തെറ്റ് തിരുത്തുന്നതല്ല, തെറ്റിൽത്തന്നെ തുടരുന്നതാണ് വലിയ തെറ്റ്; പഴിചാരലിനെ പേടിക്കുന്നവരോട്...
Mail This Article
പഠിക്കാൻ മിടുക്കനെങ്കിലും ആ യുവാവ് അന്തർമുഖനും ഭീരുവുമായിരുന്നു. അവൻ പ്രമുഖ സർവകലാശാലയിൽ പ്രവേശനം നേടാനെത്തി. നടപടിക്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു, ഏതു കോഴ്സ് പഠിക്കാനാണ് ആഗ്രഹിക്കുന്നത്? യുവാവ് പറഞ്ഞു – തിയോളജി. ഉദ്യോഗസ്ഥൻ കേട്ടതു ബയോളജി എന്നാണ്. അയാൾ അങ്ങനെ തന്നെ എഴുതി. അതു യുവാവ് കണ്ടെങ്കിലും ഭയം കാരണം തിരുത്താൻ മെനക്കെട്ടില്ല.
അവൻ ബയോളജി പഠിച്ചു നല്ല മാർക്കോടെ പാസായി. സർട്ടിഫിക്കറ്റ് വാങ്ങി വരുന്നതിനിടെ അവൻ കൂട്ടുകാരോടു പറഞ്ഞു, ‘എന്റെ മൂന്നു വർഷം വെറുതെയായി. ഉദ്യോഗസ്ഥൻ വിഷയം തെറ്റിയെഴുതുന്നതു ഞാൻ കണ്ടതാണ്. എന്നിട്ടും... ദൈവശാസ്ത്രം പഠിക്കാൻ വന്ന ഞാൻ ജീവശാസ്ത്രം പഠിച്ചിട്ട് എന്തുകാര്യം?’.
അകപ്പെട്ടുപോകുന്ന സാഹചര്യങ്ങളിൽനിന്നു പുറത്തുകടക്കാൻ അറിയില്ലെങ്കിൽ അർഹിക്കുന്ന ജീവിതം നഷ്ടമാകും.
ജീവിതത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിലില്ലെങ്കിൽ കുതിരയുടെ അവസ്ഥതന്നെ – സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഒരു സഞ്ചാരവുമില്ല. എല്ലാം സവാരിക്കാരന്റെ ഇഷ്ടംപോലെ. ഒരു രൂപരേഖയുമില്ലാതെ നിൽക്കുന്നവർക്ക് മറ്റുള്ളവർ വരയ്ക്കുന്ന വരകൾക്കിടയിലൂടെ സഞ്ചരിക്കുകയല്ലാതെ മറ്റെന്തു മാർഗം? പ്രായത്തിനനുസരിച്ചു പ്രകടിപ്പിക്കേണ്ട പക്വതയും ആർജവവും ഇല്ലാതെ വന്നാൽ, വഴിപോക്കരെല്ലാം വിധികർത്താക്കളാകും.
നിശ്ചയദാർഢ്യമില്ലാത്തവരെല്ലാം ആരെങ്കിലുമൊക്കെ പറയുന്ന ഏതെങ്കിലുമൊക്കെ വഴികളിലൂടെ സഞ്ചരിക്കും. ആർക്കോ വേണ്ടിയുള്ള യാത്രകൾ അവനവനു വേണ്ടിയുള്ള പ്രയാണങ്ങൾ പോലെ മധുരതരമോ പ്രചോദനാത്മകമോ ആകില്ല. തെറ്റിയെന്നു തിരിച്ചറിഞ്ഞാൽ അപ്പോൾ അവിടെ വച്ചുതന്നെ തിരുത്തണം, തിരികെ വരണം. പാതിവഴിയിൽ അവസാനിപ്പിച്ചാൽ പരാതികളും പഴിചാരലും കേൾക്കേണ്ടി വരുമെന്നു പേടിക്കുന്നവരോട് – തെറ്റ് തിരുത്തുന്നതല്ല, തെറ്റിൽത്തന്നെ തുടരുന്നതാണ് വലിയ തെറ്റ്.
English Summary : Subhadinam, Food For Thougt