ADVERTISEMENT

അഗ്നിയിൽ സ്ഫുടം ചെയ്ത സ്വർണം പോലെയാണു മായ ആഞ്ചലോ. എഴുത്തുകാരി, അഭിനേത്രി അധ്യാപിക, നർത്തകി തുടങ്ങി അവർ അണിയാത്ത വേഷങ്ങളില്ല. വിജയത്തിന്റെ കൊടുമുടി ഓരോന്നായി കയറുമ്പോഴും കണ്ണീർ വറ്റാത്ത ഒരു ബാല്യം അവരുടെ ഉള്ളിൽ തേങ്ങിക്കൊണ്ടേയിരുന്നു. ഒരായുസ്സിൽ അനുഭവിക്കാവുന്നത്ര ദുരതങ്ങളിലൂടെയെല്ലാം കടന്നുപോയ ബാല്യ കൗമാരമായിരുന്നു ആഞ്ചലോയുടേത്. ആ ദുരിതങ്ങൾ സമ്മാനിച്ച കരുത്തായിരുന്നു അവരുടെ ഉള്ളിലെ അഗ്നി.

 

അച്ഛനും അമ്മയും നിയമപരമായി വേർപിരിയുമ്പോൾ മായയ്ക്കു പ്രായം മൂന്ന്. അമ്മയുടെ കൂട്ടുകാരൻ ബലാത്സംഗം ചെയ്യുമ്പോൾ വയസ്സ് ഏഴ്. ജീവിക്കാനായി ബാർ നർത്തകിയും ലൈംഗിക തൊഴിലാളിയുമായ പ്പോഴും കൗമാരം വിട്ടകന്നിരുന്നില്ല. കറുത്ത വർഗക്കാരിയായി ജനിച്ച നാൾ തുടങ്ങി അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകൾ. അതുകൊണ്ടാണ് ‘കൂട്ടിലിട്ട കിളികൾ പാടുന്നത് എന്തിനെന്ന് എനിക്കറിയാം’ എന്ന പേരിലുള്ള, മായയുടെ ആത്മകഥ ലോകം മുഴുവൻ ഞെട്ടലോടെ വായിച്ചത്.

 

1928 ഏപ്രിൽ 4ന് അമേരിക്കയിലെ മിസോറിയിലാണു മായ ആഞ്ചലോ ജനിച്ചത്. മാർഗരിറ്റ ജോൺസൻ എന്നായിരുന്നു മാതാപിതാക്കൾ അവൾക്കു നൽകിയ പേര്. കുട്ടിക്കാലത്ത് അവളുടെ ഒരേയൊരു സുഹൃത്ത് സഹോദരൻ ബെയ്‌ലി ആയിരുന്നു. മാർഗരിറ്റയെ സ്‌നേഹപൂർവം ‘മിയാ സിസ്റ്റർ’ എന്നാണു ബെയ്‌ലി വിളിച്ചിരുന്നത്. ആ വിളിയാണു ‘മായ’ എന്ന പേരായി പരിണമിച്ചത്.

i-know-why-the-caged-bird-sings-gif

 

വിവാഹമോചനം നേടിയതോടെ പിതാവ് മക്കളെ  സ്റ്റംപ്സിൽ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തേക്ക് അയച്ചു. ബെയ്‌ലിക്ക് അപ്പോൾ 5 വയസ്സായിരുന്നു. ഇരുവരുടെയും ഉടുപ്പിൽ മുത്തശ്ശിയുടെ അഡ്രസ് തുന്നിച്ചേർത്തു പിതാവ് അവരെ ട്രെയിൻ കയറ്റി വിടുകയായിരുന്നു. മുത്തശ്ശിയുടെ കടയിൽ അവരെ സഹായിച്ചുകൊണ്ട് ഇരുവരും ജീവിച്ചു. അക്കാലത്തെല്ലാം കറുത്ത വർഗക്കാരി എന്ന പേരിൽ താൻ അനുഭവിച്ച വേർതിരിവുകൾ മായ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

 

നാലു വർഷം കടന്നുപോയി. ഒരു ദിവസം അവരുടെ അച്ഛൻ സ്റ്റംപ്സിലെത്തി. മക്കളെ കൂടെ കൂട്ടാൻ താൽപര്യം അറിയിച്ചു. അച്ഛന്റെ കൂടെ അവർ കലിഫോർണിയയിലെത്തി. ആ നഗരത്തിൽ തന്നെയാണ് അമ്മയും സുഹൃത്ത് ഫ്രീമാനും ജീവിക്കുന്നത്. കുറച്ചു ദിവസത്തിനു ശേഷം ഇരുവരും അമ്മയുടെ അടുക്കലെത്തി. പിന്നീടു 2 വർഷത്തോളം അവിടെയാണു താമസിച്ചത്. ഒരു ദിവസം ആരുമില്ലാത്ത നേരം ഫ്രീമാൻ മായയെ പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാൽ അവളുടെ സഹോദരനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. 

