ADVERTISEMENT

എംടിയിൽ നിന്നു മലയാളത്തിനു ലഭിച്ച അവസാനത്തെ നോവലിന്റെ പ്രമേയം മോക്ഷം. പശ്ചാത്തലം ലോകത്തിലെ എല്ലാ വസന്തങ്ങളും മഞ്ഞുകാലത്തും ചൂടുകാലത്തും സുഖവാസത്തിനെത്തുന്ന നാട്. മരണത്തിന്റെയും മോക്ഷത്തിന്റെയും മൊത്തക്കച്ചവടക്കാരന്റെ മണ്ണ്. കാലഭൈരവന്റെ കാശി. കാശിക്ക് ചരിത്രത്തെക്കാൾ പഴക്കമുണ്ട്. പാരമ്പര്യങ്ങളെക്കാൾ പഴക്കമുണ്ട്. ഐതിഹ്യങ്ങളെക്കാൾ പഴക്കമുണ്ട്. ഇവയെല്ലാം ചേർത്തു വച്ചാലും അതിനേക്കാളിരട്ടി പഴക്കം തോന്നുന്ന ദേവനഗരി. മരണത്തിന്റെ നാട്ടിൽ നിന്ന് മറ്റൊരു യാത്ര തുടങ്ങുന്നിടത്താണ് വാരാണസി അവസാനിക്കുന്നത്. ജീവിതമെന്ന ഇടത്താവളത്തിൽ നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്കു നീളന്ന യാത്രയിൽ. പാഥേയം ഓർമകൾ. 

 

ഒരു യാത്രയും അവസാനിക്കുന്നില്ല. എല്ലാ യാത്രകളും തിരിച്ചുവരാൻ വേണ്ടി. ഓർമകളിലൂടെ തിരിച്ചെത്തുന്നത് മുറിവുകളിലേക്കു തന്നെ. കണക്കെടുപ്പിൽ ബാക്കിയാകുന്നതെന്തെന്ന ചോദ്യമാണ് വാരാണസി ഉയർത്തുന്നത്. എല്ലാം ശിഥിലമായെന്ന തിരിച്ചറിവോ. എല്ലാം ആദ്യം മുതൽ തുടങ്ങാമെന്ന വ്യാമോഹമോ. ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ എല്ലാം ആദ്യം മുതൽ തുടങ്ങാമെന്ന ആത്മവിശ്വാസമോ. എന്നാൽ ഒരു നദിയും തിരിച്ചൊഴുകുന്നില്ല; അപവാദമല്ല ഗംഗയും. 

 

ഗതകാലത്തിന്റെ ഓർമ്മകളും പേറി സുധാകരൻ വാരാണസിയിൽ എത്തുന്നിടത്താണ് നോവൽ തുടങ്ങുന്നത്. ഗംഗാനദിയുടെ അരികിലൂടെ നടന്നാൽ കാണാം, എപ്പോഴും മൃതദേഹങ്ങൾ കത്തിക്കരിയുന്ന മഹാശ്മശാനം. മണികർണിക. കറുത്ത പുകപടലങ്ങളുയരുന്ന മണികർണികയുടെ ഒതുക്കുകൾ കയറുമ്പോൾ സുധാകരൻ സ്വയം പറഞ്ഞു, പതുക്കെ, പതുക്കെ. തുന്നിക്കെട്ടിയ ഹൃദയമാണുള്ളിൽ. ജനിമൃതികൾക്കിടയിലെ പാപസ്നാനങ്ങളേൽപ്പിച്ച മുറിവുകളുണങ്ങിയിട്ടില്ല. ഈയാം പാറ്റകളെ പോലെ പിന്തുടർന്നു പറന്നു വരുന്നുണ്ട് കർമ്മങ്ങൾ. ഭൂതകാലത്തിന്റെ പേടിപ്പെടുത്തുന്ന നിഴലുകളും.

