ADVERTISEMENT

ഗീതാ ഹിരണ്യൻ ആദ്യമായും അവസാനമായും ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ആശുപത്രിക്കിടക്കയിലായിരുന്നു. സഹോദരതുല്യനായ ഒരു പത്രാധിപർ ആശുപത്രിയിലെത്തി ഗീതയ്‌ക്ക് നൽകിയ ഫോൺ ആയിരുന്നു അത്. മൊബൈൽ ഫോൺ അന്ന് കേരളത്തിൽ ഒട്ടും വ്യാപകമല്ല. ഗീതയിൽ അപ്പോഴേക്ക് കാൻസർ കോശങ്ങൾ വ്യാപകമായിരുന്നെങ്കിലും. പക്ഷേ അത് കിട്ടിയപ്പോഴേക്കും ഗീത  മറ്റൊരു കോൾ അറ്റൻഡ് ചെയ്യാൻ തയാറെടുക്കുകയായിരുന്നു, മരണത്തിന്റെ.

 

ആയിടെ ഗീത സെലുലാർ എന്ന കഥ എഴുതി എഴുത്തിൽ പുതിയ റിങ്‌ടോൺ കേൾപ്പിച്ചു. പല എഴുത്തുകാർക്കും വിപുലമായ നെറ്റ്‌വർക്ക് ഉണ്ട്. പക്ഷേ റേഞ്ച് ഇല്ല. ഗീതയ്‌ക്ക് നെറ്റ്‌വർക്ക് ഇല്ലായിരുന്നെങ്കിലും വളരെയേറെ റേഞ്ച് ഉണ്ടായിരുന്നു. റേഞ്ച് ഉള്ളിടത്തേക്ക് മാറി നിൽക്കൂ ടീച്ചറേ എന്ന് വായനക്കാർക്ക് അവരോട് ഒരിക്കലും പറയേണ്ടി വന്നില്ല. ഗീതയെ കണ്ടിട്ടില്ലാത്ത, സാഹിത്യത്തിലേക്കും വായനയിലേക്കും  ഇന്നലെ വന്ന ചെറുപ്പക്കാർ പോലും ചിന്തിക്കുന്നുണ്ട് ഇത്ര സംഭാഷണ പ്രിയയും പ്രസന്നവദനയും പ്രിയംവദയും വാക്കുകളെക്കുറിച്ച് സൂക്ഷ്‌മബോധ്യങ്ങൾ ഉള്ളതുമായ ആ എഴുത്തുകാരിയെ ഞങ്ങൾക്കൊന്ന് കാണാനായില്ലല്ലോ എന്ന്. 

 

സെൽഫോൺ  അത്രകണ്ട് സൽഫോൺ അല്ല. സെൽഫോൺ സാധ്യമാക്കുന്ന കള്ളത്തരങ്ങളെപ്പറ്റി, ഒളിയിടങ്ങളെപ്പറ്റി ഗീത എഴുതിയപ്പോൾ മാറുന്ന കാലത്തിന് അതൊരു എസ്‌എംഎസ്  സന്ദേശം ആയി. അതാണ് സെലുലാർ എന്ന കഥ. 

 

വിദേശത്ത് കഴിയുന്ന ദമ്പതികളിൽ ഭാര്യ നാട്ടിലെത്തി. അവൾ കാമുകന്റെ അടുത്താണ്. അയാളെ അടുത്തു കിടത്തി വിദേശത്തുള്ള ഭർത്താവിനോട് മൊബൈൽഫോണിൽ കള്ളം പറയുകയാണ് അവൾ. അവൾ പറയുന്നത് – വീട്ടിൽ എല്ലാവരുമായി ഗുരുവായൂരാണ്. ക്യൂ അങ്ങ് മഞ്‌ജുളാൽത്തറ വരെയുള്ളതിനാൽ പുറത്തുനിന്നേ തൊഴുതുള്ളൂ എന്നാണ്. അവളെ തൊഴണം. അവൾ ഭർത്താവിനോട് പറയുന്നു, ഗൈനക്കോളജിസ്‌റ്റിനെ കണ്ടെന്ന്. നടയ്‌ക്കല് നിന്ന് ഞാൻ മനസ് ചുട്ടു നേർന്നു, ഉണ്യേട്ടാ. കൃഷ്‌ണനാട്ടം വഴിപാട് കഴിയ്‌ക്കാംന്ന്. അവതാരം.... ഇനി ഒക്കെ ഭഗവാന്റെയിഷ്‌ടം. 

