ADVERTISEMENT

എല്ലാ പ്രായക്കാര്‍ക്കും പ്രയാസകരമാണെങ്കിലും ലോക്ഡൗണ്‍ ഏറ്റവും അസഹനീയമായി തോന്നുന്നത് കൗമാരക്കാര്‍ ക്കായിരിക്കും. അടങ്ങിയൊതുങ്ങിയിരിക്കാന്‍ ഒരിക്കലും തയാറാകാത്തവര്‍ക്ക്. അയര്‍ലന്‍ഡി ല്‍നിന്നുള്ള 16 വയസ്സുകാരനായ ഡാര മക് അനല്‍ടിയും അസ്വസ്ഥനാണ്. അറസ്റ്റ് ചെയ്യപ്പെട്ട അവസ്ഥയിലൂടെയാണ് അവന്‍ ഓരോ ദിവസവും കടന്നുപോകുന്നത്. പൊതുവായ പ്രശ്നങ്ങള്‍ക്കൊപ്പം മറ്റൊരു സങ്കടവും ആ കുട്ടിക്കുണ്ട്. അത് അവന്റെ ആദ്യത്തെ പുസ്തകവുമായി ബന്ധപ്പെട്ടതാണ്. 

 

 

‘ഡയറി ഓഫ് എ യങ് നാച്വറലിസ്റ്റ്’. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചു പറയുന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് ലോക്ഡൗണ്‍ കാലത്ത്. മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ ലോകമെങ്ങും തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സഞ്ചരിക്കേണ്ട തായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ എല്ലാ സ്വപ്നങ്ങളും തല്ലിക്കെടുത്തി. സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങള്‍ വായിച്ച് തൃപ്തിപ്പെടുകയാണ് ഈ കൗമാരക്കാരന്‍. 

 

 

‘‘ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോകം എന്റെ  ചുറ്റും തകര്‍ന്നുവീഴുന്നതുപോലെയാണ് എനിക്ക് തോന്നിയത്. തടവിലാക്കപ്പെട്ടതുപോലെ’’... ഡാര സങ്കടത്തോടെ പറയുന്നു. ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ ഒരു റബര്‍ പന്തു പോലെ ഓടിച്ചാടി നടക്കേണ്ട പ്രായത്തിലാണ് വീട്ടില്‍ തന്നെ അടങ്ങിയിരിക്കാന്‍ ക്രൂരമായി വിധിക്കപ്പെട്ടത്. എങ്കിലും മാനസിക നില തകരാകെ കാക്കാന്‍ ഡാരയെ സഹായിച്ചത് വീടിന് അടുത്തുതന്നെയുള്ള വനപ്രദേശമാണെന്നു പറയുന്നു അമ്മ റോസിന്‍. ദിവസവും കുറേയധികം സമയം വനപ്രദേശത്ത് ഡാര നടക്കും. ചിത്രശലഭങ്ങളും വിവിധ പക്ഷികളും കൊച്ചു മൃഗങ്ങളും ഒക്കെ ഏറെയുണ്ട്. അവയെക്കണ്ടും അവയോടു സംസാരിച്ചും കാടിന്റെ പാട്ട് കേട്ടും നടക്കും. ലോക്ഡൗണ്‍ കാലത്ത് തന്നെ ജീവിപ്പിച്ചു നിര്‍ത്തുന്നത് നാടല്ല, കാടാണെന്നാണ് ഡാര പറയുന്നത്. 

 

പ്രകൃതിയോടുള്ള പ്രണയത്താല്‍ ലോകപ്രശസ്ത കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബെര്‍ഗുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട് ഡാര. എന്നാല്‍ മറ്റൊരു വഴിയാണ് അവന്‍ തിരഞ്ഞെടുത്തത്. അക്ഷരങ്ങളാണ് കാട് കഴി‍ഞ്ഞാല്‍ ഏറ്റവും പ്രിയം. പ്രകൃതിയെക്കുറിച്ച് പ്രസംഗിക്കുന്നതേക്കാള്‍ ഇഷ്ടപ്പെടുന്നത്. എഴുതുന്നത്. സ്വന്തം അനുഭവങ്ങളും പ്രകൃതിപാഠങ്ങളും ഇടകലര്‍ത്തി വൈകാരികമായി അവതരിപ്പിക്കുന്ന കഥകള്‍ക്ക് വായനക്കാര്‍ ഏറെയുണ്ട്. അങ്ങനെയാണ് സ്വപ്നം പോലെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതും. 

 

14-ാം ജന്‍മദിനത്തിനും 15-ാം ജന്‍മദിനത്തിലും ഇടയില്‍ നടന്ന സംഭവങ്ങളാണ് ആദ്യ പുസ്തകത്തില്‍ ഡാര പകര്‍ത്തിയത്. ഒപ്പം പ്രകൃതിയില്‍ നിന്ന് താന്‍ പഠിച്ചത്. കണ്ടതും കേട്ടതും. പിതാവ് പോള്‍, മാതാവ് റോസിന്‍ എന്നിവര്‍ക്കും ഇളയ സഹോദരങ്ങള്‍ക്കുമൊപ്പം വടക്കന്‍ അയര്‍ലന്‍ഡിലാണ് ഡാര താമസിക്കുന്നത്.

 

സ്വതന്ത്രമായി പാടിപ്പറന്നു നടക്കുന്ന പക്ഷിയെപ്പോലെ ജീവിക്കുന്ന ഡാര സാധാരണ കുട്ടിയല്ല. അഞ്ചാം വയസ്സിലാണ് കുട്ടിക്ക് ഓട്ടിസം ബാധിച്ചതായി കണ്ടെത്തുന്നത്. അമ്മ റോസിനും ഇളയ സഹോദരങ്ങള്‍ക്കും ഇതേ രോഗബാധയുണ്ട്. പോള്‍ മാത്രമാണ് ആ കുടുംബത്തില്‍ ആരോഗ്യവാന്‍. എന്നാല്‍ അതൊന്നും സാധാരണ ജീവിതം നയിക്കുന്നതില്‍നിന്ന് അവരെ തടയുന്നില്ല. 

 

രോഗം ഏല്‍പിച്ച മാനസിക, ശാരീരിക പരിമിതികളെ അതിജീവിച്ച് ജീവിതത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയാണ് ലക്ഷ്യം. അതിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് ‘ഡയറി ഓഫ് എ യങ് നാച്വറലിസ്റ്റ്’. പുസ്തകത്തിന്റെ വിജയം സമ്മാനിച്ച സന്തോഷത്തിലാണ് ഡാര. ആദ്യത്തെ മഴയില്‍ പുതിയ പച്ചപ്പൊടിപ്പു കള്‍ നാമ്പെടുക്കുന്നതുപോലെ ഡാരയുടെ മനസ്സിലും ആശയങ്ങള്‍ മുളപൊട്ടുന്നുണ്ട്. പുതിയ പുസ്തക ങ്ങള്‍. പുതിയ പ്രകൃതിപാഠങ്ങള്‍. കളകൂജനങ്ങള്‍ പോലെ അവ സമീപഭാവിയില്‍ തന്നെ വായനക്കാരെ തേടിയെത്തും. 

 

English Summary : Diary Of A Young Naturalist Book By Dara McAnulty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com