 

ഒരു തീർത്ഥാടനം കൊണ്ടു പല ജന്മങ്ങളിലെയും പാപങ്ങൾ കഴുകിക്കളഞ്ഞു മോക്ഷം പ്രാപിക്കാൻ എത്തുന്നവരാണ് കാശിയിൽ നിറയെ. നല്ല ജീവിതം കിട്ടാത്തവരാണ് അധികം പേരും. നല്ല മരണം തേടി കാശിയിലെത്തുന്നവർ. ഒളിച്ചോടലുകളും ഒറ്റപ്പെടലുകളും തളർത്തിയ ജീവിതത്തിൽ നിന്നു മുക്തി തേടിയെത്തിയതാണ് സുധാകരനും. ജീവിതത്തിന്റെ വാടക ശീട്ട് വീണ്ടും പുതുക്കി കിട്ടിയ വൃദ്ധൻ. ഓടിയാലുമോടിയാലും ഒളിക്കാൻ സ്ഥലമെവിടെ? സ്വർഗ്ഗത്തിലോ കടലിന്റെ മധ്യത്തിലോ പർവതങ്ങളുടെ വിള്ളലുകളിലോ ഭൂമിയിൽ തന്നെയോ, സ്വന്തം കർമങ്ങളുടെ ഫലത്തിൽ നിന്നു രക്ഷപെടാൻ പറ്റിയ സ്ഥലമുണ്ടാകുമോ? സംശയമാണയാൾക്ക്. 

 

കൊത്തിക്കീറുന്ന കഴുക്കളുടെ വായിൽ നിന്നു ഗംഗയിലേക്കു വീണു പരിശുദ്ധമായ വാഹീകന്റെ ആത്മാവിനെപ്പറ്റി സുധാകരനറിയാം. പക്ഷേ ചുടലത്തീ പോലെ ചുട്ടുപൊള്ളിക്കുന്ന ഓർമ്മകളെ ഗംഗയിൽ മുക്കിക്കൊന്നു രക്ഷപെടാൻ കഴിയുമെന്നുറപ്പില്ല. വജ്രസേനൻ കൊന്നു താഴ്ത്തിയ ശ്യാമയെന്ന വേശ്യ യശോധരയായി പുനർജനിച്ച നദിയാണത്. മഹാ പ്രവാഹിയായ ഗംഗ.

 

മറക്കേണ്ടി വന്ന രണ്ടു പ്രണയങ്ങൾ, തന്നെ മറന്നിട്ടു പോയ രണ്ടു പ്രണയങ്ങൾ. സൗദാമിനിയും ഗീതയും മനസ്സിൽ നിന്നു പോയിട്ടില്ല. സുമിതയെയും മൃദുലയെയും മറന്നിട്ടുമില്ല. പ്രേമമൊരു പാപമാണെങ്കിൽ പാപങ്ങൾ കുടിച്ചു തീർക്കാൻ കാലഭൈരവന് ബ്രഹ്മാണ്ഡത്തെക്കാൾ വലിയ വയറുണ്ടാകണമല്ലോ. ഒന്നോർത്താണ് ആധി. എവിടെയെന്നറിയാതെ രണ്ട് ആൺമക്കളുണ്ട്. എന്നാൽ പിതൃ ക്രിയകൾ ചെയ്യാൻ ആരുമില്ല. വഴിയുണ്ട്, ആത്മപിണ്ഡം. ജീവിച്ചിരിക്കെ മരിച്ച ഒരാളായി സുധാകരൻ.

 

മടങ്ങുന്നതിനു മുൻപ് ഒരിക്കൽ കൂടി ദശാശ്വമേധ ഘട്ടത്തിൽ. അകലെ ആരതിയൊഴുക്കിയ മൺചെരാതുകളിൽ ചിലത് ബാക്കി നില്പുണ്ട്. തോണിപ്പള്ളങ്ങളിൽ തട്ടി മറിഞ്ഞ് ചിലതും. ആ വെളിച്ചത്തിലും തന്നിലെ പഴയ ചെറുപ്പക്കാരനെ തിരിച്ചറിയാതെ പോയ സുമിതയോട് തെല്ലും പരിഭവമില്ല സുധാകരന്. ഓർമ്മയും മറവിയും ഇഴചേർന്നതാണു ജീവിതമെന്ന് അയാൾക്കറിയാം. മുക്തിയും മോക്ഷവും ഒരുപക്ഷേ മിഥ്യയെന്നും.

 

വാരാണസിയിലേക്ക് സുധാകരന്

ഇനിയൊരു യാത്രയുണ്ടായേക്കില്ല.

എന്നാൽ യാത്രകൾ ഇനിയുമുണ്ട്. പലായനങ്ങളും. 

‘‘കാലഭൈരവൻ ഇപ്പോഴും റോന്തുചുറ്റുന്നുണ്ടാവും. മണികർണികയിലും ഹരിശ്ചന്ദ്ര ഘട്ടത്തിലും ഇപ്പോഴും ശവങ്ങൾ കത്തിയെരിയുന്നുണ്ടാവും. ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും  ഒരിടത്താവളമായിത്തീർന്നു.

നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്.’’

 

English Summary: Varanasi novel by M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com