 

ഇവിടെ കൃഷ്‌ണനാട്ടത്തിലെ അല്ല മൊബൈൽ ഫോൺ ആണ് ശരിക്കുള്ള അവതാരം. പതിനൊന്നാമത്തെ അവതാരം മൊബൈൽ ഫോൺ ആകുന്നു.  അങ്ങ് മഞ്‌ജുളാൽ വരെയുണ്ട് ക്യൂ എന്നു പറയുമ്പോൾ ഒരു ക്ലൂ പോലും ഭർത്താവിനു കിട്ടുന്നില്ല, അവൾ കാമുകനൊപ്പമാണെന്നതിന്. ഒരു കഥയിൽ ഗീതയുടെ പ്രയോഗമുണ്ട്, ചങ്ങമ്പുഴപ്പാലം എന്ന്. കേരളത്തിലെ എല്ലാ പുഴകളിൽ നിന്നും മണൽ കടത്തുന്നുണ്ട്, ചങ്ങമ്പുഴയിൽ നിന്നൊഴിച്ച് എന്ന് അന്നേരമാണ് ഓർത്തത്. കാരണം വാരിയെടുക്കാൻ ഉപമയും അലങ്കാരവുമല്ലേ ആ പുഴയിലുള്ളൂ. ഒരു എസ്‌എംഎസ് അയയ്‌ക്കാൻ പറ്റിയ വാക്കിന്റെ വിഭവസമൃദ്ധികൾ ഗീതയുടെ എഴുത്തിൽ ഇങ്ങനെ  പലേടത്തുമുണ്ട്. ‘മോൾക്ക് നല്ലൊരു പേര് സജസ്‌റ്റ് ചെയ്‌തു– കവിത. അന്നേരം ഇവള് പറയ്‌ാ എന്നാപ്പിന്നെ ഉപന്യാസംന്ന് ഇടാം ചേട്ടാ പുതുമയുണ്ടെന്ന്’ എന്നത് മറ്റൊരു  ഉദാഹരണം.

 

ഒരു കന്യാസ്‌ത്രീയുടെ മനസ്സ് തത്തയുടെ അടിവയറു പോലെ പതുപതുത്തതാണല്ലോ എന്ന് അകത്തും പുറത്തും എന്ന കഥയിലുണ്ട്. ആർക്കാണ് ഈ വരികളെ ഒരു തത്തയെ എന്നപോലെ എടുത്ത് മടിയിൽ വച്ച് കൊഞ്ചിക്കാൻ  തോന്നാത്തത്? തത്ത പോലെ കൊഞ്ചുന്ന മൊബൈലുണ്ട് ഇപ്പോൾ നമ്മുടെ കൈയിൽ. തത്ത പടമെടുക്കുമ്പോൾ മൊബൈലും പടമെടുക്കുന്നു.

 

വിഷയദാരിദ്ര്യത്തിന്റെ ഇട്ടാവട്ടത്തിൽ  നിന്നുകറങ്ങാതെ നർമസുരഭിലമായ നിരീക്ഷണങ്ങളുടെ കോട്ടവട്ടം തീർത്തു, ഈ കൊട്ടാരക്കര കോട്ടവട്ടത്തുകാരി. ഉള്ളന്നൂർ മനയിൽ ജീവിച്ച് സ്‌ത്രീപുരുഷബന്ധങ്ങളുടെ ഉള്ളിന്നൂരാണ്, മനസ്സിന്റെ ലോകവും രഹസ്യ അറകളുമാണ് ഗീത അനാവൃതമാക്കിയത്. അങ്ങനെ കഥ രഹസ്യക്കാരിയാവുന്നു. ചിലപ്പോൾ രഹസ്യ സ്‌നേഹിതൻ ആവുന്നു. പാതിവഴിയിൽ നിലച്ചുപോയ ഒരു സെൽഫോൺ സംഭാഷണം പോലെ ഗീതയുടെ കഥ (ജീവിതകഥയും) ഇവിടെ കട്ടായിപ്പോവുകയാണ്. തിരിച്ചുവിളിച്ചിട്ട് കിട്ടാതായിട്ട് ഇപ്പോൾ പന്ത്രണ്ടുവർഷം കഴിയുന്നു. 

 

English Summary : Kadhanurukku, Column, Short Stories By Geetha Hiranyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com