ADVERTISEMENT

ചിലർ ഹൈക്കു എഴുതുന്നു. എന്തു ചെയ്യാം, അതൊക്കെ വെറും ലോ–ക്കു ആയിപ്പോവുന്നു. വളരെ ലോ ആയ ആശയങ്ങൾ മാത്രമുള്ളത്. കഥാകാരി അഷിതയോടൊപ്പം എന്നും ഹൈക്കു കവിതകൾ ഉണ്ടായിരുന്നു, ഹൈക്കു കഥയും. അണ്ണാറക്കണ്ണന്റെ മുതുകിലുമുണ്ട് ഒരു ഹൈക്കു എന്നെഴുതിയ ആളാണ് അഷിത; മുതുകത്തെ മൂന്നു വരയെക്കുറിച്ച്. പലരും ഹൈക്കു എന്നു പറഞ്ഞ് എഴുതുന്നത് വെള്ളത്തിൽ വരച്ച മൂന്നു വര പോലെയാണെന്നു കരുതിയാൽ മതി. അവ ആരുടെ മനസ്സിലും പതിയുന്നില്ല.

 

 

എന്നാൽ അഷിത എഴുതിയ സ്‌തംഭനങ്ങൾ എന്ന കഥ അങ്ങനെയല്ല. കഥയിങ്ങനെ: അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച്, ചായയിട്ട്, കുഞ്ഞുങ്ങളെ കുളിപ്പിച്ചിറക്കി ഒരുക്കി, സ്‌കൂളിലേക്കയച്ച്, അടിച്ചു നനച്ച്, ഉച്ചയൂണൊരുക്കി, വിരുന്നുകാർക്ക് വിളമ്പി, ഭർത്താവിനെ കാണാനെത്തിയ കാനേഷുമാരി കണക്കെടുപ്പുകാർക്ക് ചായയുമായി ചെല്ലുമ്പോൾ മൂരി നിവർന്ന് ഭർത്താവ്:‘‘ഭാര്യ, വയസ്സ് 35, ജോലിയില്ല’’ എന്നു പറയുന്നതുകേട്ട് ഹൃദയം ഒരു ബലൂൺ കണക്കെ പൊട്ടി അവൾ മരിച്ചു വീണു. ഒരു പാവം ഹൃദയത്തെ സ്‌തംഭിപ്പിക്കാൻ ജീവിതത്തിന്റെ കൈയിൽ നിരവധി ഉപായങ്ങൾ ഉണ്ടാവാം. 

 

 

ഇത്രയേറെ കോമകൾ ഉള്ള ഒരു കഥ വേറെയുണ്ടോ? ഈ ജോലിയെല്ലാം ചെയ്‌ത് അവൾ കോമാസ്‌റ്റേജിൽ ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ? ആരെയും സ്‌തംഭിപ്പിക്കുന്ന കീമോതെറപ്പിയെക്കാൾ ഒട്ടും ചെറുതല്ലാത്ത ഒരു കോമാതെറപ്പിയാണ് അഷിത ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അഷിതയുടെ ജീവിതവും ഇങ്ങനെ ചില കോമകൾ ചേർന്നതായിരുന്നു. രോഗം, വേദന, മരുന്ന്, ആശുപത്രി, പരിശോധനാഫലങ്ങൾ, കാത്തിരിപ്പ് അങ്ങനെയങ്ങനെ. ഇടയ്‌ക്കത് താവോ ലാവോത്സു, സെൻ ഗുരു, ജലാലുദീൻ റൂമി, ഗുരു നിത്യ ചൈതന്യയതി തുടങ്ങിയ കോമകളിലേക്ക് നീങ്ങും. ഇവരൊക്കെ ചേർന്ന കാരുണ്യമാണ് അഷിതയെ താങ്ങി നിർത്തിയത്. ഗുരുത്വാകർഷണം താഴേക്ക് വീഴുന്നതിനെ കുറിക്കുന്നു. ഈ ഗുരുക്കന്മാരോടുള്ള ആകർഷണം കൊണ്ടാണ് അഷിത താഴേക്ക് വീഴാതിരുന്നത്. 

 

 

നമുക്കറിയാം, ഓരോ കോമയും കിതപ്പാണ്. ഒരു വാചകത്തിൽ പല കാര്യങ്ങൾ പറയേണ്ടി വരുമ്പോൾ അഥവാ ഒരു കാര്യത്തിൽ എടുത്താൽ പൊങ്ങാത്തത് വച്ചു കൊടുക്കുമ്പോൾ ഇരിക്കാൻ ഒരു ബെഞ്ച് എന്നതു പോലെ ഒരു കോമ ഇട്ടു കൊടുക്കുന്നു. വെറുതെയാണോ അപൂർണവിരാമങ്ങൾ എന്നത് അഷിതയുടെ കഥയുടെ പേരായത്? 

