഴുത്തുകാരൻ എന്ന നിലയിലൊക്കെ സുധീഷിനെ മാറ്റിമറിച്ചത് എം.എൻ വിജയൻ നൽകിയ അറിവും അനുഭവങ്ങളുമായിരുന്നു. 

 

അടിയന്തരാവസ്ഥയും നക്സലിസവും ആധുനികതയുടെ ഉദയവുമെല്ലാം നിറഞ്ഞു നിൽക്കുന്ന 1975–80 കാലഘട്ടത്തിലായിരുന്നു വി.ആർ.സുധീഷിന്റെ കോളജ് വിദ്യാഭ്യാസം. മടപ്പള്ളി ഗവ.കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം എടുത്ത ശേഷമായിരുന്നു 82ൽ എംഎ മലയാളം വിദ്യാർഥിയായി തലശ്ശേരി ബ്രണ്ണൻ കോളജിൽ എത്തിയത്. എം.സുകുമാരന്റെയും പട്ടത്തുവിള കരുണാകരന്റെയുമൊക്കെ രചനകൾ വായിച്ച് പുതിയ കാലത്തെ കുറിച്ചുള്ള പ്രത്യാശകളുമായി എത്തിയ വിദ്യാർഥിക്കായി എം.എൻ.വിജയൻ എന്ന മലയാളം അധ്യാപകൻ ഒരുക്കിയത് മറ്റൊരു ലോകമാണ്. 

v-r-sudeesh-m-n-vijayan-gif
വി. ആർ സുധീഷ്, എം എൻ വിജയൻ

 

വിദ്യാർഥികൾ പോലും അറിയാതെ അവരുടെ അഭിരുചി മാറ്റുന്നതായിരുന്നു വിജയൻ മാഷിന്റെ ക്ലാസിൽ നിന്നു ലഭിക്കുന്ന ഊർജം. ആധുനികതയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും ഭാഷയുടെ സൗന്ദര്യം അനുഭവിക്കാൻ പ്രേരിപ്പിക്കുന്ന ക്ലാസുകളിലൂടെ സുധീഷ് ഉൾപ്പടെയുള്ള വിദ്യാർഥികൾ വായനയുടെയും പഠനത്തിന്റെയും പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.

mn-vijayan-image-784-410
എം.എൻ വിജയൻ

 

എം.ലീലാവതിയായിരുന്നു അന്നു കോളജ് പ്രിൻസിപ്പൽ. ടീച്ചറും എംഎ വിദ്യാർഥികൾക്ക് ക്ലാസെടുക്കുമായിരുന്നു. മിക്ക ദിവസങ്ങളിലും 9.15നുള്ള ആദ്യത്തെ ക്ലാസായിരുന്നു വിജയൻ മാഷിന്റേത്. വടകരയിലെ വീട്ടിൽ നിന്നു പതിവു സമയത്ത് ഇറങ്ങിയാൽ ക്ലാസിലെത്താൻ വൈകുമെന്നതു കൊണ്ടാണ് പുലർച്ചെ തന്നെ സുധീഷ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. കണ്ണുകൾ അടച്ച്, ധ്യാനത്തിലെന്ന പോലെ ക്ലാസ് എടുത്തിരുന്ന മാഷിന്റെ ക്ലാസുകൾ ഒരു വിദ്യാർഥിയും ഒഴിവാക്കിയിരുന്നില്ല. ധർമടത്ത് എം.എൻ.വിജയൻ താമസിച്ചിരുന്ന കരുണ എന്ന വീട്ടിലെയും പതിവു സന്ദർശകനായിരുന്നു സുധീഷ്. പിന്നീട് മാഷ് കൊടുങ്ങലൂരിലേക്ക് താമസം മാറിയപ്പോൾ കാണുന്നത് വല്ലപ്പോഴും ആയെങ്കിലും ഫോണിലൂടെ ബന്ധം തുടർന്നു.

 

'ദൈവത്തിന് ഒരു പൂവ്' എന്ന സുധീഷിന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് എം.എൻ വിജയനാണ്. പത്തിലധികം വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അദ്ദേഹം എഴുതിയ അവതാരികയായിരുന്നു അത്. തീക്കട്ടയിൽ ഉറുമ്പെന്ന പോലെ ഈ കഥയിൽ സ്നേഹം അരിച്ചു നടക്കുന്നു എന്ന അവതാരികയിലെ വാക്കുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശംസയായി സുധീഷ് കരുതുന്നതും. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രഭാഷണം കൂടി ചേർത്താണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്. മലയാള സിനിമാ ഗാനങ്ങളുടെ അനുഭവങ്ങളുടെ കഥ പറയുന്ന സുധീഷിന്റെ 'ആത്മഗാനം' എന്ന പുസ്തകത്തിനു പിന്നിലും എം.എൻ.വിജയന്റെ പ്രേരണയായിരുന്നു.

 

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എം.എൻ.വിജയനെ പൊതുവേദികളിലെ പ്രഭാഷണങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വന്നതും സുധീഷ് അടക്കമുള്ളവരുടെ നിർബന്ധമായിരുന്നു. മാർക്സും ഫ്രോയ്ഡും എന്ന വിഷയത്തെക്കുറിച്ച് ബ്രണ്ണൻ ഹൈസ്കൂൾ വളപ്പിലെ മരച്ചുവട്ടിൽ നടത്തിയ പ്രഭാഷണത്തോടെ മൗനത്തിന്റെ കാലം അവസാനിപ്പിച്ച് മാഷ് വീണ്ടും വേദികളിലേക്ക് എത്തി. ഒടുവിൽ ഭാഷയെക്കുറിച്ച് സംസാരിച്ച് ഒരു പൊതു വേദിയിൽ തന്നെ അദ്ദേഹം ലോകത്തോട് വിട പറയുകയും ചെയ്തു. 

 

ജീവിക്കുന്ന കാലത്തെയും മനുഷ്യരെയുമെല്ലാം പുതിയ കണ്ണുകളിലൂടെ കാണാൻ പഠിപ്പിച്ചത് വിജയൻ മാഷാണ്. ഭാഷയുടെയും അധ്യാപനത്തിന്റെയും സംവാദത്തിന്റെയും സൗന്ദര്യം അദ്ദേഹമാണ് നൽകിയത്. അങ്ങനെ ഒരു അധ്യാപകനെ, മനുഷ്യനെ വേറെ കണ്ടിട്ടില്ല. ഇനി കാണാനും കഴിയില്ല.

 

English Summary : Guruvaram Column - Malayalam Writer, V R Sudeesh about his Mentor M N Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com