 

സഹോദരനെ കൊല്ലുമെന്ന ഭീഷണിയായിരുന്നു മായയെ വല്ലാതെ അലട്ടിയത്. താൻ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് അവൾക്കു മനസ്സിലായതുമില്ല. അന്നു രാത്രി മായയ്ക്കു വല്ലാതെ പനിച്ചു. അമ്മ അവളെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പീഡന വിവരം ഡോക്ടർ അമ്മയെ അറിയിച്ചു. പക്ഷേ, ആരാണു മായയോട് ഈ ക്രൂരത ചെയ്തതെന്ന് ആർക്കും മനസ്സിലായില്ല. ഒടുക്കം സഹോദരനോടാണ് അവൾ എല്ലാം തുറന്നു പറയുന്നത്. സഹോദരൻ അതു വീട്ടുകാരെ അറിയിച്ചു. തുടർന്നു ഫ്രീമാനെ കോടതി ശിക്ഷിച്ചു. പക്ഷേ, സ്വാധീനം ഉപയോഗിച്ച് അയാൾ ജയിൽ മോചിതനായി. പുറത്തിറങ്ങി നാലാം ദിവസം തെരുവിൽവച്ച് ഒരു അജ്ഞാതൻ അയാളെ വധിച്ചു.

 

മായയും സഹോദരനും വീണ്ടും സ്റ്റംപ്സിൽ മുത്തശ്ശിയുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടു. ഫ്രീമാന്റെ മരണം കൊച്ചുമായയെ വല്ലാതെ വേട്ടയാടി. അയാളുടെ പേരു താൻ പറഞ്ഞതാണു മരണത്തിനു കാരണം എന്നവൾ വിശ്വസിച്ചു. അതോടെ മായ ആരോടും മിണ്ടാതെയായി. 5 വർഷത്തോളം മായ മൗനിയായി. അക്കാലത്തു വായനയായിരുന്നു ആശ്രയം. ഇതിനിടെ അയൽവാസിയായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി.17ാം വയസ്സിൽ മായ അമ്മയായി. പിന്നീടങ്ങോട്ട് അവരുടെ ജീവിതം മകനുവേണ്ടിയായിരുന്നു. ബാർ നർത്തകിയായും ലൈംഗിക തൊഴിലാളിയായും പ്രവർത്തിച്ചു.  

 

ഡാൻസും അഭിനയവും പഠിച്ചു. നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തു. തുടർന്നാണു സാഹിത്യ രചനകളിലേക്കും സാമൂഹിക പ്രവർത്തനങ്ങളിലേക്കും കടക്കുന്നത്. മാർട്ടിൻ ലൂഥർ കിങ്ങുമായുള്ള പരിചയം മായ ആഞ്ചലോയുടെ മനുഷ്യാവകാശപ്രവർത്തനങ്ങൾക്കു കരുത്തായി. ഗായിക, സംഗീത സംവിധായിക, നർത്തകി, അഭിനേതാവ്, പൗരാവകാശ പ്രവർത്തക, പത്രപ്രവർത്തക, തിരക്കഥാകൃത്ത്, സംവിധായിക, ഗാനരചയിതാവ്, ചരിത്രകാരി, കവി, പ്രഭാഷക തുടങ്ങി മായ പ്രതിഭ തെളിയിക്കാത്ത മേഖലകളില്ല. അമേരിക്കയിലെ പ്രധാന പുരസ്കാരങ്ങളെല്ലാം മായയെ തേടിയെത്തി. മായയുടെ ആത്മകഥ വിദ്യാർഥികൾക്കു പാഠഭാഗമായി. 2014 മേയ് 28നു മായ ലോകത്തോടു വിട പറഞ്ഞു.

 

English Summary : About Maya Angelou Books I Know Why The Caged Bird Sings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com