ADVERTISEMENT

അവനെ മറവു ചെയ്യുന്നതു വൈകുന്നേരമായിരുന്നു. ഞാന്‍ പോകുന്നില്ല. വീട്ടിലെത്തി ആംബുലന്‍സ് പോയ കാര്യം പറഞ്ഞു. വേദന മായ്ക്കാന്‍ അവന്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ മുകളിലെ ലൈബ്രറിയില്‍ കൊണ്ടുപോയിവച്ചു. രാഹുലനെ സ്നേഹിച്ച്, ആശ്വസിപ്പിച്ച പുസ്തകങ്ങളേ, നിങ്ങള്‍ക്ക് നന്ദി. 

 

‘പുസ്തകം വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി’ എന്ന ലേഖനത്തിലാണ് എംടി രാഹുലന്റെ കഥ പറഞ്ഞത്. അടുത്ത ബന്ധുവിന്റെ മകന്‍. അകാലത്തില്‍ വിധിയുടെ ക്രൂരത ഏറ്റുവാങ്ങിയ കുട്ടി. ആശുപത്രിയില്‍ പുസ്തകങ്ങളായിരുന്നു അവനു കൂട്ട്. അവ എത്തിച്ചുകൊടുക്കുന്നതായിരുന്നു എംടിയുടെ നിയോഗം. ഒടുവില്‍ ബാക്കിയായ ഓര്‍മകള്‍ക്കൊപ്പം പുസ്തകങ്ങളും സൂക്ഷിച്ചുവച്ച് നന്ദി പറയുന്ന എംടി. 

 

കഥയിലും നോവിലും തിരക്കഥയിലും തൊട്ടതെല്ലാം പൊന്നാക്കിയ എംടിയുടെ അധികം ആഘോഷിക്കപ്പെടാതെ പോയ മുഖമാണ് വായനക്കാരന്‍ എന്ന നിലയിലുള്ളത്. ലോകത്തെ മികച്ച പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നത് പതിവാക്കിയ വ്യക്തി. അവയെക്കുറിച്ച് കഥ പോലെ ആര്‍ദ്രമായി എഴുതി മോഹിപ്പിച്ച നിരൂപകന്‍. 

 

നോവലെഴുതുന്ന വൈദഗ്ധ്യത്തില്‍ ചൂണ്ടയിടാന്‍ പോയ, കാളപ്പോര് കാണാന്‍ പോയ ഏണസ്റ്റ് ഹെമിങ് വേയെ സ്നേഹിച്ചതിനൊപ്പം ആരാധിച്ചിട്ടുമുണ്ട് എംടി. ആരാധന പ്രതിരോധിക്കാനാവാത്ത പ്രലോഭനമായപ്പോള്‍ പിറന്നതാണ് ഹെമിങ് വേ: ഒരു മുഖവുര എന്ന പുസ്തകം. 

 

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ മലയാള പുസ്തകം പോലെ കേരളത്തില്‍ വായിക്കപ്പെട്ടതിന്റെ പിന്നില്‍ എംടിയുണ്ട്. ഒരു അമേരിക്കന്‍ യാത്രയ്ക്കുശേഷം എംടിയാണ് മാര്‍ക്കേസ് എന്ന എഴുത്തുകാരനെ മലയാളിക്കു പരിചയപ്പെടുത്തുന്നത്; ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന ഇതിഹാസത്തെയും. ക്രമേണ മലയാള എഴുത്തുകാരനെന്നപോലെ മാര്‍ക്കേസ് കേരളത്തിലും പരിചിതനായി; അദ്ദേഹത്തിന്റെ പുസ്തകങ്ങളും. 

 

ഒരു പുസ്തകം വായിക്കുന്ന മാത്രയില്‍ അതിന്റെ കാലാതീതമായ മൂല്യം മനസ്സിലാക്കുന്നതും അപൂര്‍വമായ കഴിവാണ്. സവിശേഷമായ ആ കഴിവിന്റെ ഉദാഹരണങ്ങളായി എംടി ചൂണ്ടിക്കാട്ടിയ പുസ്തകങ്ങള്‍ ഒട്ടേറെയുണ്ട്. അവയ്ക്കും എംടി പുസ്തകങ്ങള്‍ക്കൊപ്പമാണ് സ്ഥാനം. മലയാളിയുടെ സ്വകാര്യ ലൈബ്രറിയിലെങ്കിലും. 

 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകം കീഴടക്കിയ കാര്‍ലോയ് ലൂയിസ് സാഫോണ്‍ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നതും എംടി തന്നെ. അദ്ദേഹത്തിന്റെ കാറ്റിന്റെ നിഴല്‍ എന്ന നോവലും. പുസ്തകം ജീവചൈതന്യമുള്ള വസ്തുവായി മാറും കാറ്റിന്റെ നിഴല്‍ വായിക്കുമ്പോള്‍ എന്നായിരുന്നു ഏടിയുടെ പ്രവചനം.  ഏതാനും വര്‍ഷങ്ങള്‍ക്കകം കാറ്റിന്റെ നിഴല്‍ മലയാളത്തിലുമെത്തി. 15 ദശലക്ഷം കോപ്പികള്‍ വിറ്റ ഈ നൂറ്റാണ്ടിന്റെ അദ്ഭുതം. 

 

അകാലത്തില്‍ സാഫോണ്‍ ഇക്കഴിഞ്ഞമാസം അന്തരിച്ചെങ്കിലും കാറ്റിന്റെ നിഴല്‍ ഇപ്പോഴും വീണുകിടപ്പുണ്ട് സഹൃദയരുടെ മനസ്സുകളില്‍; എംടിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ പോലെ. 

 

‘എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. അച്ഛന്‍ ആദ്യമായി എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയത്. മറക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരിയിലേക്ക്. 1945-ല്‍ വേനലിന്റെ തുടക്കമായിരുന്നു. ബാര്‍സിലോനയിലെ തെരുവുകളില്‍ക്കൂടി ഞങ്ങള്‍ നടന്നുനീങ്ങി. ഞങ്ങളെ പൊതിഞ്ഞുകൊണ്ടെന്നപോലെ, മുകളില്‍ ചാരനിറത്തിലുള്ള ആകാശം. 

ഡാനിയേല്‍, നീ ഇപ്പോള്‍ കാണാന്‍ പോകുന്ന കാഴ്ച... ഒരാളോടും അതിനെക്കുറിച്ചു പറയരുത്. ഒരു മുന്നറിയിപ്പിന്റെ മൂര്‍ച്ചയുണ്ടായിരുന്നു ആ സ്വരത്തിന്. 

‘അമ്മയോടു പോലും?’

അച്ഛന്റെ മറുപടി ഒരു നെടുവീര്‍പ്പായിരുന്നു.’ 

 

English Summary: M. T. Vasudevan Nair as a reader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com