ADVERTISEMENT

ക്രിസ്മസിന് നിക്കോള്‍ ചങ് എന്ന യുവതി അച്ഛന് കൊടുത്ത സമ്മാനം ഒരു കൂട്ടം പേപ്പറുകള്‍. അവയില്‍ എഴുതിനിറച്ചതു വായിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്ന വികാരം അയാള്‍ മകളോടു വെളിപ്പെടുത്തിയില്ല. അതു പറയാതെ അയാള്‍ കടന്നുപോയി. അച്ഛന്‍ കണ്ടുവെന്ന ഉറപ്പില്‍, എതിര്‍പ്പു പറഞ്ഞില്ലെന്ന വിശ്വാസത്തില്‍ നിക്കോള്‍ പേപ്പറുകള്‍ തുന്നിക്കൂട്ടി പുസ്തകമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ വ്യാപകമായി വായിക്കപ്പെടുകയാണ് ആ പുസ്തകം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കൃതി എന്ന വിശേഷണം നേടി. നിരൂപകരുടെ അംഗീകാരം നേടി.  വായനക്കാരുടെയും ഇഷ്ടം നേടി. ഓള്‍ യു കാന്‍ എവര്‍ നോ. 

39 വയസ്സുകാരി നിക്കോള്‍ ചങ്ങിന്റെ ഓര്‍മക്കുറിപ്പ്. 

 

നിക്കോളിന്റെ ഓര്‍മ വായിച്ച് അച്ഛന്‍ നിശ്ശബ്ദനായതിനു കാരണം കഥയിലെ വില്ലന്‍ അദ്ദേഹം തന്നെയായിരുന്നു എന്ന തിരിച്ചറിവ്. നാലു പതിറ്റാണ്ടു മുന്‍പ് മകള്‍ ജനിച്ചപ്പോള്‍ അയാളും ഭാര്യയും ചെയ്തത് മകളെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഏല്‍പിക്കുകയായിരുന്നു. കൊറിയന്‍ വംശജരായിരുന്നു അയാളും ഭാര്യയും. ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന് നിക്കോളിനെ ഏറ്റെടുത്തത് വെള്ളക്കാരായ ഒരു കുടുംബം. വംശത്തിന്റെ വേരുകളറിയാതെ, മാതാപിതാക്കളുടെ ജനനരാജ്യം അറിയാതെ അമേരിക്കയില്‍ നിക്കോള്‍ വളര്‍ന്നു; വെള്ളക്കാരിയായ  കുട്ടിയായി. 

വംശവിഭജനവും വേര്‍തിരിവും വംശഹത്യയും വീണ്ടും അമേരിക്കയില്‍ ചര്‍ച്ചയാകുമ്പോള്‍ നിക്കോളിന്റെ പുസ്തകത്തിന് സാധാരണയിലും കവിഞ്ഞ പ്രസക്തിയുമുണ്ട്. 

 

യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു നിക്കോള്‍. കണ്ടെത്തുമ്പോഴേക്കും അമ്മ കടന്നുപോയിരുന്നു. ആ മുഖത്തു നോക്കി തന്നെ എന്തിന് ഉപേക്ഷിച്ചു എന്നു ചോദിക്കാനുള്ള അവസരം നിക്കോളിനു ലഭിച്ചില്ല. എന്നാല്‍ അച്ഛന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിനുവായിക്കാന്‍ വേണ്ടിയാണ് എഴുതിത്തുടങ്ങുന്നത്. ഒടുവില്‍ ഒരു ക്രിസ്മസ് കാലത്ത് എഴുതിയതെല്ലാം അദ്ദേഹത്തിനു സമ്മാനിച്ചു. വായിക്കാന്‍. അഭിപ്രായം കേള്‍ക്കാന്‍. 

 

കൊറിയക്കാരുടെ മകളായി ജനിച്ച് അമേരിക്കക്കാരുടെ കുട്ടിയായി വളര്‍ന്ന ഒരോ ഘട്ടത്തിലും നിക്കോളിന് വംശത്തെക്കുറിച്ചുള്ള ഓര്‍മയുണ്ടായിരുന്നു. അസഹനീയമായ ഭാരമായി. എടുത്താല്‍ പൊങ്ങാത്ത വേദനയായി. അരോടും പറയാതെയും എന്നാല്‍ തീരാത്ത വേദനയില്‍ ഉരുകിയും എല്ലാം എഴുതാന്‍ തീരുമാനിച്ചു. ആര് വായിക്കുമെന്ന് പേടിച്ചില്ല. ആരെങ്കിലും വായിക്കുമോയെന്ന് ആകാംക്ഷയുണ്ടായില്ല. ഉള്ളുരുകി എഴുതി. അതാണിപ്പോള്‍ അമേരിക്കക്കാരുടെ ഉള്ള് നിറയ്ക്കുന്നത്. വംശഹത്യയുടെ വിഷം നിറഞ്ഞ കാലത്ത്. 

 

യഥാര്‍ഥ മാതാപിതിക്കാളെ കണ്ടേതീരൂ എന്ന തീരുമാനത്തില്‍ നിക്കോള്‍ എത്തിയത് ഗര്‍ഭിണിയായപ്പോള്‍. ഒരു കുട്ടിക്കുവേണ്ടി കാത്തിരുന്നപ്പോള്‍. തന്നില്‍ വളരുന്ന കുട്ടിയുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍. ജനിക്കാന്‍ കാത്തിരിക്കുന്ന അനേകായിരം കുട്ടികളുടെ ഭാവി ഉല്‍കണ്ഠയെക്കുറിച്ചു ചിന്തിച്ചപ്പോള്‍. പിന്നെ എഴുതാതിരിക്കാനായില്ല. അതാണ് നിങ്ങള്‍ അറിയേണ്ടതെല്ലാം. ഓള്‍ യു കാന്‍ എവര്‍ നോ. നിക്കോള്‍ ചങ്ങിന്റെ പ്രിയപ്പെട്ട പുസ്തകം. അമേരിക്ക നെഞ്ചേറ്റുന്ന പുസ്തകം. വംശഹത്യയുടെ മറുമരുന്ന്. 

English Summary: All You Can Ever Know, Memoir of Korean-American author Nicole Chung 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com