ഇട്ടിക്കോര വായിച്ച് മെഗാ സ്റ്റാർ; വായന ദിവസവും വേണം
Mail This Article
കോവിഡ് വലിയ തോതിൽ പ്രതിസന്ധിയിലാക്കിയ മേഖലകളിൽ ഒന്നാണ് സിനിമ. ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചതോടെ വീടുകളിൽത്തന്നെ സമയം ചെലവഴിക്കുകയാണ് താരങ്ങള്‍.
കോവിഡ് കാലത്ത് ലഭിച്ച നിർബന്ധിത അവധിയിൽ പുസ്തകം വായിച്ചും സിനിമ കണ്ടുമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സമയം ചെലവഴിക്കുന്നത്.
വായനവാരത്തിൽ തന്റെ വായനാ അഭിരുചികൾ സമൂഹമാധ്യമത്തിലൂടെ ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്തു താരം. വായനദിനത്തിലും വായന വാരത്തിലും മാത്രമല്ല എല്ലാദിവസവും എന്തെങ്കിലുമൊക്കെ വായിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
പെട്ടെന്ന് വായിക്കുവാനും വായിക്കുന്നത് മനസ്സിൽ നിൽക്കുവാനുമായി താൻ സ്വീകരിക്കുന്ന ചെറിയൊരു ടിപ്പും മമ്മൂട്ടി പങ്കുവെച്ചു. വായിക്കുന്ന വാക്കിന് തൊട്ടുമുൻപിലുള്ള വാക്കിലേക്ക് കണ്ണുപായിക്കുക.
ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലാണ് മമ്മൂട്ടി വായനയ്ക്കായി തിരഞ്ഞെടുത്തത്. എഴുത്തുകാരൻ തന്നെ സമ്മാനമായി നൽകിയ പുസ്തകത്തിൽനിന്ന് ഒരു ഭാഗം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ശബ്ദത്തിലും ഭാവത്തിലും ഇട്ടിക്കോര ഒന്നുകൂടി പ്രതാപിയായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ് ഫ്രാൻസിസ് ഇട്ടിക്കോര.
നല്ല പുസ്തകം നമുക്ക് പ്രിയപ്പെട്ടതായി മാറും. അത് ചിലപ്പോൾ പല മധുര സ്മരണകളേയും തൊട്ടുണർത്തിയേക്കാം. സ്നേഹത്തിന്റെ, സ്വന്തമാക്കലിന്റെ, ഗന്ധത്തിന്റെ, വരികൾക്കിടയിൽ പറയാൻ ബാക്കി വെച്ചതിന്റെ... പുസ്തകങ്ങളേയും വായനയേയും ആഘോഷിക്കുന്ന ഈ ആഴ്ചയിൽ നിങ്ങൾക്കായി ഒരു പ്രത്യേക സമ്മാനം എന്ന മുഖവുരയോടെ ദുൽഖർ സൽമാൻ തന്നെയാണ് വിഡിയോ സമൂഹമാധ്യത്തിൽ പങ്കുവെച്ചത്
English Summary: Mammootty reading ‘Francis itty cora’