ADVERTISEMENT

സ്വാർഥനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ആർക്കും ഒന്നും കൊടുക്കില്ലെന്നു മാത്രമല്ല മറ്റുള്ളവരുടേതും സ്വന്തമാക്കും. ഒരിക്കൽ അദ്ദേഹത്തിന്റെ കുറേ സ്വർണനാണയങ്ങൾ നഷ്‌ടപ്പെട്ടു. തന്റെ സുഹൃത്തിനോട് അക്കാര്യം പറയുകയും ചെയ്‌തു. അന്നു വൈകുന്നേരം സുഹൃത്തിന്റെ മകൾക്ക് 30 നാണയങ്ങൾ വയലിൽ കിടന്നു കിട്ടി. അക്കാര്യം അറിയിച്ചപ്പോൾ വന്നുനോക്കിയ ശേഷം അയാൾ പറഞ്ഞു: ‘എന്റേത് 40 എണ്ണം ഉണ്ടായിരുന്നു. ബാക്കിയെവിടെ?’ 

 

തുടർന്ന് അയാൾ കോടതിയിൽ കേസ് കൊടുത്തു. എല്ലാം കേട്ട ന്യായാധിപൻ പറഞ്ഞു. ഈ നാണയങ്ങൾ നിങ്ങളുടേതല്ല. നിങ്ങൾക്കു നഷ്‌ടപ്പെട്ടത് 40 എണ്ണമല്ലേ. ഇത് കുട്ടി തന്നെ എടുത്തുകൊള്ളൂ. 40 എണ്ണം കിട്ടിയ ആരെങ്കിലും എന്റെയടുത്തു വന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്കു പറഞ്ഞുവിടാം. 

 

ഉപകാരം ചെയ്‌തവരിൽനിന്ന് ഏൽക്കേണ്ടിവരുന്ന ഉപദ്രവങ്ങളിലാണ് ഹൃദയം നുറുങ്ങുന്നത്. ഓരോ സത്‌കർമവും തിരിച്ച് ഒരു നന്മ പ്രതീക്ഷിക്കില്ല എന്നതുപോലെ തന്നെ ഒരു തിന്മയും പ്രതീക്ഷിക്കില്ല. അന്യരുടെ ആക്രോശങ്ങൾക്കു മുമ്പിലോ അപരന്റെ പ്രതികാരങ്ങൾക്കു മുമ്പിലോ അല്ല ആളുകൾ തകർന്നുവീഴുന്നത്. ചേർത്തുനിർത്തിയവരുടെ ചതിപ്രയോഗങ്ങളിലാണ്. ആർക്കുവേണ്ടിയാണോ നിലകൊണ്ടത് അവർതന്നെ ഘാതകരായി എത്തുമ്പോൾ പിടിച്ചുനിൽക്കാനാകാതെ വരും. തണലേറ്റ മരങ്ങളുടെ തായ്‌വേര് അറുക്കുന്നവർ, തുടരേണ്ട നന്മകൾക്കാണ് പൂർണവിരാമം ഇടുന്നത്. നന്മ ചെയ്യുന്നതിനേക്കാൾ ശ്രേഷ്‌ഠമാണ് നന്മചെയ്യുന്നവരുടെ കരങ്ങൾ തളർത്താതിരിക്കുക എന്നത്.

 

എല്ലാ ദുരന്തങ്ങളും വിധിയായി വന്നുചേരുന്നതല്ല. ചിലതെങ്കിലും ചെയ്‌തികളുടെ തുടർഫലങ്ങളാണ്. മുകളിലൂടെ നിറയ്‌ക്കാൻ ശ്രമിക്കുന്നതിനിടയ്‌ക്ക് അടിയിലൂടെയുള്ള ചോർച്ച കാണാതെ പോകും. അർഹതയുള്ളവ നേടാൻ നേർവഴികളും സത്‌ചിന്തകളും മതി. അവകാശമില്ലാത്തവ നേടാൻ കുടിലതന്ത്രങ്ങളും ദുഷ്‌ചെയ്‌തികളും മാത്രമാണു മാർഗം. നേരിലൂടെ നേടിയതിന് സ്വഭാവിക നന്മയുണ്ടാകും. എന്തെങ്കിലും നഷ്‌ടപ്പെടുമ്പോൾ എന്തുകൊണ്ട് നഷ്‌ടപ്പെടുന്നു എന്നുള്ള വിചിന്തനമാണു പ്രധാനം. സ്വയം തിരുത്തലിന്റെ മാർഗങ്ങൾ കൂടുതൽ നഷ്‌ടങ്ങളെ പ്രതിരോധിക്കും.

English Summary: Food for Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com