ട്രാൻസ്ജെൻഡറുകളും സ്ത്രീകളെപ്പോലെ പീഡിതർ: റൗളിങ്
Mail This Article
ലൈംഗിക ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ട്വീറ്റിന്റെ പേരിൽ വിമർശനങ്ങളേറ്റു വാങ്ങിയ എഴുത്തുകാരി ജെ.കെ. റൗളിങ് വിശദീകരണവുമായി രംഗത്ത്.
ഹാരി പോട്ടർ എന്ന കഥാപാത്രത്തെ നായകനാക്കി എഴുതിയ നോവലുകളിലൂടെ വിശ്വപ്രസിദ്ധയായ റൗളിങ്, ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളും വേദനകളും പരാമർശിച്ചു നീണ്ട ലേഖനമാണ് വിശദീകരണമായി പുറത്തുവിട്ടത്. യുവതിയായിരിക്കെ, ഗാർഹിക – ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നു റൗളിങ് പറയുന്നു.
കഴിഞ്ഞയാഴ്ച ആർത്തവ ശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതാണ് റൗളിങ്ങിനെ വിവാദത്തിൽപെടുത്തിയത്.
‘പീപ്പിൾ ഹു മെൻസ്ട്രുവേറ്റ്’ (ആർത്തവമുള്ള ആളുകൾ) എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ‘ആളുകൾ എന്ന് എന്തിനു പറയണം സ്ത്രീകൾ എന്നു പറഞ്ഞാൽ പോരേ?’ എന്നായിരുന്നു റൗളിങ്ങിന്റെ പരിഹാസം. സ്ത്രീകൾക്കു മാത്രമല്ല, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ആർത്തവമുണ്ടാകുമെന്നായിരുന്നു വിമർശകരുടെ മറുപടി.
‘ഞാനടക്കമുള്ള സ്ത്രീകളെപ്പോലെത്തന്നെ പുരുഷമേധാവിത്വത്തിനും ആധിപത്യത്തിനും ഇരകളാണ് ട്രാൻസ്ജെൻഡേഴ്സെന്നും അവരുടെ വേദനകളെ അനുതാപത്തോടെയാണ് കാണുന്നതെന്നും റൗളിങ് ലേഖനത്തിൽ വിശദീകരിക്കുന്നു.
English Summary: JK Rowling responds to trans tweets criticism