പോയ് മറയുന്നു ചെഞ്ചുണ്ടുകൾ
Mail This Article
ശരാശരി ജീവിതവിജയത്തിന് ഒരു മുഖംമൂടിയെങ്കിലും ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. അസാ ധാരണ വിജയത്തിന് അതിഗംഭീര മുഖംമൂടികൾ വേണ്ടിവരും. ഒന്നിലേറെ മുഖംമൂടികൾ ഉള്ളവരെ നാം ബഹുമാനപൂർവം മഹാപ്രതിഭകൾ എന്നു വിളിക്കും. ഇപ്പോഴിതാ, മുഖംമൂടികൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. കോവിഡ് പോയാലും മുഖം കറുപ്പിക്കാതെ നാം മുഖംമൂടി വയ്ക്കേണ്ടിവരും.
മഴക്കാലത്ത് റബറിനെ പ്ലാസ്റ്റിക് പാവാടയുടുപ്പിക്കുന്നതുപോലെ, കീടങ്ങളിൽനിന്നു സംരക്ഷിക്കാൻ പാവയ്ക്കയ്ക്കു കടലാസ് കവചം നിർമിക്കുന്നതുപോലെ, വെളിച്ചം കണ്ടു പാഞ്ഞടുക്കുന്ന പ്രാണികളിൽ നിന്നു രക്ഷപ്പെടാൻ വൈദ്യുതിവിളക്കിൽ എണ്ണമയമുള്ള കടലാസ് തൂക്കുന്നതുപോലെ, വെയിലത്തു വാടി പ്പോകാതിരിക്കാൻ ഇളം തൈകൾക്കു തണൽ കുത്തുന്നതുപോലെ, രോഗസാധ്യതകൾക്കു മറയിടാൻ ലോകമാകെ മാസ്ക് എന്ന മുഖംമൂടി ജീവിതശൈലിയായി മാറുകയാണ്.
മുഖകമലം കണ്ടു മോഹിച്ചവർ കമലവിലാസ് മാസ്ക്കുകൾ കണ്ടു മോഹിക്കേണ്ടിവരും. തേൻചോരും ചുണ്ടു കളിൽ നിന്നിനി തേൻ ചോരില്ല; വല്ലതും ചോർന്നാൽ അതു സ്രവം എന്നറിയപ്പെടും. ഒരു ചിരികണ്ടാലതുമതി എന്നെഴുതിയ കവിക്കതു കാണാനൊക്കില്ല. പാൽപ്പുഞ്ചിരി എന്ന പദം ഭാഷയിൽനിന്നു പടിയിറങ്ങിപ്പോകും. പാൽ മാത്രം നിലനിൽക്കും. ചുണ്ടലങ്കരിക്കാനുള്ള ചായങ്ങൾ ആർക്കും വേണ്ടാതാവും. ചുണ്ടിൽ വിരിഞ്ഞ പൂക്കളെല്ലാം കൊഴിഞ്ഞേ പോകും.
റഫീക്ക് അഹമ്മദ് രചിച്ച് ഗോപി സുന്ദർ ഈണം നൽകിയ ഒരു പാട്ടിൽ ചെഞ്ചുണ്ടിൽ എന്ന പദം 24 തവണ കേൾക്കാനിടയാകുന്ന ഭാവിതലമുറ ചോദിക്കും:
ചെഞ്ചുണ്ടോ, എന്താണത്?
മുഖത്തുകാണുന്ന മാസ്ക്മറയുടെ കീഴിലുണ്ടെന്നു കരുതപ്പെടുന്ന ഒരു സംഗതിയെന്ന് ഉത്തരം !
English Summary: Wearing Face Masks People Go Makeup Free