ADVERTISEMENT

ആഷിഖ് അബു– പൃഥ്വിരാജ് കൂട്ടുകെട്ടിൽ മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച പുതിയ ചിത്രമാണ് വാരിയംകുന്നൻ. ചിത്രത്തിന്റെ പ്രഖ്യാപനം വിവാദമായതോടെ ആഷിഖ് അബുവിനും പൃഥ്വിരാജിനും സൈബർ അക്രമണവും നേരിടേണ്ടി വന്നു. തുടർന്ന് വാരിയംകുന്ന് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രമാക്കി മൂന്നു ചിത്രങ്ങൾ‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. പി.ടി. കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബർ എന്നിവരാണ് ആ ചിത്രങ്ങളുടെ സംവിധായകർ.

 

ആരാണ് വാരിയൻകുന്നൻ? 1866 ൽ കിഴക്കൻ ഏറനാട്ടിൽ ജനിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവും ജീവിതവും വരച്ചിടുന്നു എം. ഗംഗാധരന്റെ ‘വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: മലബാർ കലാപത്തിലെ കലാപകാരികൾ’ എന്ന പുസ്തകം. ഏറ്റവും സ്വാധിനശക്തിയുള്ളവനും തന്റെ കൂടെയുള്ള ലഹളക്കാരുമായി ഏറ്റവും അധികം വഴക്കിടുന്നവനും എന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇവാൻസ് വിശേഷിപ്പിക്കുന്നത്. 

 

ചെറുപ്പം മുതൽ കുഞ്ഞഹമ്മദ് ഹാജി കൃഷിയിലും കച്ചവടത്തിലും ബാപ്പയെ സഹായിച്ചു. കിഴക്കൻ ഏറനാട്ടിൽ നിന്ന് കാർഷികോത്പന്നങ്ങൾ പോത്തുവണ്ടിയിൽ കോഴീക്കോട് എത്തിക്കാൻ തുടങ്ങുകയും വൈകാതെ തന്നെ ഈ തൊഴിലിലേർപ്പെട്ട വണ്ടിക്കാരുടെ മൂപ്പനാവുകയും ചെയ്തു. തീക്ഷ്ണമായ നേതൃപാഠവം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

 

1909 ൽ കുഞ്ഞഹമ്മദ് ഹാജിക്ക് മക്കയിലേക്ക് പോകേണ്ടി വന്നു. ഇതിന്റെ കാരണങ്ങളെ കുറിച്ച് രണ്ടു സാധ്യതകൾ ഗ്രന്ഥകാരൻ ചൂണ്ടികാട്ടുന്നുണ്ട്. ധാരാളം പൊന്നും വെള്ളിയുമായി ചന്തതോറും സഞ്ചരിച്ചിരുന്ന തട്ടാന്മാരെ കൊള്ളയടിച്ച കേസിൽ പ്രതിയായതാവാം ഈ നാടുവിടീലിന് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത്. അതല്ല ബ്രിട്ടിഷുകാരോട് പൊരുതാൻ മാപ്പിളമാരെ പ്രേരിപ്പിച്ചുവെന്നും മലപ്പുറം പടപ്പാട്ട് ആലപിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ നടത്തിയെന്നും തന്മൂലം അധികാരികൾ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞതാണെന്നും മറ്റൊരു ഭാഷ്യവും ഉണ്ട്. തിരിച്ചെത്തി വിപ്ലവപ്രവർത്തനങ്ങളിൽ സജീവമായ കുഞ്ഞഹമ്മദ് ഹാജിയുടെ 1922 ൽ വെടിയേറ്റ് കൊല്ലപ്പെടും വരെയുള്ള ജീവിതം സംഭവബഹുലമാണ്. 

 

ഈ കഥകൾ ചരിത്രത്തിന്റെ പിൻബലത്തോടെ അവതരിപ്പിക്കുന്നു ‘മലബാർ കലാപത്തിലെ കലാപകാരികൾ’ എന്ന പുസ്തകത്തിൽ.

 

English Summary: Variyamkunnathu Kunjahammed Haji- Malabar kalapathile kalapakarikal book by M. Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com