 

 

ബസിലോ തീവണ്ടിമുറിയിലോ ചില സ്‌ത്രീകൾ വന്ന് ഭർത്താവ് വാർക്കപ്പണിക്കിടെ കോൺക്രീറ്റ് വീണ് നട്ടെല്ല് തകർന്ന് കിടപ്പാണ് എന്നെഴുതിയ,  നമ്മുടെ സീറ്റിലിട്ടു പോവുന്ന മഞ്ഞയോ ചുവപ്പോ കാർഡ് പോലെ ദുഃഖഭരിതമായ വരികളാണിത്. സംശയമുണ്ടെങ്കിൽ ഈ കഥ ഒരു മഞ്ഞക്കാർഡിൽ എഴുതി യാത്രക്കാർക്ക് നിങ്ങൾ തന്നെ കൊടുക്കുന്നതായി സങ്കൽപ്പിക്കുക. യാത്രക്കാർ സ്‌തംഭിക്കും. നിങ്ങൾക്കു നേരെ അവർ നീട്ടും അലിവിന്റെ നാണയത്തുട്ടുകൾ. പ്രാർഥനയിൽ നിങ്ങളെക്കൂടി അവർ ഉൾപ്പെടുത്തും. 

 

 

എന്തിനാണ് അഷിത സ്‌ത്രീയുടെ കഷ്‌ടപ്പാടുകൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചത്? ഒറ്റശ്വാസത്തിൽ ഒരു വീട്ടിലെ ജോലിയെല്ലാം ചെയ്‌തു തീർക്കുന്നവളുടെ കഥ ഒറ്റയടിക്കു പറഞ്ഞില്ലെങ്കിൽ അത്  മോശമല്ലേ?  ഇത്രയൊക്കെ ചെയ്‌തിട്ടും അവൾ കാനേഷുമാരി കണക്കെടുപ്പിലെ ഒരക്കം മാത്രമാണ്. ഈ കഥയിലൂടെ ഒരു വട്ടം കൂടി കണ്ണയച്ചു നോക്കൂ. മുറ്റമടിച്ച്, ചായയിട്ട്, പ്രാതലൊരുക്കി ...ഇങ്ങനെ ഓരോന്നു പറയുമ്പോഴും അവൾ നടുവിനു കൈ ഊന്നി അൽപമൊന്ന് നിവർന്നു നിൽക്കാൻ ശ്രമിക്കുന്നതായി തോന്നും. നടുവിന് ഓരോ തവണ കൈ കൊടുക്കുന്നതു പോലെ ഓരോ കോമ. 

 

 

ചില ഭർത്താക്കന്മാരുണ്ട് കഥയിലെപ്പോലെ നേരിലും. വീട്ടിൽ പാല് കൊണ്ടുവരുന്നവരെപ്പോലും ചായ കൊടുത്തു വിട്ടില്ലെങ്കിൽ സമാധാനമില്ലാത്തവർ. ചായയിട്ട് ചായയിട്ട് ചായമിടാനും ചമയമിടാനും അവൾ മറന്നേ പോയി. ഭാര്യ വല്ലതും പറഞ്ഞാൽ ഉടൻ വരും സംസ്‌കൃതം– അതിഥി ദേവോ ഭവഃ. അപ്പോൾ ഭാര്യ പണിയോ ഭവഃ എന്നു കൂടി എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ ആവോ. സദാ പാത്രങ്ങൾ തേച്ചു തേച്ച് അവൾ അതിനെ വെട്ടിത്തിളങ്ങുന്നതാക്കുന്നു. ഇതിനിടയിൽ ഒരിക്കൽപ്പോലും അവളുടെ മുഖം വെട്ടിത്തിളങ്ങുന്നില്ല. 

 

 

സ്‌തംഭിപ്പിക്കും സ്‌തംഭിപ്പിക്കും കേരളമാകെ സ്‌തംഭിപ്പിക്കും എന്ന് സമരക്കാർ പറയുന്നതിനെക്കാൾ ഉച്ചത്തിൽ അലക്കാനുള്ള വസ്‌ത്രങ്ങളും കഴുകാനുള്ള പാത്രങ്ങളും വയ്‌ക്കാനുള്ള  കറികളും അവളോട് ആക്രോശിക്കു ന്നു – ഞങ്ങൾ സ്‌ത്രീകളെയാകെ സ്‌തംഭിപ്പിക്കും എന്ന്. സ്‌തംഭിച്ചാൽ ഡോക്‌ടർക്കു പോലും ഒന്നും ചെയ്യാനില്ല. ഡോക്‌ടർ പറയാറുണ്ടല്ലോ വായിൽക്കൂടി ശ്വാസം വിടൂ, മൂക്കിൽക്കൂടി ശ്വാസം വിടൂ എന്നൊക്കെ. അഷിത പക്ഷേ  കഥയിൽക്കൂടി ശ്വാസം വിട്ടുകൊണ്ടാണ്  സ്‌തംഭിക്കാതെ പരമാവധി പിടിച്ചുനിന്നത്.

 

English Summary : Kadhanurukku, Column, Short Stories By Ashitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com