ലക്ഷങ്ങൾ വിലയുള്ള കാർ തകർന്നതിന്റെ പേരിൽ ആരെങ്കിലും വിരുന്നു നടത്തുമോ?
Mail This Article
വ്യവസായി വിരുന്നൊരുക്കി. നാട്ടുകാരെല്ലാം വിരുന്നിന് എത്തിയെങ്കിലും, അത് എന്തിനു വേണ്ടിയാണെന്ന് ആർക്കും മനസ്സിലായില്ല. ആകാംക്ഷ സഹിക്കാതെ ഒരാൾ വ്യവസായിയോട് അക്കാര്യം ചോദിച്ചു. വ്യവസായി പറഞ്ഞു:
‘ഇന്നു രാവിലെ എന്റെ കാർ അപകടത്തിൽപെട്ട് തകർന്നു തരിപ്പണമായി.’ എല്ലാവർക്കും അതിശയമായി – ലക്ഷങ്ങൾ വിലയുള്ള കാർ തകർന്നതിന്റെ പേരിൽ ആരെങ്കിലും വിരുന്നു നടത്തുമോ? വ്യവസായി തുടർന്നു: കാർ നശിച്ചതിന്റെ പേരിലല്ല, അത് ഓടിച്ചിരുന്ന ഞാൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു കൊണ്ടാണ് ഈ വിരുന്ന്!
രണ്ടു സാധ്യതകൾക്കിടയിലെ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ ഭാവം തീരുമാനിക്കുന്നത് – ഒന്നുകിൽ നഷ്ടങ്ങളുടെ ഭാരവും പേറി വിലപിക്കാം; അല്ലെങ്കിൽ ശേഷിക്കുന്ന അനുഗ്രഹങ്ങളെയും കൂട്ടുപിടിച്ച് യാത്ര തുടരാം. എല്ലാ നിരാശകൾക്കിടയിലും സാധ്യതകളുടെ ചെറുകണികകൾ അവശേഷിക്കുന്നുണ്ടാകും. അവ കാണാതിരിക്കാൻ മാത്രം കണ്ണിലെ വെളിച്ചം നഷ്ടപ്പെടാതിരുന്നാൽ മതി.
മുറിച്ചുമാറ്റപ്പെടുന്ന മരത്തിന്റെ വേരിൽനിന്നുപോലും പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ട്; ചിലപ്പോൾ ഫലങ്ങളുമുണ്ടാകും. നേരിയ ശ്വാസമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ, അതു പ്രതികരണത്തിനും പ്രതിപ്രവർത്തനത്തിനുമുള്ള ലൈസൻസാണ്.
വെട്ടിയൊരുക്കുന്ന ചെടികൾ പറയുന്നത് ചില്ലകളറുത്തതിന്റെ കദനകഥകളല്ല, പുതുരൂപത്തിന്റെയും തുടക്കത്തിന്റെയും സാധ്യതകളാണ്.
ഒരു കാലവും ഒരുപാടു കാലത്തേക്കില്ല – അതു നല്ല കാലമായാലും കഷ്ടകാലമായാലും. എല്ലാറ്റിനെയും അഭിമുഖീകരിക്കാൻ പഠിക്കണം. ചിലതിനെ അതിജീവിക്കണം, ചിലതിനോടു പൊരുത്തപ്പെടണം.
English Summary: Subhadinam, Food For Thought