ADVERTISEMENT

ലോകത്തിലെ രണ്ടു മഹാപുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരൻ എന്ന വിശേഷണം മാത്രം മതിയാകില്ല ജോർജ് ബർണാഡ്‌ ഷാ എന്ന ഇതിഹാസകാരനെ വിശേഷിപ്പിക്കാൻ. ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലിഷ് സാഹിത്യം കണ്ട ശക്‌തനായ തത്വചിന്തകനും അതുല്യനായ നാടകകൃത്തുമായിരുന്നു ബർണാഡ്‌ ഷാ. സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരവും തിരക്കഥയ്‌ക്കുള്ള ഓസ്‌കർ പുരസ്‌കാരവും നേടിയ ബർണാഡ് ഷാ എഴുതി അവതരിപ്പിച്ച നാടകങ്ങളെല്ലാം നർമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളിലൂടെ സമൂഹത്തെ എക്കാലവും ഇരുത്തി ചിന്തിപ്പിക്കും.

 

ഫാബിയൻ സോഷ്യലിസത്തിന്റെ വക്‌താവും വാഗ്മിയും കലാവിമർശകനുമായിരുന്ന ബർണാഡ് ഷാ 1856 ൽ അയർലൻഡിലാണ് ജനിച്ചത്. ഡബ്ലിനിലായിരുന്നു ഷായുടെ പ്രാഥമിക വിദ്യാഭ്യാസം. അശാസ്‌ത്രീയമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രതിഷേധിച്ച് ഷാ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. 

 

1885 ൽ സംഗീതവും സാഹിത്യവും നിരൂപണം ചെയ്‌ത് പത്രങ്ങളിൽ എഴുതിത്തുടങ്ങിയ അദ്ദേഹം പിന്നീട് നോവലിലേക്കു വഴിമാറി. നോവലുകൾ ജനശ്രദ്ധ നേടുന്നില്ലെന്നു മനസ്സിലായതോടെ തന്റെ തട്ടകം നാടകമാണെന്ന് ഷാ തിരിച്ചറിഞ്ഞു. കാൽപനികമായ വിക്‌ടോറിയൻ സങ്കൽപങ്ങളിൽനിന്ന് ഇംഗ്ലിഷ് നാടകവേദിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ‘മിസിസ് വാറൻസ് പ്രഫസർ’ മുതൽ ഷാ രചിച്ച നാടകങ്ങളെല്ലാം സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നതായിരുന്നു. 

മതം, ഭരണസംവിധാനം, വിദ്യാഭ്യാസം, വിവാഹം ആരോഗ്യം, സാമൂഹിക ഉച്ചനീചത്വങ്ങൾ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും അദ്ദേഹം ഹാസ്യാത്മകമായി വിമർശിക്കുകയും ബോധവൽക്കരിക്കുകയും ചെയ്‌തു. സോഷ്യലിസത്തിൽ വിശ്വസിച്ചിരുന്ന ഷാ തൊഴിലാളി വർഗം നേരിടുന്ന ചൂഷണങ്ങൾ തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. 63 നാടകങ്ങൾക്കു പുറമേ നോവലുകളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നു. 

അസംതൃപ്‌തമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന നാടകങ്ങളായതിനാലാണ് തന്റെ ആദ്യകാല നാടകങ്ങളെ unpleasant എന്ന പേരിട്ട് അദ്ദേഹം വിളിച്ചത്. ഹാസ്യാത്മകമായി കാര്യങ്ങളെ അവതരിപ്പിച്ച് നർമം കലർത്തി അവതരിപ്പിക്കുന്ന രീതിയാണ് പിന്നീട് അദ്ദേഹം സ്വീകരിച്ചത്.

 

1901ൽ പുറത്തിറങ്ങിയ ‘സീസർ ആൻഡ് ക്ലിയോപാട്ര’ ആയിരുന്നു അദ്ദേഹത്തിന് വ്യാപക അംഗീകാരം നേടിക്കൊടുത്തത്. ‘ജോൺ ബൂൾസ് അതർ ഐലൻഡ്’ എന്ന നാടകത്തിന്റെ അവതരണത്തോടെ തിയറ്റർ രംഗത്തും ഷായുടെ പ്രശസ്‌തിയേറി. 

ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തിനെതിരെയുള്ള ശക്‌തമായ ശബ്‌ദമാണ് ഷായുടെ രചനകളിലൂടെ ലോകം കേട്ടത്. ‘സെന്റ് ജൊവാൻ’ എന്ന നാടകമാണ് ഷായ്‌ക്ക് 1925ൽ നൊബേൽ സമ്മാനം നേടിക്കൊടുത്തത്. ബഹുമതി സ്വീകരിച്ചെങ്കിലും സമ്മാനത്തുക ഏറ്റുവാങ്ങാൻ അദ്ദേഹം തയാറായില്ല. 1938ൽ മികച്ച തിരക്കഥയ്‌ക്കുള്ള അക്കാദമി പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 

 

English Summary: George Bernard Shaw the legendary writer of twenty century

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com